ഡോ. കൊച്ചുറാണി ജോസഫ്
തായ്ലൻഡിലെ ബാങ്കോക്കിൽ ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോണ്ഫറൻസിന്റെ (എഫ്എബിസി) നേതൃത്വത്തിൽ ഫെബ്രുവരി 24 മുതൽ 26 വരെ നടന്ന ഏഷ്യൻ സിനഡൽ അസംബ്ലി സഭയുടെ സിനഡൽ യാത്രയിലെ മനോഹരമായ കാൽവയ്പ് ആയിരുന്നു.
വത്തിക്കാനിലെ സിനഡൽ സെക്രട്ടറിയേറ്റിനു നേതൃത്വം നൽകുന്ന ജനറൽ സെക്രട്ടറി കാർഡിനൽ മാരിയോ ഗ്രെക്ക്, അണ്ടർ സെക്രട്ടറി സിസ്റ്റർ നത്തലി ബെക്വാർട് എന്നിവരുൾപ്പെടെ ഏഷ്യയിലെ 29 രാജ്യങ്ങളിൽനിന്നായി 17 മെത്രാൻസമിതികളെയും സീറോ മലബാർ സഭാ സിനഡിനെയും പ്രതിനിധീകരിച്ച് ആറു കർദിനാൾമാർ, അഞ്ച് ആർച്ച്ബിഷപ്പുമാർ, 18 ബിഷപ്പുമാർ, 28 വൈദികർ, നാലു സന്യാസിനികൾ, 19 അല്മായപ്രതിനിധികൾ എന്നിവർ അസംബ്ലിയിൽ സംബന്ധിച്ചു.
ചരിത്രവഴികൾ
വത്തിക്കാനിലെ സിനഡൽ ഹാളിൽ 2021 ഒക്ടോബർ ഒന്പതിന് മൂന്നുവർഷം നീണ്ടുനിൽക്കുന്ന ആഗോള സിനഡൽ പ്രക്രിയയ്ക്കു ഫ്രാൻസിസ് മാർപാപ്പ തുടക്കം കുറിച്ചു. ‘സിനഡാത്മകതയുള്ള സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം’ എന്നതാണ് സിനഡിന്റെ പ്രമേയം. രൂപതാതലം, മെത്രാൻസമിതികളുടെ കോണ്ഫറൻസ് തലം, ഭൂഖണ്ഡതലം, ആഗോളതലം എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണ് ഈ സിനഡൽ പ്രക്രിയ പൂർത്തിയായികൊണ്ടിരിക്കുന്നത്.
സിനഡും സിനഡാലിറ്റിയും
സിനഡ് എന്ന പദത്തിന് സഭയുടെ പാരന്പര്യത്തിൽ വലിയ പ്രാധാന്യമുണ്ട്. വഴിയിൽ ഒരുമിച്ച് യാത്രചെയ്യുക എന്നതാണ് ഇതിന്റെ അടിസ്ഥാന അർത്ഥം. സിനഡാലിറ്റി എന്നത് സിനഡിൽനിന്നുൽഭവിക്കുന്നതും നടപ്പിലാകുന്നതുമായ പ്രക്രിയയാണ്. സിനഡൽ പ്രക്രിയ കേവലം യാന്ത്രികമായിട്ടുള്ള ഡാറ്റാ ശേഖരണമോ, ചർച്ചകളുടെയും മീറ്റിംഗുകളുടെയും പരന്പരയോ അല്ല. സിനഡാലിറ്റി എന്നത് ഭൂരിപക്ഷ അഭിപ്രായ സമവായത്തിനുള്ള അന്വേഷണം അല്ലെന്നും, പകരം, പരിശുദ്ധാത്മാവിൽ നയിക്കപ്പെടുന്ന ശൈലി ആണെന്നും 2022 ജനുവരി 13ന് പാപ്പാ വ്യക്തമാക്കിയിരുന്നു. സഭയിലെ ഓരോ അംഗത്തിനും സംസാരിക്കാനുള്ള അവസരമുണ്ട്. സിനഡാലിറ്റി എന്നത് വെറും ലളിതമായ ചർച്ചയല്ല, കേവലം വിശേഷണപദമല്ല, പാർലമെന്റ് പോലുള്ള രീതിയുമല്ല, കേവലം ഒരു പദ്ധതിയോ ആവിഷ്കരിക്കേണ്ടുന്ന പ്രോഗ്രാമോ അല്ല, മറിച്ച് പരസ്പരം പങ്കുവയ്ക്കുന്ന, ഫലപ്രദമായ രീതിയിൽ അപ്പസ്തോലരാകാനുള്ള ക്രൈസ്തവന്റെ വിളിയിൽ ഭാഗഭാഗിത്വം ഉറപ്പിക്കത്തക്ക വിധത്തിലുള്ള പ്രവർത്തനശൈലിയാണത്.
