കെ. ആർ. പ്രമോദ്
വർക്കിച്ചൻ പഴയ കാർ വിറ്റ് പുതിയ വണ്ടി വാങ്ങി. ഒരു എസ്യുവി -സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ. അത്തരമൊരെണ്ണം മൂപ്പരുടെ സ്വപ്നമായിരുന്നു.
ഈ വാഹനം ചെറുപ്പക്കാരുടെ കളിപ്പാട്ടമാണെന്ന് ഭാര്യ ഓർമിപ്പിച്ചപ്പോൾ അറുപതു തികഞ്ഞ വർക്കിച്ചനു കലിയിളകി. വണ്ടി വാങ്ങാനും അതോടിക്കാനും അങ്ങനെ പ്രായം വല്ലതുമുണ്ടോയെന്നായി കഥാപുരുഷന്റെ ചോദ്യം.
ടോട്ടൽ കൺഫ്യൂഷൻ!
ഷോറൂമിൽനിന്ന് കമ്പനിയുടെ ഡ്രൈവറാണ് ശകടം വീടുവരെ എത്തിച്ചത്. പുതിയ വണ്ടിയുടെ ഗുണഗണങ്ങളെക്കുറിച്ച് ഡ്രൈവർ ക്ലാസെടുത്തെങ്കിലും വർക്കിച്ചന് ഒന്നും പിടികിട്ടിയില്ല.
സംശയ നിവാരണത്തിനായി അദ്ദേഹം വാഹനത്തിന്റെ ഹാൻഡ് ബുക്ക് തുറന്നു നോക്കി. ഇരുനൂറു പേജുള്ള കൈപ്പുസ്തകത്തിൽ നിറയെ കുറിപ്പുകൾ, ചിത്രങ്ങൾ, ഗ്രാഫുകൾ, മുന്നറിയിപ്പുകൾ! പുസ്തക പാരായണം കഴിഞ്ഞതോടെ വർക്കിച്ചൻ ടോട്ടൽ കൺഫ്യൂഷനിലായി.
വണ്ടി സ്റ്റാർട്ടായില്ല!
പിറ്റേന്നു രാവിലെ പുതിയ വണ്ടിയിൽ കയറിപ്പറ്റാൻ വർക്കിച്ചനും ഭാര്യയും ഏറെ ബുദ്ധിമുട്ടി.പ്രായമായവർക്ക് ഉള്ളിലേക്ക് പിടിച്ചുകയറാൻ അകത്ത് സംവിധാനമൊന്നുമില്ല. പ്ലാറ്റ്ഫോം ഉയർന്നതായതിനാൽ കാലു പൊക്കിക്കയറാനും എളുപ്പമല്ല!വൃദ്ധരുടെയല്ല, ചോരയും നീരുമുള്ള യുവാക്കളുടെ വണ്ടിയാണല്ലോ അത്!
ദമ്പതികൾ ഒരുവിധത്തിൽ വണ്ടിയുടെ ഉള്ളിൽ പ്രവേശിച്ച് ഹാൻഡ് ബുക്കിലെ വിധിപ്രകാരം കോക്ക്പിറ്റിലുള്ള ബട്ടണുകളെല്ലാം പ്രവർത്തിപ്പിച്ചു. എഞ്ചിൻ ഓണായി.
പക്ഷെ, വർക്കിച്ചൻ ക്ലച്ചിൽ നന്നായി കാലമർത്താതെ ഗിയർ മാറ്റാൻ പലവട്ടം ശ്രമിച്ചതുമൂലം യന്ത്രം ഓഫായിപ്പോയി! ക്ലച്ചും ബ്രേക്കും സ്റ്റിയറിംഗും ലോക്കായി.
എസ്യുവി വഴിയിൽ കിടപ്പായി. ലക്ഷങ്ങൾ മുടക്കി വാങ്ങിയ വണ്ടിയിലിരുന്ന് വർക്കിച്ചനും ഭാര്യയും ഇളിഭ്യരായി വിയർത്തു.
വണ്ടി വളരെ സെൻസിറ്റീവാണ് !
വർക്കിച്ചന്റെ ഭാര്യ വണ്ടിയുടെ ഷോറൂമിലെ മാനേജരെ ഫോണിൽ വിളിച്ചു.മാനേജർ ചിരിച്ചു: “പഴയ വണ്ടിയോടിക്കുന്ന സ്റ്റൈലിൽ ചവിട്ടിയും കുത്തിയും പുതിയ വണ്ടികൾ ഡ്രൈവ് ചെയ്താൽ ഇതും ഇതിലപ്പുറവും സംഭവിക്കും! വളരെ സെൻസിറ്റീവാണ്, വികാര ജീവികളാണ് പുതിയ വെഹിക്കിളുകൾ. എഞ്ചിൻ ഓഫായിരിക്കുന്ന സമയത്ത് സ്റ്റിയറിംഗ് വെറുതെ തിരിച്ചാലും വണ്ടി ലോക്കാവും! ഇറക്കങ്ങളിൽ ഹാൻഡ് ബ്രേക്കിടാതെ ന്യൂട്രലാക്കിയാൽ ബ്രേക്കും കിട്ടില്ല! അപകടം ഉറപ്പാണ്!’’
