ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേരളത്തിലുയർന്ന കർഷകരോഷം പ്രതിഷേധ ഗർജനമായി സുപ്രീംകോടതിയിൽ പ്രതിധ്വനിച്ചു; വൈകിയെങ്കിലും യാഥാർഥ്യങ്ങൾ അറിയുകയും കർഷക അനുകൂല പരാമർശങ്ങൾ ഉണ്ടാവുകയും ചെയ്തു! മലയോര ജനത ഏറെ ആശ്വാസത്തോടെയാണ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനകൾ ശ്രവിക്കുന്നത്. വിശദമായ വാദം ഇനി മൂന്നംഗ ബെഞ്ചിനു മുന്നിലാണ്.
മലയോര കർഷക ജനതയ്ക്ക് ഗുണകരമായ തീരുമാനങ്ങൾ ഉണ്ടാകണമെങ്കിൽ അതിനായി അവർതന്നെ ഒന്നിക്കണമെന്നും സ്വരമുയർത്തണമെന്നും ഒരിക്കൽക്കൂടി വ്യക്തമായി. രാജസ്ഥാനിലെ സംരക്ഷിത വനമേഖലയുടെ കേസ് മാത്രമായി, ഖനന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പരിഗണിച്ചുകൊണ്ടു തുടങ്ങിയ വാദം ഇന്ത്യയിലെ മുഴുവൻ മലയോര മേഖലകളെയും ബാധിക്കുന്ന ഒരു വിധിപ്രസ്താവമായി മാറിയത് വസ്തുതകൾ പരമോന്നത കോടതിയെ ശരിയാം വിധം ബോധ്യപ്പെടുത്താൻ കഴിയാത്തതിനാലാണെന്ന കോടതിയുടെ പരാമർശം മുഴുവൻ കർഷകരുടെയും കണ്ണു തുറപ്പിക്കാൻ പോന്നതാണ്. തങ്ങൾക്കു വേണ്ടി ഫലപ്രദമായി വാദിക്കാൻ ഒരു സംവിധാനവും ഉണ്ടായില്ല എന്നും കർഷക കൂട്ടായ്മയിലൂടെ ഉടലെടുത്ത പ്രതിഷേധ ധ്വനികളാണ് കോടതിയിൽനിന്ന് അനുകൂല പ്രതികരണം നേടിയെടുക്കാനായതെന്നും ഇതു വ്യക്തമാക്കുന്നു! കർഷകർക്കും കർഷക സംഘടനകൾക്കും ഇതൊരു പാഠമാണ്. രാപകൽ മണ്ണിൽ പണിയെടുത്തും ഭക്ഷ്യോത്പന്നങ്ങളടക്കം വിളയിച്ചും മാത്രം പരിചിതമായിരുന്ന ഒരു ജനതയെ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനും അവകാശങ്ങൾക്കായി സമരം ചെയ്യുന്നതിനുമുള്ള ഗതികേടിലേക്കു തള്ളിവിട്ടു.
2022 ജൂൺ മൂന്നിലെ വിധി
ബഫർ സോൺ അഥവാ ഇക്കോ സെൻസിറ്റീവ് സോൺ, കസ്തൂരിരംഗൻ വിഷയം അഥവാ ഇക്കോ സെൻസിറ്റീവ് ഏരിയ, വന്യജീവി ആക്രമണങ്ങൾ, പട്ടയം, ഭൂപതിവ് ചട്ടം തുടങ്ങിയ വിഷയങ്ങളിലെല്ലാം വർഷങ്ങളായി കേരളത്തിലെ മലയോര മേഖലയുടെ അമർഷവും പ്രതിഷേധവും പുകഞ്ഞിരുന്നു; പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവന്നിരുന്ന സംഘടനകളുടെ നേതൃത്വത്തിൽ ഒറ്റപ്പെട്ടതും സംഘാതവുമായ സമര പരിപാടികളും നടന്നിരുന്നു.
എന്നാൽ, 2022 ജൂൺ മൂന്നിന് ഉണ്ടായ സുപ്രീംകോടതി വിധിയിലൂടെ കേരളത്തിലെ 22 വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വായുദൂരവീതിയിൽ ബഫർ സോൺ നിർബന്ധമാക്കിയതിനെ തുടർന്ന് കർഷക രോഷം അണപൊട്ടി! കർഷക സംഘടനകൾ ഒറ്റപ്പെട്ട തുരുത്തുകളിൽനിന്ന് കൂട്ടായ്മയിലൂടെ ബലം പ്രാപിച്ചു. കേരള കർഷക അതിജീവന സംയുക്ത സമിതി എന്ന ഒരു കർഷക സംഘടനാ കൂട്ടായ്മ 2022 ജൂലൈ 31 ന് നിലവിൽവന്നു. രാഷ്ട്രീയ പാർട്ടി പ്രസ്ഥാനങ്ങളെ ഒന്നാകെ അവഗണിച്ചുകൊണ്ട് ഒന്നിച്ച് കർഷക സംഘടനകളുടെതന്നെ രാഷ്ട്രീയ നിലപാടുകൾക്കതീതമായി കർഷക ഐക്യം എന്ന ഒറ്റ നിലപാട് ശക്തിപ്പെട്ടു. സമുദായ സംഘടനകളുടെ നേതൃത്വവും മലയോര കർഷകർക്ക് ഒരുമിക്കാൻ കരുത്തു പകർന്നു. സ്വതന്ത്ര കർഷക അസോസിയേഷനും കർഷകരെ സംഘടിപ്പിച്ച് ക്രിയാത്മകമായ ഇടപെടലുകൾ നടത്താനായി.
