അനന്തപുരി /ദ്വിജന്
2002ൽ നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ച് 21 വർഷങ്ങൾക്കു ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി കുറ്റക്കാരനാണെന്നു സ്ഥാപിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്ന ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കോർപറേഷന്റെ ലക്ഷ്യം എന്താവണം? ലോകമാകെ കടുത്ത സാന്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുന്പോൾ വലിയ പിരിച്ചുവിടലുകൾ ഒന്നും ഇല്ലാതെ പിടിച്ചുനിൽക്കുന്ന ഭാരതത്തെ പിടിച്ചുകുലുക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സംപ്രേഷണം എന്നു കരുതുന്നവരുണ്ട്.
2024ൽ ഭാരതത്തിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ 18നും 25നും ഇടയ്ക്കുള്ള ഹിന്ദുക്കളായ വോട്ടർമാരെ മോദിഭക്തരും ബിജെപി അനുഭാവികളുമാക്കുന്നതിനുള്ള കളിയല്ലേ ഈ സംപ്രേഷണം? ഇക്കഴിഞ്ഞ 16-17 തീയതികളിൽ ഡൽഹിയിൽ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ പ്രസംഗിച്ച മോദി, 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് 18നും 25നും ഇടയിലുള്ള യുവാക്കളെ പ്രത്യേകം ലക്ഷ്യം വയ്ക്കണമെന്ന് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. അവർക്ക് കഴിഞ്ഞകാല സംഭവങ്ങൾ പലതും അറിയില്ലെന്നതാണ് പ്രധാനമന്ത്രി മോദി അതിനു ന്യായമായി പറഞ്ഞ കാരണം. ഇതിനു പിന്നാലെയാണ് 2002ൽ നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തുവരുന്നത്.
2014ൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്നതിന് ഹിന്ദുത്വ എകീകരണം ഉണ്ടാകുന്നതിനു കാരണമായ സംഭവമാണ് ഗുജറാത്ത് കലാപവും അനുബന്ധ സംഭവങ്ങളും. അതിന് നേതൃത്വം കൊടുത്ത നേതാവാണ് നരേന്ദ്ര മോദി. ഇപ്പോഴത്തെ യുവാക്കൾക്ക് ഒരുപക്ഷേ തിട്ടമില്ലാത്ത ആ കഥകൾ ഇതാ ബിബിസി തന്നെ പുറത്തു കൊണ്ടുവന്നിരിക്കുന്നു. ഇതുകൊണ്ട് ആരെങ്കിലും ബിജെപിയിൽനിന്നു മാറുമോ? എന്നാൽ ബിജെപി വോട്ടർമാരിൽ, പ്രത്യേകിച്ചും യുവാക്കളിൽ വികസനം വലിയ വിഷയമാകുന്നുണ്ട്. അതുകൊണ്ട് വർഗീയവികാരം കെട്ടടങ്ങുമെന്ന ഭീതിയുണ്ടാവുക സ്വഭാവികം. അതുകൊണ്ടാണല്ലോ പഴയതൊന്നും അറിയാത്ത അവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് തന്ത്രജ്ഞനായ മോദി നിർദേശിച്ചത്. ഈ സംപ്രേഷണം ഫലത്തിൽ അവരെ സഹായിക്കുന്നതല്ലേ?
അനിൽ ആന്റണി
ഏതായാലും കളിയിലെ കളി മനസിലാക്കാത്ത മോദിവിരുദ്ധതമൂലം കോണ്‍ഗ്രസിന് ഒരാളെ നഷ്ടമായി. ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഉണ്ടാകുന്ന വീഴ്ചകൊണ്ട് അനിൽ ആന്റണിയെപ്പോലെയുള്ള ഏതാനും പേരെ കൂടി നഷ്ടപ്പെടുകയും ചെയ്യുന്നു. എ.കെ. ആന്റണിയുടെ മകനായ അനിൽ ആന്റണി ആദർശപ്രേരിതനായി കോണ്‍ഗ്രസിലെത്തി പടിപടിയായി ഉയർന്ന നേതാവൊന്നുമല്ല. പിതാവിന്റെ നിഴലിൽ നൂലിൽ കെട്ടിയിറക്കപ്പെട്ട് ഉന്നതർക്കിടയിൽ വ്യാപരിച്ച വ്യക്തിയാണ്. അദ്ദേഹം മികച്ച ടെക്നോക്രാറ്റാണ്. അദ്ദേഹം വന്നതുകൊണ്ട് കോണ്‍ഗ്രസിന് എന്തെങ്കിലും വലിയ നേട്ടമുണ്ടായെന്നോ പോയതുകൊണ്ട് വലിയ നഷ്ടമുണ്ടായെന്നോ കരുതാനാവില്ല.
