ഗാന്ധിജിയുടെ വധത്തിനു കാരണമായി അദ്ദേഹത്തിന്റെ എതിരാളികൾ പ്രധാനമായും നിരത്തിയത് മൂന്നു കാര്യങ്ങളാണ്. ഒന്നാമത്, ഗാന്ധിജിയാണ് പാക്കിസ്ഥാന്റെ രൂപീകരണത്തിനു കാരണക്കാരൻ. രണ്ട്, ഇന്ത്യാ-പാക് വിഭജനത്തെത്തുടർന്ന് മുൻനിശ്ചയപ്രകാരം നഷ്ടപരിഹാരമായി പാക്കിസ്ഥാന് കൊടുക്കുവാനുണ്ടായിരുന്ന ബാക്കി 55 കോടി രൂപ സംഘർഷ പശ്ചാത്തലത്തിലും കൊടുക്കണമെന്ന ഗാന്ധിജിയുടെ നിർബന്ധം. മൂന്ന്, ഗാന്ധിജിയുടെ മുസ്ലിം പ്രീണനനയം. ഇവയ്ക്കു പുറമേ ഹിന്ദുമതത്തെപ്പറ്റിയും ജാതിവ്യവസ്ഥയെ സംബന്ധിച്ചും ഗാന്ധിജിക്കുണ്ടായിരുന്ന സമീപനവും പ്രവർത്തനങ്ങളും പൂന-കൊങ്കൺ പ്രദേശങ്ങളിലുള്ള ബ്രാഹ്മണരെ ചൊടിപ്പിച്ചിരുന്നു.
ആ ദിനം
ഗാന്ധിജിക്കെതിരേ ആറു തവണ വധശ്രമങ്ങൾ നടന്നു. ഇതിൽ നാലിലും ഗോഡ്സെ പങ്കാളിയുമായി. 1934ൽ ആണ് ആദ്യവധശ്രമം നടന്നത്. കസ്തൂർബയോടൊത്ത് ഗാന്ധിജി പൂനയിലെ മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ പ്രഭാഷണത്തിനു വന്നവേളയിലായിരുന്നു അത്. ഗാന്ധിജിയുടേതെന്നു ധരിച്ച് കാറിനുനേരേ ബോംബ് എറിഞ്ഞെങ്കിലും വാഹനം മാറിപ്പോയതിനാലാണ് അദ്ദേഹം അന്നു രക്ഷപ്പെട്ടത്. പിന്നീട് 1944ൽ രണ്ടു തവണയും 1946ൽ ഒരു തവണയും 1948 ജനുവരി 20നും നടന്ന വധശ്രമങ്ങൾ വിഫലമായി. ഈ വധശ്രമങ്ങളൊന്നും വ്യക്തിപരമായി അദ്ദേഹത്തെ അസ്വസ്ഥനാക്കിയില്ല.
1948 ജനുവരി 30ന് വൈകുന്നേരം പതിവുപോലെ ബിർളാഹൗസിന്റെ അങ്കണത്തിൽ സംഘടിപ്പിച്ച സർവമതപ്രാർഥനായോഗം ആരംഭിക്കാനിരിക്കെ വേദിയിലേക്ക് കടന്നുവന്ന ഗാന്ധിജിയെ നമസ്കരിച്ചതിനുശേഷം താൻ വളരെ ശ്രമകരമായി സ്വന്തമാക്കിയ ഇറ്റാലിയൻ നിർമിത റിവോൾവറിൽനിന്നു മൂന്നു തവണയാണ് ഗോഡ്സെ നിറയൊഴിച്ചത്. പലതവണ പരാജയപ്പെട്ട വധശ്രമം അനായാസം വിജയകരമായി പൂർത്തീകരിച്ചതിൽ ഗോഡ്സെപോലും സ്തബ്ധനായി എന്നാണ് അദ്ദേഹത്തെ കീഴ്പ്പെടുത്തിയ അമേരിക്കൻ എംബസിയിലെ ചെറുപ്പക്കാരനായ വൈസ്കോൺസിൽ ഹെർബർട്ട് റെയിനർ പറഞ്ഞത്.
കലാപ ഇന്ത്യ
വെറും ഒരു ഹിന്ദുനേതാവ് എന്ന നിലയിൽ ഗാന്ധിജിയെ വീക്ഷിച്ചിരുന്ന മുസ്ലിംകളാണ് കൊലപാതകി എന്ന തെറ്റിദ്ധാരണ ബോംബെയിലും ലക്നൗവിലും കലാപങ്ങൾക്കു വഴിതെളിച്ചു. അടിയുറച്ച ഹിന്ദു വിശ്വാസിയായ ഗാന്ധിയെ ഒരു ഹിന്ദുതന്നെ വധിച്ചു എന്നത് പല ഹൈന്ദവർക്കും അവിശ്വസനീയമായ വാർത്തയായിരുന്നു. ചിത്പവൻ ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ഗോഡ്സെയും സഹോദരൻ ഉൾപ്പെടെയുള്ള കൂട്ടാളികളും ആണ് ഈ വധത്തിനു പിന്നിൽ എന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് ഈ വിഭാഗത്തിനെതിരേ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വ്യാപകമായ അക്രമവും കൊലയും കൊള്ളിവയ്പും നടന്നു.
