ഡോ. ജോസ് ജോൺ മല്ലികശേരി
രാജ്യം പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ കൈയിലുള്ള എല്ലാ സൂത്രങ്ങളും ജനങ്ങളുടെമേൽ പ്രയോഗിക്കുന്നു: എങ്ങനെയെങ്കിലും അവരെ കബളിപ്പിച്ച് വോട്ട് നേടാനും തുടർന്നു വരുന്ന അഞ്ചു വർഷത്തേക്ക് അധികാരം ആസ്വദിക്കാനും ജനങ്ങളെ വിഡ്ഢികളാക്കി തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും.
വേട്ടക്കാർ മുയലിനെയൊക്കെ വെടിവയ്ക്കാൻ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്: വേട്ടക്കാരന്റെ നെറ്റിയിലുറപ്പിച്ച ടോർച്ചിന്റെ വെളിച്ചം ശക്തമായി മുയലിന്റെ കണ്ണിലേക്ക് പതിപ്പിക്കും; ഇതെന്ത് അത്ഭുതം എന്നറിയാതെ തുറിച്ചുനോക്കി അന്തംവിട്ട് നിൽക്കുന്ന മുയലിന്റെ നെറ്റി നോക്കി നിറയൊഴിക്കും. ടോർച്ച് വെളിച്ചത്തിൽ മതിമറന്ന മുയലിന്റെ ഇറച്ചി വേട്ടക്കാരനും കൂട്ടരും ആസ്വദിക്കും.
കപടവെളിച്ചങ്ങൾ
രാമക്ഷേത്രവും വനിതാബില്ലും പ്രളയകിറ്റും ജില്ലാ തലസ്ഥാനങ്ങളിലെ മന്ത്രിസഭാ ചേരലുമൊക്കെ രാഷ്ട്രീയവേട്ടക്കാർ നെറ്റിയിൽ കെട്ടി വോട്ടർമാരെ പറ്റിക്കാൻ ഉപയോഗിക്കുന്ന കപടവെളിച്ചങ്ങളാണ്. ഇത്തരം കപടവെളിച്ചത്തിൽ 50 രൂപയുടെ പെട്രോളിന് 112 ആയതും 400 ന്റെ പാചകവാതകത്തിന് വില 1000 കടന്നതും വീടിനും പറമ്പിനും നികുതി 50 ഇരട്ടി കൂട്ടിയതും ബാങ്കായ ബാങ്കൊക്കെ കട്ട് വീട്ടിൽ കൊണ്ടുപോയതും രാജ്യം ചോർത്തി അദാനിമാരെ ഊട്ടിയതുമൊക്കെ ജനം മറക്കും. വീണ്ടും ജനത്തെ വീഴ്ത്തി രാഷ്ട്രീയവേട്ടക്കാർ ആഘോഷിക്കും. ജനത്തിന്റെ വിഡ്ഢിത്തത്തെ പുച്ഛിച്ച് ആർത്തുചിരിക്കും! ഇതാ, അടുത്ത അഞ്ചു കൊല്ലത്തേക്കുകൂടി ഞങ്ങൾക്കും കൂട്ടർക്കും നിങ്ങളെ തുരന്നുതിന്നാൻ ലൈസൻസ് നിങ്ങൾതന്നെ തന്നിരിക്കുന്നു!!
ജനാധിപത്യത്തിന്റെ മേന്മ
ലോകം കണ്ട ഏറ്റവും മികച്ച ഭരണക്രമമായി കരുതപ്പെടുന്നത് ജനാധിപത്യ സംവിധാനമാണ്. മനുഷ്യരാശിയുടെ പരിഷ്കൃതിയുടെ വളർച്ചയിൽ, ഒരുതരം അപരിഷ്കൃത ജനാധിപത്യ സംവിധാനം എന്നു കരുതാവുന്ന, ഗോത്രവർഗ സംവിധാനമാണ് ആദ്യത്തെ ഭരണക്രമമായി ഉയർന്നുവന്നത്. പിന്നീടത് ഏതാണ്ട് ഏകാധിപത്യത്തിന്റെ രൂപഭാവങ്ങൾ സ്വീകരിച്ചേക്കാവുന്ന രാജഭരണത്തിലേക്കു വളർന്നു. ദൈവവിശ്വാസത്തിന്റെ സ്വാധീനത്തിൽ, സദ്ഭരണം കാഴ്ചവച്ച നല്ല രാജാക്കന്മാരും രാജവംശങ്ങളും ധാരാളമായി ഉണ്ടായിരുന്നു എന്നത് മറക്കാവുന്നതല്ല.
