ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മതവും വർഗീയതയും കുത്തിനിറച്ചിട്ടും 84 ശതമാനം ഹിന്ദു ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ബിജെപിയെ ജനം പുറന്തള്ളിയതു മതേതര ഭാരതത്തിന് ശുഭവാർത്തയാണ്; ഇന്ത്യയുടെ മനസ്
മതനിരപേക്ഷമാണ്. മോദിതരംഗം പഴയതുപോലെ ഫലിക്കുന്നില്ല.
“ചെയ്തതു പഴയപടിയാക്കാൻ കഴിയില്ല.” (വാട്ട്സ് ഡണ് കാന്റ് ബി അണ്ഡണ്)- വില്യം ഷേക്സ്പിയറിന്റെ വാക്കുകളുടെ സൂചന വ്യക്തമാണ്. കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കാനുള്ള ശ്രമത്തിൽ ലേഡി മാക്ബെത്ത് കൂടുതൽ കൊലപാതകങ്ങൾ നടത്താൻ ഇടയാകുന്നതാണ് ഷേക്സ്പിയറുടെ മാക്ബത്തിലെ കഥാപാത്രം. കൊലപാതകങ്ങളുടെ കുറ്റബോധം അവളെ ഭ്രാന്തിലേക്കും ഒടുവിൽ ആത്മഹത്യയിലേക്കും നയിക്കുന്നതാണ് മാക്ബത്തിൽ വിശ്വസാഹിത്യകാരൻ പ്രതിപാദിച്ചത്.
മണിപ്പുർ കലാപത്തിന്റെ പശ്ചാത്തലത്തിൽ, സംഭവിച്ചതെല്ലാം പഴയപടിയാക്കാൻ കഴിയില്ലന്നതു വസ്തുതയാണ്. കലാപത്തിന്റെ ദുരന്തങ്ങളിലും ആഴത്തിലുള്ള മുറിവുകളിലുംനിന്ന് അവിടത്തെ ജനതയും രാജ്യവും പെട്ടെന്നു കരകയറില്ല. വർഗീയവും വംശീയവുമായ അക്രമങ്ങൾ നടത്തിയവരും അക്രമത്തിനു പരോക്ഷവും നേരിട്ടുമുള്ള പിന്തുണയും സഹായവും നൽകിയ കേന്ദ്രത്തിലെയും മണിപ്പുരിലെയും സർക്കാരുകൾക്കും സംഭവത്തിൽ കൈകഴുകനാകില്ല. മണിപ്പുർ കലാപവും കർണാടക ജനവിധിയും ഭാവി ഇന്ത്യയുടെ ഗതി നിർണയിക്കുന്ന രണ്ടു സുപ്രധാന സംഭവങ്ങളാകും.
മണിപ്പുരിൽ മിണ്ടാതെ മോദി
മണിപ്പുർ കത്തിയിട്ടും ഡസൻകണക്കിനു പൗരന്മാർ ക്രൂരമായി കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേക്കുറിച്ചു മൗനം പാലിക്കുന്നതു പൊറുക്കാനാകാത്ത തെറ്റാണ്. സമാധാനത്തിന് ആഹ്വാനം പോലും ചെയ്തില്ല. മുതിർന്ന കേന്ദ്രമന്ത്രിമാർ ഇതേവരെ അവിടെ സന്ദർശിച്ചതുമില്ല.
കലാപത്തിൽ 71 പേർ മരിച്ചതായി സ്ഥിരീകരണമുണ്ട്. ആയിരക്കണക്കിന് ആദിവാസികളാണ് എല്ലാം നഷ്ടപ്പെട്ട് വഴിയാധാരമായത്. കഴിഞ്ഞ മൂന്നാം തീയതി തുടങ്ങിയ കലാപം 18 ദിവസം കഴിഞ്ഞിട്ടും പൂർണമായി അടങ്ങിയിട്ടില്ല. ഇന്നലെയും സൈന്യം വൻതോതിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. പതിനായിരത്തിലേറെ സൈനികരെയും അർധസൈനികരെയും നിയോഗിച്ചിട്ടും ക്രൈസ്തവ ദേവാലയങ്ങൾക്കും ആദിവാസികൾക്കും നേരേ അക്രമം തുടരുന്നു.
