ഡാജി ഓടയ്ക്കല്‍
മാലിന്യസംസ്കരണം കേരളത്തില്‍ കീറാമുട്ടിയായിരിക്കുന്ന സാഹചര്യത്തില്‍ ജൈവമാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് ഏറ്റവും ഫലപ്രദമായ പന്നിക്കൃഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് പന്നിഫാമുകള്‍ പൂട്ടിക്കുകയും ഫാമുകള്‍ക്ക് അറവുമാലിന്യങ്ങള്‍ നല്‍കുന്നത് തടയുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നിലപാട് ഈ മേഖലയെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നതെന്ന് പിഎഫ്എ (പിഗ് ഫാര്‍മേഴ്സ് അസോസിയേഷന്) ആരോപിക്കുന്നു.
സര്‍ക്കാരിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ചെറുതും വലുതുമായി 12,000 പന്നിഫാമുകളാണുള്ളത്. ഇതില്‍ മൂന്നുലക്ഷം പന്നികളുണ്ട്. പ്രതിവര്‍ഷം ശരാശരി 45,000 ടൺ പന്നിയിറച്ചിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 882 കോടി രൂപയാണ് വാര്‍ഷിക വരുമാനം. 5000 ഫാമുകളിലായി 30,000 ജോലിക്കാര്‍ നേരിട്ടു തൊഴിലെടുക്കുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിനായി 2500ല്‍പ്പരം വാഹനങ്ങളാണ് ഓടുന്നത്. കൂടാതെ, മാംസസംസ്കരണ മേഖലയിലും വില്പനയിലുമായി 20,000 പേരെങ്കിലും പണിയെടുക്കുന്നു. ഇതിന്റെ മൂന്നിരട്ടി പരോക്ഷമായി ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നു.
ജൈവവളവും ബയോഗ്യാസും
ദിനംപ്രതി മൂന്നുലക്ഷം പന്നികള്‍ ഉള്ള കേരളത്തിൽ കുറഞ്ഞത് ഒരുപന്നി നാലു കിലോഗ്രാം വിസർജ്യം എന്ന നിരക്കില്‍ കണക്കാക്കിയാല്‍ 4,38,000 കിലോഗ്രാം ജൈവവളം ഉത്പാദിപ്പിക്കുന്നു. ഇതു ശരിയാംവണ്ണം ഉപയോഗിച്ചാല്‍ കേരളത്തിലെ കൃഷിയിടത്തിലെ രാസവളസംസ്കാരത്തെ തന്നെ മാറ്റിനിര്‍ത്താനാകും. കിലോയ്ക്ക് അഞ്ചു രൂപ എന്ന നിരക്കില്‍ ഇതിന്റെ ഏകദേശ മൂല്യം കണക്കാക്കിയാല്‍ 250 കോടി രൂപ വരും. കൂടാതെ 5,000 കുടുംബങ്ങള്‍ ഫാമില്‍നിന്നുള്ള ബയോഗ്യാസ് പാചകത്തിനായി ഉപയോഗിച്ചുവരുന്നു. ഒരു കുടുംബത്തില്‍ 10 സിലിണ്ടര്‍ ഗ്യാസ് എന്നു കണക്കാക്കിയാല്‍ തന്നെ 50,000 സിലിണ്ടര്‍ ഗ്യാസ്. നേരാംവണ്ണം ഉപയോഗപ്പെടുത്തിയാല്‍ ഒരു ഫാമില്‍നിന്ന് നാലു കുടുംബങ്ങള്‍ക്കുള്ള ഗ്യാസ് ഉത്പാദിപ്പിക്കാനാകും. രണ്ടു ലക്ഷം സിലിണ്ടര്‍ എന്നു കണക്കാക്കിയാല്‍ സിലിണ്ടര്‍ ഒന്നിന് 1000 രൂപ നിരക്കില്‍ 20 കോടി രൂപയുടെ സാമ്പത്തികലാഭവും പ്രകൃതിവാതക സംരക്ഷണവും ഇതിലൂടെ സാധ്യമാകും.
