അനന്തപുരി /ദ്വിജന്
കർണാടകത്തിലെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമറിനെയും നിയോഗിച്ചുകൊണ്ട് പാർട്ടി ഹൈക്കമാൻഡ് കാണിച്ചത് നിശ്ചയമായും നല്ല മാതൃകയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തിനു കിട്ടിയ തെരഞ്ഞെടുപ്പു വിജയത്തിൽ ആരെയും ഒഴിവാക്കാതെയുള്ള കിരീടധാരണവും. പക്ഷേ ഇനിയുള്ള ദിനങ്ങൾ കർണാടക സർക്കാരിന് വലിയ വെല്ലുവിളികളുടേതാവും. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നടപ്പാക്കിക്കൊണ്ട് എല്ലാവരെയും ഉൾക്കൊണ്ടു മുന്നോട്ടു പോകാനായാൽ, ജനങ്ങൾക്കു കൊടുത്ത വാഗ്ദാനങ്ങൾ പുർത്തിയാക്കാനായാൽ കോണ്‍ഗ്രസിന് മൃതസഞ്ജീവനി പോലാകും ഈ സർക്കാർ.
കുപ്രസിദ്ധമായ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ എല്ലാ രഹസ്യാന്വേഷണ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ടുണ്ടായ ജനവിധിയുടെ ഏതാണ്ട് സമാനമായി കർണാടക ജനതയുടെ വിധി. 1975ലെ ഇന്ദിരയെപ്പേലെ മോദി ജനങ്ങളുടെ മനസിൽ ഇടം തേടിയ നേതാവായിട്ടുണ്ട്. എന്നാൽ അദ്ദേഹം അജയ്യനൊന്നും അല്ല എന്നും ജനം കാണിച്ചുതരുന്നു.
കോണ്‍ഗ്രസിന് തിരിച്ചുവരാനാവും
കർണാടക തെരഞ്ഞെടുപ്പു തരുന്ന ഒന്നാം പാഠം കോണ്‍ഗ്രസിന് അധികാരത്തിൽ തിരിച്ചെത്താനാകും; ബിജെപി അജയ്യരൊന്നും അല്ല എന്നതാണ്. എത്ര ശക്തരും സമർഥരുമായ ദേശീയ നേതൃത്വത്തെയും ശക്തരും തന്ത്രജ്ഞരുമായ മറ്റു പാർട്ടികളിലെ പ്രദേശിക നേതാക്കൾക്ക് തടയാനാവും. ദേശീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടത് ശക്തമായ ദേശീയ നേതൃത്വത്തിനൊപ്പം സമർഥരായ പ്രാദേശിക നേതൃത്വം ഉണ്ടാകാനാണ്. ബിജെപിയുടെ അധികാരപ്രാപ്തിക്കു കാരണമായത് ഇത്തരം നേതാക്കളായിരുന്നു.
ജനങ്ങളെ ഒന്നിപ്പിക്കണം
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പാർട്ടികളെ അല്ല ജനങ്ങളെയാണ് ഒന്നിപ്പിക്കേണ്ടത് എന്ന് കർണാടക തെളിയിക്കുന്നു. കർണാടകത്തിലെ എല്ലാ മതക്കാരെയും ഒന്നിച്ചു നിർത്താൻ കോണ്‍ഗ്രസിനായി. മുസ്ലിംകൾ ഏതാണ്ട് ഒന്നായി കോണ്‍ഗ്രസിന് വോട്ട് ചെയ്തു. അവർ സാധാരണ സഹായിക്കാറുള്ള ജനതാദളിനെപ്പോലും തഴഞ്ഞു. ബിജെപിക്കെതിരേ പരസ്യമായി കർണാടകത്തിൽ രംഗത്തുണ്ടായിരുന്നിട്ടും ക്രൈസ്തവരായ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ അവർ തോല്‍പ്പിച്ചു. തെരഞ്ഞെടുപ്പുഫലം വന്നതോടെ ഷൈലോക്കുകൾ രംഗത്തിറങ്ങി. അവർക്ക് അവരുടെ പങ്ക് മാംസം വേണം. ഉപമുഖ്യമന്ത്രിപദമാണ് ഇപ്പോൾ ചോദിക്കുന്നത്. കേരളത്തിലെ അഞ്ചാം മന്ത്രിസ്ഥാനം പോലാകുമോ അതെന്നും സംശയിക്കണം.
