റ്റി.സി. മാത്യു
ഓപ്പറേഷൻ താമരയാണു രാഷ്ട്രീയത്തിലെ ചർച്ചാവിഷയം. ബിജെപി പണവും സ്വാധീനവും ഉപയോഗിച്ച് മറ്റു പാർട്ടിക്കാരെ വശത്താക്കുന്നതാണല്ലാേ അത്. അതുപോലെ സാമ്പത്തിക രംഗത്തെ ഓപ്പറേഷൻ താമര ആകുമോ നാളെ നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റ്?
രണ്ടാം മാോദി സർക്കാരിന്റെ അവസാനത്തെ പൂർണവർഷ ബജറ്റാണിത്. ഈ വർഷം ഒൻപതു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കണം. അവയിലെല്ലാം വെറും വിജയമല്ല സമ്പൂർണ വിജയമാണു ബിജെപി ലക്ഷ്യമിടുന്നത്. അതിനു സഹായകമായ ഒരു ബജറ്റ് നിർമല അവതരിപ്പിക്കണം എന്നാണു ബിജെപിയും അതിനു പിന്നിലെ സെെദ്ധാന്തിക ശക്തിയായ ആർഎസ്എസും ആഗ്രഹിക്കുന്നത്. അതായതു ബജറ്റിലൂടെ ഒരു ഓപ്പറേഷൻ താമര.
ഇടത്തരക്കാർക്കു വേണ്ടി
അതെന്താണ്? രണ്ടാഴ്ച മുമ്പ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കാര്യം വ്യക്തമാക്കി. രാജ്യത്തെ ഇടത്തരക്കാർക്കു വേണ്ട തരത്തിലാകണം ബജറ്റ്. ഇടത്തരക്കാരെ അലട്ടുന്ന പ്രശ്നങ്ങൾ മൂന്നാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, അസമത്വം. ഇവയ്ക്കു പരിഹാരം നിർദേശിക്കുന്നതാകണം ബജറ്റ്. ഇത് ഒരു നിർദേശം എന്നതിലുപരി വിമർശനവും കൂടിയാണ്. സർക്കാരിന്റെ നയപരിപാടികൾ ഈ വിഷയങ്ങൾ പരിഹരിക്കുന്നതിന് ഉതകുന്നവയല്ല എന്ന വിമർശനം.
വിലയും തൊഴിലും
കഴിഞ്ഞ വർഷം മൊത്തമെടുത്താൽ 6.3 ശതമാനമാണ് ചില്ലറ വിലക്കയറ്റം. (ഡിസംബറിൽ 5.72 ശതമാനമായി കുറഞ്ഞിരുന്നു.) ഇതു പാർലമെന്റ് റിസർവ് ബാങ്കിനു നൽകിയിട്ടുള്ള സഹനപരിധിയായ ആറു ശതമാനത്തിലും കൂടുതലാണ്. വിലക്കയറ്റം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് പലിശനിരക്ക് പല തവണ കൂട്ടി. രാജ്യത്തു പലിശഭാരം കൂടിയതിനനുസരിച്ചു വിലക്കയറ്റം ഇടിഞ്ഞിട്ടില്ല.
തൊഴിലില്ലായ്മ ഡിസംബറിൽ 8.3 ശതമാനമാണെന്ന് സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കാേണമി (സിഎംഐഇ) യുടെ സർവേ കാണിക്കുന്നു. 16 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒന്നേകാൽ കോടി യുവാക്കൾ പ്രതിവർഷം തൊഴിലർഥികളായി വരുന്ന രാജ്യത്ത് ഇതു താങ്ങാവുന്ന ഒരു സംഖ്യയല്ല.