സീറോ മലബാർ സഭയിൽ
ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് സീറോ മലബാർ സഭയും ഈ പ്രക്രിയയിൽ സജീവമായി ഭാഗഭാക്കായി. വിവിധ രൂപതകൾക്കായി നൽകിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളുടെ കണ്ടെത്തലുകളുടെ ഫലമായി ലഭിച്ച സിനഡൽ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് സംക്ഷിപ്ത റിപ്പോർട്ട് തയാറാക്കി ഏഷ്യൻ മെത്രാൻ സമിതിക്കും ഭാരത മെത്രാൻ സമിതിക്കും വത്തിക്കാൻ സിനഡൽ സെക്രട്ടേറിയറ്റിനും സമർപ്പിച്ചു.
എഫ്എബിസിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽനിന്നു കിട്ടിയ റിപ്പോർട്ടുകളുടെ വെളിച്ചത്തിലും തയാറാക്കിയ കരടുരേഖയിന്മേലുള്ള ചർച്ചയാണ് അസംബ്ലിയിൽ പ്രധാനമായും നടന്നത്. അസംബ്ലിയിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഭാരത മെത്രാൻ സമിതിയുടെ അധ്യക്ഷനും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്, സീറോ മലബാർ സഭ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കയ്ൽ എന്നിവരും സീറോ മലബാർ സഭാ വക്താവായ ലേഖികയും പങ്കെടുത്തു.
ധന്യതകളും ആഭിമുഖ്യങ്ങളും
ഏഷ്യയിലെ സഭ വൈവിധ്യമാർന്ന സംസ്കാരങ്ങളാലും ഭാഷകളാലും വംശീയതകളാലും പാരന്പര്യങ്ങളാലും അനുഗൃഹീതമാണ്. ഏറ്റവും വലുതും ബൃഹത്തായ ജനസംഖ്യയുള്ളതുമായ ഏഷ്യയിലുടനീളം ഈ സിനഡൽ പ്രക്രിയയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഏഷ്യൻ ആധ്യാത്മികത ആഴത്തിലുള്ള ഭക്തിയിലും സജീവമായ വിശ്വാസജീവിതത്തിലും സഭയോടുള്ള അഗാധമായ സ്നേഹത്തിലും ദൃഡപ്പെട്ടതാണെന്ന് റിപ്പോർട്ടുകൾ വിലയിരുത്തി. ഇത് സഭയുടെ ജീവിതത്തിന് സമൃദ്ധിയും സന്തോഷവും നൽകുന്നു.
പരിഗണിക്കപ്പെടേണ്ട തലങ്ങൾ
ഏഷ്യയിലുടനീളം വ്യാപകമായ ദാരിദ്ര്യം, സാന്പത്തിക അസന്തുലിതാവസ്ഥ, വ്യവസ്ഥാപരമായ അഴിമതിയുടെ വെല്ലുവിളികൾ, കുടിയേറ്റം, രാഷ്ട്രീയ അസ്ഥിരത, പാരിസ്ഥിതിക ഭീഷണികൾ ഇവയെല്ലാം മതപരവും സാമൂഹ്യവും സാന്പത്തികവും രാഷ്ട്രീയമായ വെല്ലുവിളികളാണ്.
