റബർ വിലസ്ഥിരതാ ഫണ്ടിലേക്ക് സംസ്ഥാന ബജറ്റിൽ 600 കോടി രൂപ വകയിരുത്തിയതിനെതിരേ ചിലർ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തുകയുണ്ടായി. സബ്സിഡി നൽകുന്നതിനു പകരം കർഷകരെ റബർ കൃഷിയിൽനിന്നു തിരിച്ചുവിടുന്നതിനാണ് പ്രാമുഖ്യം നൽകേണ്ടത് എന്നാണ് ഇവരുടെ വാദം. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രതികരണവും ഇത്തരത്തിലായിരുന്നു.
ഡോ. മുരളി ഉയർത്തുന്ന വാദങ്ങൾ ഇവയാണ്: സ്ഥലത്തിന്റെ ഉയർന്നവിലയും തൊഴിലെടുക്കാൻ ആളെകിട്ടാത്തതും കാരണം കേരളത്തിൽ റബർകൃഷിക്ക് ഇനി ഭാവിയില്ല. റബർ ദീർഘകാല വിളയായതിനാൽ തോട്ടം പാട്ടത്തിനു കൊടുക്കാനുള്ള സാധ്യതയും കുറവാണ്. കൂടാതെ ഹൈറേഞ്ചിലും അതോടുചേർന്നുമുള്ള റബർ തോട്ടങ്ങളിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചു വരുന്നതും ഈ കൃഷിയിൽ നിന്ന് ആളെ അകറ്റും. വീടിനു ചുറ്റും 20 സെന്റ് മുതൽ രണ്ടേക്കർവരെ കൃഷി ചെയ്തിരുന്ന ആളുകളുടെ തലമുറ ഏതാണ്ട് അവസാനിക്കുകയാണ്. റബർ കൃഷിയിൽ ഓട്ടോമേഷനുള്ള പരിമിതികളും പോരായ്മയാണ്. കേരളത്തിൽ ഇടനാട്ടിൽനിന്നും റബറിനെ കുടിയിറക്കേണ്ട സമയമാണ്. ആ ഭൂമിക്ക് മറ്റെന്തൊക്കെ സാധ്യതകൾ ഉണ്ട്. കാക്കനാട് ഇൻഫോപാർക്കിനടുത്തൊക്കെ റബർതോട്ടങ്ങൾ കാണുന്പോൾ എനിക്ക് അതിശയമാണ്. അതേ സമയം ഒരേക്കർ സ്ഥലത്തിന് ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള സ്ഥലങ്ങളിലും രാജ്യങ്ങളിലും ഒരേക്കറിന് ആയിരം രൂപാ പോലും ചെലവില്ലാതെ ദീർഘകാലത്തേക്ക് പാട്ടഭൂമി കിട്ടുന്ന സ്ഥലങ്ങളിലും റബർകൃഷി ചെയ്യുന്നത് ലാഭകരമാണ്. ഇത്തരം രാജ്യങ്ങളിൽ തൊഴിലാളികളുടെ കൂലിയും കുറവാണ്. ലോകത്ത് ഈ സാഹചര്യം നിലനിൽക്കെ റബർകൃഷി കേരളത്തിൽ നിലനിൽക്കും എന്നു കരുതേണ്ട കാര്യമില്ല.
12 ലക്ഷത്തിലധികം കുടുംബങ്ങളാണ് സംസ്ഥാനത്ത് റബർകൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്. മൂന്നര ലക്ഷം തൊഴിലാളികൾ ടാപ്പിംഗ് ജോലിയും ചെയ്യുന്നു. ഇത്രമാത്രം ജനങ്ങളുടെ ജീവിതമാർഗമായ കേരളത്തിലെ റബർകൃഷിക്ക് ഇത്തരത്തിലൊരു ദയാവധം വിധിക്കാൻ കഴിയുമോ?
കേരളത്തിലെ റബർ കർഷക ജീവിതങ്ങൾ
കൃഷി ചെയ്തിരിക്കുന്ന ഭൂമിയുടെ വിസ്തീർണംകൊണ്ടും വിളവരുമാനംകൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ കൃഷിയാണ് റബർ. വിളവരുമാനത്തിൽ കേരളത്തിലെ കൃഷികൾ ഇങ്ങനെ.
കേരളത്തിൽ ആകെ 5,51,115 ഹെക്ടറിലാണ് റബർകൃഷി. അതിൽ 1,40,750 ഹെക്ടറും (21%) കോട്ടയം ജില്ലയിലാണ്. തൊട്ടടുത്ത് എറണാകുളം (82,829), പത്തനംതിട്ട (62,297), കൊല്ലം (39,824), കണ്ണൂർ (33,791) ജില്ലകളാണ്. റബർ ബോർഡിന്റെ തന്നെ കണക്കനുസരിച്ച് 12 ലക്ഷം കുടുംബങ്ങളാണ് റബർ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്നര ലക്ഷം തൊഴിലാളികൾ റബർ ടാപ്പിംഗ് മേഖലയിൽ പണിയെടുക്കുന്നു. മൊത്തം പതിനഞ്ചര ലക്ഷം കുടുംബങ്ങളുടെ ജീവിത മാർഗമാണ് റബർ കൃഷി. കേരളത്തിൽ തെങ്ങാണ് കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യപ്പെടുന്നതെങ്കിലും റബർകൃഷിയുടെയത്ര കുടുംബങ്ങൾ തെങ്ങിനെ ഉപജീവനമാർഗ്ഗമായി ആശ്രയിക്കുന്നില്ല എന്നതാണ് സത്യം.
