പ്രഫ. ലീന ജോസ് ടി.
കത്തോലിക്കാ സാമൂഹികപ്രബോധനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നായ സ്ത്രീ-പുരുഷ തുല്യമഹത്വം തന്റെ ജീവിതത്തിലെ ആചരണംകൊണ്ടു പ്രബോധിപ്പിച്ച ആചാര്യനായിരുന്നു മാർ ജോസഫ് പവ്വത്തിൽ. സഭയോടൊത്തു ചിന്തിക്കുകയും അതു പൊതുസമൂഹത്തിന്റെ ഭാഷയിൽ വിനിമയം ചെയ്യാൻ പരിശ്രമിക്കുകയും ചെയ്യുന്ന പോപ്പ് ജോൺ കാത്തലിക് ഫോറം എന്ന ആശയം പവ്വത്തിൽ പിതാവിന്റെ പക്കൽ അവതരിപ്പിക്കാൻ ഞാൻ 2002ൽ ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽ പോയതോർക്കുന്നു.
കാര്യം പിതാവിനോടു പറഞ്ഞ ഉടൻ, ഈ ഫോറത്തിന്റെ സ്പിരിച്വൽ ഡയറക്ടർ ഏത് അച്ചനാണ് എന്നായിരുന്നു ചോദ്യം. അങ്ങനെ സ്പിരിച്വൽ ഡയറക്ടറായി അച്ചനില്ല എന്നു ഞാൻ പറഞ്ഞു. എങ്കിൽ സാധ്യമല്ല എന്നു പിതാവ്. ഞാൻ ഉടനെ അദ്ദേഹത്തോടു പറഞ്ഞു: “പിതാവേ, അല്മായരെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയിൽ സ്വയാവബോധം വന്ന അല്മായർക്ക് കൂട്ടംകൂടി ചെയ്യാമെന്നു പറയുന്നുണ്ടല്ലോ.” അതോടെ പിതാവ് എന്നോട് ഒരു കസേരയിൽ ഇരിക്കാൻ പറഞ്ഞ് അകത്തെ മുറിയിലേക്ക് പോയി. തുടർന്ന് പ്രമാണരേഖകളുടെ പുസ്തകം എടുത്ത് എനിക്കു തന്നിട്ട് എവിടെ അതെന്നു കാണിക്കാൻ ആവശ്യപ്പെട്ടു. ഞാൻ കാണിച്ചുകൊടുക്കുകയും തുടർന്ന് ഞങ്ങൾ സംസാരിക്കുകയും ചെയ്തു.
മുൻപരിചയം ഇല്ലാത്ത ഒരാളെ മനസിലാക്കാൻ അദ്ദേഹം ഒരൊറ്റ ചോദ്യോത്തരം ഉപയോഗിക്കുകയായിരുന്നു. പിതാവ് സന്തോഷത്തോടെ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്കു പച്ചക്കൊടി കാട്ടി. 2002 മുതൽ പത്തു വർഷത്തോളം ഞാൻ കോ-ഓർഡിനേറ്റർ ആയി നടത്തിവന്ന കാത്തലിക് ഓപ്പൺ ഹൗസുകളുടെയും തിങ്ക്ടാങ്കുകളുടെയും പഠനശിബിരങ്ങളുടെയും കാലം മുഴുവനും സ്പിരിച്വൽ ഡയറക്ടർ തസ്തിക ഇല്ലാതെ സഭാ പ്രബോധനങ്ങളിൽനിന്നുതന്നെ മാർഗനിദേശം സ്വീകരിച്ചു പ്രവർത്തിച്ചു.
മൂന്നു വ്യക്തിസഭകളിലെയും പിതാക്കന്മാരോടും സന്യസ്തരോടുമൊത്തിരുന്ന് അല്മായർ ആശയവിനിമയം ചെയ്യുന്ന വേദികൾ ഉണ്ടാവാൻവേണ്ടിയായിരുന്നൂ അതെല്ലാം. എല്ലാറ്റിലുംതന്നെ പവ്വത്തിൽ പിതാവ് സജീവസാന്നിധ്യവും രക്ഷാകർത്തൃത്വവുമായിരുന്നു. പിന്നീടാണ് കെസിബിസിയുടെ പൊതു പാസ്റ്ററൽ കൗൺസിലായി കെസിസി ഉണ്ടായതും, വർഷത്തിൽ ഒരു ദിവസമെങ്കിലും ഇതുപോലുള്ള ആശയവിനിമയവേദി ഒരുങ്ങിയതും.
നിലപാടുകളിൽ വ്യക്തതയുണ്ടെങ്കിൽ സംസാരിച്ചിരിക്കാൻ പിതാവിന് സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ല. മനുഷ്യരായി അവരെ പിതാവ് കാണുന്നു.