ബിസി നാലാം നൂറ്റാണ്ടിൽത്തന്നെ, രാജഭരണത്തെ ഒരുതരം ജനാധിപത്യവുമായി ഇഴചേർത്ത, റോമൻ ഭരണസംവിധാനം പരിഷ്കൃത ലോക നിർമിതിയിലെ ഏറ്റവും നിർണായകമായ ചുവടുവയ്പാണ്.
രാജഭരണ ക്രമത്തിൽനിന്ന് ജനാധിപത്യ വ്യവസ്ഥയിലേക്കുള്ള വളർച്ച ഇരുപതാം നൂറ്റാണ്ടോടെ ഏതാണ്ട് ലോകത്തെല്ലായിടത്തും സംഭവിച്ചു. ഇസ്ലാമിക രാജ്യങ്ങളിലാണ് പ്രധാനമായും രാജഭരണം ഇപ്പോഴും നിലവിലുള്ളത്. രാജഭരണത്തിൽനിന്ന് ജനകീയ ഭരണത്തിലേക്കുള്ള ചുവടുമാറ്റത്തിൽ ഒന്നാമതായി സംഭവിച്ച അപഭ്രംശമാണ് കമ്യൂണിസം. ഉത്പാദകൻ തൊഴിലാളി മാത്രമാണെന്നും അതിനാൽ തൊഴിലാളികളാണ് ഭരിക്കാൻ അവകാശമുള്ളവരെന്നുമുള്ള ലളിതമായ ചിന്തയാണ് ഇതിന്റെ അടിസ്ഥാനം.
പക്ഷേ, ആശയം എഴുതി വളർത്തി മാനിഫെസ്റ്റോ ആക്കി വന്നപ്പോൾ, അത് തൊഴിലാളിവർഗ സർവാധിപത്യം എന്ന ആശയത്തിലേക്കും മറ്റുള്ളവരെയൊക്കെ ഉന്മൂലനം ചെയ്യുകയെന്ന പ്രായോഗികതയിലേക്കും കടന്നു. റഷ്യയിൽ സ്റ്റാലിനാണ് ഇതു ഭംഗിയായി നടത്തിക്കാണിച്ചു തന്നത്. തന്റെ ഭരണംകൊണ്ട് സംരക്ഷിക്കേണ്ടിയിരുന്ന ഒരു കോടിയോളം പ്രജകളെ കശാപ്പുചെയ്ത് സ്റ്റാലിൻ കമ്യൂണിസത്തിന്റെ ‘മഹിമ’ വെളിവാക്കി. പിന്നീട് പല രാജ്യങ്ങളും ഈ ‘മഹിമ’ രുചിച്ചു. ഉത്തരകൊറിയയും ചൈനയും ഇന്നും ഇതിന്റെ പിടിയിൽ അമർന്നുകിടക്കുന്നു.
ഏകാധിപതികൾ
കമ്യൂണിസ്റ്റ് പ്രസ്ഥാനം എവിടെയൊക്കെ തലയുയർത്തി നിന്നിട്ടുണ്ടോ, അവിടെയെല്ലാം അത് ഏകാധിപതികളായ, ഉഗ്രവിഷമുള്ള നേതാക്കളെയും തലച്ചോറ് ചിതലെടുത്തുപോയ ലക്ഷോപലക്ഷം അണികളെയും സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. അതു സ്റ്റാലിനായാലും ക്രൂഷ്ചേവ് ആയാലും മാവോ ആയാലും, കിം ഉൽ സുങ് ആയാലും ഇപ്പോഴത്തെ ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിംഗ് ആയാലും അങ്ങനെതന്നെ.