എണ്ണത്തിൽ ന്യൂനപക്ഷമായിരുന്നെങ്കിലും സാന്പത്തികമായും രാക്ഷ്ട്രീയമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും മഹാരാഷ്ട്രയിൽ മുന്നിട്ടുനിന്നിരുന്ന ചിത്പവൻ ബ്രാഹ്മണർ ഭൂരിപക്ഷംവരുന്ന ഇതര സമുദായക്കാരുടെ കണ്ണിലെ കരടായിരുന്നു എന്നതും ആക്രമണത്തിന് ആക്കംകൂട്ടി. അയ്യായിരത്തിൽപ്പരം ബ്രാഹ്മണർ കൊല്ലപ്പെട്ട പ്രസ്തുത ആക്രമണത്തിൽ സവർക്കറുടെ സഹോദരനും ഇരയായി. ഗോഡ്സെയുടെ നേതൃത്വത്തിൽ നടന്ന ഈ പാതകത്തിന് ആ സമൂഹം വലിയ ഒരു വില കൊടുക്കേണ്ടിവന്നു.
ലോകം ഞെട്ടി
ഗാന്ധിജിയുടെ മരണം ലോകജനതയുടെയിടയിൽ ഞെട്ടലുണ്ടാക്കി. ഗാന്ധിജിയുടെ വിയോഗത്തോടെ ഇന്ത്യാമഹാരാജ്യം ഛിന്നഭിന്നമാകും എന്നുപോലും പലരും കരുതി. നാലു കോടിയോളം വരുന്ന മുസ്ലിം ജനതയുടെ സംരക്ഷകന്റെ അഭാവം രാജ്യത്ത് നിയമ, സമാധാനപ്രശ്നം സൃഷ്ടിക്കാൻ ഇടയാക്കുമെന്നും ഒരുപക്ഷേ ബ്രിട്ടീഷ് സഹായം തുടർന്നും സ്വീകരിക്കേണ്ടിവരുമെന്നും ഒരു മുൻ ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. ഈ ചിന്തകളെല്ലാം അപ്രസക്തമാണെന്ന് കാലംതെളിയിച്ചു.
പുതിയ അധ്യായം
ഗാന്ധിജിയുടെ മരണം ഇന്ത്യൻ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിക്കുവാൻ ഇടയാക്കി. അതിതീവ്രമായി നിലനിന്നിരുന്ന ഹിന്ദു-മുസ്ലിം സംഘർഷം സ്വിച്ചിട്ടതുപോലെ ഇല്ലാതായി. ഗൗരവപരമായ ഒരു വർഗീയലഹള പിന്നീട് ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ടത് പതിറ്റാണ്ടുകൾക്കുശേഷമാണ്. ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയും വിജയമായി ഗാന്ധിജിയുടെ വിയോഗത്തെ ഇന്ത്യ കാണുകയും ഈ പശ്ചാത്തലം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നെഹ്റുവിന്റെ നേതൃത്വത്തിൽ കൈക്കൊള്ളുകയും ചെയ്തു. പരസ്പരം വിയോജിച്ചുനിന്നിരുന്ന സർദാർ വല്ലഭഭായി പട്ടേലും നെഹ്റുവും എല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇവർ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി ദീർഘനേരം പട്ടേലുമായി സംസാരിച്ചതിനുശേഷമായിരുന്നു ഗാന്ധിജി തന്റെ പ്രാർഥനായോഗത്തിന് എത്തിയത്. പ്രാർഥനയ്ക്കുശേഷം നെഹ്റുവുമായി സംഭാഷണം നടത്താൻ തീരുമാനിച്ചിരുന്നു.
