ലിൻജോ എ. ജോസഫ്
രാഷ്ട്രീയമായ ചേരിതിരിവിന് ബ്രസീൽ വീണ്ടും വേദിയാവുകയാണ്. കാല്പന്തിന്റെ വശ്യതയെ സ്നേഹിക്കുന്നവർക്ക് അറിയാത്ത ആഭ്യന്തരയുദ്ധങ്ങളുടെ കഥകൾ ബ്രസീലിയൻ ജനതയുടെ ചരിത്രത്താളുകളിൽ മായാതെ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ പലതും അക്രമരാഷ്ട്രീയത്തിന്റെ ചോരപ്പാടുകളുടെ കറ നിറഞ്ഞ കഥകളാണ്. അത്തരം ആക്രമണപരന്പരയുടെ പട്ടികയിലേക്കു മറ്റൊരു ആഭ്യന്തരകലാപംകൂടി രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രസീലിന്റെ തലസ്ഥാന നഗരിയിൽ അരങ്ങേറിയ അരക്ഷിത സംഭവങ്ങൾ കലാപത്തിന്റെ തീവ്രതയെയാണ് ചൂണ്ടിക്കാണിക്കുന്നത്.
മുൻ പ്രസിഡന്റ് ജെയർ ബൊൽസൊനാരോ അനുഭാവികൾ തലസ്ഥാന നഗരിയായ ബ്രസീലിയയിൽ തടിച്ചുകൂടുകയും അക്രമാസക്തരാവുകയുമായിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയും പ്രസിഡന്റ് ലുലാ ഡി സിൽവയുടെ ഓഫീസിലേക്കു മാർച്ച് നടത്തുകയും ചെയ്ത അക്രമികൾ പോലീസിനെയും വെറുതേ വിട്ടില്ല. നിരവധി പൊതുസ്ഥാപനങ്ങൾക്കു നേരേ കല്ലേറും തീവയ്പും അരങ്ങേറി. രാജ്യത്തിന്റെ പതാക പുതച്ചു വന്ന പ്രതിഷേധക്കാർ രാജ്യവും രാജ്യത്തിന്റെ നിയമനിർമാണസഭയും തങ്ങളുടെതാണെന്ന അവകാശവാദം ഉയർത്തുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കുപറ്റിയിരിക്കുന്നത്. കഴിഞ്ഞ ഒന്നാംതീയതിയാണ് പ്രസിഡന്റായി ലുലാ ഡി സിൽവ സത്യപ്രതിജ്ഞ ചെയ്തത്.
രാഷ്ട്രീയ അരക്ഷിതാവസ്ഥ
പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിനാണ് മുൻ പ്രസിഡന്റ് ബോൾസോനാരോയെ തോൽപ്പിച്ച് ഇടതുപക്ഷ നേതാവ് ലുലാ ഡി സിൽവ അധികാരമേറ്റത്. എഴുപത്തേഴുകാരനായ ലുലാ ഡി സിൽവ മൂന്നാം തവണയാണ് അധികാരത്തിലെത്തുന്നത്. 2003-2010 കാലത്ത് അധികാരത്തിൽ തുടർന്നിരുന്ന ലുലാ ഡി സിൽവയെ അഴിമതിയാരോപണത്തിന്റെ പേരിൽ തുറുങ്കിൽ അടയ്ക്കുകയായിരുന്നു. എന്നാൽ അഞ്ചുവർഷത്തെ തടവുശിക്ഷയ്ക്കുശേഷം പ്രസിഡന്റായിട്ടാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിൽ തിരിച്ചെത്തുന്നത്. എല്ലാ ആരോപണങ്ങൾക്കുമുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹം തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്. എന്നാൽ അഴിമതി നിറഞ്ഞ തെരഞ്ഞെടുപ്പിലൂടെയാണ് സിൽവ അധികാരത്തിലെത്തിയതെന്ന് ബോൾസോനാരോ കുറ്റപ്പെടുത്തി. ഇതോടെ മറ്റൊരു ആഭ്യന്തരകലാപത്തിന് തുടക്കം കുറിക്കുകയായിരുന്നു.
