സെബി മാത്യു
പഞ്ചാബിനു മീതെ ഖലിസ്ഥാൻ ഭീകരാശങ്കയുടെ നിഴൽ വീണ്ടും പരക്കുകയാണ്. പഴയ പോർവീര്യത്തോടെയും പശ്ചാത്തലത്തോടെയും അല്ലെങ്കിലും പഞ്ചാബിൽ ഖലിസ്ഥാൻ അനുകൂല സംഘടനകൾ വീണ്ടും തലപൊക്കുന്നത് രാജ്യസുരക്ഷയ്ക്കുതന്നെ ആശങ്ക ഉയർത്തിക്കൊണ്ടാണ്. അതിനൊപ്പം ഡൽഹിയിലെ ഭരണനേട്ടങ്ങളുടെ പ്രതിഫലനമെന്നോണം പഞ്ചാബിലും ഭരണം പിടിച്ചെടുത്ത ആം ആദ്മി പാർട്ടിയുടെ നിലനില്പിനുതന്നെയും ഇപ്പോൾ ഉയർന്നുകേൾക്കുന്ന ഖലിസ്ഥാൻ മുദ്രാവാക്യങ്ങൾ ഏറെ ഭീഷണിയും വെല്ലുവിളിയും ഉയർത്തുന്നുണ്ട്.
ഡൽഹിയിൽ അഴിമതി ആരോപണങ്ങളിലും മന്ത്രിമാരുടെ കൂട്ടരാജിയിലും പെട്ട് നട്ടംതിരിയുന്നതിനൊപ്പം തന്നെയാണ് ആം ആദ്മി പാർട്ടിയെ പഞ്ചാബിലെ ഖലിസ്ഥാൻ വിഘടനവാദികൾ മുൾമുനയിലെന്നപോലെ നിർത്തിയിരിക്കുന്നത്. ഭരണം പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പിനു മുന്പ് കേജരിവാളും ആം ആദ്മി പാർട്ടിയും ഉയർത്തിയ വാഗ്ദാനങ്ങളൊന്നുംതന്നെ ഭഗവന്ത് മൻ സർക്കാർ അധികാരത്തിൽ വന്നശേഷം നടപ്പാക്കുകപോലും ചെയ്തിട്ടില്ലെന്നാണ് ഖലിസ്ഥാൻ അനുകൂല സംഘടനകൾ ഇപ്പോൾ ഉന്നയിക്കുന്ന പ്രധാന വിമർശനം.
ഡൽഹിയിൽ തലപൊക്കി
കഴിഞ്ഞവർഷം റിപ്പബ്ലിക് ദിനത്തിൽ കർഷകസമരത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെ പ്രതിഷേധക്കാർ ചെങ്കോട്ടയിലേക്കു പാഞ്ഞുകയറുകയും ദേശീയപതാക പാറിക്കളിച്ചിരുന്ന കൊടിമരത്തിൽ ഖലിസ്ഥാൻ പതാക ഉയർത്തുകയും ചെയ്തതോടെയാണ് പഞ്ചാബിന്റെ മണ്ണിൽ ഈ ഭീകരസംഘടനയ്ക്ക് ഇപ്പോഴും ആഴത്തിൽ വേരുകളുണ്ടെന്ന യാഥാർഥ്യം വ്യക്തമാകുന്നത്. അതിനു പിന്നാലെ രണ്ടാഴ്ച മുന്പ് പഞ്ചാബിലെ അമൃത്സറിൽ സായുധസംഘം അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ചതോടെ വീണ്ടും ഖലിസ്ഥാൻ എന്ന പേര് ഒരിക്കൽക്കൂടി വാർത്തകളിലും ചർച്ചകളിലും ഇടംപിടിച്ചു.
നിരവധി ക്രിമിനൽ കേസുകളുടെ പേരിൽ ജയിലിനകത്തായ ഖലിസ്ഥാൻ വക്താവും വാരിസ് പഞ്ചാബ് ദേയുടെ തലവനുമായ അമൃത്പാൽ സിംഗിന്റെ അനുചരൻ ലവ്പ്രീത് തൂഫാൻ അടക്കമുള്ളവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഒരുസംഘം പോലീസ് സ്റ്റേഷൻ വളഞ്ഞത്. സ്ഥിതിഗതികൾ അതീവസംഘർഷത്തിലേക്കു നീങ്ങിയതോടെ കുറ്റവാളികളെ മോചിപ്പിക്കാമെന്ന ഒത്തുതീർപ്പിന് പോലീസിനു വഴങ്ങേണ്ടതായും വന്നു.
