ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജനാധിപത്യം എന്ന വാക്ക് ‘ഡെമോസ്’, ‘ക്രാറ്റോസ്’ എന്നീ ഗ്രീക്ക് പദങ്ങളിൽനിന്നാണ് ഉത്ഭവിച്ചത്. ഡെമോസ് എന്നാൽ ആളുകൾ എന്നും ക്രാറ്റോസ് എന്നാൽ ശക്തി എന്നുമാണ് അർഥം. ജനങ്ങളുടെ ശക്തിയായി ജനാധിപത്യത്തെ കണക്കാക്കാം. ജനങ്ങളുടെ ഇച്ഛയെ ആശ്രയിച്ചിരിക്കുന്ന ഒരു ഭരണരീതിയാണ് ജനാധിപത്യ ഭരണം എന്നു വിവക്ഷിക്കുക.
ജനാഭിലാഷം എന്നതു ഭൂരിപക്ഷം കിട്ടുന്ന പാർട്ടിയുടെ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും താത്പര്യങ്ങളാക്കി ചുരുക്കിയിട്ട് കാലങ്ങളായി. പകുതി ജനങ്ങളുടെ പോലും അംഗീകാരമില്ലാത്തവർ വൻ ഭൂരിപക്ഷം നേടിയതായി കണക്കാക്കുന്നു. ഭൂരിപക്ഷത്തിന്റെ തോന്ന്യാസങ്ങൾക്കു വഴങ്ങാൻ ന്യൂനപക്ഷം വിധിക്കപ്പെടുന്നു. ജനവിധിയെ ജനങ്ങളുടെ തലവിധിയായി മാറ്റുന്നു.
ആവിയായി ജനാഭിലാഷം
രാജഭരണം, സ്വേച്ഛാധിപത്യ ഭരണം, സൈനികഭരണം, മതാധിഷ്ഠിത ഭരണം തുടങ്ങിയവയിൽനിന്നുള്ള മോചനം എന്ന നിലയിലാണ് ജനാധിപത്യത്തെ ജനം കണ്ടിരുന്നത്. സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയൊക്കെ ജനാധിപത്യത്തിൽ സ്വപ്നം കണ്ടു. ജനസേവകരാണു ജനപ്രതിനിധികൾ എന്ന വാഗ്ദാനത്തിൽ ജനങ്ങൾ മയങ്ങി.
പക്ഷേ, വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ എതിരാളികളെയും എതിർപ്പുകളെയും അടിച്ചമർത്തി തന്നിഷ്ടപ്രകാരം ഭരിക്കുന്നവരെയാണു പലപ്പോഴും നമുക്കു ലഭിച്ചത്. പ്രത്യയശാസ്ത്രത്തിന്റെയോ, മതപരമായ വേർതിരിവുകളുടെയോ മറയിലാണു പല ജനാധിപത്യ സർക്കാരുകളും അധികാരത്തിലെത്തിയത്. കേവല പങ്കാളിത്തവും ശരിയായി ലിബറലും അല്ലാത്ത ഭരണമാണ് ഉണ്ടാകുന്നത്. ജനങ്ങളുടെ താത്പര്യങ്ങൾ ചവിട്ടിമെതിക്കുന്പോഴും ജനാഭിലാഷമാണു നിറവേറ്റുന്നതെന്നു വിളിച്ചുപറയുന്ന ഭരണക്കാരെയും കാണാം.
സ്വതന്ത്ര ജുഡീഷറി മുതൽ സന്പൂർണ മാധ്യമസ്വാതന്ത്ര്യം വരെ പലതും ജനാധിപത്യത്തിന്റെ സ്വപ്നങ്ങളായി മാറുന്നു. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും മേൽ കോർപറേറ്റ് കുത്തകകളുടെ താത്പര്യങ്ങൾക്കു വഴങ്ങുന്ന സർക്കാരുകൾ ജനാഭിലാഷമെന്നതു മുതലാളിമാരുടെ താത്പര്യമാക്കി മാറ്റി. വർഗീയവും ജാതീയവും സാന്പത്തികവുമായ വേർതിരിവുകളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രവും വിജയകരമായി പരീക്ഷിക്കുന്നു.