പക്ഷേ അദ്ദേഹം ഒരു അടയാളമാണ്. വലിയ ആദർശ പ്രതിബദ്ധതയൊന്നുമില്ലാതെ പാർട്ടികളിൽ കടന്നുവന്ന പദവികളിൽ രമിക്കുന്ന പലരുടെയും പ്രതീകം. തങ്ങൾക്ക് നേട്ടമുണ്ടാകുന്നില്ല എന്ന് കാണുന്പോൾ അവർ ഇറങ്ങിപ്പോകും. ഇത്തരക്കാരുടെ ഇറങ്ങിപ്പോക്ക് പാർട്ടിക്ക് എന്തെങ്കിലും ക്ഷതമുണ്ടാക്കുന്നെങ്കിൽ അതിന് ഉത്തരം പറയേണ്ടത് അവരെ നൂലിൽ കെട്ടിയിറക്കിയവരാണ്. പക്ഷേ ഒന്നുണ്ട്; ഗുജറാത്ത് കലാപം സംബന്ധിച്ചു വന്ന ബിബിസിയുടെ ഡോക്യുമെന്ററിയും പ്രതിസന്ധിയുണ്ടാക്കുന്നത് പ്രതിപക്ഷത്താണ്. ബിജെപിക്കാർ തങ്ങളുടെ നിലപാടിൽ കൂടുതൽ തീക്ഷ്ണരാവുന്നു. അതാണ് മോദിയുടെ ലക്ഷ്യവമെങ്കിലോ?
ആന്റണിയെപ്പോലെ സമുന്നതനായ ഒരു നേതാവിന് തന്റെ രാഷ്ട്രീയദർശനം മക്കൾക്കു പോലും കൈമാറാനായില്ല എന്ന സത്യത്തിന്റെയും സൂചനയാണിത്. അത് ആന്റണിയുടെ കുറ്റമല്ല, കോണ്‍ഗ്രസിന്റെ കുറവാണ്. യുവാക്കളെ ആകർഷിക്കുന്നതിനുള്ള എന്തു ദർശനവും പദ്ധതിയുമാണ് കോണ്‍ഗ്രസിനുള്ളത്? അനിലിന്റെ വാക്കുകളിൽ അസ്വസ്ഥമായ യുവതലമുറയുടെ സങ്കടമുണ്ട്. ബിബിസി പരിപാടിയെ തള്ളിപ്പറഞ്ഞുകൊണ്ട് അനിൽ ട്വിറ്ററിൽ കുറിച്ച വാക്കുകളെ അപലപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണങ്ങൾ കണ്ടു പകച്ച അദ്ദേഹം ചോദിച്ചു: “സ്നേഹം പ്രചരിപ്പിക്കാൻ ഒരാൾ യാത്ര ചെയ്യുന്പോൾ വിദ്വേഷം പ്രചരിപ്പിക്കുന്നവരല്ലേ ഇവർ?” അനിലിനെപ്പോല പാർട്ടിയിലേക്ക് വരുന്നവർക്കു പാർട്ടി വിട്ടാലും ഇറങ്ങിച്ചെല്ലാൻ അവരുടെ പ്രഫഷണൽ ലോകമുണ്ട്. അത്തരം പോക്കിടമില്ലാത്തവരാണ് എല്ലാ ആട്ടും തുപ്പും സഹിച്ച് കിടക്കുന്നത്.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി പരിപാടിയെക്കുറിച്ച് അനിൽ പറഞ്ഞത് ശ്രദ്ധിക്കേണ്ടതില്ലേ? സർക്കാർ സ്പോണ്‍സേഡ് ചാനലാണ് ബിബിസി എന്ന് അനിൽ ചൂണ്ടിക്കാണിച്ചു. “ഏറെ നുണകൾ പറഞ്ഞ ചരിത്രം അവർക്കുണ്ട്. ഇറാൻ യുദ്ധം ഉണ്ടാക്കിയത് അവരാണ്. അവർക്ക് വിശ്വാസ്യത കൊടുക്കരുത്. ഭാരതത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറാനുള്ള നീക്കമാണ് അവർ നടത്തുന്നത്.” പ്രായത്തിനപ്പുറമുള്ള ഒരു വിലയിരുത്തൽ അനിലിന്റെ വീക്ഷണങ്ങളിൽ കാണാം. മോദിവിരുദ്ധരായതുകൊണ്ട് ദേശവിരുദ്ധർ ആകരുതെന്നു അനിൽ പറയുന്നു.
