രാഷ്ട്രീയവും സാന്പത്തികവുമായ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ് ക്യൂബ. കഴിഞ്ഞ സെപ്റ്റംബറിൽ നാട്ടിലെങ്ങും നാശം വിതച്ച് ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിന്റെയും ഇടിമിന്നലേറ്റ് എണ്ണസംഭരണി ടാങ്കുകളിലുണ്ടായ തീപിടിത്തത്തിന്റെയും ആഘാതത്തിൽനിന്നു വിമുക്തമാകാൻ ക്യൂബക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിന്റെ ഭീകരതാണ്ഡവം തകർത്തെറിഞ്ഞ രാജ്യത്തിന്റെ പുനരുദ്ധാരണം ഇനിയും എങ്ങുമെത്തിയിട്ടില്ല.
വൈദ്യുതിബന്ധം തകരാറിലായതോടെ തെരുവിലിറങ്ങിയ ക്യൂബൻ ജനത വൈദ്യുതിക്കുവേണ്ടി മാത്രമല്ല മുദ്രാവാക്യം മുഴക്കിയത്. ഭക്ഷണവും തൊഴിലും സ്വാതന്ത്ര്യവും അവർക്കു വേണം. എന്നാൽ ‘നിയമപരമല്ലാത്ത’ പ്രതിഷേധങ്ങൾ അനുവദിക്കുകയില്ലെന്നാണു ഭരണകൂടത്തിന്റെ നിലപാട്. അതുകൊണ്ട് ഏതുവിധേനയും അമേരിക്കയിലേക്കുള്ള 144 കിലോമീറ്റർ കടന്ന് അവിടെയെത്തുകയാണ് ഒരു ശരാശരി ക്യൂബൻ പൗരന്റെ ഇന്നത്തെ സ്വപ്നം.
അടിച്ചമർത്തലിന് വിട്ടുകൊടുത്തുകൊണ്ടുള്ള അടിമജീവിതത്തിനു വിരാമമിടാൻ ക്യൂബൻ ജനതയ്ക്ക് ആഗ്രഹമുണ്ട്. യുഎസിലേക്കുള്ള കുടിയേറ്റമാണ് അവസാന ആശ്രയമായി അവർ കാണുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ അവർ പങ്കുവയ്ക്കുന്ന ഏറ്റവും പ്രധാനകാര്യവും അതുതന്നെ. അവരുടെ മുന്പിലുള്ള ഏകതടസം അമേരിക്കയിലേക്കുള്ള ആ ചെറിയ കടൽദൂരം മാത്രം. മറ്റു പലരും ആഗ്രഹിക്കുന്നത് യുഎസിന്റെ അതിർത്തി രാജ്യമായ മെക്സിക്കോയിലോ ഗ്വാട്ടമാലയിലോ ബെലീസിലോ എത്തി യുഎസിലേക്കു കുടിയേറാനാണ്. അതുപോലെ മറ്റൊരു കൂട്ടർ യൂറോപ്പിലേക്കു കുടിയേറാമെന്നും സ്വപ്നം കാണുന്നു. സ്പാനിഷ് ഭാഷയുടെ ഈറ്റില്ലമായ സ്പെയിൻ ആണ് അവരുടെ പ്രതീക്ഷ. അഭയാർഥികളായ ക്യൂബക്കാരെ സ്വീകരിക്കാൻ സ്പെയിനിൽ ചില സംഘടനകൾ പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട്.
കമ്യൂണിസ്റ്റ് കുടിയേറ്റം
കമ്യൂണിസ്റ്റ് രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റങ്ങൾ ചരിത്രത്തിൽ ആദ്യമായല്ല സംഭവിക്കുന്നത്. സോവ്യറ്റ് റഷ്യയിൽനിന്നുള്ള പലായനവും കുടിയേറ്റവും ധാരാളം നടന്നിട്ടുണ്ടെങ്കിലും പ്രമുഖരുടെ അഭയംതേടൽ മാത്രമേ വാർത്തയായിട്ടുള്ളൂ. ചൈനയിൽനിന്നു തായ്വാനിലേക്കും ഹോങ്കോംഗിലേക്കും ആളുകൾ പലായനം ചെയ്തു. കിഴക്കൻ ജർമനിയിൽനിന്ന് പശ്ചിമജർമനിയിലേക്കും ഓസ്ട്രിയയിലേക്കും ആളുകൾ കുടിയേറി.