കേരളത്തിലെ മിക്ക ജില്ലകളിലും റബർ പ്രധാന കാർഷിക വിളതന്നെയാണ്.
കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക വിളകളിൽ ഏറ്റവും കുറവു വരുമാനം ലഭിക്കുന്ന കൃഷിയും റബർ തന്നെയാണ്. എന്നിട്ടും 1981-2019 കാലഘട്ടത്തിൽ നെല്ലിനും കപ്പയ്ക്കും കശുമാവിനും കൃഷിയിൽ നഷ്ടമുണ്ടായപ്പോൾ കൃഷിഭൂമി ഇരട്ടിയായത് റബർ കൃഷിയിലായിരുന്നു.
കേരളത്തിലെ കൃഷിഭൂമി
പ്രധാന വിളകൾ 1981 - 2019
എന്തുകൊണ്ടാണ് ജാതി-മത, വർണ-വർഗ, രാഷ്ട്രീയ തിരിച്ചുവ്യത്യാസമില്ലാതെ ഇത്രയധികം മലയാളി കുടുംബങ്ങൾ റബർ കൃഷിയിലേക്ക് നീങ്ങിയത്? അനുദിന പരിപാലനം ആവശ്യമില്ല എന്നതുതന്നെ ഏറ്റവും പ്രധാനം. റബർ നട്ടുകഴിഞ്ഞാൽ ആദ്യത്തെ മൂന്നു-നാലു വർഷം നന്നായി പരിപാലിച്ചാൽ പിന്നെ 40 വർഷത്തേക്ക് കാര്യമായ ചെലവുകളില്ല. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 40 ശതമാനം തോട്ടങ്ങളിൽ ടാപ്പിംഗ് നടത്തുന്നത് തൊഴിലാളികളാണെങ്കിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 90 ശതമാനം തോട്ടങ്ങളിലും കർഷകർ തന്നെയാണ് ടാപ്പിംഗ് നടത്തുന്നത്. അതുകൊണ്ടുതന്നെ ആദായകരമല്ലെങ്കിലും റബർ കൃഷിയിൽനിന്ന് മിനിമം ഉപജീവനത്തിനുള്ള വരുമാനം കിട്ടുന്നു.
റബറിന്റെ വിലയിടിവു മാത്രമല്ല റബർ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. നിലവിൽ കേരളത്തിൽ റബർ ഷീറ്റാണ് മുഖ്യ ഉത്പാദക വസ്തു. റബർ ഷീറ്റ് ഒരു കർഷക മൂല്യവർധിത ഉത്പന്നമാണ്. റബർക്കറയിൽ ആസിഡ് ഒഴിച്ച് സംസ്കരിച്ച് റബർ റോളർ ഉപയോഗിച്ച് ഷീറ്റാക്കി വെയിലത്തോ പുകപ്പുരയിലോ ഉണക്കിയാണ് റബർക്കറ ഷീറ്റാക്കുന്നത്. ഒരു കർഷകന്റെ അദ്ധ്വാനത്തിന്റെയും തൊഴിലിന്റെയും പകുതി ഇങ്ങനെ മൂല്യവർധനവ് നടത്താനാണ് ഉപയോഗിക്കുന്നത്. ടയർ കന്പനികൾ പറയുന്നത് തങ്ങൾക്ക് സംസ്കരിച്ച റബർഷീറ്റ് വേണ്ട നമ്മുടെ നാട്ടിലെ ചിരട്ടപ്പാൽ പോലെ സംസ്കരിക്കാത്ത റബർ ക്രന്പ് മതി എന്നാണ്. എന്താണ് റബർ ക്രന്പ്? ബ്ലോക്ക് റബറും കപ്ലംബുമാണ് റബർ ക്രന്പ്.
റബർ ഷീറ്റും ബ്ലോക്ക് റബറും കപ്ലംബും
ഇന്ത്യയും മറ്റു റബർ ഉത്പാദക രാജ്യങ്ങളുമായി റബർപ്പാൽ സംസ്കരണത്തിലും വിപണനത്തിലും വളരെയേറെ വൈരുധ്യങ്ങളുണ്ട്. റബർപ്പാലിന് ഏറ്റവും കൂടുതൽ മൂല്യവർധനവ് നടത്തുന്ന പ്രദേശം കേരളമാണ്. റബർ ബോർഡിന്റെ കഴിഞ്ഞ കാലങ്ങളിലെ മികച്ച കർഷക സൗഹൃദ പ്രവർത്തനങ്ങളുടെയും കർഷകരുടെ സംരംഭകത്വ സ്വഭാവത്തിന്റെയും ഭാഗമായി ടയർ നിർമാണത്തിന് നേരിട്ടുപയോഗിക്കാവുന്ന വസ്തുവായി നാം ഷീറ്റ് ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. റബർപ്പാൽ മേഖലയിൽ സാധ്യമായ എല്ലാ മൂല്യവർധനവുകളും നാം നടപ്പിലാക്കിക്കഴിഞ്ഞു. അതാണ് ആർഎസ്എസ് ഗ്രേഡ് റബർ ഷീറ്റുകൾ.
