അനന്തപുരി/ദ്വിജന്
ജനാധിപത്യത്തിന്റെ നെടുതൂണുകളായ നിയമനിർമാണസഭയും എക്സിക്യൂട്ടീവും ജുഡീഷറിയും മാധ്യമങ്ങളും പരസ്പര ബഹുമാനത്തോടെയും സ്വന്തം സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടും നാടിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന ലക്ഷ്ണരേഖകൾക്കുള്ളിൽ ഒതുങ്ങിനിന്നും പ്രവർത്തിക്കുന്പോഴാണു ജനാധപത്യ ജീവിതക്രമം എല്ലാവർക്കും ആനന്ദകരമായ അനുഭവമാകുന്നത്. ഈ നെടും തൂണുകളിൽ ഒന്ന് അതിരുവിട്ട ആക്ടിവിസത്തിലേക്കു കടക്കുന്പോൾ മറ്റു സ്തംഭങ്ങൾക്കു ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകരായി മാറാൻ സാധിക്കണം. അതിരുവിട്ട ആക്ടിവിസം നാലുതൂണുകളിൽനിന്നും ഉണ്ടാവാം എന്നത് ചരിത്രയാഥാർഥ്യമാണ്.
തങ്ങളുടെ ഇഷ്ടം നടത്താൻ ഓരോ സ്തംഭത്തെയും തങ്ങളുടെ വരുതിയാലാക്കാൻ എല്ലാവരും, പ്രത്യേകിച്ച് എക്സിക്യൂട്ടീവ് പരിശ്രമിക്കുക സ്വാഭാവികമാണ്. നിയമനിർമാണ സഭകൾകൂടി തങ്ങളുടെ വരുതിയിലായിരിക്കുന്പോൾ ഈ ശ്രമം വിജയിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ജുഡീഷറിയും മാധ്യമങ്ങളും തങ്ങളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനു കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരും. മാധ്യമങ്ങളേക്കാൾ ശക്തമായി പൗരാവകാശങ്ങളുടെ കാവൽക്കാരായി പ്രവർത്തിക്കേണ്ടതാണു കോടതികൾ. പലതരം പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും ഇത്തരം സംവിധാനങ്ങളെ വരുതിയിലാക്കാൻ എക്സിക്യൂട്ടീവ് ശ്രമിക്കും. അത്തരം ഭീഷണികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോഴിത് ഏറെ ശക്തമാവുകയാണ്.
ജഡ്ജിമാരുടെ നിയമനത്തിന് ജുഡീഷൽ കമ്മീഷനെ നിയോഗിക്കുന്നതിനുള്ള നിയമം നിർമിച്ചു കൊണ്ടാണ് മോദിസർക്കാർ ഈ നീക്കത്തിനു ശക്തി പകർന്നത്. എന്നാൽ, 2014ലെ ഈ നിയമം സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് അസാധുവാക്കി. ഈ തോൽവിയിൽ മനംനൊന്ത സർക്കാർ നിയമമന്ത്രിയായിരുന്ന രവിശങ്കർ പ്രസാദിനെ മാറ്റി, കിരണ്‍ റിജിജുവിനെ നിയമമന്ത്രിയാക്കി. അദ്ദേഹം സ്ഥാനമേറ്റ 2021 ജൂലൈ മുതൽ കോടതിയുടെ പ്രവർത്തനങ്ങളെ പരസ്യമായി വിമർശിക്കുന്നുണ്ട്. കോടതിയും വിടുന്നില്ല. പഴയ നിയമം വീണ്ടും കൊണ്ടുവരുമെന്ന സൂചനകൾ നല്കുന്നു. ഈ പശ്ചാത്തലത്തിലാണ് ജനുവരി 11ന് ന്യൂഡൽഹിയിൽ നടന്ന അഖിലേന്ത്യാ ലജിസ്ലേച്ചർ ഓഫീസേഴ്സ് കോണ്‍ഫറൻസിൽ പങ്കെടുത്ത ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ലോക്സഭാ സ്പീക്കർ ഓം ബിർളയും കോടതിയെ കടന്നാക്രമിച്ചത്.അങ്ങനെ കോടതിയും എക്സിക്യൂട്ടീവും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് ഉയർന്നു.
ഏറ്റുമുട്ടൽ തുടരുന്നു
സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കേന്ദ്രസർക്കാരും കൊളീജിയവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ജഡ്ജിമാർതന്നെ ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം ശരിയല്ലെന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പലവട്ടം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ചീഫ് ജസ്റ്റീസിന്റെ അവസാനകാലത്ത് കൊളീജിയം കൂടാതിരിക്കുന്നതിനു വരെ സർക്കാർ കളിച്ചു. കൊളീജിയം നിർദേശിച്ച 144 ജഡ്ജിമാരുടെ ലിസ്റ്റാണ് കേന്ദ്രം താമസിപ്പിക്കുന്നത്.
