ഡോ. ക്രിസ്റ്റി മരിയ
ഏതു പ്രതിസന്ധിയിലും ചിരിക്കുന്ന, ആർക്കും ആത്മവിശ്വാസം പകരാൻ കെൽപ്പുള്ള മാലാഖമാരെയാണ് 1954ലെ ലോകാരോഗ്യ ദിനത്തിൽ ആരോഗ്യത്തിന്റെ മുഖമുദ്രയായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിശേഷിപ്പിച്ചത്. രാവും പകലും വിശ്രമമില്ലാതെ സ്നേഹവും കരുതലും പരിചരണവും മാനവരാശിക്ക് നൽകുന്നവർ. നഴ്സുമാർ സമൂഹത്തിന് ചെയ്യുന്ന വിലയേറിയ സേവനങ്ങൾ ഓർമിക്കുന്ന മേയ് 12 ആധുനിക നഴ്സിംഗിന് അടിസ്ഥാനമിട്ട ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ്. ക്രിമിയൻ യുദ്ധകാലത്ത് പകർച്ചവ്യാധികൾ ബാധിച്ച പട്ടാളക്കാരെ ശുശ്രൂഷിക്കുകയും കൈയിലൊരു വിളക്കുമായി പരിക്കേറ്റവരെ പരിചരിക്കുകയും ചെയ്ത ഫ്ളോറൻസ് നൈറ്റിംഗേൽ നഴ്സിംഗ് മേഖലയുടെ കെടാവിളക്കായി. ‘വിളക്കേന്തിയ വനിത’ എന്ന് ടൈംസ് പത്രം അവരെ വിശേഷിപ്പിച്ചത് യുദ്ധമുഖത്ത് അവർക്കു കൊടുക്കാൻ സാധിച്ച പ്രതീക്ഷയും കരുതലും മൂലമാണ്. ഒരുകാലത്ത് വളരെയധികം സമർപ്പണത്തോടെ കണ്ടിരുന്ന ഈ മേഖല ഇന്ന് പല വെല്ലുവിളികളും നേരിടുന്നു.
ചേക്കേറിപ്പോകുന്ന മാലാഖമാർ
ഇന്ത്യയിൽ നഴ്സിംഗ് ജോലികൾ തെരഞ്ഞെടുക്കുന്നതിൽ കേരളത്തിലെ വിദ്യാർഥികൾ മുൻപന്തിയിലാണ്. രാജ്യത്തെ നഴ്സുമാരിൽ 39 ശതമാനം മലയാളികളാണെന്നാണ് കണക്കാക്കുന്നത്. നഴ്സിംഗ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 8,500നു മുകളിൽ നഴ്സിംഗ് വിദ്യാർഥികൾ പ്രതിവർഷം പാസാകുന്നുണ്ട്. ഇതിൽ 70-80 ശതമാനം ബിരുദധാരികൾ വിദേശത്തേക്കു ചേക്കേറുന്നു. ആദ്യമായി നഴ്സുമാരുടെ കുടിയേറ്റമുണ്ടായത് 1960കളിൽ ജർമനിയിലേക്കാണ്. പിന്നീട് സൗദി അറേബ്യ (25%), കുവൈറ്റ് (14%), കാനഡ (5%) എന്നു തുടങ്ങി പല സ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോൾ അതിലുമേറയാണ് ചേക്കേറുന്ന മലയാളി നഴ്സുമാരുടെ എണ്ണം. ആഫ്രിക്ക ഉൾപ്പെടുന്ന കിഴക്കൻ മെഡിറ്ററേനിയൻ മേഖലകളിൽ നഴ്സുമാരുടെ ക്ഷാമം 20 ശതമാനമാണ്. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം നേടണമെങ്കിൽ ഇനിയും 20 ലക്ഷം നഴ്സുമാരുടെയും അനുബന്ധ നേഴ്സിംഗ് സേവകരുടെയും സേവനം ആവശ്യമാണെന്നു കണക്കാക്കപ്പെടുന്നു.