ബിബിസി ഡോക്യുമെന്ററി
ഭാരതത്തിലെ ബിജെപി വിജയങ്ങളുടെ തുറുപ്പുചീട്ടായി ഹിന്ദുത്വം ഇപ്പോഴും വിറ്റഴിക്കപ്പെടുന്പോഴാണ് ആ പ്രചാരണത്തിന് നല്ല തുടക്കം കുറിച്ചുകൊണ്ട് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ ഒരു പഴങ്കഥയുടെ വിവരണവുമായി രംഗത്തു വരുന്നത്. മോദി ആഗ്രഹിച്ചതുപോലെ 18നും 25നും ഇടയിലുള്ളവർക്ക് താൻ ചെയ്ത കാര്യങ്ങൾ ഓർമപ്പെടുത്തുന്ന ചലച്ചിത്രം.
2002ൽ നടന്ന ഗുജറാത്ത് കലാപം സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ രഹസ്യാന്വേഷണത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് അവർ സംപ്രേഷണം ചെയ്ത്. ഭാരതത്തിലെ ജനങ്ങൾക്ക് സാധാരണഗതിയിൽ ലഭ്യമല്ലാത്ത ബിബിസിയുടെ ചാനൽ ടൂവിലൂടെയായിരുന്നു സംപ്രേഷണം ചെയ്തത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ തീ തുപ്പുന്ന ഏതാനും വാക്കുകളും കലാപത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളുമെല്ലാം ഉൾക്കൊള്ളുന്നതാണ് ചിത്രം. 2014ലെ മോദിവിജയത്തോടെ പൂർത്തിയാകുന്നതാണ് ഒന്നാം ഭാഗം. പക്കാ മോദിവിരുദ്ധമല്ല ഈ ഭാഗം. നിരീക്ഷകനായ സ്പൻ ദാസ് ഗുപ്തയുടെ മോദീസ്തുതികളോടെയാണ് ബിബിസി ഒന്നാം ഭാഗം പൂർത്തിയാക്കുന്നത്. എല്ലാം കാണുന്ന ചിലരിലെങ്കിലും അദ്ദേഹം ചെയ്തതിൽ എന്തു തെറ്റ് എന്ന ചോദ്യം ഉയർത്തുന്ന സമാപനം.
ഇതറിയുന്ന ജനമാണ് 2014ലും 2019ലും നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ മോദിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും വിജയിപ്പിച്ചത്. ഈ ആരോപണങ്ങൾ ബിജെപിയെ തെരഞ്ഞെടുപ്പിൽ സഹായിക്കുന്ന ഘടകമായിരുന്നു എന്നതാണ് വാസ്തവം.
അതിനർഥം, ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളും ഈ ദർശനം അംഗീകരിക്കുന്നു എന്നല്ല, ഭൂരിപക്ഷം ഭിന്നിച്ചു നിൽക്കുന്നതുകൊണ്ട് മോദിസഖ്യം ഭരണം പിടിക്കുന്നു. ഇപ്പോഴും അതുതന്നെയാണ് ഭാരതത്തിലെ സ്ഥിതി. പ്രതിപക്ഷത്ത് പ്രധാനമന്ത്രിപദം കൊതിക്കുന്ന നിരവധി നേതാക്കളുണ്ട്. അവർ പരസ്പരം മത്സരിച്ച് മോദിയെ ജയിപ്പിക്കും. 2024ലും അതു സംഭവിക്കാനാണ് സാധ്യത.