കമ്യൂണിസ്റ്റ് സ്വർഗത്തിൽനിന്ന് ആളുകൾ നാടുവിടുന്നതു തടയാനാണല്ലോ ബർലിൻ നഗരമധ്യത്തിൽ വലിയ കോൺക്രീറ്റ് മതിൽ പണിതതും രാജ്യത്തിനുചുറ്റും മുള്ളുവേലി കെട്ടിയതും. കൊറിയകളുടെ വിഭജനം കഴിഞ്ഞ് (1945) വടക്കൻ കൊറിയയിൽനിന്ന് തെക്കൻ കൊറിയയിലേക്കും ഉത്തരവിയറ്റ്നാമിൽനിന്ന് ദക്ഷിണ വിയറ്റ്നാമിലേക്കും നടന്ന പലായനങ്ങൾ മറക്കാറായിട്ടില്ല. അതുപോലെ വെനെസ്വേലയിൽനിന്നും എത്യോപ്യയിൽനിന്നും പലായനമുണ്ടായി. വിമാനത്തിന്റെ ചിറകിൽ കയറിയിരുന്നാണെങ്കിലും താലിബാൻ വിസ്മയത്തിൽനിന്നു രക്ഷപ്പെടാൻ അഫ്ഗാനികൾ ഒരുന്പെട്ടതു കാണുന്പോൾ സ്വാതന്ത്ര്യം എത്ര വിലപ്പെട്ടതാണെന്നു മനസിലാകും.
സാന്പത്തികമാന്ദ്യത്തിന്റെ ഫലം
സോവ്യറ്റ് റഷ്യയുടെ പതനത്തോടെ 1990കളിൽ ആരംഭിച്ച സാന്പത്തികമാന്ദ്യത്തിൽനിന്ന് ക്യൂബ ഇനിയും കരകയറിയിട്ടില്ല എന്നതാണ് വാസ്തവം. തദ്ഫലമായി കഴിഞ്ഞ 12 മാസങ്ങളിൽ രണ്ടുലക്ഷം ക്യൂബക്കാർ നാടുവിട്ടതായാണു കണക്കുകൾ. 1980 ഏപ്രിൽ-ഒക്ടോബർ മാസങ്ങളിലായി ഏകദേശം ഒന്നേകാൽ ലക്ഷം ക്യൂബക്കാർ അമേരിക്കയിൽ എത്തുകയുണ്ടായി. ‘മാരിയേൽ ബോട്ട് ക്രൈസിസ്’ എന്നറിയപ്പെട്ട ആ പലായന പരന്പരയെക്കാൾ ഗുരുതരമാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് നിരീക്ഷകർ കരുതുന്നു. സാന്പത്തിക പ്രതിസന്ധിയോടൊപ്പം രാഷ്ട്രത്തിന്റെ അടിച്ചമർത്തലും ഈ കൂട്ടപ്പലായനത്തിന്റെ കാരണമാണ്. 2021 ജൂലൈയിലാണ് ഭരണകൂടത്തിനെതിരേ ജനങ്ങൾ തെരുവിൽ ഇറങ്ങിത്തുടങ്ങിയത്. അന്നുതന്നെ 1400ലധികം പ്രതിഷേധക്കാരെ സർക്കാർ ജയിലിൽ അടച്ചു.
രണ്ടാഴ്ചമുന്പ് 300 അഭയാർഥികൾ ബോട്ടുമാർഗം ഫ്ളോറിഡയോടു ചേർന്നു കിടക്കുന്ന, മെക്സിക്കോ ഉൾക്കടലിലുള്ള ഡ്രൈ ടോർടുഗാസ് ദ്വീപുകളിലെത്തി. അമേരിക്കയുടെ കൈവശമുള്ള ഈ ദ്വീപസമൂഹത്തിലെ നാഷണൽ പാർക്ക് ഇപ്പോൾ കുടിയേറ്റക്കാരെ ഭയന്ന് അടച്ചിരിക്കുകയാണ്. ക്യൂബൻ അഭയാർഥികൾ യാത്രാമധ്യേ ബോട്ടുമുങ്ങി മരണമടയുന്നതും സാധാരണമാണ്. മറ്റുചിലർ വിമാനമാർഗം നിക്കരാഗ്വയിലെത്തി ബസിലോ ടാക്സിയിലോ അതല്ലെങ്കിൽ കാൽനടയായോ അമേരിക്കൻ അതിർത്തിയിലേക്കു സഞ്ചരിക്കുന്നു. ക്യൂബക്കാർക്ക് വിസ കൂടാതെ നിക്കരാഗ്വയിലെത്താം. അവിടെ ചെന്നുകഴിഞ്ഞാൽ അവർ സ്വന്തം കാര്യം നോക്കണമെന്നു മാത്രം. പരമാവധി അഭയാർഥികളെ അമേരിക്കയിലെത്തിച്ച് സമ്മർദത്തിലാഴ്ത്തുകയാണ് നിക്കരാഗ്വയുടെ ലക്ഷ്യം.