തീക്കളിയായി പരീക്ഷണശാലകൾ
സംസ്ഥാന ജനതയുടെ 53 ശതമാനം വരുന്ന, ഹിന്ദു ഭൂരിപക്ഷമായ മെയ്തേയ് വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന ഇംഫാൽ താഴ്വരയിൽ അടക്കം നൂറിലേറെ ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളുമാണു തീയിട്ടു കത്തിച്ചത്. യേശുക്രിസ്തുവിന്റെ തിരുസ്വരൂപം അടിച്ചുതകർത്ത ശേഷമാണ് ദേവാലയം അഗ്നിക്കിരയാക്കി നശിപ്പിച്ചതെന്നതിൽ വർഗീയത മറനീക്കി. ക്രൈസ്തവ ഭൂരിപക്ഷമുള്ള കുക്കി, നാഗ ഗോത്രവർഗ മേഖലകളിലെ ആദിവാസികളും മെയ്തേയി വിഭാഗവും മലനിരകളിലെ കോളനികളിൽ പോരടിച്ചതിനിടയിൽ ഹൈന്ദവ ഭൂരിപക്ഷ മേഖലയായ ഇംഫാൽ താഴ്വരയിലെ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിച്ചതെന്തിനെന്നു വ്യക്തം.
ഗോത്രവർഗ മേഖലയിലെ ഭൂമി പിടിച്ചെടുക്കൽ നടപടികളിലൂടെ സംഘർഷത്തിനു സർക്കാർ നേരത്തേ തുടക്കമിടുകയും ചെയ്തു. പക്ഷേ കുക്കി, നാഗ തുടങ്ങിയ ആദിവാസികളും തമ്മിലുള്ള സംവരണ പ്രശ്നം മാത്രമായി ചിത്രീകരിച്ച് വർഗീയ ശക്തികളുടെ താണ്ഡവം ലളിതവത്കരിക്കാൻ ശ്രമങ്ങളുണ്ട്. ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും ക്രൈസ്തവർക്കും നേരേ സംഘടിത അക്രമം ഉണ്ടായപ്പോഴും ഹൈന്ദവ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടില്ല.
ഗുജറാത്തിലും ഒഡീഷയിലെ കാൻഡമാലിലും നടപ്പാക്കിയ വർഗീയ, വംശീയ ആക്രമണങ്ങളുടെ മറ്റൊരു രൂപമാണു മണിപ്പുരിലേതെന്നു കണ്ടെത്താൻ ഗണിച്ചുനോക്കേണ്ടതില്ല. മണിപ്പുർ മുൻ മുഖ്യമന്ത്രി ഇബോബി സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ വൈകിയെങ്കിലും നിയോഗിച്ച കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ നടപടി ചെറിയൊരു വെളിച്ചമാണ്. വർഗീയതയ്ക്കെതിരേ മത, രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കൾ കൂടുതൽ ശബ്ദം ഉയർത്തേണ്ടതുണ്ട്.
കണ്ണാടിയായി കർണാടക ജനവിധി
കർണാടകയിൽ പുതിയ കോണ്ഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കുന്നതിന്റെ ആഘോഷത്തിലാണ് പലരും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുണ്ടായ അധികാര വടംവലിക്കു രമ്യമായ പരിഹാരം ഉണ്ടായതിന്റെ ആശ്വാസം കോണ്ഗ്രസിന് ചെറുതല്ല. കോണ്ഗ്രസിൽ പതിവുള്ള വിമതസ്വരം ഉണ്ടായില്ലെന്നതു ശ്രദ്ധേയമാണ്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കു പിന്തുണ നൽകുകയും ശിവകുമാറിനെ അനുനയിപ്പിക്കാൻ മുൻകൈയെടുക്കുകയും ചെയ്തപ്പോഴും കോണ്ഗ്രസ് പ്രസിഡന്റിന്റെ അധികാരത്തിൽ കൈകടത്താതെ കൃത്യമായ അകലം പാലിച്ചതും ശുഭസൂചകമായി.
കർണാടകയിലെ ജനം അർപ്പിച്ച വിശ്വാസം കാക്കുകയെന്നതും ഐക്യത്തോടെ സത്ഭരണം ഉറപ്പാക്കുകയുമാണ് സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും കോണ്ഗ്രസിനും ഇനിയുള്ള പ്രധാന ദൗത്യം. മന്ത്രിമാരെയും വകുപ്പുകളും സംബന്ധിച്ചു ഡൽഹിയിൽ ഇന്നലെയും വിലപേശിയതിലും തെറ്റില്ല. ഇനി പക്ഷേ വഴക്കും വക്കാണവും പാടില്ല. സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി പ്രതിപക്ഷ നേതാക്കൾ ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ അണിനിരക്കുന്നത് പ്രതിപക്ഷത്തു പുതിയൊരാവേശമാകും.
