അന്തരീക്ഷ മലിനീകരണമാണ് ഇന്നത്തെ ലോകം നേരിടുന്ന ജീവൽപ്രധാനമായ ഭീഷണികളിൽ ഏറ്റവും പ്രമുഖമായതെന്ന് നിസ്സംശയം പറയാം. ആഗോള താപനം എന്നാലെന്തെന്ന് ഇന്നാരെയും പഠിപ്പിക്കേണ്ട കാര്യമില്ല. ഉച്ചനേരത്ത് ചുമ്മാ ഒന്ന് പുറത്തിറങ്ങി നിന്നാൽ മതി; പൊള്ളുമ്പോൾ തനിയെ മനസിലായിക്കോളും! ഈ തീച്ചൂട് മരങ്ങളില്ലാത്ത സമുദ്രോപരിതലത്തിൽ ഇതിലും ഭീകരമായിരിക്കുമെന്നും അത് അതിശക്തമായ ബാഷ്പീകരണം ഉണ്ടാക്കുമെന്നും ഫലം പ്രളയ മഴകളായിരിക്കുമെന്നും തിരിച്ചറിയാൻ വലിയ പഠിപ്പൊന്നും ആവശ്യമില്ലല്ലോ. പെട്രോളിയവും കൽക്കരിയും കത്തിച്ച്, അന്തരീക്ഷത്തിൽ മനുഷ്യൻ കുത്തിനിറച്ച കാർബൺ ഡൈ ഓക്സൈഡും കാർബൺ സൂക്ഷ്മ കണങ്ങളും ഒക്കെച്ചേർന്നാണ് ഈ അന്തരീക്ഷ താണ്ഡവം നമുക്ക് തിരികെ സമ്മാനിക്കുന്നത്.
പ്രകൃതിയുടെ തിരിച്ചടി
കുറ്റക്കാരാരെന്ന് തർക്കിച്ചതുകൊണ്ട് ഇത്തരം തിരിച്ചടികൾ പ്രകൃതി നിർത്തിവയ്ക്കുകയില്ലല്ലോ? ചെയ്തവനും ചെയ്തത് നോക്കി കണ്ണടച്ചവനും ഒന്നും ചെയ്യാത്തവനും എന്തിന്, നവജാത ശിശുക്കൾ പോലും പ്രകൃതിയുടെ പ്രതികാരം ഒരുപോലെ അനുഭവിക്കുന്നു. പരിസ്ഥിതി ആഘാതങ്ങൾക്കുള്ള മറുപടി വളരെ പെട്ടെന്നൊന്നും പ്രകൃതിയിൽനിന്നുണ്ടാകുകയില്ല. അത് പതിയെപ്പതിയെ വളർന്ന്, നമ്മൾ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും തടുക്കാനാകാത്തവിധം ഭീകരമായി ഏല്ലാവരുടെയും മേൽ പതിക്കും. ആഗോളതാപനം എയർ കണ്ടിഷണർ കൊണ്ട് മറികടക്കാനാവില്ല! അതിന്റെ ഫലമായുണ്ടാവുന്ന പേമാരിയും പ്രളയവും മഞ്ഞുരുകലും മഞ്ഞുമലകളിടിയലും സമുദ്രത്തിന്റെ വളർച്ചയും വരൾച്ചയും ചുഴലിക്കാറ്റുകളും... ഒന്നും മുറിയിൽ ഒളിച്ചതുകൊണ്ട് ഇല്ലാതാവില്ല.
കേരളത്തിലെമ്പാടുമുള്ള മാലിന്യക്കൂമ്പാരങ്ങളിൽ, കൊച്ചിയിലേതിന് തീപിടിച്ചതാണ് ഏതാനും ദിവസങ്ങളായി നമ്മുടെ പ്രധാന വാർത്ത. കൊച്ചിക്കാർ അതിന്റെ യാതനകൾ അനുഭവിക്കുകയാണ്. യാതൊരു വകതിരിവുമില്ലാതെ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും അതു തോന്നിയിടത്ത് വലിച്ചെറിയുന്നതിനും ആരും വലിയ നിയന്ത്രണമൊന്നും പാലിക്കാറില്ലല്ലോ. പ്ലാസ്റ്റിക്ക് വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച് ‘ബ്രഹ്മപുരം ഖര മാലിന്യ പ്ലാന്റ്’ എന്നുപേരുള്ള സ്ഥലത്ത്, ഏക്കറുകണക്കിന് വിസ്തീർണത്തിൽ മലപോലെ കൂട്ടിയിരുന്നതിന് തീപിടിച്ചതാണ് സംഭവം. ഈ പേരിന് കാരണമായ ഖര മാലിന്യ പ്ലാന്റൊന്നും അവിടെ പ്രവർത്തിക്കുന്നുണ്ടാവില്ലെന്ന് ആർക്കും ഊഹിക്കാനാവും.
