റ്റി.സി. മാത്യു
ഇടത്തരക്കാരെ പരിഗണിക്കുന്നില്ല എന്ന പേരുദോഷം മാറ്റാൻ നരേന്ദ്ര മോദിയും നിർമല സീതാരാമനും എളുപ്പവഴി കണ്ടു. പഴയ തരം ഇളവുകളില്ലാത്ത, ആദായ നികുതിയുടെ പുതിയ സ്കീം സ്വീകരിക്കുന്നവർക്കു നികുതി കുറച്ചു, സ്ലാബുകൾ പരിഷ്കരിച്ചു. ഏഴു ലക്ഷം രൂപ വരെ നികുതിയില്ലെന്നും പറഞ്ഞു.
ആദ്യ കേൾവിയിൽ വലിയ ആനുകൂല്യം എന്നു തോന്നാം. വിശദമായി പരിശോധിച്ചു കഴിയുമ്പോൾ കാര്യമായ നേട്ടം ഇല്ലെന്നു വ്യക്തമാകും. പുതിയ സ്കീം ഡിഫോൾട്ട് സ്കീം ആക്കുന്നതിന്റെ ഭാഗമായി നൽകിയ ഒരു ചെറിയ മധുരം മാത്രം. അല്ലെങ്കിൽ പഴയ സ്കീം തുടരുന്നതു ചെലവേറിയതാക്കാനുള്ള വളഞ്ഞ വഴിയുമാകാം. പഴയ സ്കീമാണു കൂടുതൽ പേരും ഇപ്പോൾ ലാഭകരമായി കാണുന്നത്. ആ സ്കീം ക്രമേണ ഇല്ലാതാക്കുന്നതിന്റെ തുടക്കമാകാം ഇത്. നികുതിദായകരെ ബജറ്റ് സന്തോഷിപ്പിക്കുന്നില്ല എന്നു ചുരുക്കം. ഏഴു ലക്ഷം വരെ ഒഴിവ് പുതിയ സ്കീമിൽ മാത്രമുള്ളതാണ്.ഇൻഷ്വറൻസിലടക്കം തിരുത്തൽ വേണ്ടി വരാവുന്ന പല നിർദേശങ്ങളും ബജറ്റിൽ ഉണ്ട്. ആകെക്കൂടി ഒട്ടും സുഖകരമായല്ല ബജറ്റ് ദിനം അവസാനിക്കുന്നത്.
പ്രഥമദൃഷ്ട്യാ മാത്രം ഇഷ്ടം
ബജറ്റ് പലരെയും പ്രഥമദൃഷ്ട്യാ ഇഷ്ടപ്പെടുത്തി എന്നതു ശരിയാണ്. ഓഹരിവിപണിക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെട്ടു. പക്ഷേ കുറച്ചു സമയം കഴിഞ്ഞപ്പാേൾ വിപണി ബജറ്റിനെ തള്ളിപ്പറഞ്ഞു. ആദ്യം നന്നായി ഉയർന്ന വിപണി പിന്നീടു നഷ്ടത്തിലേക്കു മാറി. (നേരിട്ടു ബന്ധമില്ലെങ്കിലും ഗൗതം അദാനിയുടെ കമ്പനികൾ ഇന്നലെ കുത്തനേ വീണത് സമാനമായ മറ്റൊരു കഥ. പുറമേ കാണുന്നതിൽ വിശ്വാസം വയ്ക്കരുതെന്ന ഗുണപാഠം രണ്ടിലും ഉണ്ട്.) ബജറ്റവതരണത്തിനു മോദിയടക്കം ഭരണകക്ഷിയംഗങ്ങൾ നടത്തിയ കൈയടി പാർലമെന്റിനു പുറത്തുണ്ടായില്ല എന്നു പറയാം.
ഇൻഷ്വറൻസ് നികുതി
ലൈഫ് ഇൻഷ്വറൻസ് പോളിസികളിൽ അഞ്ചു ലക്ഷം രൂപയിൽ കൂടിയ വാർഷിക പ്രീമിയത്തിന് നികുതി ഏർപ്പെടുത്താനുള്ള നീക്കം ചെറിയ ക്ഷീണമല്ല ഇൻഷ്വറൻസ് മേഖലയ്ക്കു വരുത്തുന്നത്. വലിയ തുകയ്ക്ക് ഇൻഷ്വർ ചെയ്യുന്ന സമ്പന്നർ വേറേ നിക്ഷേപമേഖലകളിലേക്കു മാറും എന്നതാണ് ഇതിന്റെ ഫലം. പ്രഥമ വർഷ പ്രീമിയത്തിനു തന്നെ നികുതി ബാധകമാകും. ഈ ഏപ്രിൽ ഒന്നിനു ശേഷമുള്ള പോളിസികൾക്കാണ് ഇതു ബാധകം. യുലിപ് പോളിസികൾക്കു നികുതി ബാധകമല്ല. ഈ നീക്കം ഏതായാലും ലൈഫ് ഇൻഷ്വറൻസ് കമ്പനികളുടെ വരുമാനവും ലാഭവും കുറയുമെന്നാണു വിപണിക്കു മനസിലായത്. അതനുസരിച്ച് കമ്പനികളുടെ ഓഹരി വില കുത്തനേ വീണു.