50 ശതമാനത്തിനു 13 ശതമാനം മാത്രം
ഏറ്റവും സമ്പന്നരായ ഒരു ശതമാനം ദേശീയ സമ്പത്തിന്റെ 22 ശതമാനം അനുഭവിക്കുന്നു. ഉയർന്ന വരുമാനക്കാരായ 10 ശതമാനത്തിന്റെ കൈയിലാണ് മൊത്തം സമ്പത്തിന്റെ 57 ശതമാനം. വരുമാനത്തിൽ താഴെ നിൽക്കുന്ന ജനസംഖ്യയുടെ 50 ശതമാനം കൈയാളുന്നത് ആകെ സമ്പത്തിന്റെ 13 ശതമാനം മാത്രം. 2022ലെ ലോക അസമത്വ റിപ്പോർട്ടിലെ ഈ വിവരങ്ങൾ മറ്റു സർവേകളും ശരിവയ്ക്കുന്നവയാണ്.
ഒട്ടും സുഖകരമല്ല ഈ കണക്കുകൾ. അതാണു ഹൊസബലെ എടുത്തു പറഞ്ഞത്. മോദി സർക്കാരിന്റെ ബജറ്റുകൾ ചെറിയൊരു സമ്പന്നവിഭാഗത്തെ മാത്രം സഹായിക്കുന്നു എന്ന വിമർശനം ജനങ്ങളുടെ മനസിൽ പതിയുന്നുണ്ടെന്ന ഏറ്റുപറച്ചിലാണു ഹൊസബലെയുടെ പ്രസ്താവന.
ഇടത്തരക്കാർക്കു മെട്രോ!
എന്നാൽ അതിനോടുള്ള ധനമന്ത്രിയുടെ പ്രതികരണം വിമർശനങ്ങളെ ഉൾക്കൊള്ളുന്നതായില്ല. താൻ ഇടത്തരക്കാരിയാണെന്നും ഇടത്തരക്കാരുടെ പ്രശ്നങ്ങൾ തനിക്കറിയാമെന്നും അവർ പറഞ്ഞു. വർഷങ്ങളായി ആദായനികുതി വർധിപ്പിക്കാത്തതും 27 നഗരങ്ങളിൽ മെട്രോ സർവീസ് തുടങ്ങിയതും 100 നഗരങ്ങൾ സ്മാർട്ട് ആക്കുന്നതുമൊക്കെ ഇടത്തരക്കാരെ സഹായിക്കുന്ന കാര്യങ്ങളാണെന്നും പറഞ്ഞു.
ഹൊസബലെ പറഞ്ഞതിലെ പാൊരുൾ ധനമന്ത്രി ഉൾക്കാെണ്ടില്ല എന്നു വേണം ഇതിൽ നിന്നു മനസിലാക്കാൻ. ഈ മനോഭാവമാണു തുടരുന്നതെങ്കിൽ നിർമല സീതാരാമന്റെ ബജറ്റിൽനിന്നു രാജ്യത്തെ ഇടത്തരക്കാർക്കു കാര്യമായ പ്രതീക്ഷകൾ വേണ്ട.
കഴിഞ്ഞ ഏതാനും വർഷങ്ങളെ അപേക്ഷിച്ച് നല്ല സാമ്പത്തിക അന്തരീക്ഷത്തിലാണ് ഈ ബജറ്റ് വരുന്നത്. മാർച്ച് 31ന് അവസാനിക്കുന്ന ധനകാര്യവർഷം ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ച ഏഴു ശതമാനം എന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻഎസ്ഒ) നിഗമനം. സ്ഥിരവിലയിലെ വളർച്ചയാണിത്. ഇതു വർഷാരംഭ പ്രതീക്ഷയിലും അല്പം കുറവാണ്. എന്നാൽ തന്നാണ്ടുവിലയിൽ വളർച്ച പ്രതീക്ഷിച്ചതിലും കൂടുതലായി. 258 ലക്ഷം കോടി രൂപ പ്രതീക്ഷിച്ചാണ് 2022-23 ലെ ബജറ്റ് തയാറാക്കിയത്. ഇപ്പോഴത്തെ നിഗമനം 273 ലക്ഷം കോടി.