ഇരുപതാം നൂറ്റാണ്ടിൽ ഏകാധിപത്യത്തിന്റെ കയ്പ് അതിന്റെ പൂർണതയിൽ മനുഷ്യനെ രുചിപ്പിച്ച മറ്റൊരു ഭരണക്രമത്തിലേക്ക് എത്തിച്ചത് ഫാസിസം എന്നുപറയുന്ന മറ്റൊരു വർഗസിദ്ധാന്തമാണ്. ഇറ്റാലിയൻ ദേശീയത എന്ന മുസോളിനിയുടെ സിദ്ധാന്തവും ആര്യൻ മേൽക്കോയ്മ എന്ന ഹിറ്റ്ലറുടെ വാദവുമൊക്കെയാണ് ഇതിന്റെ പ്രയോഗിക്കപ്പെട്ട ഉദാഹരണങ്ങൾ. കൃത്യമായി നിർവചിക്കാതെ, തങ്ങൾക്ക് ഇഷ്ടപ്പെട്ടവർ/തങ്ങളുടെ കൂട്ടത്തിൽപ്പെട്ടവർ /തങ്ങളുടെ ആശയം പൂർണമായി അംഗീകരിച്ച് മനഃപരിവർത്തനം ചെയ്യുന്നവർ മാത്രം തങ്ങളുടെ രാജ്യത്തു ജീവിച്ചാൽ മതി എന്ന ചിന്തയാണിത്. അല്ലാത്തവർ ഉന്മൂലനം ചെയ്യപ്പെടണം.
തീവ്ര ഹിന്ദുത്വം
ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികൾ ഫാസിസം അതിന്റെ ഉറവിടത്തിൽനിന്ന് പഠിക്കാൻ ‘ആദിഗുരു’ മുസോളിനിയെ തന്നെ സമീപിച്ച് ഗുരുകുല പഠനം നടത്തിയിരുന്നു. സവർക്കറുടെ 1923ൽ പ്രസിദ്ധീകരിച്ച ‘ഹിന്ദുത്വ’ എന്ന പുസ്തകത്തിൽ ഈ വിദ്യാഭ്യാസത്തിന്റെ മെച്ചം കാണാം. ഇന്നും ഇന്ത്യയിലെ ഹിന്ദുത്വ വാദികളുടെ പ്രമാണപുസ്തകം ഇതാണെന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ. യൂറോപ്യൻ ഫാസിസം വ്യക്തികേന്ദ്രീകൃത ഏകാധിപത്യമാണ് സൃഷ്ടിച്ചതെങ്കിൽ ഹിന്ദുത്വം മൃദുഭാവമുള്ള വ്യക്തികളെ മുൻനിർത്തി ഒരു സംഘടനയുടെ ഏകാധിപത്യമാണ് നിലവിൽ ലക്ഷ്യം വയ്ക്കുന്നത്.
ജനാധിപത്യ സംരക്ഷകരാകാം
ജനാധിപത്യം എന്നത് വർണ-വർഗ- ജാതി- മത- ഭാഷാ- പ്രദേശ-സാമ്പത്തിക ഭേദമെന്യേ രാജ്യത്തെ സർവ പൗരന്മാരെയും തുല്യമായി വീക്ഷിക്കുന്ന ഭരണ ക്രമമാണല്ലോ. കമ്യൂണിസമാകട്ടെ, ഫാസിസമാകട്ടെ ഒരു വർഗത്തിനുവേണ്ടി മാത്രമുള്ളതാണ് -സിദ്ധാന്തപരമായെങ്കിലും. ജനാധിപത്യവുമായി അതിന് യാതൊരു ബന്ധവുമില്ല. ഇതിന്റെ പ്രയോക്താക്കളൊക്കെ നമ്മുടെ നാട്ടിൽ ജനാധിപത്യത്തെ തൊട്ട് ആണയിടുന്നതു കാണുമ്പോൾ ചിരി വരാറുണ്ട്.
ജനാധിപത്യത്തിൽ, മുഴുൻ ജനത്തിനും, അവൻ മന്ത്രിയോ ജനപ്രതിനിധിയോ സാധാരണക്കാരനോ ആകട്ടെ, ഒരേ പ്രാധാന്യമാണ്. അതുകൊണ്ടുതന്നെ, അഭിപ്രായസ്വാതന്ത്യമാണ് അതിന്റെ ഒന്നാമത്തെ അളവുകോൽ. നേതാവിനെ, നേതൃത്വത്തെ വിമർശിക്കുന്നത് അനുവദനീയമല്ലാത്ത പ്രസ്ഥാനങ്ങൾ ഏകാധിപത്യത്തിലേക്ക് ലക്ഷ്യം വയ്ക്കുന്നവയാണെന്ന് തിരിച്ചറിയാനാകണം. ഗാന്ധിജി തന്റെ നെഞ്ചിലെ ചോരകൊണ്ടു നനച്ച്, വേരുപിടിപ്പിച്ച് നമ്മെ ഏൽപ്പിച്ച ജനാധിപത്യ ഇന്ത്യ കൈമോശം വരാതെ സൂക്ഷിക്കാൻ ഓരോ പൗരനും കടമയുണ്ട്.
