ഡോ. സിസ്റ്റർ എത്സാ ടോം എസ്എച്ച്
തിരുഹൃദയ സന്യാസിനീസമൂഹ സ്ഥാപകപിതാവായ ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചന്റെ 88-ാം ചരമവാർഷികദിനമാണിന്ന്. 63 വർഷങ്ങൾ ഈ ഭൂമിയിൽ ജീവിച്ചു കടന്നുപോയ ഈ ധന്യജീവിതത്തിന്റെ ദീപ്തസ്മരണകൾ നമ്മെ ഹർഷപുളകിതരാക്കുകയാണ്. കേരളത്തിന്റെ ആധ്യാത്മിക മണ്ഡലത്തിലും സാമൂഹിക-സാംസ്കാരിക വേദികളിലും അനിതരസാധാരണമായ വ്യക്തിമുദ്ര പതിപ്പിച്ച ജീവിതംകൊണ്ടും കർമംകൊണ്ടും വിശുദ്ധിയിൽ വിരാജിച്ച പുണ്യപുരുഷനാണ് കദളിക്കാട്ടിലച്ചൻ.
ഹൃദയത്തിൽ ദൈവസ്നേഹത്തിന്റെ അഗ്നി സൂക്ഷിച്ചിരുന്ന അദ്ദേഹം തനിക്കു ലഭിച്ച താലന്തുകളെ മുഴുവൻ ദൈവസ്നേഹം അനുഭവിക്കുന്നതിനും പങ്കുവയ്ക്കുന്നതിനുമായി സമർപ്പിച്ചു. ദൈവം സ്നേഹപിതാവും താൻ അവിടുത്തെ അനുഗ്രഹങ്ങളാൽ സന്പന്നമാക്കപ്പെട്ട വത്സലപുത്രനുമാണ് എന്ന കൃതജ്ഞതാനിർഭരമായ അവബോധമായിരുന്നു മത്തായിയച്ചന്റെ ദൈവാനുഭവത്തിന്റെ കാതൽ. ദൈവസ്നേഹത്തിന്റെയും ജീവിതവിശുദ്ധിയുടെയും മഹത്വം അദ്ദേഹത്തിൽ മൊട്ടിട്ടതു സ്വന്തം കുടുംബത്തിൽനിന്നു തന്നെയെന്നു തീർച്ച. അച്ചന്റെ വ്യക്തമായ ദൈവദർശനം ദൈവത്തോട് ഏറ്റവും അടുത്തു ജീവിക്കാൻ അച്ചനെ സഹായിച്ചു. അച്ചൻ സ്വന്തമായിട്ടൊന്നും ചെയ്തില്ല. എല്ലാ കാര്യങ്ങളിലും ദൈവേഷ്ടം നേടിയിരുന്നു.
ബാങ്ക് ഡെപ്പോസിറ്റല്ല, ദൈവാശ്രയബോധമായിരുന്നു അച്ചന്റെ മൂലധനം. രാമപുരത്ത് ശാഖാഭവനം ആരംഭിക്കുന്നതിനായി യാത്രയായ സിസ്റ്റേഴ്സിന് മത്തായിച്ചൻ കൊടുത്തുവിട്ടത് ഒരു തിരുഹൃദയരൂപം മാത്രം. ആറ്റുതീരത്തു നടപ്പെട്ട വൃക്ഷംപോലെ രാമപുരം ഭവനം അത്ഭുതകരമായി വളർന്നുവികസിച്ചു ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. മുന്തിരിച്ചെടിയോടു ചേർന്നിരിക്കുന്ന ശാഖപോലെ ഈശോയുടെ തിരുഹൃദയത്തോടു ഗാഢവും വ്യക്തിപരവുമായ ബന്ധമാണ് അച്ചൻ എപ്പോഴും പുലർത്തിയിരുന്നത്.