എന്നാൽ തായ്ലൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ റബർപ്പാലിൽനിന്നു മൂല്യവർധനവേ ഉണ്ടാകുന്നില്ല. ടാപ്പിംഗ് മാത്രമാണ് അവിടെ നടക്കുന്നത്. ടാപ്പിംഗ് നടത്തി എടുത്ത റബർക്കറ ഒരേ പാത്രത്തിൽ തന്നെ സംഭരിച്ച് ആഴ്ചയിൽ ഒരിക്കൽ അത് പിണ്ടിപ്പാലായി എടുത്ത് നേരിട്ട് കച്ചവടം നടത്തുകയാണ് ആ രാജ്യങ്ങളിലെ പതിവ്. സംസ്കരിക്കാത്തതാണ് കപ്ലംബ് അഥവാ ചിരട്ടപ്പാൽ. നിലവിൽ തായ്ലൻഡ് അടക്കമുള്ള വിദേശ റബർ ഉത്പാദക രാജ്യങ്ങളിൽ ചിരട്ടപ്പാൽ 50 മുതൽ 60 രൂപയ്ക്കുവരെ ലഭ്യമാണ്. ചിരട്ടപ്പാൽ ഇറക്കുമതിക്ക് സാങ്കേതിക തടസമുള്ളതിനാലാണ് ഇറക്കുമതി നടക്കാത്തത്. ഇത് നീക്കാനുള്ള ശ്രമങ്ങൾ അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെ സംഭവിച്ചാൽ സ്വാഭാവിക റബറിന്റെ വില 60 മുതൽ 70 രൂപ വരെയായി താഴും.
കപ്ലംബ് ഇറക്കുമതി ചെയ്യാനുള്ള നീക്കം 2018 ഓഗസ്റ്റിൽ ശക്തമായതോടെ ജയിംസ് വടക്കന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പാലാ ആസ്ഥാനമായ സെന്റർ ഫോർ കണ്സ്യൂമർ എഡ്യുക്കേഷനും, ഐങ്കൊന്പ് ജനതാ ആർപിഎസ് ഭാരവാഹിയായ ബിന്നി ചോക്കാട്ടും കേരള ഹൈക്കോടതിയിൽ നൽകിയ കേസിൽ ചുരുങ്ങിയത് മൂന്നു വർഷത്തെ പഠനങ്ങൾക്ക് ശേഷമേ കപ്ലംബ് ഇറക്കുമതി ചെയ്യാൻ സാങ്കേതികമായി സാധിക്കുമോ എന്നറിയാനാവൂ എന്ന തരത്തിൽ കേന്ദ്ര വാണിജ്യ വകുപ്പ് നൽകിയ സത്യവാങ്മൂലംതന്നെ വിധിയുടെ ഭാഗമാക്കി ജസ്റ്റീസ് സുരേന്ദ്ര മോഹന്റെയും ജസ്റ്റീസ് വി. ഷിർസിയുടെയും ഡിവിഷൻ ബഞ്ച് 10.9.2018 ൽ ഉത്തരവ് പുറപ്പെടുവിച്ചതോടെ കപ്ലംബ് ഇറക്കുമതി മൂന്ന് വർഷത്തേക്കു നീട്ടിവയ്ക്കപ്പെട്ടു.
ചുരുക്കത്തിൽ, റബറിന്റെ ഭാവി അത്ര ശോഭനമല്ലെന്നു മാത്രമല്ല, ഉത്കണ്ഠാജനകവുമാണ്. നമ്മൾ പരന്പരാഗതമായി ചെയ്തിരുന്ന റബർ ഷീറ്റ് ഉത്പാദനവും അതിന്റെ വിപണനവും ആവശ്യക്കാരില്ലാതെ വരുന്ന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കാരണം ടയർ നിർമാതാക്കൾക്ക് റബർ ഷീറ്റിനു പകരം കപ്ലംബ് കിട്ടിയാൽ മതി.
മൂല്യവർധന നടത്തുന്നതുമൂലം മറ്റ് റബർ ഉത്പാദക രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ ഫാം ഗേറ്റ് വില ലഭിക്കുന്നത് നമ്മുടെ കർഷകർക്കാണ്. വിലക്കുറവിന്റെ കാലത്ത് നമുക്ക് കിട്ടുന്നത് 150 രൂപയാണെങ്കിൽ മലേഷ്യയിലെയും തായ്ലൻഡിലെയും കപ്ലംബിന് ലഭിക്കുന്നത് 60 രൂപ മാത്രം. 150 രൂപ 60 രൂപയിലേക്ക് താഴ്ത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.
(തുടരും...)