ഭീതിയോ പ്രീതിയോ കൂടാതെ വിധിക്കാൻ സാധിക്കുന്നവരാകണം ജഡ്ജിമാർ. അതുകൊണ്ട് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ സുപ്രീംകോടതിയിലെ സീനിയർ മോസ്റ്റ് ജഡ്ജിമാരുടെ കൊളീജിയം ശിപാർശ ചെയ്യുകയും രാഷ്ട്രപതി നിയമിക്കുകയും ചെയ്യുന്ന രീതിയാണ് ഭാരതത്തിലുള്ളത്. കൊളീജിയം സമർപ്പിക്കുന്ന ലിസ്റ്റ് സർക്കാരിനു തിരസ്കരിക്കാം. എന്നാൽ കൊളീജിയം പേരുകൾ ആവർത്തിച്ചു നിർദേശിച്ചാൽ അംഗീകരിക്കണം. ഇതൊന്നും മോദി സർക്കാരിനു പിടിക്കുന്നില്ല.
കർണാടക ജസ്റ്റീസായി നാഗേന്ദ്ര രാമചന്ദ്ര നായകിനെ നിയോഗിക്കണം എന്ന കൊളീജിയത്തിന്റെ ശിപാർശ മൂന്നാം വട്ടവും സർക്കാർ സ്വീകരിച്ചിട്ടില്ല. 44 ഹൈക്കോടതി ജഡ്ജിമാരെ ഉടൻ നിയമിക്കാം എന്ന വാഗ്ദാനവും കേന്ദ്രം പാലിച്ചിട്ടില്ല. ചിലരെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നു കേന്ദ്രസർക്കാർ കൊളീജിയത്തോടു ശിപാർശ ചെയ്തതും വാർത്തയായി. നിയമമന്ത്രിയും വിടുന്നില്ല. ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരിൽ 79 ശതമാനവും ഉന്നതജാതിക്കാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
രാഹുൽ ഗാന്ധി ഉയർത്തുന്ന പ്രത്യാശ
‘ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാഷ്ട്രം’ എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തുന്പോഴേക്കും ഒരു കാര്യം വ്യക്തമാകുന്നു; രാഹുൽ ഗാന്ധിക്ക് വലിയ മാറ്റം ഉണ്ടായിരിക്കുന്നു. ഈ മാറ്റം ഇന്ത്യൻ ജനാധിപത്യത്തിന്റെ ശോഭനമായ ഭാവിക്കു വലിയ നേട്ടമായിരിക്കും. ഏതു ജനാധിപത്യത്തിലും ശക്തനായ ഒരു പ്രതിപക്ഷനേതാവ് ഉണ്ടാവണം. ജനങ്ങൾക്കു വിശ്വസിക്കാനാവുന്ന ആ നേതാവിനു വലിയ മാറ്റം കൊണ്ടുവരാനാവും.
ബിജെപിക്കാർ ‘പപ്പു’ എന്നു ചിത്രീകരിച്ച് വല്ലാതെ ഇകഴ്ത്തുകയും ശരാശരി ഇന്ത്യക്കാരന്റെ മനസിൽ അത്തരം ഒരു ചിത്രം പതിക്കുന്നതിനു സ്വന്തം ചില പ്രവൃത്തികളിലൂടെ ഇടയാക്കുകയും ചെയ്ത രാഹുൽ ഗാന്ധി ഏറെ മാറിയതായി ജനങ്ങൾക്കു തോന്നിത്തുടങ്ങി. 2023 ജനുവരി എട്ട് ഞായറാഴ്ച ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോൾ നടത്തിയ മാധ്യമ സംവാദത്തിൽ രാഹുൽ തന്നെ അവകാശപ്പെട്ടു; ഞാൻ രാഹുൽ ഗാന്ധിയെ കൊന്നു. അദ്ദേഹം ഇപ്പോഴില്ല. നിങ്ങൾ കാണുന്ന ഈ വ്യക്തി രാഹുൽ ഗാന്ധിയല്ല. നിങ്ങളുടെ മനസിൽ എന്നെക്കുറിച്ചുള്ള പ്രതിച്ഛായ എന്തായാലും അതു നിങ്ങളുടേതു മാത്രമാണ്.