എങ്ങനെയും രക്ഷപ്പെടുക
ഇതുവരെ സന്പാദിച്ചതെല്ലാം വിറ്റുപെറുക്കിയാണ് ക്യൂബക്കാർ പലായനത്തിനു തയാറെടുക്കുന്നത്. സ്ഥാവര, ജംഗമ വസ്തുക്കളെല്ലാം വില്ക്കാൻ അവർ തയാറാണ്. പിടിക്കപ്പെട്ടാൽ സന്പാദ്യങ്ങളൊന്നുമില്ലാതെ വെറുംകയ്യോടെ ജന്മനാട്ടിലേക്കു പോകേണ്ടിവരും എന്ന ഭയംപോലും അവർക്കില്ല. സാന്പത്തികമായി തകർന്നടിഞ്ഞതും മനുഷ്യാവകാശങ്ങളെ മാനിക്കാത്തതുമായ രാജ്യത്തുനിന്നു രക്ഷപ്പെടുക എന്ന ഒരേയൊരു ലക്ഷ്യമേ അവർക്കുള്ളൂ. റൊട്ടിയും പച്ചക്കറിയുമൊക്കെ ദുർലഭമാണെന്നു മാത്രമല്ല ഉള്ളതിനു തീപിടിച്ച വിലയുമാണ്. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗമായിരുന്ന ടൂറിസം കൊറോണക്കാലത്തിന്റെ ആഘാതത്തിൽനിന്നു സ്വതന്ത്രമായിട്ടുമില്ല.
ക്യൂബയിലെ പ്രശ്നങ്ങൾക്കു കാരണം യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധമാണെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. പ്രസിഡന്റ് മിഗ്വെൽ ഡയസ്-കാനെൽ തന്റെ പുതുവർഷ സന്ദേശത്തിൽ, വരുന്ന വർഷം കൂടുതൽ വിഷമകരമാകുമെന്നാണു പ്രസ്താവിച്ചത്. അതേസമയം ക്യൂബൻ വിപ്ലവത്തിന്റെ പൈതൃകമുള്ളതുകൊണ്ട് ക്യൂബക്കാർ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേ നിലപാടായിരുന്നു വിപ്ലവനായകനായ ഫിദെൽ കാസ്ട്രോയ്ക്കും. ക്യൂബൻ സാഹചര്യങ്ങളെ അംഗീകരിക്കാതെ ഭരണകൂടത്തെ സ്ഥിരമായി വിമർശിക്കുന്നവർക്കു മുന്പിൽ രണ്ടു സാധ്യതകളാണ് അദ്ദേഹം നിർദേശിച്ചത്. ഒന്നുകിൽ ജയിലിൽ പോവുക, അല്ലെങ്കിൽ ജീവൻ കയ്യിൽപിടിച്ച് നാടുവിടുക. തുറുങ്കിൽ അടയ്ക്കപ്പെട്ടവരുടെയും അമേരിക്കയിലേക്കുള്ള ബോട്ടുയാത്രയിൽ കടൽ വിഴുങ്ങിയവരുടെയും എണ്ണം ആർക്കാണ് അറിയാവുന്നത്!
ബഹുജനപ്രക്ഷോഭം?
ക്യൂബൻ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നത് ജനതയുടെ അസംതൃപ്തി ഒരു ബഹുജനപ്രക്ഷോഭമായി മാറുമോ എന്നതാണ്. 2021 ജൂലൈ 11നാണ് ക്യൂബയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ തുടക്കം. ഏകപാർട്ടി ഭരണത്തിനും അടിച്ചമർത്തലിനും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവിനുമെതിരേ അക്കാലത്തു നിരത്തിലിറങ്ങിയ ആളുകളെ ഉരുക്കുമുഷ്ടികൊണ്ടാണ് സർക്കാർ നേരിട്ടത്. പ്രതിഷേധസമരത്തിൽ പങ്കെടുത്തതുകൊണ്ടു മാത്രം തടവിലായവർ ആയിരങ്ങളാണ്.
അഞ്ചു വർഷമാണ് അവർക്കു കിട്ടിയ ഏറ്റവും കുറഞ്ഞ ജയിൽശിക്ഷ. കഴിഞ്ഞ വർഷം ജൂലൈ 11ന് യൂറോപ്പിലെയും അമേരിക്കയിലെയും 30 വൻ നഗരങ്ങളിൽ പ്രവാസികളായ ക്യൂബക്കാർ നടത്തിയ റാലികൾ ലോകശ്രദ്ധയാകർഷിച്ചു. ക്യൂബയിലെ പ്രതിഷേധപ്രകടനങ്ങൾ 1989ൽ കിഴക്കൻ ജർമനിയെ മുട്ടുകുത്തിച്ച സമരപരന്പരകളെപ്പോലെ വളർത്താതിരിക്കാനാണു സർക്കാരിന്റെ ശ്രമം. ജീവിതത്തിൽ ആദ്യമായി തെരുവിലിറങ്ങുന്ന കൗമാരക്കാർക്കുപോലും നീണ്ട വർഷങ്ങളിലെ ജയിൽവാസമാണു ശിക്ഷവിധിക്കുന്നത്.
