കോണ്‍ഗ്രസിന്റെ ട്രബിൾ ഷൂട്ടർ ഇനി കർണാടകയുടെ ഉപനായകൻ. പാർട്ടിയോടുള്ള കൂറാണ് ഡി.കെ. ശിവകുമാറിനെ മറ്റു നേതാക്കളിൽനിന്നു വ്യത്യസ്തനാക്കുന്നത്. അർഹതയുണ്ടായിരുന്ന മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതിരുന്നിട്ടും വിമതസ്വരം ഈ നേതാവിൽനിന്ന് ഉയർന്നില്ല.
കർണാടക കോൺഗ്രസ് ഏറ്റവും പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്ന 2019ൽ പിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശിവകുമാർ കോണ്‍ഗ്രസിനെ ഉജ്വല വിജയത്തിലേക്കാണു നയിച്ചത്. സിദ്ധരാമയ്യ-ശിവകുമാർ ഡബിൾ എൻജിൻ കോണ്‍ഗ്രസിന് 135 സീറ്റ് നേടിക്കൊടുത്തു.
കനകപുര റോക്ക് എന്നറിയപ്പെടുന്ന ശിവകുമാറിന്റെ സേവനം കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തിയത് പലതവണ. 2002ൽ മഹാരാഷ്ട്രയിൽ വിലാസ്റാവു ദേശ്മുഖ് സർക്കാരിനെതിരേ വിമതനീക്കമുണ്ടായപ്പോൾ കോണ്‍ഗ്രസ് എംഎൽഎമാരെ കർണാടകയിലെത്തിച്ചത് ശിവകുമാറായിരുന്നു. ഡികെഎസിന്റെ റിസോർട്ടിലായിരുന്നു മഹാരാഷ്ട്ര എംഎൽഎമാരെ താമസിപ്പിച്ചത്. വിലാസ് റാവു സർക്കാർ അന്നു വിശ്വാസവോട്ട് നേടി രക്ഷപ്പെട്ടു. 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെ തോൽപ്പിക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ നീക്കമാരംഭിച്ചപ്പോഴും ശിവകുമാർ രക്ഷകനായി. ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎൽഎമാരെ കർണാടകയിലെത്തിച്ചു കൂറുമാറ്റം തടഞ്ഞു. ഒടുവിൽ അഹമ്മദ് പട്ടേൽ ഒറ്റ വോട്ടിനു വിജയിച്ചു.
വൊക്കലിഗ വിഭാഗത്തിൽനിന്നുള്ള ഏറ്റവും ഉന്നത കോണ്‍ഗ്രസ് നേതാവാണു ശിവകുമാർ. ഇദ്ദേഹത്തിന്റെ സ്വാധീനമാണു വൊക്കലിഗ വോട്ടിൽ ഭൂരിപക്ഷവും കോണ്‍ഗ്രസ് പക്ഷത്തെത്തിച്ചത്. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനാണു ശിവകുമാർ . ഇഡി കേസിൽ അറസ്റ്റിലായി ജയിലിലായ ശിവകുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ജയിലിലെത്തി സന്ദർശിച്ചിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവരുമായി ഏറെ അടുപ്പമുണ്ട് ശിവകുമാറിന്. മുഖ്യമന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉപേക്ഷിക്കാൻ ഡികെഎസിനെ പ്രേരിപ്പിച്ചതും ഈ ബന്ധമാണ്. കർണാടക തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളിൽ മൂന്നാമത്തെ വലിയ സന്പന്നനാണു ശിവകുമാർ. നാമനിർദേശപത്രികാ സമർ പ്പണവേളയിൽ നല്കിയ കണക്കുപ്രകാരം അദ്ദേഹത്തിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ട്.
ദോദലഹള്ളി കെംപെ ഗൗഡയുടെയും ഗൗരമ്മയുടെയും മകനായി 1962 മേയ് 15ന് കനകപുരയിലാണു ജനനം. 1980കളിൽ വിദ്യാർഥിനേതാവായി രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. 1989-ൽ, 27-ാം വയസിൽ എംഎൽഎയായി. എട്ടു തവണ നിയമസഭാംഗമായി. ഒരിക്കൽപ്പോലും പരാജയപ്പെട്ടിട്ടില്ലാത്ത നേതാവാണ് ഡികെ. സിദ്ധരാമയ്യ മൂന്നു തവണ തോറ്റു. സിദ്ധരാമയ്യയേക്കാൾ കൂടുതൽ വർഷം എംഎൽഎയായതും ശിവകുമാറാണ് - 34 വർഷം. സിദ്ധരാമയ്യ 30 വർഷമാണ് നിയമസഭാംഗമായത്. ഇത്തവണ 122,392 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷമാണ് ശിവകുമാർ നേടിയത്. പരാജയപ്പെടുത്തിയതാകട്ടെ മന്ത്രി ആർ. അശോകയെയും. 75.3 ശതമാനം വോട്ടാണ് ഡി.കെ നേടിയത്. അശോകയ്ക്കു കെട്ടിവച്ച കാശുപോയി. ശിവകുമാറിന്റെ സഹോദരനാണ് കർണാടകയിൽ കോണ്‍ഗ്രസിന്റെ ഏക ലോക്സഭാംഗം ഡി.കെ. സുരേഷ്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ശിവകുമാറിനെ പിസിസി അധ്യക്ഷസ്ഥാനത്തു നിലനിർത്താൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. കർണാടകയിൽ 20 സീറ്റ് നേടിക്കൊടുക്കുമെന്നു ശിവകുമാർ ഉറപ്പുനല്‍കുന്നു.
ട്രബിൾ ഷൂട്ടർ ഉപനായകൻ
12:30 AM May 19, 2023 | Deepika.com