സഭയ്ക്കുള്ളിൽത്തന്നെ ശ്രദ്ധ പതിപ്പിക്കേണ്ട വിവിധ മേഖലകളുമുണ്ട്. വൈദിക, സന്യസ്ത ദൈവവിളികളുടെ പ്രോത്സാഹനം, കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, ക്ലെരിക്കലിസം, നേതൃത്വരംഗത്തും നയരൂപീകരണസമിതികളിലും സ്ത്രീകളുടെയും സമർപ്പിത സഹോദരിമാരുടെയും യുവജനങ്ങളുടെയും പ്രാതിനിധ്യത്തിന്റെ കുറവ്, യുവജനങ്ങൾ, കുട്ടികൾ, കുടുംബം എന്നിവയുടെ പരിശീലനങ്ങൾ, മിശ്രവിവാഹങ്ങൾ, വൈവാഹിക കൂദാശയെ മാറ്റിനിർത്തികൊണ്ടുള്ള സഹജീവിതം, വർധിച്ചുവരുന്ന വിവാഹമോചനങ്ങളും ഭ്രൂണഹത്യകളും, സിംഗിൾ പേരന്റിംഗ്, ഗാർഹികപീഡനം, എൽജിബിടിക്യു എന്നിവ പ്രത്യേക പരിഗണന അർഹിക്കുന്നു. സമൂഹമാധ്യമങ്ങളുടെ അമിതവും നിഷേധാത്മകവുമായ ദുരുപയോഗങ്ങൾ ഏറെ വിവേകപൂർണമായ ശ്രദ്ധ ആവശ്യപ്പെടുന്നു. ഒഴിവാക്കപ്പെട്ടു എന്നു തോന്നുന്നവരുടെയും ആവശ്യങ്ങൾ പരിഗണിക്കുന്നതാണ് സിനഡാത്മകത. വിവിധ കൂട്ടായ്മകൾ ഒരുമിച്ചു നടക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചുള്ള ആഗോള അവബോധത്തിലേക്കാണ് സിനഡൽ പ്രക്രിയ നയിക്കേണ്ടത്.
ഭാവി മുൻഗണനകൾ
വൈവിധ്യപൂർണവും വ്യത്യസ്തവുമായ പ്രതികരണങ്ങളുടെയും സിനഡൽ ചർച്ചകളുടെയും അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട ജീവിതശൈലികളും ഊന്നലുകളും അസംബ്ലിയിൽ പരാമർശിക്കപ്പെട്ടു.
1. രൂപീകരണം: ഒരു സിനഡൽ സഭയ്ക്ക് പ്രാരംഭവും തുടരുന്നതുമായ രൂപീകരണം ആവശ്യമാണ്. അത് കുടുംബങ്ങൾ, സെമിനാരിക്കാർ, വൈദികർ, ബിഷപ്പുമാർ, സ്ത്രീകൾ, യുവജനങ്ങൾ എന്നിങ്ങനെ എല്ലാ തലത്തിലും എല്ലാവർക്കുംവേണ്ടി സജ്ജമാക്കണം. സിനഡൽ നേതൃത്വശൈലികൾ വിവേചനത്തോടെ ഉപയോഗിച്ച് ജനതകളുടെയും സംസ്കാരത്തിന്റെയും ഉന്നമനത്തിനായി രൂപപ്പെടണം.
2. മിഷനറി ശിഷ്യത്വം: ക്രൈസ്തവന്റെ വിശ്വാസം യേശുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിലും സഭയോടുള്ള ഇഴുകിച്ചേരലിലും അധിഷ്ഠിതമാണ്. ഈ വിശ്വാസം പ്രഘോഷിക്കാനും വിശ്വാസജീവിതം പങ്കുവയ്ക്കുവാനുമുള്ള അടിസ്ഥാന വിളി ഏതൊരു ക്രിസ്തുശിഷ്യന്റെയും അടിസ്ഥാനപ്രേഷിതദൗത്യമാണ്. സഭാത്മകപക്വതയിൽ സുവിശേഷം പങ്കുവയ്ക്കാനുള്ള പരിശീലനവും ആവശ്യമാണ്.