പണ്ടേപോലെ ഫലിക്കുന്നില്ല!
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ദിവസങ്ങളോളം കർണാടകയിൽ പ്രചാരണം കൊഴുപ്പിച്ചിട്ടും ജനം തള്ളിയതു നിസാരമല്ല. മുസ്ലിംകളുടെ നാലു ശതമാനം സംവരണം റദ്ദാക്കിയും ബജ്രംഗ് ബലി, ഹനുമാൻ സ്തുതികൾ പാടിയും ‘ദ കേരള സ്റ്റോറി’യെന്ന സിനിമയെ വാഴ്ത്തിപ്പാടിയും മതവും വർഗീയതയും കുത്തിനിറച്ചിട്ടും 84 ശതമാനം ഹിന്ദു ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ബിജെപിയെ ജനം പുറന്തള്ളിയതു മതേതര ഭാരതത്തിന് ശുഭവാർത്തയാണ്; ഇന്ത്യയുടെ മനസ് മതനിരപേക്ഷമാണ്. മോദിതരംഗം പഴയതുപോലെ ഫലിക്കുന്നില്ല. ജാതി, മത ധ്രുവീകരണ കളികളും ന്യൂനപക്ഷ വിരുദ്ധതയും തള്ളലുകളും മാത്രം പോരാ ജയിക്കാനെന്നു കർണാടക, ഹിമാചൽ പ്രദേശ് ജനവിധികൾ തെളിയിച്ചു. അഴിമതിയും കെടുകാര്യസ്ഥതയും കൂടുകയും ജനജീവിതം ദുഃസഹമാകുകയും ചെയ്താൽ ഭരണവിരുദ്ധ വികാരം എത്ര ശക്തമാകുമെന്നു കർണാടക പാഠമാണ്.
വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, വരുമാന ഇടിവ് തുടങ്ങിയവയാണ് ജനങ്ങളെ അലട്ടുന്നത്. പെട്രോൾ, ഡീസൽ, പാചകവാതകം മുതൽ പച്ചക്കറികൾ, പയർ-പരിപ്പു വർഗങ്ങൾ, മത്സ്യ-മാംസാദികൾ, മുട്ട തുടങ്ങി ഉപ്പിനും കർപ്പൂരത്തിനും വരെ പല മടങ്ങാണു വില കൂടിയത്. ബസ്, ഓട്ടോ, ടാക്സി നിരക്കുകളും ഹോട്ടലുകളിലെ ഭക്ഷണച്ചെലവും വിദ്യാഭ്യാസ, ആരോഗ്യ ചെലവുകളും താങ്ങാനാകില്ല.
കാടിറങ്ങുന്ന നരവേട്ട
കാർഷികോത്പന്നങ്ങളുടെ വില തകർന്നു തരിപ്പണമായി. നല്ല തൊഴിലവസരങ്ങളാകട്ടെ തീരെയില്ല. വൻകിട കോർപറേറ്റുകൾ സന്പത്ത് പലമടങ്ങ് കൂട്ടി അർമാദിക്കുന്പോൾ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാവുകയാണ്. ഇതിനുള്ള പരിഹാരവും സുരക്ഷയും സമാധാനവുമാണ് ജനത്തിനു വേണ്ടത്. പെരുകുന്ന വന്യമൃഗങ്ങളിൽനിന്നു പരിസരവാസികളെ സംരക്ഷിക്കാൻ പോലും സർക്കാരുകൾക്കു കഴിയുന്നില്ല. മൃഗങ്ങൾക്കുള്ള അവകാശങ്ങളെങ്കിലും കർഷകർക്കും മറ്റു ജനങ്ങൾക്കും ഉറപ്പാക്കിയേ മതിയാകൂ.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോട്ടയം കണമലയിലും കൊല്ലം ഇടമുളയ്ക്കലിലും മൂന്നു പേർ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വത്തിൽനിന്നു സർക്കാരുകൾക്കും കോടതികൾക്കും വനം വകുപ്പിനും തലയൂരാനാകില്ല. വന്യമൃഗങ്ങളുടെ ആക്രമണം തുടർക്കഥയാകുന്പോഴും പൗരന്റെ രോദനവും ആശങ്കയും പരിഹരിക്കാൻ ഗൗരവ ശ്രമങ്ങളില്ല.