കർണാടകത്തിലെ പ്രബല ജാതികളായ ലിംഗായത്തുകളും വൊക്കലിഗരും മുസ്ലിംകളും പട്ടികജാതി-പട്ടിക വർഗക്കാരും കോണ്‍ഗ്രസിനൊപ്പം നിന്നു. കോണ്ഗ്രസുകാരോടുളള സ്നേഹത്തേക്കാൾ, ബിജെപി ഭരണത്തോടുള്ള ജനവിധി കൂടിയാവും ഇത്.
സിദ്ധരാമയ്യയും ശിവകുമാറും
വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തരിച്ചെത്തിയ കോണ്‍ഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി വിജയ ശില്പികൾ തമ്മിൽ തർക്കമുണ്ടായി. മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറും വാശിയോടെ നിന്നു. ഡൽഹിയിൽ നടന്ന മാരത്തണ്‍ ചർച്ചകൾക്കൊടുവിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയും ആയുള്ള ധാരണകളിൽ എത്തിച്ചേർന്നു. ജനാധിപത്യ പാർട്ടികളിൽ നേതാക്കന്മാർ തമ്മിൽ പദവികൾക്കായി അവകാശതർക്കം ഉന്നയിക്കുന്നതിൽ ഒരു അപാകതയുമില്ല. തീരുമാനത്തിൽ എത്തിക്കഴിയുന്പോൾ ഒരു മനസോടെ പ്രവർത്തിക്കാനായാൽ നന്മ വരും.
മുൻ അനുഭവങ്ങൾ
അടുത്തകാലത്തായി അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച കോണ്‍ഗ്രസിൽ ഉണ്ടാകുന്ന ധാരണകൾ പാലിക്കപ്പെടാറില്ല. മധ്യപ്രദേശിൽ അതിനു കൊടുക്കേണ്ടിവന്ന വിലയാണ് കമൽനാഥ് സർക്കാരിന്റെ പതനവും ജോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനവും. സിന്ധ്യയ്ക്കൊപ്പം പോയവർ എംഎൽഎ സ്ഥാനം രാജിവച്ച് നടത്തിയ ഉപതെരഞ്ഞെടുപ്പിൽ അവർതന്നെ തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഓർക്കുക.
ഉടനെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനുള്ള രാജസ്ഥാനിലും ഛത്തീസ്ഗഡിലും സ്ഥിതി മോശമാണ്. രാജസ്ഥാനിൽ അശോക ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയ്ക്കെതിരേ തുറന്ന യുദ്ധത്തിലാണ് യുവ കോണ്‍ഗ്രസ് നേതാവായ സച്ചിൻ പൈലറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് തുടങ്ങിയിട്ടും സച്ചിൻ ഗെഹ്ലോട്ട് യുദ്ധം പരസ്യമായി തുടരുകയാണ്. അത് സച്ചിൻ പാർട്ടി വിടുന്നിടത്തുവരെ എത്തിക്കാനാണിട. എങ്കിൽ ഒരു രാജസ്ഥാൻ കോണ്‍ഗ്രസ് ദുരന്തകഥ ഉണ്ടാവും.