രാജ്യം പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ കൈയിലുള്ള എല്ലാ സൂത്രങ്ങളും ജനങ്ങളുടെമേൽ പ്രയോഗിക്കുന്നു: എങ്ങനെയെങ്കിലും അവരെ കബളിപ്പിച്ച് വോട്ട് നേടാനും തുടർന്നു വരുന്ന അഞ്ചു വർഷത്തേക്ക് അധികാരം ആസ്വദിക്കാനും ജനങ്ങളെ വിഡ്ഢികളാക്കി തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും.
വേട്ടക്കാർ മുയലിനെയൊക്കെ വെടിവയ്ക്കാൻ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്: വേട്ടക്കാരന്റെ നെറ്റിയിലുറപ്പിച്ച ടോർച്ചിന്റെ വെളിച്ചം ശക്തമായി മുയലിന്റെ കണ്ണിലേക്ക് പതിപ്പിക്കും; ഇതെന്ത് അത്ഭുതം എന്നറിയാതെ തുറിച്ചുനോക്കി അന്തംവിട്ട് നിൽക്കുന്ന മുയലിന്റെ നെറ്റി നോക്കി നിറയൊഴിക്കും. ടോർച്ച് വെളിച്ചത്തിൽ മതിമറന്ന മുയലിന്റെ ഇറച്ചി വേട്ടക്കാരനും കൂട്ടരും ആസ്വദിക്കും.
കപടവെളിച്ചങ്ങൾ
രാമക്ഷേത്രവും വനിതാബില്ലും പ്രളയകിറ്റും ജില്ലാ തലസ്ഥാനങ്ങളിലെ മന്ത്രിസഭാ ചേരലുമൊക്കെ രാഷ്ട്രീയവേട്ടക്കാർ നെറ്റിയിൽ കെട്ടി വോട്ടർമാരെ പറ്റിക്കാൻ ഉപയോഗിക്കുന്ന കപടവെളിച്ചങ്ങളാണ്. ഇത്തരം കപടവെളിച്ചത്തിൽ 50 രൂപയുടെ പെട്രോളിന് 112 ആയതും 400 ന്റെ പാചകവാതകത്തിന് വില 1000 കടന്നതും വീടിനും പറമ്പിനും നികുതി 50 ഇരട്ടി കൂട്ടിയതും ബാങ്കായ ബാങ്കൊക്കെ കട്ട് വീട്ടിൽ കൊണ്ടുപോയതും രാജ്യം ചോർത്തി അദാനിമാരെ ഊട്ടിയതുമൊക്കെ ജനം മറക്കും. വീണ്ടും ജനത്തെ വീഴ്ത്തി രാഷ്ട്രീയവേട്ടക്കാർ ആഘോഷിക്കും. ജനത്തിന്റെ വിഡ്ഢിത്തത്തെ പുച്ഛിച്ച് ആർത്തുചിരിക്കും! ഇതാ, അടുത്ത അഞ്ചു കൊല്ലത്തേക്കുകൂടി ഞങ്ങൾക്കും കൂട്ടർക്കും നിങ്ങളെ തുരന്നുതിന്നാൻ ലൈസൻസ് നിങ്ങൾതന്നെ തന്നിരിക്കുന്നു!!
ജനാധിപത്യത്തിന്റെ മേന്മ
ലോകം കണ്ട ഏറ്റവും മികച്ച ഭരണക്രമമായി കരുതപ്പെടുന്നത് ജനാധിപത്യ സംവിധാനമാണ്. മനുഷ്യരാശിയുടെ പരിഷ്കൃതിയുടെ വളർച്ചയിൽ, ഒരുതരം അപരിഷ്കൃത ജനാധിപത്യ സംവിധാനം എന്നു കരുതാവുന്ന, ഗോത്രവർഗ സംവിധാനമാണ് ആദ്യത്തെ ഭരണക്രമമായി ഉയർന്നുവന്നത്. പിന്നീടത് ഏതാണ്ട് ഏകാധിപത്യത്തിന്റെ രൂപഭാവങ്ങൾ സ്വീകരിച്ചേക്കാവുന്ന രാജഭരണത്തിലേക്കു വളർന്നു. ദൈവവിശ്വാസത്തിന്റെ സ്വാധീനത്തിൽ, സദ്ഭരണം കാഴ്ചവച്ച നല്ല രാജാക്കന്മാരും രാജവംശങ്ങളും ധാരാളമായി ഉണ്ടായിരുന്നു എന്നത് മറക്കാവുന്നതല്ല.