തൊഴിലുറപ്പ് ഉറപ്പില്ലേ?
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയോടു ബജറ്റ് നിഷേധാത്മക നിലപാടാണു കാണിക്കുന്നത്. 2021-22ൽ ഈ പദ്ധതിയിൽ 98,468 കോടി രൂപ ചെലവാക്കിയതാണ്. കഴിഞ്ഞ വർഷം ബജറ്റിൽ നീക്കിവച്ചത് 73,000 കോടി രൂപ. വിമർശനങ്ങളെ തുടർന്നു പിന്നീട് തുക കൂട്ടുമെന്നു പറഞ്ഞു. പുതുക്കിയ എസ്റ്റിമേറ്റിൽ തുക 89,400 കോടിയായി. ഇപ്പോൾ 2023-24 ലേക്ക് വകയിരുത്തിയിരിക്കുന്നത് 60,000 കോടി രൂപ മാത്രം. പദ്ധതി ഇല്ലാതാക്കാനുള്ള ഗൂഢലക്ഷ്യം സർക്കാരിനുണ്ടെന്നാണു പ്രതിപക്ഷം ഇതു വച്ചു വിമർശിക്കുന്നത്.
ഒരു “കാരുണ്യം’’
ബ്രിട്ടനിൽ ഉയർന്ന വരുമാനക്കാർക്കുള്ള നികുതി വെട്ടിക്കുറച്ച നടപടിയാണ് ലിസ് ട്രസിന്റെ മന്ത്രിസഭയെ ആഴ്ചകൾക്കകം വീഴ്ത്തിയത്. ഈ ബജറ്റിലുമുണ്ട് അത്തരമാെരു നടപടി. രാജ്യത്ത് ഏറ്റവും ഉയർന്ന വരുമാനമുള്ള (അഞ്ചു കോടിയിലധികം രൂപ വാർഷിക വരുമാനം) വിഭാഗങ്ങൾക്ക് നികുതിയുടെ 37 ശതമാനം വരുന്ന ഒരു സർചാർജ് ഉണ്ട്. അതു വരുമ്പോൾ അവരുടെ നികുതി ബാധ്യത വരുമാനത്തിന്റെ 42.7 ശതമാനമാകും. ആ സർചാർജ് 25 ശതമാനമായി കുറച്ചു. അപ്പോൾ നികുതി ബാധ്യത 39 ശതമാനമായി താഴും. ഇന്ത്യയിൽ ഇതേച്ചൊല്ലി രാഷ്ട്രീയ കോലാഹലം ഉണ്ടാകാനിടയില്ല. എങ്കിലും അതിസമ്പന്നവിഭാഗത്താേടു കാണിച്ച ഈ ""കാരുണ്യം’’ ശ്രദ്ധിക്കപ്പെടും.
ദേശീയ സമ്പാദ്യത്തിനു നേട്ടം
ദേശീയ സമ്പാദ്യ പദ്ധതിയിൽ ചില കാര്യങ്ങൾ ആകർഷകമാക്കിയത് പലരെയും സന്തോഷിപ്പിക്കും.
► സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലെ നിക്ഷേപ പരിധി 15 ലക്ഷത്തിൽനിന്നു 30 ലക്ഷം രൂപയാക്കി. എട്ടു ശതമാനമാണ് ഇതിലെ പലിശ.
► മന്ത്ലി ഇൻകം സ്കീമിലെ പരിധി ഒൻപതു ലക്ഷം രൂപയാക്കി. ജോയിന്റ് അക്കൗണ്ടിനു പരിധി 15 ലക്ഷം രൂപ. പലിശ 7.1 ശതമാനം.
► പുതിയ നിക്ഷേപ പദ്ധതി- മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് - പ്രഖ്യാപിച്ചു. 2025 മാർച്ച് വരെയാണ് ഈ രണ്ടു വർഷ പദ്ധതി. സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ പണം നിക്ഷേപിക്കാം. 7.5 ശതമാനം വാർഷിക പലിശ കിട്ടും.