പോലീസും വഴങ്ങി
അമൃത്പാലിനെ നിശിതമായി വിമർശിച്ചു വന്നിരുന്ന വരീന്ദർ സിംഗിനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് ലവ്പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തന്നെ ഫെബ്രുവരി 15ന് വിഘടനവാദി സംഘം തട്ടിക്കൊണ്ടുപോയെന്നും ജൻഡിയാലയിലേക്ക് കൊണ്ടുപോയി മർദിച്ചുവെന്നും വരീന്ദർ പോലീസിൽ പരാതിപ്പെട്ടിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു അറസ്റ്റിനു പിന്നാലെ അമൃത്പാൽ പറഞ്ഞത്.
കൂടാതെ, അറസ്റ്റിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സംഘർഷത്തിനുശേഷം ലവ്പ്രീതിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് പോലീസ് സ്റ്റേഷനിലേക്കു പോയതെന്നും പോലീസിന്റെ തെറ്റായ നടപടിയാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നുമായിരുന്നു അമൃത്പാലിന്റെ വിശദീകരണം.
ആപ്പിനെതിരേ രൂക്ഷവിമർശനം
ഖലിസ്ഥാൻ വിഘടനവാദത്തെ തടയുന്നതിൽ പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ അന്പേ പരാജയപ്പെട്ടു എന്ന വിമർശനമാണ് ഇതോടെ നാലുപാടുനിന്നും ഉയർന്നത്. ആം ആദ്മി സർക്കാർ അധികാരമേറ്റതിനുശേഷമാണ് പഞ്ചാബിൽ ഖലിസ്ഥാൻ സംഘടനകൾ പൂർവാധികം ശക്തിയോടെ തലപൊക്കിയതെന്നാണ് ബിജെപിയും കോണ്ഗ്രസും ശിരോമണി അകാലിദളും ആരോപിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ അധികാരമേറ്റെടുത്ത് ഒരു മാസം തികയും മുന്പേ സംസ്ഥാനത്ത് ഖലിസ്ഥാൻ അനുകൂലികൾ തലപൊക്കി. ഖലിസ്ഥാൻ അനുകൂലികളും സംഘപരിവാർ സംഘടനകളും തമ്മിലായിരുന്നു ആദ്യ ഏറ്റുമുട്ടൽ. അതിനും പിന്നാലെയാണ് ഭഗവന്ത് മൻ രാജിവച്ച ലോക്സഭാ സീറ്റിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ ഖലിസ്ഥാൻ അനുകൂല അകാലിദൾ നേതാവ് സിമ്രൻജീത് മൻ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പുവിജയവും ആം ആദ്മി പാർട്ടിക്ക് പഞ്ചാബിലെ ആദ്യ കല്ലുകടികളിലൊന്നായിരുന്നു.
പാക്കിസ്ഥാനെ പഴിചാരി
പഞ്ചാബിൽ വീണ്ടും ഒരിടവേളയ്ക്കുശേഷം ഉയർന്ന ഖലിസ്ഥാൻ അക്രമങ്ങൾക്കു പിന്നിൽ പാക്കിസ്ഥാൻ ഗൂഢാലോചനയാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മന്റെ പ്രതിരോധം. പഞ്ചാബിലെ ക്രമസമാധാനം അട്ടിമറിക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നും പാക്കിസ്ഥാനിൽനിന്നു പണം കൈപ്പറ്റിയവരാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സംഘർഷമുണ്ടാക്കുന്നതെന്നും അവർ ഒരിക്കലും പഞ്ചാബിന്റെ മക്കളല്ലെന്നുമൊക്കെ മൻ നിർത്താതെ വാദിച്ചു.
ആം ആദ്മി സർക്കാർ പഞ്ചാബിനെ വികസനത്തിന്റെ പാതയിലൂടെ നയിക്കുന്പോൾ ചില ക്ഷുദ്രശക്തികൾ അകത്തും പുറത്തും നിന്ന് അതിന് തുങ്കം വയ്ക്കുകയാണെന്നുകൂടി ഭഗവന്ത് മൻ ആരോപിച്ചു. ഖലിസ്ഥാൻ മുദ്രാവാക്യം ഉയർത്തുന്ന ആരുംതന്നെ പഞ്ചാബ് മണ്ണിന്റെ മണമുള്ളവരല്ലെന്നും അക്കാര്യത്തിൽ സംശയമുള്ളവർ വന്നുനോക്കാനും മൻ പറഞ്ഞു. പാക്കിസ്ഥാനിൽനിന്ന് പഞ്ചാബിലേക്ക് നിരന്തരം ഡ്രോണുകൾ വരുന്നുവെന്നും പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം എന്ന നിലയ്ക്കാണ് അവർ പഞ്ചാബിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മൻ ആരോപിച്ചു.