ബിസി നാലാം നൂറ്റാണ്ടിൽത്തന്നെ, രാജഭരണത്തെ ഒരുതരം ജനാധിപത്യവുമായി ഇഴചേർത്ത, റോമൻ ഭരണസംവിധാനം പരിഷ്കൃത ലോക നിർമിതിയിലെ ഏറ്റവും നിർണായകമായ ചുവടുവയ്പാണ്.
രാജഭരണ ക്രമത്തിൽനിന്ന് ജനാധിപത്യ വ്യവസ്ഥയിലേക്കുള്ള വളർച്ച ഇരുപതാം നൂറ്റാണ്ടോടെ ഏതാണ്ട് ലോകത്തെല്ലായിടത്തും സംഭവിച്ചു. ഇസ്ലാമിക രാജ്യങ്ങളിലാണ് പ്രധാനമായും രാജഭരണം ഇപ്പോഴും നിലവിലുള്ളത്. രാജഭരണത്തിൽനിന്ന് ജനകീയ ഭരണത്തിലേക്കുള്ള ചുവടുമാറ്റത്തിൽ ഒന്നാമതായി സംഭവിച്ച അപഭ്രംശമാണ് കമ്യൂണിസം. ഉത്പാദകൻ തൊഴിലാളി മാത്രമാണെന്നും അതിനാൽ തൊഴിലാളികളാണ് ഭരിക്കാൻ അവകാശമുള്ളവരെന്നുമുള്ള ലളിതമായ ചിന്തയാണ് ഇതിന്റെ അടിസ്ഥാനം.
പക്ഷേ, ആശയം എഴുതി വളർത്തി മാനിഫെസ്റ്റോ ആക്കി വന്നപ്പോൾ, അത് തൊഴിലാളിവർഗ സർവാധിപത്യം എന്ന ആശയത്തിലേക്കും മറ്റുള്ളവരെയൊക്കെ ഉന്മൂലനം ചെയ്യുകയെന്ന പ്രായോഗികതയിലേക്കും കടന്നു. റഷ്യയിൽ സ്റ്റാലിനാണ് ഇതു ഭംഗിയായി നടത്തിക്കാണിച്ചു തന്നത്. തന്റെ ഭരണംകൊണ്ട് സംരക്ഷിക്കേണ്ടിയിരുന്ന ഒരു കോടിയോളം പ്രജകളെ കശാപ്പുചെയ്ത് സ്റ്റാലിൻ കമ്യൂണിസത്തിന്റെ ‘മഹിമ’ വെളിവാക്കി. പിന്നീട് പല രാജ്യങ്ങളും ഈ ‘മഹിമ’ രുചിച്ചു. ഉത്തരകൊറിയയും ചൈനയും ഇന്നും ഇതിന്റെ പിടിയിൽ അമർന്നുകിടക്കുന്നു.
ഏകാധിപതികൾ
കമ്യൂണിസ്റ്റ് പ്രസ്ഥാനം എവിടെയൊക്കെ തലയുയർത്തി നിന്നിട്ടുണ്ടോ, അവിടെയെല്ലാം അത് ഏകാധിപതികളായ, ഉഗ്രവിഷമുള്ള നേതാക്കളെയും തലച്ചോറ് ചിതലെടുത്തുപോയ ലക്ഷോപലക്ഷം അണികളെയും സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. അതു സ്റ്റാലിനായാലും ക്രൂഷ്ചേവ് ആയാലും മാവോ ആയാലും, കിം ഉൽ സുങ് ആയാലും ഇപ്പോഴത്തെ ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിംഗ് ആയാലും അങ്ങനെതന്നെ.