നികുതി കൂടി, കമ്മിയിൽ ആശ്വാസം
ജിഡിപി വർധിച്ചതിൽ വലിയ പങ്ക് വിലക്കയറ്റത്തിന്റേതാണ്. രാജ്യത്തെ ഭരണമികവല്ല. എങ്കിലും അതിന്റെ ചില ഗുണഫലങ്ങൾ സർക്കാരിനു കിട്ടും. അതിലൊന്നാണു നികുതി വരുമാനത്തിലെ വർധന. ജിഎസ്ടി പിരിവ് പ്രതിമാസ ശരാശരി 1.45 ലക്ഷം കോടി രൂപയിലധികമായി. 2021-22 ൽ 1.23 ലക്ഷം കോടി രൂപയായിരുന്നു പ്രതിമാസ ശരാശരി. വർധന 18 ശതമാനം. പ്രത്യക്ഷ നികുതിയിലും സമാന വർധന ഉണ്ട്.
നികുതി വരവു കൂടുമ്പോൾ കൂടുതൽ പണം ചെലവു ചെയ്യാം. ഈ വർഷം ഭക്ഷ്യ, രാസവള സബ്സിഡികൾ കണക്കാക്കിയിരുന്നതിലും വളരെ കൂടുതലാണ്. അവ മൂലം കമ്മി വർധിക്കാതിരിക്കാൻ ഉയർന്ന ജിഡിപി സഹായിക്കും. ജിഡിപിയുടെ 6.4 ശതമാനം കമ്മിയാണു കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ചത്. അതായതു 16.61 ലക്ഷം കോടി രൂപ. ജിഡിപി തുക കൂടിയതിനാൽ കുറേക്കൂടി കമ്മി വന്നാലും കുഴപ്പമില്ല.
ഇക്കൊല്ലം ജിഡിപിയുടെ തന്നാണ്ടുമൂല്യം കൂടിയതുകൊണ്ട് അടുത്ത വർഷത്തേക്കു വളർച്ച കൂടി നിൽക്കണമെന്നില്ല. എങ്കിലും ഉയർന്ന അടിത്തറയിൽനിന്നു വളരാം. നികുതി വരുമാനവും മറ്റും അതനുസരിച്ചു പ്രതീക്ഷിക്കാം. കമ്മി കുറച്ചുകൊണ്ടു വരാം. ആറു ശതമാനത്തിനു താഴെ ധനകമ്മി എത്തിക്കാം.
ഒപ്പം നിർമല സീതാരാമനു വേണമെങ്കിൽ ഇടത്തരക്കാരെ സന്തോഷിപ്പിക്കാൻ ആദായനികുതിയിൽ ചില്ലറ ഇളവുകൾ നൽകാം. പിഎം കിസാൻ യോജന പോലുള്ള ക്ഷേമ പദ്ധതികളുടെ തുക കൂട്ടാം. വിലക്കയറ്റം മൂലം യഥാർഥത്തിൽ അധികച്ചെലവില്ലാതെ ചെയ്യാവുന്ന ഇത്തരം പല കാര്യങ്ങളുണ്ട്. ഈ ചെപ്പടിവിദ്യകളെങ്കിലും നിർമല നടത്തുമോ എന്നാണറിയേണ്ടത്.
കാതലായ പ്രശ്നം
അപ്പോഴും കാതലായ പ്രശ്നം കിടക്കുന്നു. തൊഴിലും വരുമാനവും കൂട്ടൽ. വിലക്കയറ്റംകൊണ്ടു കാണുന്ന വരുമാനവർധന താെഴിൽ കൂട്ടില്ല. തൊഴിൽ കൂടാൻ മൂലധന നിക്ഷേപം വേണം. അതു വേണ്ടത്ര നടക്കുന്നില്ല. ജിഡിപിയുടെ 30 ശതമാനത്തിലും കുറവാണത്. എന്തുകൊണ്ട് എന്നതിനുള്ള ഉത്തരം. ഉത്പാദനം കൂട്ടിയാൽ വിൽപ്പന നടക്കും എന്ന് ഉറപ്പില്ല എന്നതാണ്. അത് എന്തുകൊണ്ട് എന്നു ചോദിച്ചാൽ സാധാരണക്കാരുടെ കൈയിൽ പണമില്ല എന്ന ഉത്തരം കിട്ടും.
