റബർ മേഖലയിൽ വലിയൊരു പ്രതിസന്ധി രൂപപ്പെടുന്നുണ്ട്. 12 ലക്ഷം ചെറുകിട റബർ കർഷകരുള്ള കേരളത്തിലാണ് റബർപ്പാലിൽ ഏറ്റവും കൂടുതൽ മൂല്യവർധന നടക്കുന്നത്; റബർപ്പാൽ ഷീറ്റാക്കുന്ന പ്രക്രിയ. ടയർ വ്യവസായികൾക്ക് ബ്ലോക്ക് റബർ മതി എന്നുവന്നാൽ 12 ലക്ഷം റബർ കർഷകരുടെ നിലവിലെ തൊഴിലും വരുമാനവും ഗണ്യമായി കുറയും. റബർ ഷീറ്റിന് നിലവിൽ കിട്ടുന്ന 150 രൂപ ബ്ലോക്ക് റബറാകുന്പോൾ 60 രൂപയായി താഴും. ഇതു കേരളത്തിലുണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും.
രാജ്യത്ത് ഏറ്റവും കൂടുതൽ റബർ കൃഷി നടത്തുന്ന സംസ്ഥാനം കേരളമാണ്. രാജ്യത്തെ മൊത്തം സ്വാഭാവിക റബർ ഉത്പാദനത്തിന്റെ 75 ശതമാനം കേരളത്തിൽനിന്നാണ്. അതിൽ 26 ശതമാനം കോട്ടയം ജില്ലയിൽനിന്നു മാത്രമാണ്. റബർ ബോർഡ് തന്നെ 2016ൽ നടത്തിയ പഠനത്തിൽ ഒരു കിലോ റബർഷീറ്റ് ഉത്പാദിപ്പിക്കാൻ 2016ലെ കണക്കിൽ 172 രൂപ ചെലവാകുമെന്നു കണക്കാക്കിയിരുന്നു. റബറിന് രാജ്യത്ത് ഏറ്റവും കൂടുതൽ ഉത്പാദനക്ഷമതയുള്ള സംസ്ഥാനം കേരളമാണ്. രണ്ടാമത് തമിഴ്നാടാണ്. 2016ൽ ഒരു കിലോ റബർഷീറ്റ് ഉത്പാദിപ്പിക്കാൻ 172 രൂപ ചെലവാകുമെങ്കിൽ 2023ൽ അത് എത്രയാകും? വിലക്കയറ്റത്തിന്റെ തോത് മാത്രമെടുത്താൽത്തന്നെ അത് 230 രൂപയെങ്കിലും ആകണം. ഇന്നത്തെ വിലയോ, 150 രൂപയിൽ താഴെ മാത്രം. ഒരു കിലോ റബർ ഉത്പാദിപ്പിക്കുന്പോൾ കർഷകനു നഷ്ടപ്പെടുന്നത് സ്വന്തം അധ്വാനവും കൂടാതെ ഓരോ കിലോഗ്രാമിനും 80 രൂപയും!
രാജ്യത്തിന്റെ പ്രതിരോധ വ്യവസായ മേഖലകളിൽ ‘സ്ട്രാറ്റജിക്’ ഉത്പന്നമാണ് സ്വാഭാവിക റബർ. രണ്ടാം ലോകമഹായുദ്ധകാലത്ത് സ്വാഭാവിക റബർ അന്യരാജ്യങ്ങളിൽനിന്ന് യുദ്ധതന്ത്രങ്ങളുടെ ഭാഗമായി ലഭിക്കാതെ വന്നതോടെയാണ് റബർകൃഷിയെ പ്രോത്സാഹിപ്പിക്കാൻ റബർ ആക്ട് ഉണ്ടായതും റബർബോർഡും സ്ഥാപിക്കാൻ കാരണമായതും. രാജ്യതാത്പര്യത്തിനായി സ്വന്തം അധ്വാനത്തിനു കൂലികിട്ടാതെ എത്രനാൾ റബർ കർഷകർ മുന്നോട്ടു പോകും?