ഗാന്ധിജിയുടെ മരണവും മരണാനന്തര ചടങ്ങുകളും രാഷ്ട്രീയ സംഭവമായി മാറി. അയ്യായിരത്തിൽപ്പരം ഇന്ത്യൻ പട്ടാളക്കാരുടെയും പോലീസുകാരുടെയും അകന്പടിയോടെയായിരുന്നു ഗാന്ധിജിയുടെ അന്ത്യയാത്ര. ലെനിനെപ്പോലെ ഭൗതികശരീരം എംബാം ചെയ്തു സൂക്ഷിക്കണം എന്ന് അഭിപ്രായം വന്നെങ്കിലും ഗാന്ധിയൻ ആദർശങ്ങൾക്കു വിരുദ്ധമായതിനാൽ നെഹ്റു അംഗീകരിച്ചില്ല. ഗാന്ധിജിയുടെ ചിതാഭസ്മം ഇന്ത്യയിലെ എല്ലാ പ്രധാന നദികളിലും ഒഴുക്കുകവഴി രാജ്യത്തിന്റെ ഐക്യവും ഗാന്ധി വിഭാവനം ചെയ്ത മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കാൻ സാധിച്ചു. വർഗീയലഹള നിലനിന്നിരുന്ന പ്രദേശങ്ങളിലും ചിതാഭസ്മം കൊണ്ടുപോയതിലൂടെ മതസൗഹാർദസന്ദേശം എത്തിക്കാൻ വഴിതെളിച്ചു.
മരണംകണ്ട മഹാത്മ
1909ൽ ദക്ഷിണാഫ്രിക്കയിൽവച്ച് തന്റെ മരുമകനായ മഗൻലാൽ ഗാന്ധിക്ക് എഴുതി. ഒരുപക്ഷേ ഞാൻ എന്റെ നാട്ടുകാരുടെ തന്നെ ആക്രമണത്തിൽ കൊല്ലപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാൽ നിങ്ങൾ അത് ആഘോഷിക്കണം. അതുവഴി ഹിന്ദു-മുസ്ലിം ഐക്യം ദൃഢമാക്കുവാൻ സാധിക്കും. ഇതുതന്നെയാണ് 1948ൽ അദ്ദേഹത്തിന്റെ മരണത്തോടെ സംജാതമായത് എന്നു കാണാം.
പലപ്പോഴും രക്തസാക്ഷിത്വം പുതിയ ആക്രമണത്തിനു തിരിതെളിക്കുന്പോൾ ഗാന്ധിജിയുടെ രക്തസാക്ഷിത്വം അക്രമത്തിനും വിദ്വേഷത്തിനും എതിരേയുള്ള ഒരു പ്രഖ്യാപനത്തിനാണ് വഴിതെളിഞ്ഞത്. അക്രമവാസന ഇന്ത്യൻ സംസ്കാരത്തിന്റെ മുഖമുദ്രയല്ല എന്നും അതു പാശ്ചാത്യ സംസ്കാരത്തിന്റെ ഉത്പന്നമാണെന്നും ഗാന്ധിജി വാദിച്ചിരുന്നു. ഗോഡ്സേക്കു പ്രചോദനം നല്കിയ സവർക്കർ, എതിരാളികളെ വധിക്കുക എന്നത് ഒരു ഹൈന്ദവരീതിയാണെന്നും തീവ്ര അഹിംസാവാദികൾ ഹൈന്ദവവിരുദ്ധരാണെന്നും ഈ അഹിംസാവാദികളെ ഉന്മൂലനം ചെയ്യേണ്ടത് ഹിന്ദുധർമത്തിൽ അധിഷ്ഠിതമാണെന്നും ശഠിച്ചു. രാമായണത്തിലും ഗീതയിലും കാണുന്ന അക്രമ സംഭവങ്ങളും രീതികളും ഇതിനുദാഹരണമാണെന്നും വാദിച്ചു. ഗോഡ്സെയുടെ ഗാന്ധിവധം, ബ്രിഹദ്രത്തിനെ പുഷ്യാമിത്രൻ വധിച്ചതിനു സമാനമായിട്ടാണ് സവർക്കർ വിശേഷിപ്പിച്ചത്. അഹിംസാമാർഗം അവലംബിച്ച അശോകനെയും ദേശവിരുദ്ധനായിട്ടാണ് സവർക്കർ ചിത്രീകരിച്ചത്.
ഗോഡ്സെയെ മഹത്വവത്കരിക്കുന്ന പ്രവണത ഇന്നും നമ്മുടെ രാജ്യത്ത് കാണാൻ സാധിക്കും. ഗാന്ധിജിയുടെ കോലം സൃഷ്ടിച്ച് അതിലേക്ക് നിറയൊഴിക്കുന്നവർ അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ഈ ആശയങ്ങളാണ് ഇന്ത്യയുടെ യഥാർഥ ശക്തി എന്നു നാം വിസ്മരിച്ചുകൂടാ.
ഡോ. ജോൺ മൂലക്കാട്ട്
(കാസർഗോഡ് കേന്ദ്ര സർവകലാശാലയിലെ സീനിയർ പ്രഫസറും ഡീനുമായിരുന്ന
ലേഖകൻ ഇപ്പോൾ എംജി യൂണിവേഴ്സിറ്റിയിൽ ഐസിഎസ്എസ്ആർ സീനിയർ
ഫെലോ ആണ്.)
ഗാന്ധിവധം പശ്ചാത്തലം ഫലങ്ങള്
04:01 AM Jan 30, 2023 | Deepika.com