ഫാ. ടോം കൈനിക്കര
ശരീരത്തെക്കുറിച്ച് വ്യത്യസ്തമായി തോന്നുന്നവരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ കൃത്യമായ മാർഗങ്ങൾ എന്തൊക്കെയാണെന്ന് ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല.
ഹോർമോണ് ചികിത്സയും, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു മുന്പ് ആഗ്രഹിക്കുന്ന ലിംഗത്തിലേക്കു മാറാൻ ശരീരത്തെ ഒരുക്കുന്ന ക്രോസ് സെക്സ് ഹോർമോണ് ചികിത്സയും ദീർഘകാലാടിസ്ഥാനത്തിൽ എന്തൊക്കെ അനന്തരഫലങ്ങളാണ് ഉണ്ടാക്കുക എന്നതു സംബന്ധിച്ച് പഠനങ്ങൾ വളരെ പരിമിതമാണ്. യാതൊരു മുൻകരുതലോ ഫലത്തെ സംബന്ധിച്ച തെളിവുകളോ ഇല്ലാതെ നടത്തുന്ന ഇത്തരം ചികിത്സകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ധാരാളം സഹിച്ച് ചികിത്സ അവസാനിപ്പിച്ച് പഴയ അവസ്ഥയിലേക്കു തിരികെ വന്നവരുടെ കഥകൾ നിരവധിയുണ്ട്. ഇത്തരം ചികിത്സകൾക്ക് പ്രേരകം രോഗികളുടെ ക്ഷേമമോ ആരോഗ്യമോ ചികിത്സയുടെ വിജയമോ എന്നതിനേക്കാൾ ജെൻഡർ പ്രത്യയശാസ്ത്രമാണ്.
ഒരു രോഗിയെ ചികിത്സിക്കുന്പോൾ രോഗി പറയുന്നതും രോഗിക്കു തോന്നുന്നതും അനുഭവപ്പെടുന്നതും മാത്രം അനുസരിച്ച് ചികിത്സ വിധിച്ചാൽ എന്തായിരിക്കും ഫലം? രോഗി പറയുന്നതോടൊപ്പം രോഗം ശാസ്ത്രീയമായി നിർണയിക്കാനും രോഗത്തിന്റെ കാരണവും ചികിത്സയുടെ ഫലവുമെല്ലാം മനസിലാക്കാനും വൈദ്യശാസ്ത്രത്തിനും വൈദ്യനും കഴിഞ്ഞെങ്കിൽ മാത്രമേ ശരിയായ ചികിത്സ എന്നു പറയാനാവൂ. അതേസമയം, ജെൻഡർ സംബന്ധമായ ചികിത്സകളിൽ -ഹോർമോണൽ, സർജറി- രോഗിയുടെ മനസനുസരിച്ചും തോന്നലനുസരിച്ചും രോഗി ആഗ്രഹിക്കുന്ന ലിംഗത്തിലേക്ക് ശരീരത്തെ മാറ്റാനാണ് ചികിത്സാസംബന്ധമായ മാർഗരേഖകളിൽ പോലും പറയുന്നത്. ജെൻഡർ സംബന്ധമായ പ്രശ്നങ്ങൾ ശാരീരികമാണോ മാനസികമാണോ എന്ന് ഇതുവരെയും തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് ജെൻഡർ പ്രത്യയശാസ്ത്രങ്ങളുടെ വെളിച്ചത്തിലുള്ള ഇത്തരം ചികിത്സകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
ജെൻഡർ തിയറി
മതത്തിന്റെയോ ജാതിയുടെയോ വർണത്തിന്റെയോ വർഗത്തിന്റെയോ ലിംഗത്തിന്റെയോ സന്പത്തിന്റെയോ പേരിൽ വിവേചനം ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ്. എന്നാൽ വ്യത്യസ്ത മതങ്ങളും ജാതിയും വർണവും വർഗവും ആണ്-പെണ് ലിംഗങ്ങളും ഉണ്ടെന്നുള്ളത് വസ്തുതയാണ്. ഈ വ്യത്യാസങ്ങളെയെല്ലാം അംഗീകരിക്കുന്നത് ഒരിക്കലും വിവേചനമാവില്ല.