വിലക്കയറ്റം അതിരൂക്ഷം
അവശ്യസാധനങ്ങളുടെ ദൗർലഭ്യതയും വിലക്കയറ്റവുമാണ് സാധാരണക്കാരെ നാടുവിടാൻ പ്രേരിപ്പിക്കുന്നത്. കുടിവെള്ളം വാങ്ങാൻ കിട്ടുന്നില്ല. പച്ചക്കറിക്കു തീവില. മുട്ടയും പാലുമൊക്കെ ആഡംബരവസ്തുക്കൾ. 1990കളെ ക്യൂബയിൽ വിളിക്കുന്നത് ‘പ്രത്യേകകാലഘട്ടം’ എന്നാണ്. ക്യൂബക്കാർ ഏറ്റവും കൂടുതൽ വിശപ്പുസഹിച്ച കാലമാണത്. അക്കാലം തിരിച്ചുവരുമോ എന്നാണ് ഭയം. ആശങ്കയും നിരാശയും ഭയവും ദുഃഖവും നിറഞ്ഞുനില്ക്കുന്ന ഒരിടമായി മാറിയ രാജ്യമാണിന്ന് ക്യൂബ.
ക്യൂബൻ നാണയമായ പെസോയുടെ വിലയിടിഞ്ഞതോടെ വിലക്കയറ്റം അതിരൂക്ഷമാണ്. ക്യൂബൻ ധനശാസ്ത്രജ്ഞനായ ഓമർ എവർലേനി പറയുന്നത് അവശ്യസാധനങ്ങൾ വാങ്ങാൻ പോലുമുള്ള പണം സാധാരണക്കാരന്റെ കൈയിൽ ഇല്ലെന്നാണ്. ശരാശരി വരുമാനമായ 3535 പെസോയിൽനിന്ന് 1000 പെസോ കൊടുത്താലേ ഒരു കിലോ പാൽപ്പൊടി കിട്ടൂ; അരക്കിലോ പന്നിയിറച്ചിക്ക് 300 പെസോയും. ദീർഘസമയം വരിയിൽ നിന്നാലേ അതു വാങ്ങാനാവുകയുള്ളൂ. ഡീസലും അപൂർവ വസ്തുവാണ്. വൈദ്യുതോത്പാദനം ഡീസലിൽനിന്നാണ്. കറന്റ് കട്ട് അനുദിന സംഭവവും.
പ്രത്യയശാസ്ത്രപരമായ കടുംപിടിത്തം ഉപേക്ഷിക്കാതെ ക്യൂബക്കു തല പൊക്കാനാവില്ലെന്നാണ് എവർലേനിയുടെ അഭിപ്രായം. വിദേശനിക്ഷേപം രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറാതെ നിക്ഷേപങ്ങൾ നടത്താൻ സംരംഭകർ തയാറാകുന്നില്ല. എല്ലാറ്റിനും അമേരിക്കയെ കുറ്റംപറഞ്ഞതുകൊണ്ട് രാജ്യം രക്ഷപ്പെടുകയില്ല. ചെറുപ്പക്കാർ രാജ്യം വിടുന്നതാണ് ഇപ്പോൾ ക്യൂബ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പല നിരീക്ഷകരും കരുതുന്നു. തൊഴിൽമേഖല നിശ്ചലമാവുകയും രാജ്യം വൃദ്ധരുടേതായി മാറുകയും ചെയ്യും. വൃദ്ധസദനങ്ങൾ നോക്കിനടത്താൻപോലും ആളില്ലാത്ത അവസ്ഥയുണ്ടായാലും അദ്ഭുതപ്പെടാനാവില്ല എന്നു കരുതുന്നവരാണ് ഏറെ.
വിദേശത്തു പോകുന്നവർ അയയ്ക്കുന്ന കൊച്ചുകൊച്ചു തുകകളാണ് ഇപ്പോൾ ക്യൂബയുടെ ആശ്വാസം. ജനസംഖ്യയുടെ 60 ശതമാനംവരെ ആളുകൾക്ക് അതുകൊണ്ടു പ്രയോജനമുണ്ടെന്നാണ് ഒരു കണക്ക്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര കടുംപിടിത്തം ഒരു രാജ്യത്തെ മൊത്തം ദാരിദ്ര്യത്തിലേക്കു തള്ളിയിട്ടതിന്റെ മറ്റൊരു നേർക്കാഴ്ചയാണു ക്യൂബ.
ഡോ. ജോർജുകുട്ടി ഫിലിപ്പ്
ക്യൂബയിൽ സംഭവിക്കുന്നതെന്ത് ?
12:33 AM Feb 06, 2023 | Deepika.com