ഇരുപതാം നൂറ്റാണ്ടിൽ ഏകാധിപത്യത്തിന്റെ കയ്പ് അതിന്റെ പൂർണതയിൽ മനുഷ്യനെ രുചിപ്പിച്ച മറ്റൊരു ഭരണക്രമത്തിലേക്ക് എത്തിച്ചത് ഫാസിസം എന്നുപറയുന്ന മറ്റൊരു വർഗസിദ്ധാന്തമാണ്. ഇറ്റാലിയൻ ദേശീയത എന്ന മുസോളിനിയുടെ സിദ്ധാന്തവും ആര്യൻ മേൽക്കോയ്മ എന്ന ഹിറ്റ്ലറുടെ വാദവുമൊക്കെയാണ് ഇതിന്റെ പ്രയോഗിക്കപ്പെട്ട ഉദാഹരണങ്ങൾ. കൃത്യമായി നിർവചിക്കാതെ, തങ്ങൾക്ക് ഇഷ്ടപ്പെട്ടവർ/തങ്ങളുടെ കൂട്ടത്തിൽപ്പെട്ടവർ /തങ്ങളുടെ ആശയം പൂർണമായി അംഗീകരിച്ച് മനഃപരിവർത്തനം ചെയ്യുന്നവർ മാത്രം തങ്ങളുടെ രാജ്യത്തു ജീവിച്ചാൽ മതി എന്ന ചിന്തയാണിത്. അല്ലാത്തവർ ഉന്മൂലനം ചെയ്യപ്പെടണം.
തീവ്ര ഹിന്ദുത്വം
ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികൾ ഫാസിസം അതിന്റെ ഉറവിടത്തിൽനിന്ന് പഠിക്കാൻ ‘ആദിഗുരു’ മുസോളിനിയെ തന്നെ സമീപിച്ച് ഗുരുകുല പഠനം നടത്തിയിരുന്നു. സവർക്കറുടെ 1923ൽ പ്രസിദ്ധീകരിച്ച ‘ഹിന്ദുത്വ’ എന്ന പുസ്തകത്തിൽ ഈ വിദ്യാഭ്യാസത്തിന്റെ മെച്ചം കാണാം. ഇന്നും ഇന്ത്യയിലെ ഹിന്ദുത്വ വാദികളുടെ പ്രമാണപുസ്തകം ഇതാണെന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ. യൂറോപ്യൻ ഫാസിസം വ്യക്തികേന്ദ്രീകൃത ഏകാധിപത്യമാണ് സൃഷ്ടിച്ചതെങ്കിൽ ഹിന്ദുത്വം മൃദുഭാവമുള്ള വ്യക്തികളെ മുൻനിർത്തി ഒരു സംഘടനയുടെ ഏകാധിപത്യമാണ് നിലവിൽ ലക്ഷ്യം വയ്ക്കുന്നത്.
ജനാധിപത്യ സംരക്ഷകരാകാം
ജനാധിപത്യം എന്നത് വർണ-വർഗ- ജാതി- മത- ഭാഷാ- പ്രദേശ-സാമ്പത്തിക ഭേദമെന്യേ രാജ്യത്തെ സർവ പൗരന്മാരെയും തുല്യമായി വീക്ഷിക്കുന്ന ഭരണ ക്രമമാണല്ലോ. കമ്യൂണിസമാകട്ടെ, ഫാസിസമാകട്ടെ ഒരു വർഗത്തിനുവേണ്ടി മാത്രമുള്ളതാണ് -സിദ്ധാന്തപരമായെങ്കിലും. ജനാധിപത്യവുമായി അതിന് യാതൊരു ബന്ധവുമില്ല. ഇതിന്റെ പ്രയോക്താക്കളൊക്കെ നമ്മുടെ നാട്ടിൽ ജനാധിപത്യത്തെ തൊട്ട് ആണയിടുന്നതു കാണുമ്പോൾ ചിരി വരാറുണ്ട്.
ജനാധിപത്യത്തിൽ, മുഴുൻ ജനത്തിനും, അവൻ മന്ത്രിയോ ജനപ്രതിനിധിയോ സാധാരണക്കാരനോ ആകട്ടെ, ഒരേ പ്രാധാന്യമാണ്. അതുകൊണ്ടുതന്നെ, അഭിപ്രായസ്വാതന്ത്യമാണ് അതിന്റെ ഒന്നാമത്തെ അളവുകോൽ. നേതാവിനെ, നേതൃത്വത്തെ വിമർശിക്കുന്നത് അനുവദനീയമല്ലാത്ത പ്രസ്ഥാനങ്ങൾ ഏകാധിപത്യത്തിലേക്ക് ലക്ഷ്യം വയ്ക്കുന്നവയാണെന്ന് തിരിച്ചറിയാനാകണം. ഗാന്ധിജി തന്റെ നെഞ്ചിലെ ചോരകൊണ്ടു നനച്ച്, വേരുപിടിപ്പിച്ച് നമ്മെ ഏൽപ്പിച്ച ജനാധിപത്യ ഇന്ത്യ കൈമോശം വരാതെ സൂക്ഷിക്കാൻ ഓരോ പൗരനും കടമയുണ്ട്.