ഈ വ്യത്യാസങ്ങളുടെ പേരിൽ വിവേചനമുണ്ടെങ്കിൽ വ്യത്യാസങ്ങളെ നിഷേധിക്കാതെ വിവേചനത്തെ ഇല്ലാതാക്കുന്നതാണ് ശരിയായ പോംവഴി. വ്യത്യസ്തമായ ലൈംഗികാഭിമുഖ്യവും ആകർഷണവും ഉള്ളവരെ സഹായിക്കാൻ മനുഷ്യവർഗം ആണും പെണ്ണും ആണെന്ന പരമമായ സത്യത്തെ നിഷേധിച്ചാൽ അതു വെറും മിഥ്യ ആയിരിക്കും. വർണവിവേചനം അവസാനിപ്പിക്കാൻ മനുഷ്യൻ കറുപ്പും വെളുപ്പും ഇരുനിറവും ഉള്ളവരാണെന്ന സത്യം നിഷേധിക്കാതെ നിറത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കുകയല്ലേ യഥാർഥ പരിഹാരം.
ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യനെ സംബന്ധിച്ച് രൂപപ്പെട്ട പല സിദ്ധാന്തങ്ങളിൽ ഒന്നാണ് ജെൻഡർ തിയറി. അടിസ്ഥാനപരമായ മനുഷ്യന്റെ സ്ത്രീ പുരുഷ ലിംഗവ്യത്യാസത്തെ ഇല്ലാതാക്കി ഒരാളുടെ മനസിന്റെ തോന്നലനുസരിച്ച് ശരീരത്തനപ്പുറം ഇഷ്ടമുള്ള ജെൻഡർ തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സാധിക്കണമെന്നാണ് ജെൻഡർ തിയറി പറയുന്നത്. ശാരീരിക പ്രത്യേകതകൾക്കപ്പുറം ആണ്-പെണ് ലിംഗവ്യത്യാസം ഒരു സാമൂഹ്യ-സാംസ്കാരിക നിർമിതിയാണെന്നാണ് ഈ തിയറി പറയുന്നത്. ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെയൊക്കെ ചെയ്യണം, പെരുമാറണം, വസ്ത്രം ധരിക്കണം എന്നെല്ലാമുള്ള രീതികൾ സാംസ്കാരിക നിർമിതികളാണ്. അത്തരം വ്യത്യാസങ്ങൾ മനുഷ്യനിർമിതമാണ്. അവയെല്ലാം മാറിക്കൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് ലിംഗത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി ഒരു വേർതിരിവോ വ്യത്യാസമോ ആവശ്യമില്ല. ഓരോരുത്തരുടെയും ഇഷ്ടവും തോന്നലും ശരീരത്തെക്കുറിച്ചുള്ള അവബോധമനുസരിച്ച് ജീവിക്കാം എന്നൊക്കെയാണ് ഈ സിദ്ധാന്തം സമർഥിക്കുന്നത്.
ജെൻഡർ എന്ന വാക്കും ജെൻഡർ തിയറി എന്ന ആശയവും സ്ത്രീപക്ഷ തത്വങ്ങൾക്ക് അടിത്തറ പാകിയവയാണ്. പുരുഷലിംഗം ആധിപത്യത്തിന്റെയും കരുത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രതീകമായി കണക്കാക്കിയതിനാൽ ചരിത്രത്തിൽ സ്ത്രീകൾക്ക് പല വിവേചനങ്ങളും നേരിടേണ്ടിവന്നുവെന്നും ശാരീരിക ലിംഗത്തിനപ്പുറമുള്ള ലിംഗപദവി അതുകൊണ്ടുതന്നെ സ്ത്രീപക്ഷ സൗഹൃദ ആശയമായി പരിഗണിക്കാമെന്നുമാണ് ഫെമിനിസ്റ്റുകൾ മനസിലാക്കിയത്. എന്നാൽ ജൂഡിത് ബട്ലറെപ്പോലെയുള്ള മാനവികതാവാദികൾ പറയുന്നത് ലിംഗപദവിയുടെയോ ലിംഗവ്യത്യാസത്തിന്റെയോ യാതൊരു ലേബലുകളും ഇല്ലാതെ മാനവികതയുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി തുല്യജീവിതം നയിക്കാൻ എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകൾ പ്രാപ്തരാവണം എന്നാണ്. ചുരുക്കത്തിൽ, സ്ത്രീ-പുരുഷ ദ്വന്ദ്വം പോലും തുല്യതയ്ക്കെതിരാണെന്നാണ് വാദം.