രാഷ്ട്രീയ കഴുതകളും അംബേദ്കറും
“ഇന്ത്യയിലെ ജനാധിപത്യം ഇന്ത്യൻ മണ്ണിലെ ഒരു മേൽവസ്ത്രം മാത്രമാണ്. അടിസ്ഥാനപരമായി അതു ജനാധിപത്യവിരുദ്ധമാണ്...’’- ഭരണഘടനാശില്പിയായ ഡോ. ബി.ആർ. അംബേദ്കർ മുന്പേ പറഞ്ഞതു വെറുതെയല്ല. കാളയ്ക്കു പകരം പാർട്ടി ചിഹ്നത്തിൽ കഴുതയെ നിർത്തി ജയിപ്പിക്കാൻ കഴിയുന്നിടത്തോളം തെരഞ്ഞെടുപ്പുകൾ അർഥവത്താകില്ലെന്ന് 1953ൽ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ അംബേദ്കർ തുറന്നുപറഞ്ഞു. സ്ഥാനാർഥിയെ തീരുമാനിക്കാൻ വോട്ടർമാർക്ക് കഴിയാത്തിടത്തോളം രക്ഷയില്ല. വിദ്യാഭ്യാസമുള്ളവനാണോ, കഴുതയാണോ ജനപ്രതിനിധി ആകുന്നതെന്നു ജനങ്ങൾക്ക് അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥിതി പാർലമെന്ററി സംവിധാനത്തിനു യോജിച്ചതല്ലെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടിയിരുന്നു. വ്യത്യസ്ത ശക്തികൾ തമ്മിലുള്ള സന്തുലിതാവസ്ഥയിലോ വിട്ടുവീഴ്ചയിലോ മാത്രമല്ല, അവയുടെ ഭാഗികമായ ഏകീകരണത്തിലും ജനാധിപത്യം നിലകൊള്ളുന്നു എന്നാണ് ഫ്രഞ്ച് സോഷ്യോളജിസ്റ്റായ അലെയ്ൻ ടൊറെയ്ൻ പറഞ്ഞത്. നിയമവും നീതിയും സ്വാതന്ത്ര്യവും പങ്കാളത്തിവും ജനാധിപത്യത്തിന്റെ കാതലാണ്. നീതിയുടെ മാനദണ്ഡം പോലും സ്വാതന്ത്ര്യമാണ്. നിലവിലെ ജനാധിപത്യം ഒരു പരിധി വരെ ജനവിരുദ്ധമാണെന്നാണു വിവക്ഷ.
ബ്രഹ്മപുരം പോലെ നാറുന്നു
ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതിലേറെയും ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. എതിർപ്പിന്റെ സ്വരങ്ങളെ നിശബ്ദമാക്കാൻ സർക്കാരും ഭൂരിപക്ഷത്തിന്റെ മറവിൽ ഭരണപക്ഷവും മടിക്കുന്നില്ല. വിമർശനങ്ങളെ ഉൾക്കൊള്ളാനോ, തെറ്റുതിരുത്താനോ ഭരിക്കുന്നവർ തയാറല്ല. രാഷ്ട്രീയക്കളികളിലൂടെ സുപ്രധാന വിഷയങ്ങളിൽ മറുപടിപോലും പറയാതെ തലയൂരാൻ ഭരിക്കുന്നവർ കുറുക്കുവഴികൾ തേടുന്നു!