കൂട്ടുത്തരവാദിത്വത്തോടെയുള്ള പഠനങ്ങളും വന്യജീവി സങ്കേതങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികളും സംഘടിച്ചുള്ള പ്രതിഷേധ സമരങ്ങളും ഉൾനാടുകളിലിറങ്ങിയുള്ള കർഷക സംഘടനാ ശക്തീകരണ യജ്ഞങ്ങളും ഫലപ്രദമായി നടന്നു. 2022 ജൂൺ മൂന്നിലെ സുപ്രീംകോടതിയുടെ ബഫർ സോൺ വിധി നടപ്പിലായാലുണ്ടാകുന്ന അതിതീവ്രമായ നിയന്ത്രണങ്ങളും കുടിയിറങ്ങലും തലമുറകളായി ഈ മേഖലകളിൽ ജീവസന്ധാരണം നടത്തിവന്നിരുന്ന കർഷക ജനതയുടെ നിലനില്പിനെ ബാധിക്കുമെന്ന് ബോധ്യമായി.
കർഷക സമരം നല്കിയ ഊർജ്ജം
2021 സെപ്തംബർ 29 ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക ദ്രോഹ നയങ്ങളെ (The Farm Laws Repeal Bill 2021) പ്രതിരോധിക്കുവാനായി പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ നേതൃത്വത്തിൽ ദേശീയ തലസ്ഥാനത്ത് നടത്തിയ ചരിത്രപരമായ സഹനസമരം ഏറെ അടുത്തു വീക്ഷിച്ചവർക്കും അതിന്റെ ഭാഗമായവർക്കും അതിന്റെ അന്തിമ വിജയം നല്കിയ ഊർജം ചെറുതല്ല. ഡൽഹി കർഷക സമരത്തിൽ നേരിട്ടു പങ്കെടുത്തവരും മലയോര കർഷക സംഘടനകൾക്കു നേതൃത്വം നല്കി. ഇനിയും ഒറ്റയ്ക്കുനിന്ന് ഇല്ലാതാകുന്നതിലും ഒരുമിച്ചുനിന്നു പോരാടുക മാത്രമാണ് വിജയവഴിയെന്ന് ഇവർ തിരിച്ചറിഞ്ഞു! പ്രകൃതിയോടും വന്യജീവികളോടും പ്രതികൂല കാലാവസ്ഥയോടും അപരിഷ്കൃത കാർഷിക നയങ്ങളോടുമെല്ലാം പടവെട്ടി കാർഷിക ജീവിതം നയിച്ചിരുന്ന ഈ വിഭാഗത്തിന് ഏത് പ്രതിസന്ധിയെയും ചെറുത്തുനിന്ന് അതിജീവിക്കാനാവുമെന്ന പാഠവും ഡൽഹി കർഷക സമര വിജയം പഠിപ്പിച്ചു.
കൂട്ടായ്മയിലെ വെല്ലുവിളികൾ
ഓരോ സംഘടനയും പ്രസ്ഥാനവും വ്യത്യസ്തവും സവിശേഷവുമായ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നവയാണ്. അതിനാൽത്തന്നെ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കൂടും. എന്നാൽ ബഫർ സോൺ വിഷയത്തിൽ മുഴുവൻ നീതിയും ന്യായവും കർഷക പക്ഷത്താണെന്ന തിരിച്ചറിവാണ് വ്യത്യസ്ത നിലപാടുകൾ മാറ്റിവച്ച് ഈ വിഷയത്തിൽ ഒരുമിച്ച് നിൽക്കാൻ സംഘടനകളെ പ്രേരിപ്പിച്ചത്. കേരളത്തിലെ കക്ഷി രാഷ്ട്രീയ അപചയങ്ങളെ അതിജീവിക്കുകയെന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. ചെറുത്തുനിൽപ്പും സമരങ്ങളും ഭരണകൂടങ്ങൾക്കെതിരേയാകുമ്പോൾ ജീർണിച്ച കക്ഷി രാഷ്ട്രീയ പ്രവണതകൾ കർഷക ശക്തിയെയും ക്ഷയിപ്പിക്കും. കർഷക സംഘടനാ ലേബൽ ധരിക്കുമ്പോഴും പാർലിമെന്ററി വ്യാമോഹങ്ങളാൽ നയിക്കപ്പെടുന്ന നേതാക്കന്മാർ ഉണ്ടെന്നതു വിസ്മരിക്കരുത്.