ജെൻഡർ ന്യൂട്രാലിറ്റി
ആളുകളുടെ ലിംഗമോ ലിംഗപദവിയോ പരിഗണിക്കാതെ സാമൂഹിക സംവിധാനങ്ങളും നയപരിപാടികളും ഭാഷയും ക്രമീകരിക്കണമെന്ന ആശയമാണ് ജെൻഡർ ന്യൂട്രാലിറ്റി മുന്നോട്ടു വയ്ക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമുകളും അധ്യാപകരെ അഭിസംബോധന ചെയ്യുന്നതും ജെൻഡർ ന്യൂട്രൽ ആയിരിക്കണമെന്ന കേരള സർക്കാർ അടുത്തകാലത്തു നൽകിയ നിർദേശങ്ങളും ഇത്തരം ആശയങ്ങളുമായി ചേർന്നുപോകുന്നതാണ്. ലിംഗത്തിന്റെയും ലിംഗപദവിയുടെയും പേരിലുള്ള അസമത്വവും വിവേചനവുമാണ് ഇത്തരം നിർദേശങ്ങൾക്കു കാരണമായി പറയുന്നത്. ഇതിന്റെ തുടർച്ചയായി തന്നെയാണ് കോളജ് കാന്പസുകളിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ഇത്തരം ആശയങ്ങളെ അനുകൂലിച്ചുകൊണ്ട് ‘ലിംഗസമത്വം’ പ്ലക്കാർഡുകളുമായി പ്രകടനം നടത്തിയത്. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് എല്ലാ മേഖലയിലും പെണ്കുട്ടികൾ ആണ്കുട്ടികളേക്കാൾ മികച്ച പ്രകടനവും ഉന്നതവിജയവും കാഴ്ചവയ്ക്കുന്പോൾ ഇത്തരം കാട്ടിക്കൂട്ടലുകൾ അവരുടെ ആശയപരമായ പാപ്പരത്തമായേ മനസിലാക്കാനാവൂ.
യഥാർഥത്തിൽ ഒരേ പേരു വിളിച്ചാലോ ഒരേ വസ്ത്രം ധരിച്ചാലോ ആണ്-പെണ് ലിംഗവ്യത്യാസം മാഞ്ഞുപോകുമോ? അതിലൂടെ ലിംഗസമത്വം സാധ്യമാകുമോ? സ്ത്രീയും പുരുഷനും ശരീരത്തിലും മനസിലും ചിന്തയിലും എല്ലാം വ്യത്യസ്തത പുലർത്തുന്നവരാണെന്ന സത്യം അംഗീകരിച്ചാൽ എങ്ങനെയാണ് തുല്യതയ്ക്ക് തടസമാവുന്നത്? അതംഗീകരിക്കാതെ എങ്ങനെയാണ് മനുഷ്യനെ പൂർണമായി മനസിലാക്കാൻ സാധിക്കുന്നത്? പ്രധാനമായും ലൈംഗിക ന്യൂനപക്ഷങ്ങളുടെ മറപിടിച്ചാണ് ജെൻഡർ തിയറി വാദക്കാർ സ്ത്രീ-പുരുഷ വ്യത്യാസം വിവേചനത്തിനു കാരണമാകുമെന്നു വാദിക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളിൽ തന്നെ ഓരോ വിഭാഗത്തിനും വ്യത്യസ്തമായ ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടിവരുന്നത്. ഇതിൽ ഓരോന്നും വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമാണ്. അതിനുപകരം മനുഷ്യശരീരത്തിലും മനസിലും ലൈംഗികാകർഷണത്തിലുമുള്ള എല്ലാ ക്രമഭംഗങ്ങളെയും സാമാന്യവത്കരിച്ച് അത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവരെ അതിൽത്തന്നെ തളച്ചിടുകയാണ് യഥാർഥത്തിൽ ഇക്കാലത്ത് നടക്കുന്നത്. ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സ്ത്രീ-പുരുഷ ദ്വന്ദ്വത്തെ എതിർക്കുന്നതും അത് ലിംഗവിവേചനമെന്ന് LGBTQ ക്കാരും ജെൻഡർ തിയറിക്കാരും വാദിക്കുന്നതും. മനുഷ്യന്റെ അടിസ്ഥാനപ്രകൃതിയായ സ്ത്രീ-പുരുഷ ഭാവത്തെ നിഷേധിച്ചാലേ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാൻ സാധിക്കൂ എന്ന വാദത്തിന്റെ യുക്തി സാമാന്യബുദ്ധിക്കു മനസിലാക്കാൻ പ്രയാസമാണ്.