തകര്‍ക്കാന്‍ ആസൂത്രിതശ്രമം
മാലിന്യസംസ്കരണത്തില്‍ വലിയ പങ്കു വഹിക്കുന്ന, ഇത്രയധികം പേര്‍ക്ക് തൊഴില്‍ നല്കുന്ന ഈ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് പന്നിഫാം ഉടമകളുടെ ആരോപണം. നിസാര കാരണങ്ങള്‍ പറഞ്ഞ് പന്നിഫാമുകള്‍ പൂട്ടിക്കാനാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും താത്പര്യം. മാലിന്യ സംസ്കാരണ പ്ലാന്റിനു മാത്രമേ ചിക്കന്‍ വേസ്റ്റ് കൊടുക്കാവൂ എന്ന് പത്തനംതിട്ട ജില്ലയില്‍ ഉത്തരവിറക്കിയ സംഭവം ഇതിന് ഉദാഹരണമാണ്. കൊച്ചിയില്‍ ജൈവമാലിന്യം ഇത്രയും കുന്നുകൂടാന്‍ കാരണം നിസാര കാരണങ്ങള്‍ പറഞ്ഞ് ഈ ജില്ലകളിലെ പന്നിഫാമുകള്‍ വ്യാപകമായി അടച്ചുപൂട്ടിയതാണ്.
മാലിന്യസംസ്കരണ പ്ലാന്റുകള്‍ പ്രായോഗികതലത്തില്‍ പരാജയപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ അനവധിയാണ്. പ്രതിദിനം 1800 ടണ്‍ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് കോടികള്‍ ചെലവു വരും. കൂടാതെ ആവര്‍ത്തനച്ചെലവുകളും പാരിസ്ഥിതിക പ്രശ്നങ്ങളും വേറെ. കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും വേണ്ടിവരും ഇവ പ്രവര്‍ത്തനക്ഷമമാകാന്‍.
മാതൃകയാക്കാം, കൂരാച്ചുണ്ട് പഞ്ചായത്തിനെ
12,000 പന്നിഫാമുകളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതിയും പഞ്ചായത്ത് ലൈസന്‍സും ഉള്ളതായി പ്രവര്‍ത്തിക്കുന്നത്. 90 ശതമാനം ഫാമുകളും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഭൂരിപക്ഷത്തെ ലൈസന്‍സ് എടുക്കുന്നതിന് സജ്ജരാക്കണം. ഇതിന്റെ വിജയകരമായ മാതൃകയാണ് കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ നടപ്പിലാക്കിയത്. അനധികൃതമെന്ന് മുദ്രകുത്തി അടച്ചുപൂട്ടാന്‍ പോയ ഫാമുകള്‍ അന്നത്തെ വെറ്ററിനറി സര്ജന് ഡോ. സന്തോഷിന്റെയും എസ്ഐ നൗഷാദിന്റെയും ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നവീകരിക്കുകയും കര്‍ഷകരെയും പ്രദേശവാസികളെയും ബോധവത്കരിക്കുകയും പത്ത് ഫാമുകള്‍ക്ക് ലൈസന്‍സ് കൊടുക്കുകയും ചെയ്തു. അന്നു കളക്ടറും എസ്ഐയും വെറ്ററിനറി ഡോക്ടറും ഒറ്റക്കെട്ടായി നിന്നുകൊണ്ട് പന്നിഫാമുകളുടെ സാമൂഹ്യപ്രസക്തി ഫാമിനെതിരേ പ്രക്ഷോഭം നടത്തിയ നൂറുകണക്കായ ആളുകളെ ബോധ്യപ്പെടുത്താന്‍ കാണിച്ച സാമൂഹിക പ്രതിബദ്ധതയാണ് ഇന്നും പ്രശ്നരഹിതമായി ഫാം നടത്തിക്കൊണ്ടുപോകുന്നതിലേക്കു വഴി തെളിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇതു വിജയകരമായി മുന്നോട്ടുപോകുന്നു.