ഇതൊക്കെ കേട്ടപ്പോൾ വർക്കിച്ചനു താപവും കോപവും വന്നു. പഴയ കാലത്തെ തുരുമ്പിച്ച വാഹനങ്ങൾക്ക് ഇത്തരം കുഴപ്പങ്ങളൊന്നുമില്ലായിരുന്നു!ഈ ശകടത്തിനായി ലക്ഷക്കണക്കിന് രൂപയാണ് ഹോമിച്ചത്!
തലമുറകൾ മാറുന്നു!
എന്തായാലും രണ്ടാം ദിവസം ഹൈവേയിലൂടെ ഡ്രൈവു ചെയ്യാൻ വർക്കിച്ചൻ നിശ്ചയിച്ചു. തേരു തെളിക്കാൻ പഠിക്കണമല്ലോ. ധൈര്യം കിട്ടാൻ ഒരു ഡ്രൈവറെയും കൂട്ടിനു വിളിച്ചു.
അങ്ങനെ പോകുമ്പോഴാണ് മറ്റൊരു പ്രശ്നം! ന്യൂജൻ ബൈക്കുകൾ ഒരു മുന്നറിയിപ്പും തരാതെ ഇടതു വശത്തുകൂടി കയറിപ്പോവുകയാണ്! വണ്ടിയുടെ ഡോറിലെ സൈഡ് കണ്ണാടികളിലേക്ക് നോക്കി മുൻകരുതലെടുക്കാൻ വർക്കിച്ചൻ തയാറല്ല താനും!
എൺപതുകളിൽ ഡ്രൈവിംഗ് പഠിച്ച പഴയ തലമുറക്കാരനായ വർക്കിച്ചനും മറ്റും റോഡിൽ നിന്നൊഴിഞ്ഞു പോകണമെന്നാണ് പ്രകൃതി നിയമം! യാത്ര തുടങ്ങുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാനും പവർ സ്റ്റിയറിംഗ് ഉപയോഗിക്കാനും ഇറക്കങ്ങളിൽ നിർത്തുമ്പോൾ ഹാൻഡ് ബ്രേക്കിടാനും വാഹനത്തിന്റെ സൈഡ് കണ്ണാടികൾ ശ്രദ്ധിക്കാനും മറ്റും ഇവർക്ക് സാധിക്കുന്നില്ല, ആരും സഹായിക്കുന്നുമില്ല!
ഇതൊക്കെ മനസിലാക്കിയിട്ടാവണം, കൂടെയുണ്ടായിരുന്ന ഡ്രൈവർ പറഞ്ഞു: “നമ്മുടെ റോഡുകളിലൂടെ പതുക്കെപ്പോകാനാണ് പ്രയാസം. നമ്മുടെ വണ്ടിയാണെങ്കിൽ നല്ല സ്പീഡിൽ ഓടിക്കാനുള്ളതാണു താനും!’’
വർക്കിച്ചൻ ഇതുകേട്ടതോടെ ശകടത്തിന്റെ വേഗത കൂട്ടി.
അര മണിക്കൂർ കഴിഞ്ഞു. അപ്പോഴതാ, റോഡരുകിൽ സ്പീഡ് സെൻസറുമായി അധികാരികൾ!അവർ വർക്കിച്ചന്റെ വണ്ടി നിർത്തിച്ചു.റോഡിലെ പരമാവധി വേഗം എഴുപതു കിലോമീറ്ററാണത്രെ. വർക്കിച്ചൻ എഴുപത്തിയൊന്നു കിലോമീറ്റർ സ്പീഡിലാണ് പോയത്.
ഓട്ടോറിക്ഷയായാലും ലക്ഷക്കണക്കിനു രൂപ നികുതി ഭാരം പേറുന്ന എസ്യുവിയായാലും പരമാവധി എഴുപതു കിലോമീറ്റർ സ്പീഡ് മതിയെന്നാണ് അധികാരികളുടെ നിലപാട്.