ആശയപ്രചാരണങ്ങൾക്കു പിന്നിൽ
അറിവുകൾ നേടാനും അതനുസരിച്ചു പ്രവർത്തിക്കാനും മനുഷ്യനു പല മാർഗങ്ങളുണ്ട്. അതിലേറ്റവും ആധികാരികമായത് വസ്തുനിഷ്ഠമായി ശാസ്ത്രീയ അറിവുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മനുഷ്യനു ലഭിക്കുന്നതാണ്. അടുത്തകാലത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ ഭാര്യയുടെ പ്രസവത്തിനു കൂട്ടിരിക്കാൻ വന്ന വിശ്വനാഥൻ എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം അപമാനിച്ചു മരണത്തിലേക്കു തള്ളിവിട്ട വാർത്ത നാം വായിച്ചു. ആ സമയം അടുത്തിരിക്കുന്നവനിൽനിന്നും ആൾക്കൂട്ടത്തിൽനിന്നും കിട്ടിയ അറിവിന്റെ വെളിച്ചത്തിൽ ആളുകൾ പ്രവർത്തിച്ചത് ഒരാളുടെ മരണത്തിനു കാരണമായി. വിശ്വനാഥന്റെ രൂപവും ഭാവവും നോക്കി അയാൾ മോഷ്ടാവാണെന്നായിരുന്നു ആളുകൾക്ക് അടുത്തു നിൽക്കുന്നവരിൽനിന്നും ആൾക്കൂട്ടത്തിൽനിന്നും കിട്ടിയ അറിവ്. കൂടുതൽ ആളുകൾ പറയുന്നതും ചിന്തിക്കുന്നതും മാത്രം കേട്ട് പ്രവർത്തിച്ചാൽ സത്യമാകണമെന്നില്ലെന്നും ദുരന്തമാകുമെന്നും ഈ സംഭവം പഠിപ്പിക്കുന്നു.
ആധുനികകാലത്തു ലഭിക്കുന്ന അറിവിന്റെ മറ്റൊരു ഉറവിടമാണ് മാധ്യമചർച്ചകൾ. പലതരത്തിലുള്ള ആശയങ്ങളുടെ വക്താക്കൾ ശക്തമായി ആശയപ്രചാരണം നടത്തുന്പോൾ ആളുകൾ ആകൃഷ്ടരാവുകയും അവയുമായി താദാത്മ്യപ്പെടുകയും തെറ്റായ ആശയങ്ങൾക്കുവേണ്ടിപ്പോലും എന്തും ചെയ്യാൻ തയാറാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ജെൻഡർ തിയറിയുടെയും LGBTQ ആശയങ്ങളുടെയും ജെൻഡർ ന്യൂട്രൽ പ്രചാരണങ്ങളുടെയുടെയും പിന്നിൽ ഇത്തരം ഉറവിടങ്ങളിൽനിന്നു കിട്ടുന്ന അറിവുകൾ ആധിപത്യം പുലർത്തുന്നു എന്നു തോന്നിപ്പോകാറുണ്ട്. മനുഷ്യനെക്കുറിച്ചും സ്ത്രീ-പുരുഷ ഭാവത്തെക്കുറിച്ചും മനുഷ്യന്റെ സാമൂഹ്യജീവിതത്തെക്കുറിച്ചുമൊക്കെ ആൾക്കൂട്ടം പറയുന്നതും മാധ്യമങ്ങളിലൂടെ മാത്രം പ്രചരിക്കുന്നതും ‘പുരോഗമന’ ആശയങ്ങളിലൂടെ മാത്രം പുറത്തുവരുന്നതുമാണ് യാഥാർഥ്യം എന്നു വിശ്വസിപ്പിക്കുന്നു.
ഏതെല്ലാം രീതിയിൽ സത്യത്തെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും മനുഷ്യനെന്നത് അടിസ്ഥാനപരമായി സ്ത്രീയും പുരുഷനുമാണെന്നും അവർക്ക് ശരീരവും മനസും ആത്മാവും ഉണ്ടെന്നും മനുഷ്യനു ജനിക്കാനും പക്വത പ്രാപിക്കാനും നന്നായി വളരാനും വികസിക്കാനും അമ്മയുടെയും അപ്പന്റെയും സ്നേഹവും പരിശീലനവും വേണമെന്നുള്ളതും എക്കാലത്തെയും സത്യമായി അവശേഷിക്കും.സാങ്കേതിക വിദ്യകളിലൂടെ മനുഷ്യനെ രൂപപ്പെടുത്താനും വികസിപ്പിക്കാനും മറ്റു പലതും സാധിക്കുമെങ്കിലും മനുഷ്യനു പകരമാക്കാൻ ഒരു സാങ്കേതികവിദ്യക്കും പ്രത്യയശാസ്ത്രങ്ങൾക്കും സാധിക്കില്ല എന്നത് ഓരോ കാലത്തും വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന സത്യമാണ്.
(അവസാനിച്ചു)
(വിവാഹ-കുടുംബ വിഷയങ്ങളെ സംബന്ധിച്ച ഗവേഷണ പഠനകേന്ദ്രമായ ചങ്ങനാശേരി തുരുത്തി കാനാ ജോൺപോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീൻ ഓഫ് സ്റ്റഡീസാണ് ഗവേഷകൻ)
അബദ്ധ പ്രചാരണങ്ങളുടെ അജണ്ട
02:37 AM Mar 16, 2023 | Deepika.com