അമൃത്പാൽ സിംഗ്
തന്നെ ഭീകരനെന്നു വിളിക്കുന്നതുതന്നെയാണ് ഭീകരവാദം എന്നാണ് അമൃത്പാൽ സിംഗ് പറയുന്നത്. താൻതന്നെ ഒരു ഇന്ത്യൻ പൗരനായി കണക്കാക്കുന്നില്ലെന്നും പാസ്പോർട്ട് എന്നു പറയുന്നത് ഒരു യാത്രാരേഖ മാത്രമാണെന്നുമായിരുന്നു കഴിഞ്ഞദിവസം അമൃത്പാൽ സിംഗ് പ്രതികരിച്ചത്. ലിങ്ക്ഡൻ പ്രൊഫൈലിൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടിയശേഷം കാർഗോ കന്പനിയുടെ ഓപ്പറേഷണൽ മാനേജരായി ജോലി ചെയ്യുന്നുവെന്നാണ് അമൃത്പാൽ സിംഗിനെക്കുറിച്ചുള്ള വിവരം.
ദുബായിൽനിന്ന് കഴിഞ്ഞവർഷം പഞ്ചാബിൽ മടങ്ങിയെത്തിയ അമൃത് പാൽ സിംഗ് സെപ്റ്റംബർ മുതലാണ് സംഘടനാ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. പഞ്ചാബിൽ വർഷങ്ങളായി തുടരുന്ന മയക്കുമരുന്നുകടത്ത് സംബന്ധിച്ച വിഷയം ഉയർത്തിക്കാട്ടിയാണ് അമൃത്പാൽ സിംഗ് രംഗത്തുവരുന്നത്. സംസ്ഥാനത്ത് വ്യാപകമായി മയക്കുമരുന്ന് എത്തുന്നത് സിക്കുകാരെ അടിമകളാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ഖലിസ്ഥാൻ അനുകൂല സംഘടനകളുടെ വാദം. ഇതിനുള്ള പരിഹാരമായി വിഘടനവാദികൾ മുന്നോട്ടുവയ്ക്കുന്നതും സിക്ക് രാഷ്ട്രം എന്ന ആശയംതന്നെയാണ്.
രണ്ടാം ഭിന്ദ്രൻവാല
ഭിന്ദ്രൻവാല 2.0 എന്ന് ചുരുങ്ങിയ കാലംകൊണ്ട് അറിയപ്പെടുന്ന അമൃത്പാൽ സിംഗിന്റെ പെട്ടെന്നുള്ള വളർച്ചയെ ആശങ്കയോടെയാണ് രാഷ്ട്രീയകേന്ദ്രങ്ങൾ നോക്കിക്കാണുന്നത്. ഭിന്ദ്രൻവാലയുടെ അവകാശിയായി സ്വയം നിലയുറപ്പിച്ച 29കാരനായ അമൃത്പാൽ വാരിസ് പഞ്ചാബ് ദേയുടെ തലവനാണ്. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവാണ് ഈ സംഘടന രൂപീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ദീപ് സിദ്ധു ഒരു റോഡപകടത്തിൽ മരിക്കുകയും ചെയ്തു. ഭിന്ദ്രൻവാലയെ ഓർമിപ്പിക്കുന്ന വേഷവിധാനത്തിലാണ് അമൃത്പാൽ സിംഗ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഫൗജാൻ എന്നറിയപ്പെടുന്ന തന്റെ അനുയായിസംഘവുമായി അമൃത്പാൽ സിംഗ് സുവർണക്ഷേത്രം സന്ദർശിക്കാനെത്തിയിരുന്നു. കൂടാതെ, ജനങ്ങളിൽ സിക്ക് മതം പ്രചരിപ്പിക്കുന്നതിനായി പാന്തിക് വഹീർ എന്നൊരു ജാഥയും അദ്ദേഹം സംഘടിപ്പിച്ചു.
പത്ത് വർഷത്തിനുശേഷമാണ് അമൃത്പാൽസിംഗ് പഞ്ചാബിലെത്തുന്നത്. സുരക്ഷാ ഏജൻസികൾ സദാ നിരീക്ഷിക്കുന്ന ഒരു വ്യക്തികൂടിയാണ് അമൃത്പാൽ സിംഗ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചും അമൃത്പാൽ സിംഗ് രംഗത്തെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ വിധിയായിരിക്കും അമിത് ഷായ്ക്ക് എന്നായിരുന്നു ഭീഷണി. ഖലിസ്ഥാൻ പ്രസ്ഥാനത്തെ വളർന്നുവരാൻ അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. അതുതന്നെയാണ് ഇന്ദിരാഗാന്ധിയും പറഞ്ഞത്. നിങ്ങളും ഇതുതന്നെയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും എന്നായിരുന്നു അമൃത്പാൽ സിംഗിന്റെ ഭീഷണി.
