ഡോ. റൂബിൾ രാജ്
2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സന്പ്രദായം രാജ്യാന്തരവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) കരടു നയരേഖ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇന്ത്യയിലെ സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രത്യേക നിയന്ത്രണ, ഭരണക്രമമായിരിക്കും വിദേശ സർവകലാശാലകൾക്കും ബാധകമായിരിക്കുക എന്നതാണ് ഇതിലെ കരടു നയരേഖ വ്യക്തമാക്കുന്നത്.
ലക്ഷ്യം: ഉന്നതവിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര മാനം നൽകുക, താങ്ങാവുന്ന ഫീസിൽ വിദ്യാർഥികൾക്കു വിദേശബിരുദങ്ങൾ ലഭ്യമാക്കുക, ഇന്ത്യയെ ആകർഷകമായ അന്താരാഷ്ട്ര പഠന ദിശാകേന്ദ്രമാക്കുക എന്നീ ലക്ഷ്യങ്ങളാണ് കരടുരേഖയിലുള്ളത്.
കോഴ്സുകൾ: എല്ലാ വിഷയങ്ങളിലും ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ കോഴ്സുകളും മറ്റു പ്രോഗ്രാമുകളും നടത്തി ഡിഗ്രി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് മുതലായവ നൽകാനുള്ള അനുവാദമാണ് വിദേശ സർവകലാശാലകൾക്കു ലഭിക്കുക.
യുജിസി അംഗീകാരം
യുജിസിയുടെ അംഗീകാരത്തോടെ മാത്രമേ വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാന്പസുകൾ ആരംഭിക്കാനാവൂ. അപേക്ഷിക്കുന്ന സമയത്ത് ലോകത്തിലെ മികച്ച 500 സർവകലാശാലകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കണം. കൂടാതെ, സ്വദേശത്തു മികച്ചത് എന്ന ഖ്യാതിയും ഉണ്ടായിരിക്കണം.
ഇന്ത്യയിൽ കാന്പസുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വിദേശ സർവകലാശാലകൾ നോണ് റീഫണ്ടബിൾ പ്രോസസിംഗ് ഫീസ് സഹിതം യുജിസിക്ക് അപേക്ഷ സമർപ്പിക്കണം. സൗകര്യങ്ങൾ, ഫാക്കൽറ്റി, ഫീസ് ഘടന, അക്കാദമിക് പ്രോഗ്രാമുകൾ, കോഴ്സുകൾ, കരിക്കുലം, സാന്പത്തികശേഷി മുതലായവ യുജിസിയെ അറിയിക്കുകയും വേണം. ഇന്ത്യയിൽ നൽകുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരം വിദേശത്തുള്ള പ്രധാന കാന്പസിന്റേതിനു തുല്യമായിരിക്കുമെന്നും ഇവിടെ നൽകുന്ന ബിരുദങ്ങൾ തുടർവിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും മറ്റെല്ലാ ആവശ്യങ്ങൾക്കും മെയിൻ കാന്പസിൽനിന്നു നൽകുന്ന ബിരുദത്തിനു സമമാണെന്നും ഉറപ്പുനൽകുന്ന ഒരു സാക്ഷ്യപത്രവും സമർപ്പിക്കേണ്ടതാണ്.
യുജിസി നിശ്ചയിക്കുന്ന ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയായിരിക്കും വിദേശ സർവകലാശാലകളുടെ സ്ഥാപനം, പ്രവർത്തനം എന്നിവ സംബന്ധിച്ച എല്ലാ കാര്യങ്ങളും പരിശോധിക്കുക. സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശിപാർശയനുസരിച്ച് രണ്ടു വർഷത്തിനുള്ളിൽ കാന്പസ് തുടങ്ങാനുള്ള അംഗീകാരം യുജിസി നൽകും. തുടക്കത്തിൽ 10 വർഷം പ്രവർത്തിക്കാനുള്ള അംഗീകാരമാണ് നൽകുക.