വർഗീയതയുടെ പിന്നാന്പുറങ്ങൾ
കേരളത്തിലായാലും മണിപ്പുരിലായാലും ആദിവാസികൾ, മലയോര കർഷകർ, തൊഴിലാളികൾ എന്നിവർക്കു രക്ഷയില്ല. കേരളത്തിലെ സ്ഥിതിയല്ല മണിപ്പുരിലേത്. പക്ഷേ മണിപ്പുരിൽ കലാപത്തിലേക്കു നയിച്ച വർഗീയത കേരളത്തിലും ഭീഷണി ഉയർത്തുന്നു. വൻ വിപത്താകുന്ന തീവ്രവാദത്തിനും ഭീകരതയ്ക്കും മതപരമായ ഭിന്നിപ്പിക്കലുകൾക്കും മയക്കുമരുന്ന് മാഫിയകൾക്കും ചില രാഷ്ട്രീയ- ഉദ്യോഗസ്ഥ- മത നേതാക്കളുടെ പിന്തുണ ഉണ്ടാകുന്നതാണു കൂടുതൽ ആപത്ത്.
വലിയ കലാപത്തിലേക്കു നയിച്ച മണിപ്പുർ ഹൈക്കോടതിയുടെ വിവാദ നിർദേശം മുതൽ സർക്കാരിന്റെയും പോലീസിന്റെയും സഹായം വരെയുള്ളവ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മെയ്തേയ് വിഭാഗത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റീസ് എം.വി. മുരളീധരന്റെ ഉത്തരവ് തെറ്റും ഹൈക്കോടതിക്ക് അധികാരമില്ലാത്തതുമാണെന്നു സുപ്രീംകോടതി വിധിച്ചു. വിവാദ നിർദേശം സ്റ്റേ ചെയ്യുകയും ചെയ്തു.
പട്ടികവർഗ പട്ടികയിൽ മാറ്റം വരുത്താൻ ജുഡീഷൽ ഉത്തരവുകൾ പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിതീർപ്പ് നേരത്തേയുണ്ടായിരുന്നിട്ടും അതിനു വിരുദ്ധമായാണ് മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉത്തരവു നൽകിയതെന്നത് അതീവ ഗൗരവമുള്ളതാണ്. തെറ്റു പരിഹരിക്കാൻ ജസ്റ്റീസ് മുരളീധരന് സുപ്രീംകോടതി സമയം നൽകിയെങ്കിലും അദ്ദേഹം തിരുത്തിയില്ല.
നീതിയാകണം, നീതിപീഠം
ഇല്ലാത്ത അധികാരം ദുരുപയോഗിച്ച് തെറ്റായ ഉത്തരവു നൽകി മണിപ്പൂരിൽ കലാപത്തിനു വഴിമരുന്നിട്ട ഹൈക്കോടതി ചീഫ് ജസ്റ്റീസിനെതിരേ നടപടിയുണ്ടായില്ല. മഹാരാഷ്ട്രയിൽ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച അന്നത്തെ ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ നടപടി തെറ്റാണെന്നു സുപ്രീംകോടതി വിധിച്ചതിലും ചില സമാനതകളുണ്ട്. ഗവർണറുടെ നടപടി തെറ്റും ഭരണഘടനാ വിരുദ്ധവുമാണെന്നു വിധിച്ചിട്ടും തെറ്റിലൂടെ അധികാരത്തിലെത്തിയ സർക്കാരിനു പച്ചക്കൊടി കാട്ടിയതു ശരിയായില്ല.
സുപ്രീംകോടതിയിൽനിന്നു പോലും ഇത്തരം വിധികളുണ്ടായാൽ രാജ്യത്തെ നിയമവ്യവസ്ഥയിൽ ജനത്തിനുള്ള വിശ്വാസം തകരും. വർഗീയത, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ കാൻസറുകൾ ഉന്നത ജുഡീഷറിയിൽ വരെ വ്യാപകമാകുന്നതു നിയന്ത്രിച്ചേ മതിയാകൂ.
മണിപ്പുരിലെ മുറിവും കന്നഡ വിധിയും
10:21 PM May 19, 2023 | Deepika.com