ഡെന്റിസ്റ്റ് ദിനം വിപുലമായി ഇന്ത്യയിൽ ആചരിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടിൽ കൂടുതലായിട്ടില്ല. എന്നിരുന്നാലും ദന്തചികിത്സ വളരെ പുരാതനകാലം മുതലേ നിലവിലുണ്ട്, അത് ബിസി 7000 മുതലുള്ളതാണ്. സിന്ധുനദീതട സംസ്കാരത്തോടൊപ്പം ഈ ചികിത്സാശാഖ ആരംഭിച്ചു. ബിസി 2600ൽ ജീവിച്ചിരുന്ന ഹെസിറ എന്ന ഈജിപ്ഷ്യൻ ദന്തരോഗവിദഗ്ധനെക്കുറിച്ചാണ് ആദ്യകാല പരാമർശം. എന്നിരുന്നാലും മധ്യകാലഘട്ടത്തിലും 19-ാം നൂറ്റാണ്ടിലും, ദന്തചികിത്സ ഒരു തൊഴിൽശാഖയായി അംഗീകരിക്കപ്പെട്ടിരുന്നില്ല. പലപ്പോഴും ദന്തചികിത്സകൾ ബാർബർമാരോ ജനറൽ സർജന്മാരോ നടത്തിയിരുന്നു. വേദന ഒഴിവാക്കാനായി കേടുള്ള പല്ലുകൾ പറിച്ചെടുക്കുന്നതിൽ മാത്രമായി അവർക്കു ദന്തചികിത്സ പരിമിതപ്പെടുത്തേണ്ടിവന്നു. ലോക്കൽ അനസ്തെറ്റിക്സ്’ (കുത്തിവച്ചു മരവിപ്പിക്കുക) ഇല്ലാതിരുന്നതിനാൽ പല്ലുകൾ പറിക്കുന്ന സമയത്തു രോഗികൾ അനുഭവിച്ചിരുന്ന വേദന നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗമിച്ചപ്പോൾ വൈദ്യശാസ്ത്രത്തോടൊപ്പം ദന്തചികിത്സയും വളർന്നു. 1530ഓടെ ദന്തചികിത്സയെക്കുറിച്ചുള്ള ആദ്യപുസ്തകം വിപണിയിലെത്തി. ‘പല്ലുകളുടെ എല്ലാത്തരം രോഗങ്ങൾക്കും വൈകല്യങ്ങൾക്കുംവേണ്ടിയുള്ള ചെറിയ ഔഷധ പുസ്തകം’എന്നായിരുന്നു അതിന്റെ പേര്. 1724ൽ പിയറി ഫൗച്ചാർഡ് എന്ന ഫ്രഞ്ച് സർജൻ ആധുനിക ദന്തചികിത്സയുടെ പിതാവായി പ്രഖ്യാപിക്കപ്പെട്ടു. 1828 ഫെബ്രുവരി 21ന് ജോൺ എം. ഹാരിസ് ആണ് ആദ്യത്തെ ഡെന്റൽ സ്കൂൾ ആരംഭിച്ചത്. ഇത് ദന്തചികിത്സയെ ആരോഗ്യമേഖലയുടെ ഒരു ഭാഗമായി അംഗീകരിക്കപ്പെടുവാൻ വളരെ സഹായിച്ചു. 1840ൽ അമേരിക്കയിലെ ബാൾട്ടിമോറിൽ കോളജ് ഓഫ് ഡെന്റൽ സർജറി എന്നപേരിൽ ദന്തചികിത്സയുടെ ആദ്യത്തെ കോളജ് സ്ഥാപിതമായി.
കേരളത്തിൽ
കേരളത്തിൽ ആദ്യകാലങ്ങളിൽത്തന്നെ ദന്തചികിത്സ നടത്തിയിരുന്നെങ്കിലും 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ശാസ്ത്രീയ അധിഷ്ഠിതമായ പരിശീലത്തിനു തുടക്കം കുറിക്കുന്നത്. 1959ൽ തിരുവനന്തപുരത്ത് ആദ്യമായി ഗവൺമെന്റിന്റെ കീഴിൽ ഒരു ഡെന്റൽ കോളജ് ആരംഭിച്ചു. കേരളത്തിലെ ആധുനിക ദന്തചികിത്സയിലെ ഒരു നാഴികക്കല്ലായി ഇതു കണക്കാക്കപ്പെടുന്നു. നമ്മുടെ സംസ്ഥാനത്ത് ഔപചാരിക ദന്തവിദ്യാഭ്യാസം ആരംഭിക്കുന്നതിൽ കേരളം അല്പം വൈകിയതായി കണക്കാക്കാം. ഇന്ത്യയിലെ ആദ്യത്തെ ഡെന്റൽ കോളജ് 1920ൽത്തന്നെ കോൽക്കത്തയിൽ ആരംഭിച്ചിരുന്നു ഇതിനായി പരിശ്രമിച്ച ഡോ. റഫിയുദ്ദീൻ അഹമ്മദ് ഇന്ത്യയിലെ ആധുനിക ദന്തചികിത്സയുടെ പിതാവ് എന്നറിയപ്പെടുന്നു. തുടർന്ന് 1933ൽ മുംബൈയിലെ നായർ ഹോസ്പിറ്റൽ ഡെന്റൽ കോളജും തുടങ്ങുകയുണ്ടായി.