നേടാനേറെയുണ്ടിനിയും
ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതിയിൽനിന്ന് ഇപ്പോൾ ഉണ്ടായിട്ടുള്ള നിരീക്ഷണങ്ങൾ ആശാവഹമെന്ന് കരുതുമ്പോഴും അത് അന്തിമ വിധിയായി, റവന്യൂ ഭൂമിയിൽ സീറോ ബഫർ സോൺ അഥവാ ബഫർ സോൺ വനാതിർത്തിയിൽ നിലനിർത്തുംവിധം നിയമമായി വരണം. അന്തിമ വിജ്ഞാപനം ഇറങ്ങിയ മൂന്നു വന്യജീവി സങ്കേതങ്ങൾക്ക് സുപ്രീംകോടതി ഇളവുകൾ പരിഗണിച്ചിരുന്നെങ്കിലും കരട് വിജ്ഞാപന ദിശയിലാണ് കേരളത്തിലെ ഇരുപതിൽപ്പരം വരുന്ന ഭൂരിപക്ഷം വന്യജീവി സങ്കേതങ്ങളും. എന്നിരുന്നാലും പുതുതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് കേന്ദ്രത്തിന്റെ അപേക്ഷ പരിഗണിച്ച് നടത്തുന്ന വാദത്തെ തുടർന്ന് കർഷകർക്കും കർഷക സംഘടനകൾക്കും അനുകൂലമായ ഒരു വിധി വന്നാൽ അത് എല്ലാ വന്യജീവി സങ്കേതങ്ങൾക്കും ഒരുപോലെ ബാധകമാകുമെന്നു കരുതാം.
വന്യജീവി ആക്രമണം പാരമ്യത്തിൽ
ബഫർ സോണിൽ മലയോര ജനതയ്ക്ക് അനുകൂല വിധി ഉണ്ടായാലും ഈ പ്രദേശത്തിന്റെ ദുര്യോഗം തീരുന്നില്ല! കസ്തൂരിരംഗൻ പ്രകാരം ഇഎസ്എ പരിധിയിൽ വരുന്ന 123 മലയോര വില്ലേജുകളുടേത് ഏറെ പരാധീനതകൾ നിറഞ്ഞ ഒരു വിഷയമാണ്. ഇടുക്കിയിലെ പട്ടയ പ്രശ്നം, ഭൂപതിവ് ചട്ടം വിഷയം, അട്ടപ്പാടി ഏകവനം പദ്ധതി, എന്നിവയെല്ലാം കർഷക സംഘടനകൾക്ക് അതീവ പരിഗണന അർഹിക്കുന്നവയാണ്. കേരളത്തിലെ മലയോര മേഖലകളിലെല്ലാം ആപൽക്കരമായ വിഷയമായി മാറിയതാണ് വന്യജീവി ആക്രമണം. ജീവനും കൃഷിക്കും വളർത്തു മൃഗങ്ങൾക്കും അതീവ ഭീഷണിയായി കടുവയും പുലിയും കാട്ടാനയും കാട്ടുപന്നിയും നാട്ടിൽ സ്വൈരവിഹാരം നടത്തുന്നു.
കർഷക സംഘടനകളുടെ എല്ലാം കൂട്ടായ ശ്രദ്ധ ഈ വിഷയങ്ങളിൽ കൂടിയാണ്. നിലവിലുള്ള കർക്കശമായ വനനിയമങ്ങൾ പാലിക്കുന്നവരാണ് മലയോര ജനത. വന്യജീവികളെ വനത്തിൽ സംരക്ഷിക്കുകയും കൃഷിഭൂമിയിലിറങ്ങാതെ നോക്കുകയും ചെയ്യേണ്ടത് വനപാലകരാണ്. ഏഴായിരത്തഞ്ഞൂറോളം വനപാലകർ കേരളത്തിന്റെ വനം സംരക്ഷിക്കാൻ ഉണ്ടായിട്ടും വയനാട്ടിലെ മാനന്തവാടിയിലിറങ്ങിയ കടുവയെ പിടിക്കാനും പാലക്കാട് ധോണിയിലെ പി ടി 7 എന്ന ആനയെയും കൂട്ടത്തെയും തുരത്താനും ഒരേ ടീം തന്നെ വേണ്ടിവരുന്നു എന്നത് എത്രമാത്രം അരക്ഷിതമായ അവസ്ഥയാണ്! കർഷക ഭൂമിയിൽനിന്ന് ബഫർ സോൺ ഒഴിവാക്കിയാൽ മാത്രം പോരാ, അവിടെ സ്വതന്ത്രമായി കൃഷി ചെയ്യാനും ഫലമെടുക്കാനും കർഷകനാകണം. അങ്ങനെ കർഷക സംഘടനകളുടെ ആവശ്യകത തീരുന്നില്ല!
(കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകൻ)
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
10:04 PM Jan 18, 2023 | Deepika.com