ഖരമാലിന്യ നിർമാർജ്ജനക്കാരൻ പ്രസ്തുത ജോലി നിർവഹിക്കുന്നതിന്റെ ഭാഗമായി ഇതിന് തീകൊടുത്തതാണെന്ന് പ്രതിപക്ഷ നേതാവു വരെ പറയുകയുണ്ടായി. അതൊക്കെ ഇവിടെ ഒരു സാധാരണ സംഭവമായതുകൊണ്ട് ആർക്കും പ്രത്യേകിച്ച് കൗതുകമൊന്നും തോന്നാനിടയില്ല. 75 കോടി രൂപ മുടക്കി പണിതീർത്ത കോഴിക്കോട്ടെ 12 നിലകളുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പുതുപുത്തൻ കെട്ടിട സമുച്ചയം തലയിൽ വീഴുമോയെന്ന് പേടിക്കാതെ പൊതുജനത്തിന് തുറന്നു കൊടുക്കണമെങ്കിൽ ഇനിയും വേറെ 35 കോടി മുടക്കി ബലപ്പെടുത്തണമത്രേ! കേരളത്തിലെമ്പാടും പത്തും അൻപതും നിലകളുള്ള കെട്ടിട സമുച്ഛയങ്ങൾ ചെറുകിട ബിൽഡേഴ്സ് പോലും യാതൊരു കുഴപ്പവുമില്ലാതെ പടുത്തുയർത്തുമ്പോഴാണ്, ചീഫ് എൻജിനീയർ മുതൽ താഴോട്ടുള്ള ഘടാഘടിയന്മാരായ പിഡബ്ല്യൂഡി എൻജിനീയർമാരുടെ ഈ സാങ്കേതിക മികവ്. സർക്കാരിന്റെ ചെറിയ രൂപമായ കോർപ്പറേഷനുകളും പഞ്ചായത്തുകളും ഒക്കെ ഈ വിധ പ്രവർത്തനങ്ങൾ തങ്ങളുടെ ‘വികസനത്തിന്’ ഉതകും വിധമാണ് നടത്തുന്നതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്.
പുകയും പുകമഞ്ഞും
ഇന്ത്യയിൽ, ഡൽഹിയിലെ പുകയെക്കുറിച്ചാണ് നാം സാധാരണയായി കേട്ടിട്ടുള്ളത്. പക്ഷെ, കൊച്ചിയിലെ പുകയും അതും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ല. ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലെ അതിവിസ്തൃതമായ വയലുകളിലെ വൈക്കോൽ കൃഷിക്കാർ കത്തിക്കുമ്പോൾ ഉയരുന്ന പുകയും ശൈത്യകാലത്തെ മഞ്ഞും ചേർന്നുണ്ടാകുന്ന ‘കോളോയിടൽ ഡിസ്പെർഷൻ’ (പുകമഞ്ഞ്) ആണ് ഡെൽഹിയിലുണ്ടാവുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ, അതും മാലിന്യക്കൂമ്പാരത്തിനടിയിൽ, വായുവിന്റെ അസാന്നിധ്യത്തിൽ ഉണ്ടാകുന്ന അങ്ങേയറ്റം വിഷമയമായ വസ്തുക്കളുടെ മിശ്രിതമാണ് കൊച്ചിയിൽ ഉയരുന്ന ‘പുക’യെന്ന് പേരിട്ടുവിളിക്കുന്ന ഈ കാഴ്ച. അത് കൊച്ചിയിൽ നിന്നേക്കുമെന്നൊന്നും വിചാരിക്കില്ല; അത്യുഷ്ണത്തിൽ പറന്നുകളിക്കുന്ന വായുവിൽ ലയിച്ച് സമീപ ജില്ലകളിലേക്കും കാറ്റിന്റെ ഗതിയനുസരിച്ച് വിദൂര ദേശങ്ങളിലും തീയിട്ടവന്റെയടക്കം വീടുകളിലും ശ്വാസകോശങ്ങളിലും ഒക്കെ എത്തും.
പ്ലാസ്റ്റിക് കത്തുമ്പോൾ നിർമിക്കപ്പെടുന്ന വിഷവസ്തുക്കളിൽ പോളി ക്ലോറിനേറ്റഡ് ബൈഫീനൈൽസ്, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ്, ഡയോക്സിൻസ്, ഫ്യൂറാൻസ് എന്നീ മാരക വിഷ വസ്തുക്കൾ ഉൾപ്പെടുന്നു. കരളിന് കേടുവരുത്തുകയും ത്വക്കിന് ഗൗരവതരമായ തകരാറുകൾ ഉണ്ടാക്കുകയും ഹോർമോൺ തകരാറുകൾ സൃഷ്ടിക്കുകയും വന്ധ്യതക്ക് കാരണമാവുകയും ചെയ്യുന്ന ഇവയൊക്കെയും കാൻസർ രോഗം ജനിപ്പിക്കാൻ പോന്നവയാണ്.