സഭാ വേദികളിൽ സ്ത്രീ-പുരുഷ അനുപാതത്തെക്കുറിച്ചു സംസാരിക്കുമ്പോൾ പിതാവ് പറയും: കാഴ്ചപ്പാടുകൾ, നിലപാടുകൾ ഇവ ഉണ്ടാകുകയും പരസ്പരം വ്യക്തമാക്കുകയും ചെയ്യുമ്പോൾ എല്ലാം ശരിയാകും. സഭയുടെ വിവിധ കൂടിയാലോചനവേദികളിൽ സാമൂഹികപ്രബോധനത്തിലെ സ്ത്രീ-പുരുഷ തുല്യമഹത്വം ഞാൻ കൈകാര്യം ചെയ്തപ്പോഴൊക്കെ അദ്ദേഹം സന്തോഷവും സംതൃപ്തിയും തുറന്നുപറഞ്ഞു പ്രോത്സാഹിപ്പിച്ചു.
മെത്രാന്മാർ പങ്കെടുക്കുന്ന എക്യുമെനിക്കൽ ബിഷപ്സ് കോൺഫറൻസിൽ ന്യൂനപക്ഷാവകാശ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാൻ പിതാവ് എന്നെ ക്ഷണിച്ചുവെന്നത് എനിക്കദ്ഭുതമായിരുന്നു. മൂന്നു മാസത്തിലൊരിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നടന്നുവന്ന റീജണൽ ബിഷപ്സ് ധ്യാനത്തിന്റെ സമാപന ഘട്ടങ്ങളിൽ ഒരു ഡസനോളം പിതാക്കന്മാർക്കൊപ്പം ഇരുത്തി ഒരു വനിതയെ സംസാരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് ഒരു അനൗചിത്വവും തോന്നിയില്ല.
കെസിബിസി പൊതു പാസ്റ്ററൽ കൗൺസിലായ കേരള കാത്തലിക് കൗൺസിലിന്റെ വൈസ് പ്രസിഡന്റായും സിബിസിഐയുടെ ദേശീയ കൂടിയാലോചനാ സമിതിയായ കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ഞാൻ പ്രവർത്തിച്ചപ്പോഴെല്ലാം, പ്രസക്തമായ ഏതു കാര്യം സംസാരിക്കാനും അദ്ദേഹം സമയം അനുവദിച്ചിരുന്നു.
സഭയെന്ന വികാരവും സഭയെന്ന വിചാരവും ഇഴപാകിയ സഭാമനുഷ്യനായിരുന്നു അടിമുടി മാർ ജോസഫ് പവ്വത്തിൽ. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങൾ പലതും വിശുദ്ധ ഗ്രന്ഥം വികലമായി വ്യാഖ്യാനിക്കുന്നതിന്റെയും രോഗശാന്ത്രി പ്രാർഥനയ്ക്ക് അമിത പ്രാധാന്യം നൽകുന്നതിന്റെയും അപകടം അദ്ദേഹം തുടക്കത്തിലേ ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാത്തരം നവീകരണങ്ങൾക്കും പിതാവ് എതിരാണെന്ന പ്രചാരണമുണ്ടായി. സഭാതനിമ വീണ്ടെടുക്കാൻ നടത്തിയ ശ്രമങ്ങളുടെ നാളുകളിൽ തെറ്റായ റിപ്പോർട്ടിംഗ് മാത്രമല്ല വ്യക്തിഹത്യാ നീക്കങ്ങളും അദ്ദേഹത്തിനു നേർക്കു വന്നു. ഇതിനെയൊക്കെ എങ്ങനെ അന്ന് പിതാവ് നേരിട്ടു എന്ന് ‘സഭയെ പ്രതി’ എന്ന ഗ്രന്ഥത്തിന്റെ നിർമാണവേളയിൽ ഞാൻ ചോദിച്ചപ്പോൾ പിതാവ് പറഞ്ഞു: “സങ്കീർത്തനങ്ങളിൽ അഭയം തേടി. അതിനകത്ത് മനുഷ്യന്റെ എല്ലാ ഭാവങ്ങളുമുണ്ടല്ലൊ.”
മണിക്കൂറുകൾ നീണ്ട ആ അഭിമുഖപരമ്പരയിൽ ഞാൻ ചോദിച്ചു: പിതാവ് ഭയങ്കര സ്ട്രിക്ട് ആണെന്ന് എല്ലാവരും പറയുന്നു. അതെങ്ങനെ?
മറുപടി: നിലപാടിൽ ഉറച്ചുവരുമ്പോൾ മനുഷ്യർ സ്ട്രിക്ട് ആയിപ്പോകും. വ്യക്തമായി അവബോധം പടർത്താൻ ശ്രമിക്കുമ്പോൾ പാഷൻ ഉണ്ടെങ്കിലും കുറച്ചു കാർക്കശ്യം വരും.
ന്യൂനപക്ഷാവകാശം, ആരാധനക്രമം, വ്യക്തിസഭാതനിമ, എക്യുമെനിസം എന്നിവപോലെ പിതാവ് തന്റെ ഇഷ്ടവിഷയങ്ങളിലൊന്നായി സ്ത്രീ-പുരുഷ തുല്യമഹത്വം തെരഞ്ഞെടുത്തില്ല എന്നതു ശരിതന്നെ. പക്ഷേ, ആചരണത്തിലൂടെ ഈ വിഷയത്തിലും അദ്ദേഹം വലിയ അവബോധ സ്രഷ്ടാവായി.
സ്ത്രീ-പുരുഷ തുല്യമഹത്വം ആചരിച്ച ആചാര്യൻ
10:45 PM Mar 21, 2023 | Deepika.com