ചിരിക്കാൻ മറന്ന മാലാഖമാർ
കോവിഡ് എത്രയോ മാലാഖമാരെ രക്തസാക്ഷികളാക്കിയിരിക്കുന്നു. നിപ്പയിൽ രക്തസാക്ഷിയായ നഴ്സ് കോഴിക്കോട് പേരാമ്പ്ര സ്വദേശി ലിനിയെ നമുക്കു മറക്കാനാകുമോ. താൻ പരിചരിച്ച നിപ്പ രോഗിയിൽനിന്നു വൈറസ് ബാധയേറ്റ് 2018 മേയ് 21നായിരുന്നു ലിനി ഈ ലോകത്തോടു വിടപറഞ്ഞത്. ഒരു ഡോക്ടറുടെ ചികിത്സയിൽ രോഗം മാറി എന്ന് പറയുമ്പോഴും നമ്മൾ എത്ര പേർ പറയും തന്നെ ശുശ്രൂഷിച്ച നഴ്സിന്റെ പങ്കിനെക്കുറിച്ച്? എന്നാൽ പല വിദേശരാജ്യങ്ങളിലുമുള്ളവർ ഏതു ചെറിയ രോഗത്തിനും തങ്ങൾക്കു ലഭിക്കുന്ന കരുതൽ ഓർമിക്കുകയും അതിൽ നഴ്സുമാരെ പ്രശംസിക്കുകയും ചെയ്യാറുണ്ട്. വിദേശത്ത് തങ്ങളുടെ തൊഴിലിന് ലഭിക്കുന്ന പെരുമ സ്വന്തം നാട്ടിൽ അവർക്ക് ലഭിക്കുന്നില്ല.
വിദേശ നഴ്സിംഗ് മേഖല
നമ്മുടെ നാട്ടിൽ നഴ്സുമാരുടെ സേവനം ബെഡ് സൈഡിൽ മാത്രം ഒതുങ്ങുമ്പോൾ വിദേശരാജ്യങ്ങളിൽ തങ്ങളുടെ കരിയർ കൂടുതൽ വളർത്താൻ ഗവേഷണങ്ങൾ, തുടരുന്ന മെഡിക്കൽ വിദ്യാഭ്യാസം, നിർമിതബുദ്ധി ഉപയോഗിച്ചുള്ള നൂതന സാധ്യതകൾ തുടങ്ങി ഒരു ഡോക്ടറോട് കിടപിടിക്കാൻ തക്കവണ്ണം മലയാളി നഴ്സുമാർ പ്രാപ്തരാകുന്നുണ്ട്. അങ്ങനെ അവർ കൂടുതൽ ബൗദ്ധികവും മാനസികവുമായ വളർച്ച നേടുകയും തൊഴിൽ മേഖലയിൽ കൂടുതൽ സംതൃപ്തരാവുകയും ചെയ്യുന്നു. വിദേശത്തുള്ള ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾ തങ്ങളുടെ നിലവാരം ഉയർത്താൻ ബാധ്യസ്ഥരാണ്. അതിനായി നഴ്സുമാർക്കായി ബോധവത്കരണ ക്ലാസുകളും നൈപുണ്യ വികസന പദ്ധതികളും നടത്തിവരുന്നുണ്ട്. ഏറ്റവും പുതിയ ചികിത്സാരീതികൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം പരിജ്ഞാനത്തിനും സാമൂഹിക അവബോധം സൃഷ്ടിക്കാനുമായി രൂപകൽപ്പന ചെയ്യുന്ന തുടർവിദ്യാഭ്യാസ പദ്ധതികളുമുണ്ട്.
ഭാവിയുടെ വർണങ്ങൾ
‘നമ്മുടെ നഴ്സുമാർ- നമ്മുടെ ഭാവി’ എന്നതാണ് 2023ലെ നഴ്സിംഗ് ദിനത്തിലെ വിഷയം. വെറും കടലാസുകളിൽ ഒതുങ്ങിപ്പോകാതെ കൂടുതൽ സുതാര്യവും നടപ്പാക്കാൻ സാധിക്കുന്നതുമായ പദ്ധതികൾ സർക്കാർതലത്തിൽത്തന്നെ ഉണ്ടാകണം. ഫ്ലോറൻസ് നെറ്റിംഗേലിന്റെ വാക്കുകൾ ഓർക്കാം: “മനുഷ്യൻ പോകുന്നതിനു മുൻപ് ഈ ഭൂമിയിൽ തന്നെ സ്വർഗം തീർക്കാം; മറ്റ് എവിടത്തെയും പോലെ.’’ നഴ്സിംഗ് മേഖലയിൽ രാജ്യത്തെ പരമോന്നത ബഹുമതിയായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം നഴ്സിംഗ് മേഖലയ്ക്ക് ഉണർവും കൂടുതൽ അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ ഊർജവും നൽകുന്നു. നമ്മെ പരിചരിക്കുന്ന, നിങ്ങൾ കണ്ടുമുട്ടുന്ന ഈ മാലാഖമാരെ നന്ദിയോടെ ഓർക്കാനും ഒരു ചെറുപുഞ്ചിരി അവർക്ക് സമ്മാനിക്കാനും നാം ശീലിക്കണം.
(മുണ്ടക്കയം എംഎംടി ഹോസ്പിറ്റലിൽ റൂറൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്
സെന്ററിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടറാണ് ലേഖിക)
നിറമാർന്ന ചിറകുകൾ
10:33 PM May 11, 2023 | Deepika.com