ബോൾസോനാരോ യുഎസിലെ ഫ്ലോറിഡയിലാണെന്നു പറയപ്പെടുന്നു. നിയമ വ്യവസ്ഥയിലുള്ള സമാധാനപരമായ സമരപ്രകടനങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സംഭവങ്ങൾ മുൻപും ലോകത്തിന്റെ പലഭാഗത്തും അരങ്ങേറിയിട്ടുണ്ട്. 2021 ജനുവരി ആറിന് വാഷിംഗ്ടണ് ഡിസിയിൽ നടന്ന കലാപത്തിനും ഏതാനും ദിവസങ്ങളായി ബ്രീസിലിൽ നടക്കുന്ന കലാപത്തിനും സമാനതകൾ ഏറെയാണ്. അന്ന് അധികാരത്തിലിരിക്കെ തോൽവി സ്വീകരിക്കാൻ തയാറാകാതെ മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ്, തെരഞ്ഞെടുപ്പ് വഞ്ചനാപരമായിരുന്നുവെന്ന് കുറ്റപ്പെടുത്തുകയായിരുന്നു.
അധികാരത്തിന്റെ സിംഹാസനങ്ങൾ ഒരിക്കലും സുസ്ഥിരമല്ലെന്നും അതിൽ ആയുഷ്കാലം മുഴുവൻ വാഴുവാൻ ആർക്കും സാധ്യമാകില്ലെന്നുമാണ് ജനാധിപത്യ സംവിധാനം നമ്മെ ഓർമിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കി ഒരുകാലത്തും ഒരു നേതാവിനും തുടരാനാവില്ലെന്ന സത്യം ജനാധിപത്യ സംവിധാനം പഠിപ്പിക്കുന്നു. ജനങ്ങളെ സേവിക്കുവാൻ ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ പലപ്പോഴും അതു മറക്കുകയാണ്. കൈകൂപ്പി വന്നു വോട്ടു തേടുന്ന നേതാക്കൾ തങ്ങളുടെ ആവശ്യനേരത്തു കൈ മറന്നു സഹായിക്കുമെന്ന തോന്നലാണ് ഓരോ നേതാവിന്റെയും വിജയത്തിനു പിന്നിൽ. പിന്നണിയിലുള്ള അണികളുടെ ബലമാണ് തങ്ങളുടെ വിജയമെന്ന് വിശ്വസിക്കുന്ന നേതാക്കൾ, പരാജയപ്പെടുമ്പോൾ അസൂയാലുക്കളാകുകയും എതിരാളിയുടെ വിജയം അംഗീകരിക്കാതെയാകുകയും ചെയ്യുന്നു. സേവനം മറക്കുന്പോൾ ജനം നേതാവിനെ മറക്കും. സമീപകാലത്തെ രാഷ്ട്രീയ ചരിത്രമെല്ലാം ഈ സത്യത്തെത്തന്നെയാണ് ഓർമിപ്പിക്കുന്നതും. ഒരുകാലത്തു ജനപ്രിയ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പല നേതാക്കളും ഇന്ന് വെറും ഓർമ മാത്രമായിരിക്കുകയാണ്. എന്നാൽ ജങ്ങളുടെ ആവശ്യത്തിനുവേണ്ടി നിലകൊണ്ട് മൺമറഞ്ഞ വരും അധികാരത്തിൽ ഇരിക്കുന്നവരും ജങ്ങളുടെ ഹ്രദയത്തിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. ജനാധിപത്യം പവിത്രമാണ്. അതിനെ മലീമസപ്പെടുത്തുന്ന എന്തിനെയും എതിർക്കണം.
ചോര കിനിയുന്ന രാഷ്ട്രീയ പോർക്കളങ്ങൾ
10:43 PM Jan 11, 2023 | Deepika.com