ഖലിസ്ഥാൻ വാദം
നിർമലമായ ഭൂമി എന്നതാണ് ഖലിസ്ഥാൻ എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം. ജർണയിൽ സിംഗ് ഭിന്ദ്രൻവാല എന്ന സിക്ക് മതപ്രഭാഷകനാണ് ഖലിസ്ഥാൻ വാദം ശക്തമായി ഉയർത്തിയത്. പഞ്ചാബിനെ ഒരു പ്രത്യേക രാഷ്ട്രമാക്കണമെന്നു പറഞ്ഞ് 1980കളിലും 90കളിലും പഞ്ചാബിൽ വിഘടനവാദം വളർത്തിയത് ഇയാളായിരുന്നു. വ്യാപകമായ ഭീകരാക്രമണങ്ങളാണ് ഇയാളുടെ നേതൃത്വത്തിൽ അഴിച്ചുവിട്ടത്. അക്രമസംഭവങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു. ആയുധങ്ങളുമായി സുവർണക്ഷേത്രത്തിൽ കയറിയ ഖലിസ്ഥാൻ വാദികളെ തുരത്താൻ ഇന്ദിരാഗാന്ധിസർക്കാർ നീക്കം ശക്തമാക്കി. 1984ൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനിടെയാണ് ഭിന്ദ്രൻവാല കൊല്ലപ്പെട്ടത്. പിന്നീട് ഇന്ദിരാഗാന്ധിയെ സിക്കുകാരായ അംഗരക്ഷകർ കൊലപ്പെടുത്തുന്നതിനു കാരണമായതും ബ്ലൂസ്റ്റാർ ഓപ്പറേഷൻ തന്നെയായിരുന്നു.
കണ്ണടച്ച് കേന്ദ്രം
പഞ്ചാബിൽ വീണ്ടും കല്ലുകടിയായി മാറിയ പുതിയ ഖലിസ്ഥാൻ സംഘർഷങ്ങളുടെ നേർക്ക് കേന്ദ്രസർക്കാരും ആഭ്യന്തര മന്ത്രാലയവും കാര്യമായി കണ്ണുതുറന്നു നോക്കുന്നില്ല. വിഷയം ആം ആദ്മി പാർട്ടിക്കൊരു തീരാ തലവേദനയായി നിലനിൽക്കട്ടേയെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നിലെന്നും വിലയിരുത്തലുണ്ട്. എന്നാൽ, ക്രമസമാധാനം പൂർണമായും സംസ്ഥാന വിഷയമാണെന്ന വിശദീകരണമാണ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ കഴിയാത്തത് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്റെ കഴിവുകേടാണെന്നുകൂടി അമരീന്ദർ സിംഗ് വിമർശിക്കുന്നു.
പിന്തുണ ഏറെയില്ല
ഖലിസ്ഥാൻ വിഘടനവാദത്തോട് പഞ്ചാബ് സിക്ക് സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിനു മാത്രമാണ് ഇപ്പോഴും താത്പര്യമുള്ളതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വിഘടനവാദത്തിന്റെ അലയൊലികൾ പൂർണമായി കെട്ടടങ്ങിയിട്ടില്ലെങ്കിലും 1990നു ശേഷം ഇതിന്റെ വ്യാപക പ്രചാരണത്തിൽ കുത്തനേ ഇടിവ് വന്നു. വളരെ കുറച്ച് ആളുകൾ മാത്രമേ ഇത്തരക്കാരുടെ പക്ഷം ചേരാൻ ഇപ്പോഴും മുന്നോട്ടുവരുന്നുള്ളൂവെന്നാണ് ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ പർമീന്ദർ സിംഗ് പറഞ്ഞത്. എന്തുതന്നെയായാലും പഞ്ചാബിലെ നിലവിലെ സാഹചര്യത്തിൽ ഖലിസ്ഥാൻ ഇളക്കങ്ങൾ എവിടെവരെ പോകുമെന്നത് കാത്തിരുന്നു കാണാമെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്.
തലപൊക്കുന്ന ഖലിസ്ഥാൻ
10:08 PM Mar 01, 2023 | Deepika.com