ഇംഫാൽ ആർച്ച്ബിഷപ് ഡോ.വൈ. ഡൊമിനിക് ലുമോൺ ദീപികയ്ക്കുവേണ്ടി റൂബൻ കിക്കോണുമായി സംവദിക്കുന്നു.
? ദീപികയുടെ വായനക്കാർക്ക് മണിപ്പുരിലെ സംഭവവികാസങ്ങളുടെ നിജാവസ്ഥ അറിയാൻ താത്പര്യമുണ്ട്. ആദ്യമായി, കേരളവുമായി മണിപ്പുരിലെ സഭയുടെ ബന്ധം വ്യക്തമാക്കാമോ?
കേരളത്തിൽ പലപ്രാവശ്യം വരുവാൻ എനിക്ക് ഇടയായിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മണിപ്പുരിനെ സ്വാധീനിച്ചിട്ടുണ്ട്. 1958ൽ ഫാ. ജോസഫ് കച്ചിറമറ്റം മണിപ്പുരിൽ സേവനം ചെയ്യുവാനായി എത്തിയിരുന്നു. തുടർന്ന് ഒട്ടേറെ വൈദികരും സിഎംസി, എസ്എബിഎസ്, എഫ്സിസി സന്യസ്തരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴും സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യത്തെ ബിഷപ് ജോസഫ് മിറ്റത്താനി പിതാവ് കേരളത്തിൽനിന്നായിരുന്നു. അതുകൊണ്ട് സ്നേഹത്തോടും നന്ദിയോടും കൂടി മാത്രമേ കേരളത്തെ സ്മരിക്കാനാകൂ.
? മണിപ്പുരിലെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയ്ക്കു കാരണമെന്താണ്? എന്തുകൊണ്ടാണ് ക്രൈസ്തവർ ആക്രമിക്കപ്പെട്ടതും പള്ളികൾ തകർക്കപ്പെട്ടതും?
മണിപ്പൂരിൽ ഭൂമിയുടെ വിഭജനം പ്രശ്നകലുഷിതമാണ്. 60 ശതമാനം ജനങ്ങൾ പത്തു ശതമാനം ഭൂമിയിലും 40 ശതമാനം ജനങ്ങൾ 90 ശതമാനം ഭൂമിയിലും അധിവസിക്കുന്നു. താഴ്വരയിൽ വസിക്കുന്ന മേയ്തേയ് വിഭാഗക്കാർ ഭൂമിയുടെ പരിമിതിമൂലം ബുദ്ധിമുട്ടുന്നുണ്ട്. താഴ്വരയിലാണ് ഭൂരിഭാഗം നിർമാണപ്രവർത്തനങ്ങളും വികസനവും ഗവൺമെന്റിന്റെ ഫണ്ടുകൾ വിനിയോഗിക്കുന്നതും. മലമുകളിൽ വസിക്കുന്നവർക്ക് വികസനമാകട്ടെ പരിമിതവുമാണ്. ഭരണഘടനപ്രകാരം ട്രൈബൽ ഭൂമി താഴ്വരയിൽ വസിക്കുന്നവർക്ക് വാങ്ങിക്കാനാകുകയില്ല. പക്ഷേ ട്രൈബലുകൾക്ക് താഴ്വരയിൽ ഭൂമി വാങ്ങിക്കൂട്ടാനാകും. താഴ്വരയിൽ താമസിക്കുന്നവർ മുഖ്യമായി ജനറൽ കാറ്റഗറിയിൽപ്പെട്ടവരും, എസ്സി, ഒബിസി വിഭാഗത്തിൽപ്പെട്ടവരുമാണ്. അവരെ എസ്ടി വിഭാഗത്തിൽപ്പെടുത്തണമെന്നാണ് ആവശ്യം. അവരെ എസ്ടിയിൽ ചേർത്താൽ തങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടുമെന്ന ഭീതി മലനിരയിൽ വസിക്കുന്നവർക്കുള്ളതിനാൽ അതിനെ അവർ പ്രതിരോധിക്കുകയും ഇതിനെതിരേ പ്രതിഷേധിക്കുകയും ചെയ്യുന്നു. മലനിരകളിലെ ഗോത്രനിവാസികൾ 100 വർഷംമുന്പുതന്നെ ക്രിസ്ത്യാനികളായിരുന്നു. ഭൂരിപക്ഷം വരുന്നവർ താഴ്വരയിൽ വസിക്കുന്ന ന്യൂനപക്ഷങ്ങളെ ആക്രമിച്ചപ്പോൾ അതിൽ ക്രൈസ്തവ സ്ഥാപനങ്ങളും പള്ളികളും സ്വാഭാവികമായി ഉൾപ്പെട്ടു.