അതിഥി സർവകലാശാലകൾക്കു സ്വദേശി, വിദേശി വിദ്യാർഥികളെ പ്രവേശിപ്പിക്കാനാവശ്യമായ നടപടിക്രമവും മാനദണ്ഡവും സ്വയം തീരുമാനിക്കാം. സുതാര്യവും ന്യായവുമായ ഫീസ് ഘടനയും സ്വയം നിർണയിക്കാം. ഇത്തരം കാര്യങ്ങളെല്ലാം പ്രതിപാദിക്കുന്ന പ്രോസ്പെക്ടസ് പ്രവേശനത്തിന് 60 ദിവസം മുന്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം എന്ന നിബന്ധനയും കരടുരേഖയിലുണ്ട്. ആവശ്യക്കാർക്കു മുഴുവനായോ ഭാഗികമായോ സ്കോളർഷിപ്പ് ഏർപ്പെടുത്തണമെന്നും നിഷ്കർഷിക്കുന്നുണ്ട്.
അധ്യാപക നിയമനം
അധ്യാപക നിയമനത്തിനുള്ള സ്വാതന്ത്ര്യം അതിഥി സർവകലാശാലയ്ക്കാണ്. അധ്യാപകരുടെ യോഗ്യത, ശന്പള സ്കെയിൽ, സർവീസ് നിബന്ധനകൾ-എല്ലാം അവർക്കു തീരുമാനിക്കാം. അധ്യാപകരുടെ യോഗ്യത മെയിൻ കാന്പസിലെ അധ്യാപകർക്കു തുല്യമായിരിക്കണം. വിദേശ സർവകലാശാലകൾക്ക് ഓണ്ലൈൻ കോഴ്സുകളോ ഡിസ്റ്റൻസ് എഡ്യുക്കേഷൻ കോഴ്സുകളോ നടത്താൻ അനുവാദമില്ല. അവർ നൽകുന്ന ബിരുദങ്ങൾ ഇന്ത്യൻ സർവകലാശാലകൾ നൽകുന്ന തത്തുല്യ ബിരുദങ്ങൾക്കു സമമായിരിക്കണം. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾക്കു വിരുദ്ധമായ ഒരു പ്രോഗ്രാമും നടത്തരുത്. മാതൃസ്ഥാപനത്തിലേക്കോ മറ്റു വിദേശരാജ്യങ്ങളിലേക്കോ ഉള്ള റിക്രൂട്ടിംഗ് കേന്ദ്രമായി മാറരുതെന്ന നിബന്ധനയും കരടുരേഖ മുന്പോട്ടുവയ്ക്കുന്നു. ഫെമാ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്)അനുസരിച്ചായിരിക്കണം സാന്പത്തികകാര്യ ക്രയവിക്രയങ്ങൾ.
ഒരു കോഴ്സോ പ്രോഗ്രാമോ കാന്പസോ യുജിസിയുടെ മുൻകൂട്ടി അനുവാദമില്ലാതെ അവസാനിപ്പിക്കാൻ വിദേശ സർവകലാശാലയ്ക്കു കഴിയില്ല. ഏതെങ്കിലും കാരണവശാൽ നിർത്തേണ്ടിവന്നാൽ തുടർപഠനത്തിനുള്ള സൗകര്യം വിദേശ സർവകലാശാല ചെയ്തുകൊടുക്കേണ്ടതാണ്.
അവസരവും ആശങ്കയും
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്നതാണ് വിദേശ സർവകലാശാലയുടെ കടന്നുവരവ്. വിദേശ സർവകലാശാലകൾക്ക് ബെഞ്ച് മാർക്കിംഗും ശാസ്ത്രീയമായ ഗുണനിലവാര മാനദണ്ഡങ്ങളും ഉള്ളതുകൊണ്ട് നമ്മുടെ വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കും എന്നതിൽ സംശയമില്ല. പ്രവാസവാസം കാംക്ഷിക്കുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളുടെ ബിരുദം ഗുണകരമാവും.