ആ ദൗത്യം പ്രതിപക്ഷം ഏറ്റെടുത്തു
ബിബിസിയുടെ ചാനൽ ടുവിൽ വന്ന പരിപാടി ഭാരതത്തിൽ വളരെക്കുറച്ചു പേരാണു കണ്ടത്. മറ്റു ലോകരാഷ്ട്രങ്ങൾ കണ്ടു. മോദിയുടെ അന്തർദേശീയ പ്രതിച്ഛായയ്ക്ക് അതു കളങ്കമുണ്ടാക്കിയിരിക്കാം. ഭാരതത്തിൽ വോട്ടു കിട്ടാൻ വലിയ സഹായമായ, ഹിന്ദുത്വവികാരം സമൂഹത്തിൽ ശക്തമാക്കുന്നതിന് സഹായിക്കുന്ന ബിബിസിയുടെ ചിത്രം നിരോധിക്കപ്പെട്ടതിൽ വാസ്തവത്തിൽ സന്തോഷിക്കേണ്ടിയിരുന്നത് പ്രതിപക്ഷമാണ്.
ചാനൽ ടു കേന്ദ്രം നിരോധിച്ചതുപോലും ഇത്തരം ഒരു കെണിയായിട്ടല്ലേ എന്നു സംശയിക്കണം. ഏതായാലും ബിജെപി വച്ച കെണിയിൽ പ്രതിപക്ഷകക്ഷികളെല്ലാം വീണു. വിലക്കു ലംഘിച്ച് ചിത്രം പ്രദർശിപ്പിക്കുകയായി, ബിജെപിക്കാർ എതിർക്കുകയായി. അങ്ങനെ രംഗം കൊഴുത്തു. നിരോധിക്കപ്പെട്ട ചിത്രം കണ്ട് ഏതെങ്കിലും ഒരു മോദിഭക്തൻ കളം മാറുമോ? മുസ്ലിം തീവ്രവാദത്തെ അതേ നാണയത്തിൽ നേരിടുകയല്ലെ വേണ്ടത് എന്നുറക്കെ ചോദിക്കാൻ വിവാദം അവസരമാക്കി. മുസ്ലിം തീവ്രവാദം ശക്തമാകുന്നിടത്തെല്ലാം ഒരു പ്രചാരണവുമില്ലാതെ മുസ്ലിം വിരുദ്ധ വികാരവും വളരും. അതിനു നേതൃത്വം കൊടുക്കാനെത്തുന്നവർക്കു പിന്നിൽ ആളും കൂടും.
മോദി ഭരിച്ചാലും കോണ്‍ഗ്രസ് ഭരിച്ചാലും ഇവിടെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ഹിന്ദു തീവ്രവാദികൾ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരേ ഇപ്പോഴും ആക്രമണങ്ങൾ തുടരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളോ ചിദംബരത്തെപ്പോലെയുള്ളവർക്കുവേണ്ടി നാക്കിട്ടടിക്കുന്നവരോ വായ തുറക്കുന്നുപോലുമില്ല.
ത്രിപുരയിലെ സഖ്യം
അവസാനം ബിജെപിയെ തോൽപ്പിക്കാൻ ത്രിപുരയിൽ കോണ്‍ഗ്രസും സിപിഎമ്മും തമ്മിൽ കരാറായി. ഇതിലൂടെ സിപിഎമ്മിന് വല്ല നേട്ടവും ഉണ്ടായാലും കോണ്‍ഗ്രസിന് ആപത്താവും ഫലം. ലോക്സഭയിൽ സിപിഎമ്മിനേക്കാൾ എത്രയോ എംപിമാരാവും തൃണമൂലിനുണ്ടാവുക. കോണ്ഗ്രസിനുണ്ടാകാവുന്ന പല നല്ല സഖ്യങ്ങളെയും ഇല്ലാതാക്കിക്കാൻ മോദി, പിണറായിയെ ഉപയോഗിക്കില്ലെന്ന് ആരു കണ്ടു?
ബിജെപി ചിരിക്കുന്നു?
10:26 PM Jan 28, 2023 | Deepika.com