മൂലധനച്ചെലവിൽ വർധന
ബജറ്റ് ഗൗരവമായി വിലയിരുത്തുമ്പോൾ എടുത്തു പറയാവുന്ന പ്രധാന നല്ല കാര്യങ്ങൾ ചുവടെ പറയാം.
► മൂലധനച്ചെലവിൽ കൂറ്റൻ വർധന. 33 ശതമാനം കൂട്ടി 10 ലക്ഷം കോടിയാക്കി അതിനുള്ള വിഹിതം. ഇതു ജിഡിപി യുടെ 3.3 ശതമാനം വരും. വേറേ കണക്കിൽ വരുന്ന മൂലധനച്ചെലവ് പെടുത്തിയാൽ തുക 13.7 ലക്ഷം കോടിയാകും. ജിഡിപിയുടെ 4.5 ശതമാനത്തിലെത്തും. സ്വകാര്യ മേഖലയും ഇതേ ആവേശം കാണിച്ചാൽ മൊത്തം മൂലധന നിക്ഷേപം ജിഡിപിയുടെ 30 ശതമാനത്തിനു മുകളിൽ എത്തിക്കാം.
► പിഎം ആവാസ് യോജനയ്ക്കുള്ള വിഹിതം 66 ശതമാനം വർധിപ്പിച്ച് 79,000 കോടി രൂപയാക്കി. ഗ്രാമീണ ഭവന നിർമാണ മേഖലയ്ക്ക് ഉത്തേജനമാകും. ഈ വർധന പറയുന്നത് കഴിഞ്ഞ വർഷം ബജറ്റിൽ പറഞ്ഞ തുക വച്ചാണ്. പുതുക്കിയ കണക്കിൽ 48,000 കോടി എന്നത് 77,130 കോടിയാക്കിയിരുന്നു. അതു വച്ചു നോക്കുമ്പോൾ നാമമാത്ര വർധനയേ ഉള്ളൂ. എങ്കിലും സർക്കാരിന്റെ അവകാശവാദം സ്വീകരിക്കാം.
► കമ്മി കുറയ്ക്കാൻ ആഗ്രഹിക്കുന്നു. രണ്ടുതരം കമ്മികൾ ഉണ്ട്. റവന്യു കമ്മിയും ധനകമ്മിയും. റവന്യു കമ്മി ഇല്ലാതാക്കണം, ധനകമ്മി ജിഡിപി യുടെ മൂന്നു ശതമാനമാക്കണം എന്ന ലക്ഷ്യം സ്വീകരിച്ചിട്ട് 20 വർഷമായി. ഇതുവരെ അതു പാലിക്കാൻ കഴിഞ്ഞിട്ടില്ല. ഈ വർഷം 9.9 ലക്ഷം കോടി റവന്യു കമ്മിയും 16.61 ലക്ഷം കോടി ധനകമ്മിയും ലക്ഷ്യമിട്ടു. ഇപ്പോൾ പുതുക്കിയ എസ്റ്റിമേറ്റിൽ പറയുന്നത് ഇവ യഥാക്രമം 11.1 ലക്ഷം കോടിയും 17.55 ലക്ഷം കോടിയും ആകുമെന്നാണ്.
വിലക്കയറ്റം മൂലം ജിഡിപി കൂടിയതു കൊണ്ട് ധനകമ്മി 6.4 ശതമാനം എന്ന ലക്ഷ്യത്തിൽ നിന്നു. അടുത്ത വർഷം ധനകമ്മി അര ശതമാനം താഴ്ത്തി 5.9 ശതമാനമാക്കും എന്നാണു മന്ത്രി പറയുന്നത്. അപ്പോഴും കമ്മിത്തുക 17.87 ലക്ഷം കോടി രൂപയിലേക്കു വളരും. എങ്കിലും ശതമാനക്കണക്കു പാലിക്കാൻ ധനമന്ത്രിക്ക് കഴിയട്ടെ എന്നാശിക്കാം.
കമ്മി കൂടുമ്പോൾ കൂടുതൽ കടം എടുക്കണം. ആ കടങ്ങൾക്കു പലിശയുണ്ട്. ഇപ്പോൾ ബജറ്റ് ചെലവിന്റെ 20 ശതമാനം പലിശയ്ക്കാണ്. 45 ലക്ഷം കോടി രൂപ ചെലവാക്കുന്നതിൽ 10.8 ലക്ഷം കോടി. ഇതു തുടർന്നു പോകാനാവില്ല. അതുകൊണ്ടാണ് കമ്മി കുറയ്ക്കലിനു നിർബന്ധിക്കുന്നത്.
പേരുദോഷം മാറിയില്ല, കൈയടി നീണ്ടുനിന്നില്ല
12:50 AM Feb 02, 2023 | Deepika.com