രാജ്യത്തെ റബർ കർഷകർ വിവിധങ്ങളായ സ്വാഭാവിക റബർ ഉത്പാദിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഷീറ്റ് റബറാണ്. കോവിഡ് മഹാമാരി വന്നിട്ടും രാജ്യത്തെ റബർ ഉത്പാദനത്തിൽ കുറവു വന്നില്ലെന്നു മാത്രല്ല, കൂടുകയാണുണ്ടായത്. ഷീറ്റ് റബറിന്റെയും ബ്ലോക്ക് റബറിന്റെയും ലാറ്റെക്സിന്റെയും ഉത്പാദനവും കൂടി.
രാജ്യത്ത് കർഷകർ ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ ശേഷിക്കനുസരിച്ചല്ല ഇവിടുത്തെ വ്യവസായികൾ റബർ ഉപയോഗിക്കുന്നത്. വ്യവസായികൾക്ക് കൂടുതൽ താത്പര്യം ബ്ലോക്ക് റബറിനോടാണ്. വിലക്കുറവുതന്നെ കാരണം.
ടയർ കന്പനികളുടെ നിയന്ത്രണം
ടയർ നിർമാണത്തിന് ഷീറ്റ് റബർ ആവശ്യമില്ലെന്ന പ്രചാരണം വ്യാപകമാകുന്പോഴും രാജ്യത്തുത്പാദിപ്പിക്കുന്ന ഷീറ്റ് റബർ മതിയാകാത്തതിനാൽ 2021-22ൽ 53,480 ടണ്‍ ഷീറ്റ് റബർ ഇറക്കുമതി ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വില കുറഞ്ഞ 4,78,635 ടണ്‍ ബ്ലോക്ക് റബറാണ് 2021-22ൽ ഇറക്കുമതി ചെയ്തത്.
2020-21ൽ 7,15,000 ടണ്‍ റബർ രാജ്യം ഉത്പാദിപ്പിച്ചപ്പോൾ സ്വാഭാവിക റബറിന്റെ ആവശ്യം 10,96,410 ടണ്ണായിരുന്നു. അതിനാൽ തന്നെ റബർ ഇറക്കുമതി ചെയ്യപ്പെടുന്നു.
നോണ്‍ ടയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ സ്വാഭാവിക റബർ ഉപയോഗിക്കുന്നത് സൈക്കിൾ ടയർ മേഖലയിലും (6.7%) ചെരിപ്പുനിർമാണ മേഖലയിലും (6.3%) കാമൽബാക്ക് (റീട്രെയ്ഡിംഗ് മെറ്റീരിയൽ) മേഖലയിലും (4.8%) ആണ്. ചുരുക്കത്തിൽ ഈ മേഖലകൾക്കൊന്നും റബർ വ്യവസായ മേഖലയിൽ നിർണായക സ്ഥാനമില്ല. റബർ മേഖല എന്നു പറയുന്നത് ടയർ കന്പനികളുടെ നിയന്ത്രണത്തിൽത്തന്നെ എന്നു വ്യക്തം. അതുകൊണ്ടുതന്നെ കേരളത്തിലെ റബറിന് ആദായവില ലഭിക്കണമെങ്കിൽ കേരളം ടയർനിർമാണ മേഖലയിലേക്കു കടക്കണം.
രാജ്യത്തെ സ്വാഭാവിക റബറിന്റെ വില നിശ്ചയിക്കുന്നത് ടയർ കന്പനികൾ തന്നെയാണ്. സ്വാഭാവിക റബറിന്റെ 72 ശതമാനം ഉപയോഗിക്കുന്നത് 40ൽ താഴെ വരുന്ന ടയർ വ്യവസായികളാണ്. 2020-21ൽ 7,15,000 ടണ്‍ സ്വാഭാവിക റബറാണ് രാജ്യത്ത് ഉത്്പാദിപ്പിച്ചതെങ്കിൽ ടയർ വ്യവസായികൾ മാത്രം ഉപയോഗിച്ചത് 7,80,584 ടണ്ണായിരുന്നു. ഏറ്റവും കൂടുതൽ റബർ ഇറക്കുമതി ചെയ്യുന്നതും ടയർ കന്പനികളാണ്.