ബ്രഹ്മപുരത്തെ മാലിന്യവും പുകയും പോലെ രാഷ്ട്രീയക്കളികളും ചീഞ്ഞുനാറിയും കത്തിയെരിഞ്ഞും ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ ആഴ്ച പൂർണമായി ബഹളത്തിൽ ഒലിച്ചുപോയി. കേരള നിയമസഭയും തുടർച്ചയായ മൂന്നാം ദിവസവും ഇന്നലെ സ്തംഭിച്ചു. മുന്പൊരിക്കലും കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് തിരുവനന്തപുരത്തും ഡൽഹിയിലും നാം കണ്ടത്. പ്രതിപക്ഷ നേതാക്കളുടെ മൈക്ക് ഓഫ് ചെയ്ത് അവരെ നിശബ്ദരാക്കാൻ രണ്ടിടത്തും സ്പീക്കർമാർ മടിച്ചില്ലെന്നതും ജനാധിപത്യത്തിന്റെ മരണമണിയായി.
ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷത്തേക്കാളേറെ ഭരണകക്ഷിയാണു നടപടികൾ തുടർച്ചയായി തടസപ്പെടുത്തിയത് എന്നതാണു ദുരന്തം. ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയിൽ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇങ്ങ് ഡൽഹിയിൽ ഭരണപക്ഷക്കാർ പാർലമെന്റ് സ്തംഭിപ്പിക്കുന്നത്. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷവും ബഹളം വയ്ക്കുന്നു. അദാനി പ്രശ്നത്തിലെ ചോദ്യങ്ങൾക്കൊന്നും പ്രധാനമന്ത്രി മോദി ഇനിയും മറുപടി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം പറയുന്നു.
വായ് മൂടിക്കെട്ടുന്ന സഭകൾ
രാഹുൽഗാന്ധി ക്ഷമ പറയുന്നതുവരെ അദ്ദേഹത്തെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കില്ലെന്നു വരെ കേന്ദ്രമന്ത്രിമാർ അടക്കം ബിജെപി നേതാക്കൾ പരസ്യമായി പറയുന്നു. തനിക്കെതിരേ തെറ്റായി ഉന്നയിച്ച ആരോപണങ്ങൾക്ക് ലോക്സഭയിൽ മറുപടി പറയാൻ അനുവദിക്കണമെന്ന് സ്പീക്കർ ഓം ബിർലയെ നേരിൽ കണ്ടു രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ഫലമില്ല. രാഹുലിനെതിരേ പറയാൻ കേന്ദ്രമന്ത്രിമാർക്ക് അവസരം നൽകിയശേഷമാണു മറുപടി പറയാൻ രാഹുലിനെ അനുവദിക്കാത്തത്.
നേരത്തേ മൈക്ക് ഓഫായിരുന്നു. ഇന്നലെ സഭാ നടപടികൾ തന്നെ നിശബ്ദമാക്കി. പ്രധാനമന്ത്രി മോദിയുടെ സുഹൃത്തിനു (അദാനി) വേണ്ടി പാർലമെന്റിന്റെ തന്നെ വായ് മൂടിക്കെട്ടി എന്നാണ് കോണ്ഗ്രസ് കുറ്റപ്പെടുത്തിയത്. തൃണമൂൽ എംപിമാർ വായ് മൂടിക്കെട്ടിയാണു സഭയിലെത്തിയത്. ലോക്സഭയിലും രാജ്യസഭയിലും കേരള നിയമസഭയിലും സ്പീക്കറും ചെയർമാനും പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആക്ഷേപം പുതിയതല്ല. പക്ഷേ, ഭരണപക്ഷത്തെ സഹായിക്കുകയും പ്രതിപക്ഷശബ്ദം ഇല്ലാതാക്കുകയും ചെയ്യാൻ സഭാധ്യക്ഷന്മാർ മറയില്ലാതെ കളിക്കുന്നുവെന്നതു വെറും ആരോപണമാകില്ല.
സ്വാതന്ത്ര്യമില്ലാതെ നേതാക്കളും
ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ജനപ്രതിനിധികളുടെ സംസാരസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും പരസ്യമായി തടയുന്നതിനെ എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും അംഗീകരിക്കാനാകില്ല. യുപിഎ പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാഗാന്ധിയും കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുമടക്കം മുതിർന്ന നേതാക്കൾ സഭയ്ക്കു പുറത്ത് പ്രതിഷേധ ധർണയും മാർച്ചും നടത്തേണ്ടിവരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. പോലീസും കലാപവിരുദ്ധ സേനയും ഇരുന്പുവേലിക്കെട്ടുകളും സ്ഥാപിച്ചാണു പാർലമെന്റ് സമുച്ചയത്തിനുള്ളിൽ പോലും രാജ്യത്തെ മുതിർന്ന നേതാക്കളെ തടയുന്നത്!.