വെല്ലുവിളിക്കുന്ന വാഗ്ദാനങ്ങൾ
കർണാടകത്തിലെ വോട്ടർമാർക്ക് അഞ്ചു പ്രധാനപ്പെട്ട വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് കൊടുത്തിട്ടുള്ളത്. കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടുകളായിരുന്ന അഞ്ച് പദ്ധതികൾ ഇവയാണ്- യുവനിധി, അന്നഭാഗ്യ, ഗൃഹജോതി, ഉചിതപ്രയാണ, ഗൃഹലക്ഷ്മി. പാർട്ടിയുടെ 223 സ്ഥാനാർഥികളും ഒപ്പിട്ട് ഈ ഉറപ്പുകൾ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യം ഒപ്പിടുക ഈ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഫയലിൽ ആയിരിക്കുമെന്ന് അദ്ദേഹം വാക്കു കൊടുക്കുകയും ചെയ്തു. സ്ത്രീകൾക്ക് സൗജന്യയാത്രയും എല്ലാവർക്കും സൗജന്യ വൈദ്യുതിയും അടക്കമുള്ള വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് 40,000 കോടി രൂപ അധികച്ചെലവുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ബിജെപിയുടെ എല്ലാ ജനവിരുദ്ധ നിയമങ്ങളും ഒരുവർഷത്തിനകം റദ്ദാക്കുമെന്നും ചെറിയ ക്ഷേത്രങ്ങളും മഠങ്ങളും നവീകരിക്കാൻ 1000 കോടി നീക്കിവയ്ക്കുമെന്നും ബജ്രംഗ്ദളിനെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
സൗജന്യങ്ങളും നികുതിയും
ഓരോ പാർട്ടിയും തെരഞ്ഞെടുപ്പുവിജയത്തിനായി പ്രഖ്യാപിക്കുന്ന സൗജന്യങ്ങൾ കിട്ടുന്നത് ആർക്കായാലും എല്ലാവരുംകൂടി അതിന്റെ ബാധ്യത പേറേണ്ടി വരും എന്നുകൂടി അതിന് അർഥമുണ്ട്. കുറേപ്പേർക്ക് സൗജന്യം കൊടുക്കുന്നതിന് എല്ലാവരും ഭാരം പേറുക. ശൗചാലങ്ങളുണ്ടാക്കിക്കൊടുക്കാൻ എന്നു പറഞ്ഞ് പെട്രോൾ വില കൂട്ടിക്കൊണ്ടിരുന്ന കേന്ദ്രസർക്കാരും പെൻഷൻ കൊടുക്കാൻ എന്ന പേരിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വച്ച് സർ ചാർജ് വാങ്ങുന്ന പിണറായി സർക്കാരും ഒക്കെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ പൊതുജനത്തെ ആകെ ചവിട്ടിപ്പിഴിയുന്നത് പലപ്പോഴും പലരും തിരിച്ചറിയുന്നില്ല. കേരളത്തിൽ കുടിവെള്ളത്തിനുണ്ടായത് മൂന്നിരിട്ടി നികുതിവർധനയാണ്.
ലോക്സഭയുടെ ടെസ്റ്റ് പേപ്പറുകൾ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇനിയും നാലു ടെസ്റ്റ് പേപ്പറുകൾകൂടി ഉണ്ട്. രാജസ്ഥാൻ, തെലുങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾ. 2018ൽ നാലിടത്തും നിയമസഭയിൽ ബിജെപി വളരെ പിന്നിലായിരുന്നു. എന്നാൽ, പിന്നീടു നടത്തിയ താമര ഓപ്പറേഷനുകളിലൂടെ മധ്യപ്രദേശിൽ അധികാരം പിടിച്ചു. രാജസ്ഥാനിലെ അട്ടിമറി പക്ഷേ ബിജെപിയിലെ തന്നെ കലാപം മൂലം ഫലമണിഞ്ഞില്ല.