3. പ്രാർഥനയും ആരാധനയും: മിശിഹായുടെ ഏകശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ പ്രാർഥനയും ആരാധനക്രമവും സഭാമക്കളുടെ വിശ്വാസജീവിതത്തിന്റെതന്നെ ഭാഗമാവണം. അതോടൊപ്പംതന്നെ എല്ലാവർക്കും ദൈവത്തെ ആരാധിക്കാനുള്ള മൗലികസ്വാതന്ത്ര്യം ഭൂഖണ്ഡത്തിൽ ലഭ്യമാവണം.
4. പൊതുഭവനത്തിന്റെ പരിപാലനം: പരിസ്ഥിതി പ്രതിസന്ധികൾ എല്ലായ്പോഴും ദുർബലരായവരെ കൂടുതൽ ബാധിക്കുന്നു. പരിസ്ഥിതി പ്രതിസന്ധിയുടെ തീക്ഷ്ണത കണക്കിലെടുത്ത് ദൈവത്തിന്റെ സൃഷ്ടിയായ ഭൂമിയുടെ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഹരിതസഭയ്ക്കു കഴിയണം.
5. ഉൾക്കൊള്ളലും ഉൾച്ചേരലും: സ്ത്രീകൾ, യുവജനങ്ങൾ, പാർശ്വവത്കരിക്കപ്പെട്ടവർ, ഒഴിവാക്കപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ, തെരുവുകുട്ടികൾ, പ്രായമായവർ, പീഡിപ്പിക്കപ്പെടുന്നവർ, ട്രാൻസ്ജന്റേഴ്സ്, തടവുകാർ, അഭയാർഥികൾ എന്നിങ്ങനെ എല്ലാവർക്കും അജപാലന പരിചരണം നൽകണം. സഭയാകുന്ന കൂടാരത്തിൽ എല്ലാവർക്കും സ്ഥാനം കണ്ടെത്താനാവണം.
6. ഉത്തരവാദിത്വവും സുതാര്യതയും: സാന്പത്തികകാര്യങ്ങളിൽ മാത്രമല്ല, തീരുമാനമെടുക്കൽ പ്രക്രിയകളിലും ഭരണനടത്തിപ്പിലും കൂടുതൽ ഉത്തരവാദിത്വത്തോടും സുതാര്യതയോടുംകൂടെ പ്രവർത്തിക്കാനുള്ള ക്ഷണവുംകൂടിയാണ് സിനഡാലിറ്റി.
7. വിഭവങ്ങളുടെ പങ്കുവയ്ക്കൽ: ലോകബാങ്കിന്റെ കണക്കനുസരിച്ച് ഏഷ്യയിലെ 32 കോടിയിലേറെ ആളുകൾ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. വ്യവസ്ഥാപിത അഴിമതിയും സന്പത്ത് കേന്ദ്രീകരിക്കലും വർധിച്ചുവരുന്ന സാന്പത്തിക അസമത്വവും കൂടുതൽ നിർണായകമായ അജപാലന ഇടപെടലുകളിലേക്ക് സിനഡൽ സഭയെ നയിക്കുന്നു. ഭൗതികദാനങ്ങളോടൊപ്പം ആത്മീയദാനങ്ങളും പങ്കുവയ്ക്കുന്ന പ്രേഷിതസഭയായി മാറാൻ ഏഷ്യയിലെ സഭയ്ക്കു കഴിയണം.