വിയറ്റ്നാം യുദ്ധകാലത്ത്, വനത്തിലൊളിച്ചിരുന്ന ഗറില്ലാ പോരാളികളെ പുറത്തുചാടിക്കാൻ, അമേരിക്ക ഹെലികോപ്റ്ററുകളിൽനിന്ന് തളിച്ച ‘ഏജന്റ് ഓറഞ്ച്’ എന്ന സുന്ദര നാമമുള്ള വിഷവസ്തു ഡയോക്സിൻ ആയിരുന്നു എന്നറിയുക. അതാണിന്ന് മലയാളി ശ്വസിക്കുന്ന വായുവിലുള്ളത്. മരങ്ങളുടെയൊക്കെ ഇലകൾ അതിവേഗം കൊഴിഞ്ഞ് ഗറില്ലകളുടെ ഒളിയിടം വെളിവാകും എന്നതു മാത്രമല്ല, പെട്ടെന്നുണ്ടാവുന്ന ത്വക്കിന്റെ പ്രശ്നങ്ങൾ സഹിക്കാനാവാതെ ഗറില്ലകൾ പുറത്തുചാടും എന്നതാണ് യുദ്ധത്തിൽ ഇതിന്റെ ഉപയോഗം. തുടർന്നുവന്ന രോഗങ്ങൾ ലക്ഷക്കണക്കിന് വിയറ്റ്നാമികളുടെ ജീവനെടുത്തു എന്നത് ചരിത്രം.
നാളെയും ഇതാവർത്തിക്കാം
അതിന്റെയൊരു ഗൗരവം അധികാരത്തിലുള്ളവർക്ക് ബോധ്യമായതായി തോന്നുന്നില്ല. അക്കൂട്ടരും ശ്വസിക്കുന്നത് ഇതുതന്നെയാണെന്ന തിരിച്ചറിവെങ്കിലും സർവപ്രധാനമായ പ്രശ്നമായി ഇതിനെ വീക്ഷിക്കാൻ ഇടവരുത്തട്ടെ എന്ന് ആശിക്കുന്നു. പൊതുജനത്തെ തടവിലിട്ട് സ്വന്തം സൗകര്യങ്ങൾ ഉറപ്പാക്കുന്ന സാധാരണ പരിപാടി ഇക്കാര്യത്തിൽ നടപ്പില്ല. ശ്വസിക്കുന്ന വായു സുരക്ഷാ ഉദ്യോഗസ്ഥൻ അരിച്ചു തരില്ല; അത് നേരിട്ട് മൂക്കിലേക്കെത്തും. കൊച്ചി വഴി പോകാതിരുന്നിട്ടും കാര്യമില്ല, അത് പതിയെ സഞ്ചരിച്ച് എല്ലായിടത്തും എത്തും. അന്തരീക്ഷത്തിൽ ഈ വിഷവസ്തുക്കൾ ദീർഘ കാലം നിലനിൽക്കും.
ഇന്നിത് എറണാകുളത്ത് കത്തിയെങ്കിൽ, നാളെ കേരളത്തിലെ മാലിന്യശേഖര സമൃദ്ധമായ ഏതുപട്ടണത്തിലും ഇത് ആവർത്തിക്കപ്പെടാം. പോരാത്തതിന്, ബ്രഹ്മപുരത്തെ മാലിന്യനിർമാർജന വിദഗ്ധർ മറ്റു പലയിടത്തും പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനുള്ള കരാർ സമ്പാദിച്ചു വച്ചിട്ടുണ്ടത്രെ! പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച് അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കുന്നത് ഭൂതത്തെ കുടം തുറന്നുവിടുന്നത് പോലെയാണ്. കാൻസർ പോലെയുള്ള അസുഖം ഉണ്ടാക്കാൻ ഒരു പോട്ടെൻഷ്യൽ സെല്ലിൽ ഒരൊറ്റ കാർസിനോജനിക് വിഷ തന്മാത്ര കടന്നാൽ മതി. അതുകൊണ്ട്, പ്ലാസ്റ്റിക് ഒരു കാരണവശാലും കത്തിക്കരുത്; പ്രത്യേകിച്ചും വായു സഞ്ചാരം കുറഞ്ഞ സാഹചര്യങ്ങളിൽ.
പ്ലാസ്റ്റിക് ഉപയോഗം കഴിയുന്നത്ര കുറക്കുകയും, പറ്റാവുന്നിടത്തൊക്കെ പുനരുപയോഗം നടത്തുകയും, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് തരംതിരിച്ച് പുനർനിർമിക്കുകയും ചെയ്യുക എന്നതാണ് ഇന്ന് എല്ലാ വികസിത രാജ്യങ്ങളും പിന്തുടരുന്ന രീതി. ഒരു സാഹചര്യത്തിലും ആരും പ്ലാസ്റ്റിക് വലിച്ചെറിയരുത്. തങ്ങൾക്കും വരും തലമുറകൾക്കും ജീവൻ നിലനിർത്താൻ ഇത് അത്യാവശ്യമാണെന്ന് ഓരോരുത്തരും തിരിച്ചറിയുക.
ഡോ. ജോസ് ജോൺ മല്ലികശ്ശേരി
ഇന്ന് ബ്രഹ്മപുരം, നാളെ...
12:12 AM Mar 13, 2023 | Deepika.com