1946ൽ പാലാ സെന്റ് മേരീസ് സ്കൂളിന്റെ സ്മരണികയിൽ ഫാ. മാണി സെബാസ്റ്റ്യൻ (പാലാ രൂപത പ്രഥമ മെത്രാൻ) കദളിക്കാട്ടിലച്ചനെക്കുറിച്ച് ഇപ്രകാരം എഴുതി. ‘ഭക്തിനിർഭരമായ ഒരു ഹൃദയം, അനുകന്പയും സൗമ്യതയും കളിയാടുന്ന ഒരു വദനം, സ്നേഹനാഥനായ ക്രിസ്തുവിന്റെ പക്കലേക്ക് ആബാലവൃദ്ധം ജനങ്ങളെയും വശീകരിക്കുവാൻ പോരുന്ന ഒരു വചോവിലാസം, അനന്തമായ സ്വർഗജീവിതത്തിന് മനുഷ്യഹൃദയങ്ങളെ സജ്ജീകരിക്കുന്ന ഒരു യോഗീവര്യന്റെ പ്രശാന്ത ഗംഭീരമായ മനോഭാവം ഇവയായിരുന്നു ഈ മഹാപുരുഷന്റെ പ്രത്യേകതകൾ. മത്തായിയച്ചനെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലാണ് നാമിവിടെ കാണുക.
ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയുടെ അനശ്വരസ്മാരകമാണ് 1911ൽ മത്തായിയച്ചൻ സ്ഥാപിച്ച തിരുഹൃദയ സന്യാസിനീസമൂഹം. തിരുഹൃദയത്തിന്റെ തീക്ഷ്ണമായ സ്നേഹത്തെപ്പറ്റി ദീർഘസമയം പ്രസംഗിക്കുന്നതിലും കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുന്നതിലും അച്ചൻ ഉത്സുകനായിരുന്നു. വ്യക്തിപരമായ ആത്മരക്ഷ എന്നതിനേക്കാളും കുടുംബകേന്ദ്രീകൃതമായ സാർവത്രിക രക്ഷയെയാണ് അച്ചൻ സ്വപ്നം കണ്ടിരുന്നത്.
ക്രാന്തദർശിയായ കദളിക്കാട്ടിലച്ചൻ കുഞ്ഞുങ്ങൾക്കു സുവിശേഷമൂല്യങ്ങൾ ലളിതമായി പറഞ്ഞുകൊടുത്ത് അവരെ ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് ആനയിച്ചു. അദ്ദേഹം ജനങ്ങളെ ഇപ്രകാരം ഉപദേശിക്കുമായിരുന്നു. “മതവിദ്യാഭ്യാസം നൽകപ്പെടാത്ത കുട്ടികൾ വെള്ളത്തിന്റെ സഹായമില്ലാതെ മുളച്ചുവളരുവാൻ സാധിക്കാതെ വാടിപ്പോകുന്ന ചെടികൾക്കു തുല്യമാകുന്നു. ഒരു നല്ല മതോപദേഷ്ടാവ് ലോകത്തിന്റെ വെളിച്ചം തന്നെയാണ്.’’ നടക്കേണ്ട വഴി തിരിച്ചറിഞ്ഞ് ആ വഴിയിലൂടെ മുന്പേ നടന്നു. പിന്നാലെ വരുന്നവരെ നയിക്കുന്ന യുവപുരോഹിതനെയാണ് മത്തായിയച്ചനിൽ ദർശിക്കുവാൻ സാധിക്കുക. അഗതികളും ആകുലരും പീഡിതരും രോഗികളും വൃദ്ധരും എല്ലാം മത്തായിയച്ചന്റെ ഇഷ്ടക്കാരനായിരുന്നു. ആരുമല്ലാത്തവർക്ക് അത്താണിയായി അച്ചൻ കൂടെനിന്നു. പാപസങ്കീർത്തനവേദിയിലൂടെ അനേകരെ ദൈവത്തിലേക്കടുപ്പിച്ചു.
ആത്മീയതയിലൂന്നിയ വിദ്യാഭ്യാസത്തിനാണ് അച്ചൻ ഊന്നൽ കൊടുത്തത്. സമൂഹത്തിന്റെ പിന്നാന്പുറങ്ങളിൽ കഴിയുന്നവരുടെ ഉന്നമനത്തിനായി അച്ചൻ അത്യധ്വാനം ചെയ്തു. ഈ പുണ്യപിതാവിന്റെ വിശുദ്ധജീവിതം നമ്മുടെ മുന്പിൽ തുറന്നുവച്ചിരിക്കുന്ന സ്നേഹത്തിന്റെ സംസ്കാരം-തിരുഹൃദയ സംസ്കാരം-നമ്മുടെ ജീവിതവഴികളെ പ്രകാശിപ്പിക്കട്ടെ.
ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ; കരുണാർദ്രസ്നേഹത്തിന്റെ പ്രവാചകൻ
10:58 PM May 22, 2023 | Deepika.com