? എന്തുമാത്രം കഷ്ടനഷ്ടങ്ങളാണ് ക്രൈസ്തവർക്കും വിശിഷ്യ കത്തോലിക്കർക്കും നേരിട്ടത്. ആർക്കെങ്കിലും ജീവഹാനിയോ മറ്റോ ഉണ്ടായിട്ടുണ്ടോ?
അസ്ഥിരമായ ഈ അവസ്ഥയിൽ ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കും എന്തുമാത്രം നഷ്ടം നേരിട്ടുവെന്ന് കണക്കെടുക്കാൻ ബുദ്ധിമുട്ടുണ്ട്. മിക്കവാറും ഗ്രോത്രവർഗത്തിൽപ്പെട്ടവർ മലമുകളിൽ വസിക്കുന്നതുകൊണ്ടും ഈയവസ്ഥയിൽ താഴ്വരയിൽ താമസിച്ചിരുന്ന ക്രൈസ്തവർ സമീപ സംസ്ഥാനങ്ങളിലേക്കും ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലേക്കും രക്ഷപ്പെട്ടതിനാലും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. വീടുകൾ കൊള്ളയടിക്കപ്പെടുകയും കത്തിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. വീടും സ്ഥലവും സ്ഥാവരജംഗമ വസ്തുക്കളും വരുമാനമാർഗങ്ങളുമെല്ലാം അന്യാധീനപ്പെടുകയും നഷ്ടപ്പെടുകയും മാനസിക ആഘാതങ്ങൾ ഏൽപ്പിക്കപ്പെടുകയും ചെയ്തു. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയും മറ്റും നഷ്ടപ്പെട്ടിട്ടുമുണ്ട്. 260ൽപ്പരം പള്ളികൾ നശിപ്പിക്കപ്പെടുകയോ കത്തിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിൽ ആറ് കത്തോലിക്കാ പള്ളികളും ഒരു പാസ്റ്ററൽ ട്രെയിനിംഗ് സെന്ററും കുറേ സ്കൂളുകളും ഉൾപ്പെടും. കത്തോലിക്കാ സഭയ്ക്കു തന്നെ ഏകദേശം 15 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഗവൺമെന്റ് കണക്കനുസരിച്ച് 73 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുവരെയും കത്തോലിക്കരായ ആരെങ്കിലും കൊല്ലപ്പെടുകയോ ജീവഹാനി നേരിടുകയോ ചെയ്തതായി അറിവില്ല. കത്തോലിക്കാ വൈദികർ ഈ ലഹളയ്ക്കിടയിൽ അകപ്പെട്ടുവെങ്കിലും ദൈവത്തിന്റെ പ്രത്യേക പരിപാലനയിൽ അപകടമില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ പലരും അവരുടെ അതിതീവ്രമായ അനുഭവങ്ങൾ എന്റെ മുന്പിൽ വിവരിച്ചപ്പോൾ ഞാനും തകർന്നു പോയിട്ടുണ്ട്.
? ഈ അടുത്ത ദിവസങ്ങളിൽ പിതാവ് ക്രൈസ്തവസഭാ നേതാക്കളുടെ ഒരു യോഗം വിളിച്ചുകൂട്ടി മണിപ്പുരിലെ സമാധാനത്തിനായുള്ള കൂട്ടായ്മയ്ക്ക് രൂപം കൊടുത്തിരുന്നുവല്ലോ? സമാധാനം കൊണ്ടുവരാനും സൗഹാർദത്തിലേക്ക് ജനതയെ കൊണ്ടുവന്ന് സംഘർഷം അവസാനിപ്പിക്കുവാനും എന്താണു വഴികൾ?