ആദ്യകാലങ്ങളിൽ (1948നു മുന്പ്) കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാക്ടീസ് ചെയ്ത ദന്തഡോക്ടർമാരിൽ ബഹുഭൂരിപക്ഷത്തിനും ഏതെങ്കിലും തരത്തിലുള്ള രജിസ്ട്രേഷനോ ഏതെങ്കിലും നിയമപരമായ സ്ഥപനത്തിന്റെ അനുമതിയോ ആവശ്യമായിരുന്നില്ല. പാർലമെന്റിൽ 1948ൽ ‘ഡെന്റിസ്റ്റ് ആക്ട്’ പാസാക്കിയതിനുശേഷവും 1963ൽ കേരളത്തിൽ ഡെന്റൽ കൗൺസിൽ ആരംഭിച്ചതിനെ തുടർന്നുമാണ് ഇതിനൊരു മാറ്റം വന്നത്.
ക്ലിനിക് തുടങ്ങാൻ കടന്പകളേറേ
അതേസമയം, ഇന്ന് ഒരു ദന്തഡോക്ടർക്ക് ഒരു ഡെന്റൽ ക്ലിനിക് ആരംഭിക്കുന്നതിനുമുമ്പ് വിവിധ ലൈസൻസുകളും രജിസ്ട്രേഷനുകളും നേടണം. ഇതിനെല്ലാം പുറമെയാണ് ഡെമോക്ലീസിന്റെ വാൾ പോലെ സർക്കാർ താമസംവിനാ നടപ്പാക്കാൻ പോകുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ. എന്നാൽ ഇതിനെല്ലാം ഒരു നല്ല വശംകൂടിയുണ്ട്. അതായത്, രോഗിക്കു ലഭിക്കുന്ന മെച്ചപ്പെട്ട പരിചരണവും ചികിത്സയും സംരക്ഷണവും. പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുന്ന ആധുനികരീതിയിലുള്ള ഗുണനിലവാരമുള്ള ദന്തചികിത്സ ഇന്ന് കേരളത്തിൽ ലഭ്യമാണ്. ഇത് വിദേശികളെ കേരളത്തിലേക്ക് ആകർഷിക്കുന്നുണ്ട് എന്നത് നമുക്ക് അഭിമാനകരമാണ്.
സ്വയംതൊഴിൽ കണ്ടെത്തുന്നതിന് ഏറ്റവും നല്ല പ്രഫഷൻ എന്ന് വിശേഷിപ്പിച്ചിരുന്ന ഈ മേഖലയിൽ ലൈസൻസുകളുടെ ആധിക്യവും ക്ലിനിക് ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചെലവും പുതുതലമുറയിലുള്ളവരെ പ്രാക്ടീസ് ആരംഭിക്കാൻ നിരുത്സാഹപ്പെടുത്തുന്നുണ്ട്. കേരള ഡെന്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഡെന്റിസ്റ്റുകളുടെ എണ്ണം 30,000 ൽ മുകളിലാണ്.
എന്നാൽ വിവിധ കാരണങ്ങളാൽ ഇതിൽ പകുതി മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്നുള്ളൂ. ഇത്രയധികം ഡെന്റിസ്റ്റുമാർ കേരളത്തിൽ ജോലി ചെയ്യുന്നുവെങ്കിലും ജനങ്ങളിൽ കണ്ടുവരുന്ന സാധാരണ ദന്തരോഗങ്ങളായ ദന്തക്ഷയത്തിനും (dental caries) മോണരോഗത്തിനും മുന്പുള്ളതിനേക്കാൾ കുറവൊന്നും ഇല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കൂടാതെ വർധിച്ചുവരുന്ന പാൻ മസാലയുടെ ഉപയോഗം ചെറുപ്പക്കാരിൽ വായിലെ കാൻസറിന് കാരണമാക്കുന്നു.
വർധിച്ചുവരുന്ന ദന്തചികിത്സാച്ചെലവ് സാധാരണക്കാരന് വലിയ സാമ്പത്തികഭാരമായി അനുഭപ്പെട്ടുതുടങ്ങിയിരിക്കുന്നു. സർക്കാർ മേഖലയിൽ കൂടുതൽ ആശുപത്രികളിൽ (എല്ലാ പ്രൈമറി, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ) ദന്തവിഭാഗം ആരംഭിക്കുന്നത് ഇതിനൊരു പോംവഴിയാണ്. ഇപ്പോൾ വിവിധ സർക്കാർ ആശുപത്രികളിലായി 200 താഴെ തസ്തികകൾ മാത്രമാണുള്ളത്.
കേരളത്തിൽ 26 ഡെന്റൽ കോളജുകളിൽനിന്നായി 1970 ബിഡിഎസുകാരും, 372 എംഡിഎസുകാരുമാണ് ആണ്ടുതോറും പഠിച്ചു പുറത്തിറങ്ങുന്നത്. തൊഴിൽരഹിതരായുള്ള ഡെന്റൽ ഡോക്ടർമാർക്ക് ഇതു വലിയൊരാനുഗ്രഹവുമാകും. കൂടാതെ മെഡിക്കൽ ഇൻഷ്വറൻസ് പോലെ ഡെന്റൽ ഇൻഷ്വറൻസും ആരംഭിക്കാൻ കമ്പനികൾ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.
ഡോ. കെ. ജോർജ് വർഗീസ്