വിദേശ സർവകലാശാലകൾ കടന്നുവരുന്പോൾ പിടിച്ചുനിൽക്കണമെങ്കിൽ ഇപ്പോഴുള്ള സ്ഥാപനങ്ങൾ അവരുടെ ഇൻഫ്രാസ്ട്രക്ചർ വിപുലപ്പെടുത്തുകയും ഗുണനിലവാരം ഉറപ്പാക്കുകയും വേണം. ഇന്ത്യയിലെത്തുന്ന വിദേശ സർവകലാശാലകൾ തമ്മിലും മത്സരം കടുക്കും. നമ്മുടെ വിദ്യാർഥികൾ അതിന്റെയും പ്രായോജകരാകും. വിദേശ സർവകലാശാലകളിൽ അധ്യാപകരായും അനധ്യാപകരായും സപ്പോർട്ടിംഗ് സ്റ്റാഫായും നിരവധിപ്പേർക്ക് തൊഴിൽ സാധ്യതയുമുണ്ട്. പുതിയ സർവകലാശാലകളിൽ വിദേശികൾക്കൊപ്പമിരുന്നു പഠിക്കാൻ സ്വദേശികൾക്കും അവസരമൊരുങ്ങും. സാന്പത്തികസ്ഥിതി കുറഞ്ഞ രാജ്യങ്ങളിലെ കുട്ടികൾക്ക് ഇന്ത്യ പഠന ലക്ഷ്യകേന്ദ്രമാകാം. ആശകൾക്കും പ്രതീക്ഷകൾക്കുമൊപ്പം ചില ആശങ്കകളും ഉയരുന്നുണ്ട്. വേണ്ടത്ര ഗൃഹപാഠമില്ലെന്നു തോന്നുംവിധം വെറും ഏഴു പേജിലാണ് കരട് രേഖ ലഭ്യമായിരിക്കുന്നത്.
വിദേശത്തു ലഭിക്കുന്ന പാർട്ട്ടൈം ജോലിസാധ്യതയും തൊഴിൽ മാന്യതയും നമ്മുടെ കുട്ടികളെ ആകർഷിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ്. അവ ഉപേക്ഷിച്ച് അവർ നാട്ടിൽ തുടരുമോ എന്ന സംശയം അസ്ഥാനത്തല്ല. വിദ്യാഭ്യാസത്തിന്റെ രാജ്യാന്തരവത്കരണം സ്വകാര്യവത്കരണമായി മാറിയേക്കാം. നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള സംവരണ തത്വങ്ങളും ന്യൂനപക്ഷാവകാശങ്ങളും വിദേശ സർവകലാശാലകൾ പാലിക്കണം എന്നതിൽ കരടിൽ യാതൊരു നിർദേശവുമില്ല.
സ്വകാര്യ സർവകലാശാലകളിലെ ഫീസ് സ്ട്രേക്ചർ അപ്പർ, അപ്പർ മിഡിൽ, മിഡിൽ എന്നീ ക്ലാസുകൾക്കു മാത്രമാകും വഹിക്കാനാവുക. മറ്റുള്ളവർ വായ്പയെ ആശ്രയിക്കുകയോ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവേശനം നേടുകയോ ചെയ്യണം. ഇത് അസമത്വം വർധിക്കാൻ ഇടയാക്കുമെന്ന സന്ദേഹമുണ്ട്. വിദേശ സർവകലാശാലകൾ മിക്കവാറും നഗരകേന്ദ്രീകൃതമായിരിക്കും. ഇതു രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാക്കും. വിദേശ സർവകലാശാലകളുടെ കടന്നുവരവ് നമ്മുടെ സർക്കാർ, സ്വകാര്യ സർവകലാശാലകൾക്കും കലാലയങ്ങൾക്കും ഭീഷണിയാവുമെന്ന ആശങ്ക അവശേപ്പിക്കുന്നതാണ് അവ്യക്തമായ കരടി നയരേഖ.
(ലേഖകൻ കുട്ടിക്കാനം മരിയൻ കോളജിന്റെ മുൻ പ്രിൻസിപ്പലാണ്)
വിദേശ സർവകലാശാലകൾക്കു പരവതാനി തയാർ
10:01 PM Jan 16, 2023 | Deepika.com