ആദ്യമായി കത്തോലിക്കാ വൈദികരുടെയും അല്മായ നേതാക്കളുടേയും യോഗം വിളിച്ച് ഈ പരിതസ്ഥിതിയിൽ നാമെന്താണു ചെയ്യേണ്ടതെന്ന് ചർച്ച ചെയ്തു. വികാരി ജനറാളായ ഫാ. വർഗീസ് വേലിക്കകവും അതിരൂപതയിലെ അല്മായ നേതൃത്വവും വനിതാ നേതൃത്വവും ഒത്തുചേരുകയും ഈ പ്രത്യേക പരിസ്ഥിതിയിൽ സമാധാനശ്രമങ്ങൾക്കും സാന്ത്വനശ്രമങ്ങൾക്കും അതിരൂപത നേതൃത്വമേറ്റെടുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് മണിപ്പുരിലെ എല്ലാ സഭാവിഭാഗങ്ങളിലെയും നേതാക്കളെ ക്ഷണിക്കുകയും കഴിഞ്ഞ 22ന് അതിരൂപത ആസ്ഥാനത്ത് അവരെല്ലാവരും തന്നെ ക്ഷണം സ്വീകരിച്ച് ഒത്തുചേരുകയും ചെയ്തു. സ്ഥിതിഗതികൾ വിചിന്തനം നടത്തി സമാധാനപൂർണമായ സഹവർത്തിത്വത്തിലേക്ക് മടങ്ങേണ്ടതിന് ശക്തമായ നേതൃത്വം നൽകാനും തീരുമാനിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റിലെ സമാധാനശ്രമങ്ങൾക്കെല്ലാം നേതൃത്വം നൽകുന്ന മുൻ ഗോഹട്ടി ആർച്ച്ബിഷപ് മാർ തോമസ് മേനാംപറന്പിൽ പിതാവും ജോൺ ഐപിഎസ് എന്ന മുൻ മണിപ്പുർ പോലീസ് ഉദ്യോഗസ്ഥനും സന്നിഹിതരായി ചർച്ചകൾ നയിച്ചു. അഞ്ച് അംഗങ്ങളുള്ള സമാധാന സൗഹാർദ സമിതിയെ പല സഭാ വിഭാഗങ്ങളിൽനിന്നായി തെരഞ്ഞെടുത്ത് സമാധാനസംരംഭങ്ങൾക്ക് തുടക്കമിടാൻ ശ്രമമാരംഭിച്ചിട്ടുണ്ട്. തുടർന്ന് നേർത്ത് ഈസ്റ്റ് റീജൺ ലെവലിൽ ഈ സംരംഭങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും തീരുമാനമായിട്ടുണ്ട്.
? എങ്ങനെയാണ് മണിപ്പുരിലെ കത്തോലിക്കാസഭ ഈ അരക്ഷിതാവസ്ഥയെ തരണം ചെയ്യുന്നത്? എങ്ങനെയാണ് ഇന്ത്യയിലെ സഭാ നേതൃത്വം മണിപ്പുരിനെ സഹായിക്കുന്നത്?