ഡൽഹി സംവാദത്തിലൂടെ തനിക്ക് ബൗദ്ധികതലത്തിലും കാഴ്ചപ്പാടിലും ഉണ്ടായ മാറ്റം രാഹുൽ വ്യക്തമാക്കി. ബിജെപിയുടെയും ആർഎസ്എസിന്റെയും നയങ്ങളെ, ഭാരതീയ വിശുദ്ധ ഗ്രന്ഥങ്ങളായ ഗീതയും പുരാണങ്ങളും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം നേരിട്ടു. ഒരു ഘട്ടത്തിൽ മാധ്യമ പ്രവർത്തകരോട് ഹിന്ദുധർമം പഠിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഹിന്ദുത്വ കാർഡിറക്കി വർഗീയവികാരം വളർത്തി വോട്ടു നേടുന്നവരെ ഹിന്ദുത്വ കാർഡ് തന്നെ ഇറക്കി വസുധൈവ കുടുംബകം എന്ന ഭാരതത്തിന്റെ മഹാമാതൃക കാട്ടി നേരിടാൻ രാഹുൽ സജ്ജമാക്കുന്നു എന്ന സൂചനയാണ് ആ മാധ്യമ സംവാദം തരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ നാരായണ്‍പുരിൽ ബിജെപി ഭരിക്കുന്ന ഉത്തരപ്രദേശലേക്കാൾ ക്രൈസ്തവരുടെ സ്ഥിതി മോശമാണെന്ന കാര്യം രാഹുൽ അറിയുന്നുണ്ടോ ആവോ?
2024 തെരഞ്ഞെടുപ്പിലും അയോധ്യ വിഷയമാക്കുന്നതിന് ബിജെപി ശ്രമിക്കുന്പോൾ ഹൈന്ദവ ദർശനങ്ങളിൽ ഉൗന്നിയുള്ള പ്രതിരോധം തീർക്കാനാണ് രാഹുൽ നോക്കുന്നതെന്നു വ്യക്തം. അർജുനൻ ലക്ഷ്യം മാത്രം കണ്മുന്പിൽ കാണുന്നതുപോലെ താനും കർമത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വ്യക്തമാക്കി. അതായത് മാധ്യമങ്ങളും കൂട്ടുകക്ഷികളും എന്തു പറഞ്ഞാലും സ്വന്തം കാഴ്ചപ്പാട് അനുസരിച്ചു മുന്നോട്ടു പോകുമെന്ന്. അതാണു കോണ്‍ഗ്രസിനു വേണ്ടത്. രാഹുൽ പറഞ്ഞതെല്ലാം ചെയ്യുമെങ്കിൽ കൃത്യമായ അടയാളങ്ങൾ ഉണ്ടാവേണ്ടത് ജനുവരി 30നു ശേഷമാണ്.
കലമുടയ്ക്കുമോ?
രാഹുൽഗാന്ധി ദേശീയ തലത്തിൽ സൃഷ്ടിക്കുന്ന അനുകൂലതരംഗം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കളഞ്ഞുകുളിക്കുമോ എന്ന ഭീതി ഇപ്പോൾ ജനാധിപത്യചേരിയാലാകെ ഉയരുന്നുണ്ട്. ശശി തരൂരിന്റെ രംഗപ്രവേശം സമുദായ നേതാക്കൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ഉണ്ടാക്കുന്ന അനുകൂലതരംഗം ഇപ്പോഴത്തെ നേതൃത്വത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു.
തരൂർ വന്നാൽ തങ്ങൾക്കുണ്ടാകാവുന്ന നഷ്ടങ്ങളാണ് അവരുടെ സമീപനത്തെ സ്വാധീനിക്കുന്നത്. അതു സ്വാഭാവികവുമാണ്. തരൂർ നിർദേശിച്ചതുപോലെ ഒരു നേതാവിനെ പ്രോജക്ട് ചെയ്ത് തെരഞ്ഞെടുപ്പിനു തയാറെടുക്കുന്നത് നല്ലതാവും. നിയമസഭാ തെരഞ്ഞെടുപ്പിൽ ആരാകണം നേതാവ് എന്നതാണ് അടുത്ത വിഷയം. ആ ദൗത്യം തരൂരിനുതന്നെ ലഭിച്ചാലും ഉമ്മൻ ചാണ്ടിയും രമേശും സതീശനും അടക്കമുള്ള കോണ്‍ഗ്രസുകാരെല്ലാം ഒക്കെ ഒത്തുപിടിച്ചില്ലെങ്കിൽ ലക്ഷ്യം നേടാനാവില്ല.
ശശി തരൂർ നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പലരും തങ്ങൾ മത്സരിക്കുവാൻ ആഗ്രഹിക്കുന്നത് എങ്ങോട്ട് എന്നു പറഞ്ഞു രംഗത്തു വന്നു. മൂന്നര വർഷം കഴിഞ്ഞാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പു വരേണ്ടത്. 2024ൽ ലോക് സഭാ തെരഞ്ഞെടുപ്പുണ്ട്. 2025ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുണ്ട്. അതിലെല്ലാം ഉണ്ടാകുന്ന ജനവിധി അനുസരിച്ച് പലരുടെയും മനസ് മാറുകയും ചെയ്യും.
ലക്ഷ്മണരേഖകൾ പാലിക്കണം
11:07 PM Jan 14, 2023 | Deepika.com