മണിക്കൂറിൽ നൂറ്റിയറുപതു കിലോമീറ്റർ വരെ പോകാൻ ശേഷിയുള്ള വണ്ടി വെറും എഴുപത്തിയൊന്നു കിലോമീറ്റർ പോയതിന് രണ്ടായിരം രൂപ പിഴയായി വർക്കിച്ചൻ സർക്കാരിനു നൽകി.
“സാറേ! കേരളത്തിലോടിക്കാൻ ആരെങ്കിലും ഇത്ര വില കൂടിയ വണ്ടി മേടിക്കുമോ? ഒരു ഓട്ടോറിക്ഷയുടെ വേഗതയേ നമ്മളോട് പറഞ്ഞിട്ടുള്ളൂ! റോഡിൽ മുഴുവൻ കഴുകന്റെ കണ്ണുകളുള്ള കാമറകളാണ്’’- കൂടെയുണ്ടായിരുന്ന ഡ്രൈവർ ഉവാച.
“സ്പിഡീലോടിക്കാൻ പറ്റില്ലെങ്കിൽ ഇത്ര വലിയ വണ്ടി എന്തിനാണ് സർക്കാർ വിൽക്കാൻ അനുവാദം കൊടുക്കുന്നത്? ഈ വണ്ടിക്ക് വേണ്ടി ലക്ഷങ്ങൾ റോഡ് ടാക്സ് അടയ്ക്കുന്നതല്ലേ?” വർക്കിച്ചന്റെ ചോദ്യം വായുവിൽ ലയിച്ചു.
റോഡിലെ മത്സരയുദ്ധം!
വർക്കിച്ചനും ഭാര്യയും മൂന്നാം ദിവസവും റോഡിലിറങ്ങി.
ഓവർടേക്കിംഗായിരുന്നു ഇത്തവണ കഥാനായകനെ കുഴക്കിയത്. ആരും സൈഡു തരുന്നില്ല! എല്ലാവരും പകയോടെ റോഡിൽ മത്സരിക്കുകയാണ്!
അമിത ഭാരം കയറ്റിയ ലോറികളും കുണുങ്ങിയോടുന്ന ഓട്ടോറിക്ഷകളും കറുത്ത പുകതുപ്പി സൈഡ് തരാതെ വർക്കിച്ചനെ തുറിച്ചു നോക്കി.പതുക്കെപ്പോയാൽ പിന്നിൽനിന്നു വരുന്ന വാഹനങ്ങൾ കോപിച്ചു ദംശിക്കും. സ്പീഡ് കൂട്ടിയാൽ ഉദ്യോഗസ്ഥർ പിടികൂടും! എന്തു ചെയ്യും? വർക്കിച്ചൻ കുഴങ്ങി.
പട്ടണം എത്താറായപ്പോൾ പതിവുപോലെ വലിയ ട്രാഫിക്ക് ബ്ളോക്ക് വന്നു. പത്തു പതിനെട്ടു ചക്രങ്ങളുള്ള രണ്ട് ലോറികൾക്കിടയിൽ എസ്യുവി കുരുങ്ങി. പഴയ ഡ്രൈവറുടെ രീതിയിൽ വർക്കിച്ചൻ ഹാഫ് ക്ളച്ചിൽ വണ്ടി നിരക്കി നീക്കാൻ തുടങ്ങി. ക്ലച്ച് ചൂടുപിടിച്ചു.
തെല്ലു നേരം കഴിഞ്ഞപ്പോൾ ഗിയർ വീഴുന്നില്ലെന്ന് തോന്നി. വർക്കിച്ചനെ നിസഹായനാക്കിക്കൊണ്ട് ശകടത്തിന്റെ എഞ്ചിൻ ഓഫായി! ബ്രേക്കും സ്റ്റിയറിംഗും ലോക്കായി. വണ്ടി മുമ്പിലെ ലോറിയിലിടിച്ചു നിന്നു.
ഭാര്യ, തലയിൽ കൈ വച്ച് വർക്കിച്ചനെ രൂക്ഷമായി നോക്കി.വണ്ടിയുടെ വളയത്തിൽ തല ചായ്ച്ചു ഓൾഡ്മാൻ ഭാര്യയോടു മെല്ലെ മൊഴിഞ്ഞു: “നീ പറഞ്ഞതാണ് ശരി. നമുക്കിനി എസ് യു വി വേണ്ട!”
ഭാര്യ ഒന്നും മിണ്ടാതെ റോഡിലിറങ്ങി അടുത്ത ബസ് സ്റ്റോപ്പിലേയ്ക്കു നടന്നു.
krpramodmenon@gmail.com
വർക്കിച്ചന്റെ വണ്ടി ഒരു വികാര ജീവിയാണ്!
11:06 PM Mar 31, 2023 | Deepika.com