8. വിവാഹവും കുടുംബവും: കുടുംബം സിനഡാലിറ്റിയുടെ വിദ്യാലയമാവണം. കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളുടെയും തകർച്ചയുടെയും സാഹചര്യത്തിൽ ഗാർഹികസഭയുടെ സംരക്ഷണവും പരിപോഷണവും ഉറപ്പാക്കുന്നതിൽ ഏറെ അജപാലനശ്രദ്ധ ആവശ്യമാണ്. മെച്ചപ്പെട്ട സാന്പത്തിക അവസരങ്ങൾക്കായുള്ള പലായനത്തിൽ ഒറ്റപ്പെട്ടുപോവുന്ന വൃദ്ധമാതാപിതാക്കളുടെ സംരംക്ഷണവും വിവാഹത്തെക്കുറിച്ചുള്ള ഭയവും ഈ ദൈവവിളിയിലുള്ള പ്രതിബദ്ധതയില്ലായ്മയും, മക്കളുടെ വിശ്വാസപരിശീലനവും അടിസ്ഥാന കുടുബ യൂണിറ്റുകളുടെ (ബിസിസി) രൂപപ്പെടുത്തലും കുടുംബജീവിതത്തിന്റെ ആദ്ധ്യാത്മികതയിൽ പ്രധാനപ്പെട്ടതാണ്.
9. സമാധാനനിർമാണം: മിശിഹായുടെ സമാധാനത്തിലേക്ക് എല്ലാവരെയും എത്തിക്കുന്നതിൽനിന്ന് വർധിച്ചുവരുന്ന ക്ലരിക്കലിസവും സുഖസൗകര്യങ്ങൾക്കായുള്ള ആവേശവും സഭയോടുള്ള പ്രതിബദ്ധതയില്ലായ്മയും സുവിശേഷ ഊർജം ഇല്ലാതാക്കുന്നു. മതാന്തര സംഭാഷണത്തിലൂടെ സുവിശേഷത്തിന്റെ മിഷനറിമാരാകാൻ ഏഷ്യയിലെ സഭ ക്ഷണിക്കുന്നു.
പ്രാദേശികതലത്തിൽ ആരംഭിച്ച് ബിഷപ്സ് കോണ്ഫറൻസിന്റെ തലത്തിലേക്ക് നീങ്ങി ദേശീയ തലത്തിൽനിന്ന് ഭൂഖണ്ഡങ്ങളിലേക്കും സാർവത്രികസഭയിലേക്കും എത്തുന്ന ഈ പ്രക്രിയ ഏറെ സങ്കീർണമായ കാലഘട്ടത്തിലാണ് നടക്കുന്നത്. വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗം, നിഷേധാത്മകമായ ഉപഭോഗതൃഷ്ണയുടെ കടന്നാക്രമണം, നമ്മുടെ പൊതുഭവനത്തോടുള്ള സംവേദനക്ഷമതയുടെ അഭാവം, വലതുപക്ഷ ഏകാധിപത്യത്തിന്റെയും വിദേശീയ വിദ്വേഷത്തിന്റെയും വളർച്ച, ഇതരമതങ്ങളോടുള്ള വർധിച്ചുവരുന്ന അനാദരവും അസഹിഷ്ണുതയും, ലൗകികതയോടുള്ള തെറ്റായ സമരസപ്പെടൽ, ആധികാരികതയുള്ള സാക്ഷ്യജീവിതത്തിന്റെ അഭാവം തുടങ്ങിയവയെല്ലാം ഒന്നിച്ചുള്ള യാത്രയിലെ തടസങ്ങളാണ്.
സിനഡിന്റെ ലോഗോ ലക്ഷ്യമാക്കുന്നതുപോലെ വിവിധ തലത്തിലും ശ്രേണിയിലുമുള്ള വ്യക്തികൾ നടത്തുന്ന ഒരുമിച്ചുള്ള യാത്രയിൽ ജ്ഞാനവും പ്രകാശവും നിറയണം.
ഏഷ്യയിലെ സഭ: സന്പന്നതയും വെല്ലുവിളികളും
10:14 PM Mar 02, 2023 | Deepika.com