ഇപ്പോഴും കേരളത്തിലെ ഏറ്റവും വലിയ ജൈവമാലിന്യ നിര്‍മാര്‍ജന ബയോളജിക്കല്‍ ഫാക്ടറികളാണ് പന്നിഫാമുകള്‍. നൂറു പന്നികളെ വളര്‍ത്തുന്ന ഒരു പന്നിക്കര്ഷകന് ഹോട്ടലുകളില്‍ ഉത്പാദിപ്പിക്കുന്ന ഒരു ടണ്‍ മിച്ചഭക്ഷണവും മറ്റും വെറും 24 മണിക്കൂര്‍കൊണ്ട് യാതൊരു മെഷിനറിയുടെയോ ഇലക്ട്രിക് സിറ്റിയുടേയോ സഹായമില്ലാതെ 200 കിലോ പോര്‍ക്കിറച്ചിയും 500 കിലോ ജൈവവളവുമാക്കി മാറ്റുന്നു. പന്നിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ഫാം ലൈസന്‍സിംഗിന് ഇളവുകള്‍ അനുവദിച്ചാല്‍ സംസ്ഥാനത്തെ ജൈവമാലിന്യ പ്രശ്നം വലിയൊരളവ് വരെ പരിഹരിക്കാന്‍ സാധിക്കും.
നയം രൂപീകരിക്കണം
കേരളത്തിലെ ജൈവമാലിന്യ സംസ്കരണം വന്‍കിട ലോബികള്‍ക്ക് തീറെഴുതുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഒരു അനന്തരഫലമാണ് ബ്രഹ്മപുരത്ത് കാണാന്‍ കഴിഞ്ഞത്. ഇനി കാണാന്‍ പോകുന്ന മറ്റൊരു ദുരന്തം ആയിരിക്കും കേന്ദ്രീകൃതമായുള്ള ജൈവമാലിന്യ സംസ്കരണ ഫാക്ടറികള്‍ എന്ന ഓമനപ്പേരില്‍ ഉയര്‍ന്നു വന്നിട്ടുള്ള റെന്ററിംഗ് പ്ലാന്റുകള്‍. മാലിന്യസംസ്കരണത്തിന്റെ പേരില്‍ കോടികള്‍ അടിച്ചുമാറ്റുന്നതിനായി വന്നിട്ടുള്ള വന്‍കിട ലോബികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയില്ലെങ്കില്‍ ഇന്നു ബ്രഹ്മപുരത്ത് സംഭവിച്ചതിലും വലിയ ദുരിതമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. കേരളത്തിന് ഒരു പിഗ് ബ്രീഡിംഗ് പോളിസി ഉണ്ടാക്കി പന്നിക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ വേണ്ട സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഒപ്പം, മാലിന്യനീക്കത്തിനുള്ള ഒരു ചാലകശക്തിയായി പന്നിക്കര്‍ഷകരെ മാറ്റി അവര്‍ക്കും നേതൃത്വവും പരിശീലനവും നല്‍കണം. പന്നിക്കൃഷിക്കാരെ ഏകോപിപ്പിക്കുന്ന പിഗ് ഫാര്‍മേഴ്സ് അസോസിയേഷനെ ശുചിത്വമിഷന്റെ ഒരു ചാനല്‍ പാര്ട്ണറാക്കാനും നടപടി വേണം.
ബിനോയ് ജോണ്‍ കാക്കനാടന്
(പിഎഫ്എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി)
മാലിന്യസംസ്കരണത്തിൽ പന്നിക്കൃഷിക്കു സാധ്യതകള്‍
10:21 PM Mar 28, 2023 | Deepika.com