40 രൂപ കൂട്ടി ഇറക്കുമതി
ടയർനിർമാണ മേഖലയാണ് ഏറ്റവും കൂടുതൽ വികസന സാധ്യതകളുളള രാജ്യത്തെ വലിയ സംഘടിത വ്യവസായം. 60,000 കോടി രൂപയുടേതാണ് ഇന്ത്യൻ ടയർ വിപണി. നാട്ടിൽ ലഭിക്കുന്ന റബർ ഷീറ്റിനേക്കാൾ 40 രൂപ കൂടുതൽ നൽകി എന്തിനാണ് ടയർ വ്യവസായികൾ റബർ ഇറക്കുമതി ചെയ്യുന്നതെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.
നൂറിൽ താഴെ വ്യവസായികളുടെ ലാഭത്തെ ബാധിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ടയർ ഇറക്കുമതിക്ക് കേന്ദ്രം അടുത്ത നാളിൽ നിയന്ത്രണം ഏർപ്പെടുത്തി. എന്നിട്ടും 40 രൂപ അധികം നൽകി റബർ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാൻ രാജ്യത്ത് ആരെയും കാണുന്നില്ല. നൂറിൽ താഴെ വ്യവസായികളുടെ കണ്ണീരൊപ്പുന്ന സർക്കാർ 10 ലക്ഷം റബർ കർഷകരെ കണ്ടില്ലെന്നു നടിക്കുന്നു.
അതുകൊണ്ടുതന്നെ റബർവിലയുടെ കയറ്റിറക്കത്തെ സംബന്ധിച്ച വിശദമായ പഠന റിപ്പോർട്ടുകൾ പരിഗണിക്കുന്പോൾ എന്താണ് റബറിന്റെ ഭാവി? എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. റബർവില ആദായവിലയിലേക്ക് ഉയരുമോ? എന്ന ചോദ്യത്തോടൊപ്പം റബർകൃഷി ഇനിയും തുടരേണ്ടതുണ്ടോ? എന്ന ചോദ്യവും പ്രസക്തമാകുന്നു.
കേന്ദ്ര സർക്കാർ സഹായിച്ചില്ലെങ്കിലും സംസ്ഥാന സർക്കാരിന് റബർവില ഉയർത്താനും റബർ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനും സാധിക്കുമോ? എന്നതാണ് ഏവരും ഉറ്റുനോക്കുന്ന സമകാലീന വിഷയം.
അതിനായി റബറിനെ സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ നാം പഠനവിധേയമാക്കണം. 2020-21 കാലഘട്ടത്തിൽ ഏറ്റവും കൂടിയ റബർവില 2021 മാർച്ചിലായിരുന്നു 166.59 രൂപ. ആ സമയത്ത് ഒരു കിലോ റബർഷീറ്റ് ഇറക്കുമതി ചെയ്യണമെങ്കിൽ 206 രൂപ ചെലവാകും. 40 രൂപ കൂടുതൽ. പ്രാദേശിക വിലയേക്കാൾ ഒരു കിലോയ്ക്ക് 40 രൂപ കൂട്ടി എന്തിനാണ് ടയർ നിർമാതാക്കൾ 4,10,478 ടണ്‍ സ്വാഭാവിക റബർ ഇറക്കുമതി ചെയ്തത്? വർഷാന്ത്യത്തിൽ 3,48,816 ടണ്‍ റബർ സ്റ്റോക്ക് ചെയ്തിരിക്കുന്നത് എന്ന വലിയ ചോദ്യത്തിന് ഉത്തരം പറയേണ്ടത് റബർ ബോർഡ് തന്നെ.
(തുടരും)