ഇന്റർനെറ്റും മറ്റു വാർത്താ വിതരണ ഉപാധികളും മണിപ്പുരിൽ നിരോധിച്ചിട്ട് ഇന്നേയ്ക്ക് മൂന്നാഴ്ച കഴിഞ്ഞു. വിവരങ്ങൾ അറിയിക്കുവാൻ ഒട്ടേറെ ബുദ്ധിമുട്ടുണ്ട്. അസ്ഥിരത തുടങ്ങിയ ഉടനെ തന്നെ രൂപതാധികാരികളുടെയും മറ്റു കമ്മീഷൻ അംഗങ്ങളെയും വിളിച്ചുകൂട്ടി വികാരി ജനറാൾ ഫാ. വർഗീസ് വേലിക്കകത്തിന്റെ അധ്യക്ഷതയിൽ റിലീഫ് കമ്മിറ്റി രൂപീകരിക്കുകയും സേവനപ്രവർത്തനങ്ങൾ കാര്യക്ഷമായി ആരംഭിക്കുകയും ചെയ്തു. അതിരൂപതയുടെ സോഷ്യൽ സർവീസ് ശൃംഖലയായ ഡിഎസ്എസ്എസിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. നോർത്ത് ഈസ്റ്റ് റീജണൽ മെത്രാൻ സമിതിയെ വിവരമറിയിച്ചു. അവരുടെ സേവനസന്നദ്ധതയും റിലീഫ് സാധനങ്ങൾ അയയ്ക്കുന്നതും വളരെ സഹായകരമായി തീർന്നിട്ടുണ്ട്. ഗോഹട്ടിയിലെ റീജണൽ മെത്രാൻ സമിതി സെക്രട്ടേറിയറ്റ് വഴിയായി സിബിസിഐ, സിസിബിഐ തുടങ്ങിയ കത്തോലിക്കാസഭയുടെ ഉന്നത നേതൃത്വവുമായി ബന്ധപ്പെടുകയും സ്ഥിതിഗതികൾ അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഇന്ത്യയിലെ സഭാനേതൃത്വത്തിലുള്ള പിതാക്കന്മാരുമായി ബന്ധപ്പെടുകയും അവരുടെ സഹായങ്ങൾ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. അകമഴിഞ്ഞ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പലതും എത്തിക്കഴിഞ്ഞു, പലതും എത്തിക്കൊണ്ടേയിരിക്കുന്നു.
? എങ്ങനെയാണ് മണിപ്പുർ ഗവൺമെന്റ് ഈ അരക്ഷിതാവസ്ഥയോട് പ്രതികരിക്കുന്നത്?
ഗവൺമെന്റ് ഈ പരിതസ്ഥിതിയിൽ എല്ലാവരോടും തുല്യനീതിയോടും സമഭാവനയോടും കൂടി ഭൂരിപക്ഷ സമൂഹത്തോടും ന്യൂനപക്ഷ സമൂഹത്തോടും പെരുമാറണമെന്നാണ് സഭയുടെ ആഗ്രഹം. അതു മാത്രമല്ല ദുരിതത്തിൽപ്പെട്ടവർക്ക് താങ്ങായും തണലായും നില്ക്കുകയും ഇതുപോലെയുള്ള ലഹള ഉണ്ടാകാതെ നിയമപരിപാലനം നടത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും സമൂഹങ്ങൾ തമ്മിലുള്ള പരസ്പര സഹവർതിത്വത്തിന് പ്രേരകചാലകശക്തിയായി നിലകൊള്ളുകയും ചെയ്യണമെന്ന് സഭ ആഗ്രഹിക്കുന്നു.
? ഇത്തരം അക്രമവും ലഹളയും പലപ്പോഴായി നേരിട്ടിട്ടുള്ള അങ്ങയുടെ ഈ അനുഭവങ്ങളിൽനിന്നുള്ള ജീവിത പാഠമെന്താണ്?
ഈ മാസത്തിൽ നടന്നതുപോലുള്ള അക്രമവും ലഹളയും മണിപ്പുരിൽ ഒരിക്കലുമുണ്ടായിട്ടില്ല. ഇതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുമുണ്ടായിട്ടുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ആഴത്തിലുള്ളതും തീവ്രവുമായ മുറിവുകൾ, മാനസികാഘാതം തുടങ്ങിയവ ഉണ്ടായിട്ടുണ്ട്. അത് ഉണങ്ങുവാൻ തീർച്ചയായും കാലമേറെ എടുക്കും. സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും പുലരുന്ന മനോഹരമായ ഒരു മണിപ്പുരാണ് എന്റെ സ്വപ്നം.
? മണിപ്പുരിൽ സമാധാനം കൊണ്ടുവരാൻ എന്തു ചെയ്യാനാകുമെന്നാണ് പിതാവ് കരുതുന്നത്?