ലണ്ടനിലെ പരാമർശങ്ങളുടെ പേരിൽ മാപ്പു പറഞ്ഞില്ലെങ്കിൽ രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്നാണ് ബിജെപി നേതാക്കൾ സ്പീക്കറോട് ആവശ്യപ്പെട്ടത്. കോണ്ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരേ അപകീർത്തി പരാമർശം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പ്രത്യേകാവകാശ പ്രമേയവും നൽകി.
സോണിയയും രാഹുലും നെഹ്റുവിന്റെ പേര് ഉപയോഗിക്കാതെ ഗാന്ധി എന്ന് ഉപയോഗിച്ചതിനെ മോദി പരിഹസിച്ചതു പദവിക്കു യോജിച്ചതായില്ലെന്ന് അന്നേ പരാതിയുണ്ട്. ഇന്ത്യൻ രീതിയിൽ ഭർത്താവിന്റെയോ പിതാവിന്റെയോ പേരാണ് ഉപയോഗിക്കുകയെന്ന് മോദിക്കും അറിയാത്തതാകില്ല. പക്ഷേ ആക്ഷേപിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഏതറ്റം വരെയും പോകാമെന്നു കരുതുന്നതു ശരിയല്ല.
ആശങ്കയിലായി ഭരണഘടന
ഭക്ഷണം, വസ്ത്രം, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, സമാധാനം, തുല്യനീതി, സ്വാതന്ത്ര്യം തുടങ്ങിയവയാണു ജനങ്ങൾക്കു വേണ്ടത്. പക്ഷേ മതപരമായ വേർതിരിവുകൾ മുതൽ സാന്പത്തിക അസമത്വവും വിവേചനങ്ങളും അനീതികളും വരെയാണു ജനത്തിനു കിട്ടുന്നത്. അതിസന്പന്നരും ഭരണമുള്ള രാഷ്ട്രീയ നേതാക്കളും ചേർന്നു കൊള്ളയും അഴിമതിയും ധൂർത്തും നടത്തുന്പോഴും പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാതെ സാധാരണക്കാർ പകച്ചുനിൽക്കുകയാണ്. ഭൂരിപക്ഷം എന്നതിന്റെ മറവിൽ വ്യക്തിപൂജ മുതൽ അധികാര ദുർവിനിയോഗം വരെ തുടരുന്നു.
എല്ലാ പൗരന്മാർക്കും നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സുരക്ഷിതത്വവും ഉറപ്പുനൽകിയ ഇന്ത്യയെന്ന പരമാധികാര ജനാധിപത്യ മതേതര റിപ്പബ്ലിക്കിന്റെ ഭരണഘടന പോലും വെല്ലുവിളി നേരിടുന്നുവെന്നതാണ് ആശങ്കാജനകം. ജനാധിപത്യമെന്നതു കാലക്രമേണ ജനവിരുദ്ധമായി വളരാൻ വിധിക്കപ്പെട്ടവരാണു നമ്മൾ. ജനാധിപത്യത്തിന്റെ മാതാവ് എന്ന വീന്പുപറച്ചിലിലും കാപട്യമുണ്ട്. ജനങ്ങളുടെ റിപ്പബ്ലിക് എന്നത് അമൂർത്തമായൊരു സ്വപ്നമാണ്. ജനങ്ങൾക്കുവേണ്ടിയുള്ള ജനങ്ങളുടെ ഭരണം എന്നതു മനോഹരമായ സങ്കൽപം മാത്രമാകരുത്.
തലവിധിയാകുന്ന ജനവിധി!
10:09 PM Mar 17, 2023 | Deepika.com