മധ്യപ്രദേശിൽ കോണ്‍ഗ്രസിലെ സിന്ധ്യാ ഗ്രൂപ്പിനെ പിടിച്ചെടുത്ത് ഭരണത്തിലെത്തിയ ബിജെപിക്കു ഇക്കുറി ഭരണം നിലനിർത്തണം. ഛത്തീസ്ഗഡിലും രാജസ്ഥാനിലും തെലുങ്കാനയിലും ഭരണം പിടിക്കണം. കർണാടകയിലെ അനുഭവങ്ങൾ അവരെ സഹായിക്കാതിരിക്കില്ല.
മധ്യപ്രദേശിൽ ബിജെപിയുടെ പുതിയ നായകനാകുവാൻ ജോതിരാദിത്യ സിന്ധ്യയും പാർട്ടി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമയും തമ്മിൽ ശീതസമരമുണ്ട്. രാജസ്ഥാനിൽ ബിജെപിയുടെ വസുന്ധര രാജ സിന്ധ്യയും സംസ്ഥാന പ്രസിഡന്റ് ജോഷിയും തമ്മിൽ ഉടക്കിലാണ്. വസുന്ധരയും കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ധാരണയിലാണ് കാര്യങ്ങൾ എന്നാണ് പ്രചാരണം.
തെലുങ്കാനയിൽ കോണ്‍ഗ്രസും ബിജെപിയും വലിയ ശക്തിയല്ല. ചന്ദ്രശേഖര റാവുവിന്റെ ബിആർഎസ് ആണ് ശക്തി. ബിആർഎസും കോണ്‍ഗ്രസും പ്രതിപക്ഷ ഐക്യത്തിന്റെ പേരിൽ ധാരണയിൽ മത്സരിക്കാൻ സാധ്യതയുണ്ട്. എങ്കിൽ ബിജെപി ഒറ്റയ്ക്കാവും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്റെ സഹോദരി ശർമിള വൈഎസ്ആർ തെലുങ്കാന പാർട്ടിയുമായി തെലുങ്കാനയെ ഇളക്കുന്നുണ്ട്. ബിജെപി അവരെ ഒപ്പം നിർത്താൻ ശ്രമിക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളെ ടെസ്റ്റ് പേപ്പർ എന്നു വിളിക്കാനാവില്ല എന്നാണ് ചരിത്രപാഠം. കാരണം 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വൻവിജയം നേടിയ സംസ്ഥാനങ്ങളാണിവ. നാലിടത്ത് ഭരണം പിടിച്ചു. തെലുങ്കാന മാത്രമാണ് പോയത്. വലിയ ആവേശത്തോടെ 2019ലെ ലോക്സഭയിൽ മത്സരിച്ച കോണ്‍ഗ്രസ് മധ്യപ്രദേശിലെ 29 ലോക്സഭാ സീറ്റിൽ ഒരിടത്താണ് ജയിച്ചത്. രാജസ്ഥാനിലെ 25 സീറ്റിൽ ഒരിടത്തും കർണാടകത്തിലെ 29ൽ ഒരിടത്തും ഛത്തീസ്ഗഡിൽ 11ൽ രണ്ടിടത്തും തെലുങ്കാനയിലെ 17ൽ മൂന്നിടത്തും മാത്രം ജയിച്ചു. ഇവിടെല്ലാം ബിജെപി വൻ വിജയം നേടി. അതാണ് തോൽവികൾ ബിജെപിക്കു കൊടുക്കുന്ന പാഠം.
കർണാടകത്തിലെ കോണ്‍ഗ്രസ് സർക്കാർ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ, തെരഞ്ഞെടുപ്പുവിജയത്തിന് കാരണമായാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ സാന്പത്തിക ക്ലേശത്തിന് വലിയ പരിഹാരമാവും. മധ്യപ്രദേശിലും രാജസ്ഥാനിലും വിജയക്കൊടി പാറിക്കാൻ കോണ്‍ഗ്രസിനായാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർക്ക് വലിയ ആത്മവിശ്വാസത്തോടെ മത്സരിക്കാനാകും.
കർണാടകത്തിലെ നല്ല മാതൃക
10:12 PM May 20, 2023 | Deepika.com