രാജ്യത്തെ ടു വീലർ കമ്പനികളുടെ 100 സിസി ബൈക്കുകളുടെ വിൽപ്പന കുറയുന്നു. പവർ കൂടിയ ഇനങ്ങൾക്കു വിൽപ്പന കുതിക്കുന്നു. കാർ കമ്പനികളുടെ എൻട്രി ലെവൽ കാറുകൾക്കു ഡിമാൻഡ് കുറവ്, എസ്യുവികൾക്കു വൻ ഡിമാൻഡ്. സാധാരണ സോപ്പും അലക്കു പൊടിയും ടൂത്ത് പേസ്റ്റും വിൽക്കുന്ന കമ്പനികൾക്കു വിൽപ്പന വർധിപ്പിക്കാൻ പ്രയാസം. ലക്ഷ്വറി ഉത്പന്നങ്ങൾ വിൽക്കുന്നവർ ഡിമാൻഡിനനുസരിച്ച് ഉത്പന്നം നൽകാൻ കഴിയാതെ വിഷമിക്കുന്നു.
ഇതാണു രാജ്യത്തെ പുതിയ അവസ്ഥ. താഴെത്തട്ടിൽ പണം കുറവ്. മേൽത്തട്ടിൽ ധാരാളം. ഇതാണ് ആർഎസ്എസ് നേതാവ് പറഞ്ഞ അസമത്വം. തൊഴിലില്ലായ്മ മാറ്റാൻ നടപടികൾ ഉണ്ടായാലേ അസമത്വം കുറയൂ. അതിനു നിർമല സീതാരാമൻ ഒരുങ്ങിയോ? ഉയർന്ന വരുമാനം ഉപയോഗിച്ച് അതിനു പദ്ധതികൾ ഉണ്ടാക്കുമോ?
ബജറ്റിൽ പ്രതീക്ഷിക്കുന്നത്
1. ആദായനികുതി ഒഴിവുപരിധിയിൽ വർധന. രണ്ടര ലക്ഷം രൂപ പരിധി നിശ്ചയിച്ചിട്ടു വർഷങ്ങളായി. വിലക്കയറ്റം പരിധി ഉയർത്തലിനു മതിയായ ന്യായമാണ്.
2. നികുതി സ്ലാബുകളിൽ മാറ്റം. പല നിർദേശങ്ങളും പരിഗണനയിൽ ഉണ്ടെങ്കിലും വരുമാനനഷ്ടം എന്ന ഭയം മൂലം ഗവണ്മെന്റ് അതിൽനിന്ന് ഇതുവരെ മാറി നിൽക്കുകയായിരുന്നു.
3. പാർപ്പിട നിർമാണം പ്രാേത്സാഹിപ്പിക്കാൻ നികുതി ഒഴിവോ റിബേറ്റോ വർധിപ്പിക്കണമെന്ന നിർദേശം അനുഭാവപൂർവം പരിഗണിക്കപ്പെടാം. പാർപ്പിട നിർമാണത്തിലെ ഉണർവ് സിമന്റ്, സ്റ്റീൽ തുടങ്ങി മറ്റു വ്യവസായങ്ങളെയും സഹായിക്കും.
4. ഇറക്കുമതിച്ചുങ്കം: കുറേ ഇനങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാൻ സാധ്യത. ആഭ്യന്തര ഉത്പാദനം പ്രാേത്സാഹിപ്പിക്കുകയാണു ലക്ഷ്യം. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിൽ മുവായിരത്തിലധികം ഉത്പന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതിച്ചുങ്കം കൂട്ടി. ആ പ്രവണത തുടരും. ഒട്ടുമിക്ക രാജ്യങ്ങളും ഇറക്കുമതിക്കു തീരുവ കൂട്ടുന്നു എന്നത് ഇന്ത്യക്കു ന്യായവാദവുമാകും.
ഇടത്തരക്കാർക്കു പ്രതീക്ഷ വേണോ?
10:21 PM Jan 30, 2023 | Deepika.com