ഇവിടെ സഹോദര്യവും സമത്വവും സമാധാന പൂർണമായ സഹവർത്തിത്വവും എങ്ങനെ പുലർത്തണമെന്ന് മണിപ്പുർ ജനത ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഇവിടെ സമത്വപൂർണമായ വിഭവവിഭജനവും വികസനവും അവികസിത പ്രദേശങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള അടിസ്ഥാനസൗകര്യ വികസനവും നടക്കേണ്ടതുണ്ട്. മണിപ്പുർ എല്ലാവരുടേതുമാണ് എന്ന മനോഭാവം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയുമുണ്ട്. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് മുന്നേറിയാൽ മാത്രമേ ശാശ്വതമായ സമാധാനമുണ്ടാകുകയുള്ളൂ. പുറമേനിന്ന് ഗൂഢമായ പദ്ധതികളുമായി എത്തുന്നവരെ കണ്ടെത്തേണ്ടതും അവരെ ഒറ്റപ്പെടുത്തി നിരാകരിക്കേണ്ടതുമുണ്ട്. സഹവർത്തിത്വവും സമുദായ സൗഹാർദവും ഇത്തരക്കാരുടെ പ്രവർത്തനംമൂലം പലപ്പോഴും മണിപ്പുരിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് എന്നെ ദുഃഖിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ലഹളക്കാലത്തും മുന്പ് നടന്ന പല അക്രമങ്ങളിലും ഞാൻ മുന്പ് പറഞ്ഞതുപോലെ മാനസികാഘാതവും ഹൃദയവേദനയും എനിക്കും മണിപ്പുർ ജനതയ്ക്കുമുണ്ടായിട്ടുണ്ട്.
? ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ലോകത്തോട് പിതാവിന് പറയുവാനുള്ളതെന്താണ്?
മണിപ്പുരിനെപ്പറ്റി മറ്റുള്ളവർ നല്ലതു ചിന്തിക്കണമെന്നാണ് എന്റെ ആഗ്രഹം! രത്നങ്ങളുടെ നാടാണ് മണിപ്പുർ. ഇവിടെയാണ് പോളോ എന്ന കളി കണ്ടെത്തിയതും ലോകമാകെ പ്രചരിച്ചതും. സുഭാഷ്ചന്ദ്രബോസിന്റെ ഇന്ത്യൻ ആർമിയുടെ ഹെഡ് ക്വാർട്ടേഴ്സ് ഇവിടെയായിരുന്നു. മനോഹരമായ ഭൂവിഭാഗവും ശാന്തരായ ജനങ്ങളുമാണ് മണിപ്പുരിലുള്ളത്. ഇവിടെ ഭരണഘടനാപരമായ ജനാധിപത്യ സംവിധാനങ്ങൾ പുലർന്ന് സഹോദര്യവും സമത്വവും സ്വാതന്ത്ര്യവും സമാധാനവും പുഷ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ പലപ്പോഴും അക്രമവും അസമാധാനവും ലഹളയും പോലുള്ള അനഭിലഷണീയ കാര്യങ്ങളാലാണ് മണിപ്പുർ ഓർമിക്കപ്പെടുക. വികസനം സമാധാനത്തിലൂടെയും സമത്വത്തിലൂടെയും നീതിയിലൂടെയും മാത്രമെ ഉറപ്പിക്കാനാകൂ. ഇവിടത്തെ ജനതയും രാഷ്ട്രീയ നേതൃത്വവും സംസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും വ്യക്തികളുടെയും ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ഗൂഢലക്ഷ്യങ്ങളും അനഭിലഷണീയമായ ചിന്താപദ്ധതികളുമായി എത്തുന്നവരെ മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്. മണിപ്പുരിലെ കത്തോലിക്കാസഭ എപ്പോഴും ഭരണാധികാരികളുമായി സഹവർത്തിത്വത്തിലും സഹകരണത്തിലും സമാധാനത്തിലും മുന്നേറാനാഗ്രഹിക്കുകയും നീതിയും ശാന്തിയും സൗഹാർദവും വികസനവും സംസ്ഥാനത്തെങ്ങും പുലരണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയാണ്.
സമാധാനം കാംക്ഷിക്കുന്ന മണിപ്പുർ ജനത
11:47 PM May 24, 2023 | Deepika.com