കെ.ആർ. പ്രമോദ്
ഇളം വെയിൽ പരന്നൊഴുകുന്ന നേരം. ഒരു നാട്ടുമ്പുറത്തു കൂടി അയാൾ കാറിൽ സഞ്ചരിക്കുകയാണ്. റോഡിന്റെ ഇരുവശത്തും നെൽപ്പാടങ്ങൾ! പോരാത്തതിന് നല്ല കാറ്റും! കാറിൽ അയാൾ മാത്രമല്ല, ഒരു സുഹൃത്തിന്റെ മകനുമുണ്ട്. നല്ല മാർക്ക് നേടി എൻജിനിയറിംഗ് പരീക്ഷ പാസായി, വിദേശത്തേക്കു ജോലിക്കു പോകാൻ കാത്തിരിക്കുന്ന മിടുമിടുക്കനായ പയ്യൻസ്! കണ്ണെത്താത്ത ദൂരം വരെ പച്ചപ്പാടങ്ങൾ ദർശിച്ചപ്പോൾ പെട്ടെന്ന്, പയ്യൻ വെളിയിലേക്കു വിരൽ ചൂണ്ടി ചോദിച്ചു: “അങ്കിൾ! അരിയുണ്ടാകുന്ന ചെടിയല്ലേ, അത്?”
അയാൾ അതു കേട്ടു ഞെട്ടിപ്പോയി.
അബദ്ധം പറ്റിയെന്നു തോന്നിയ പയ്യൻസ് ഉടനെ ഇപ്രകാരം തിരുത്തി: “സോറി! അത് നെല്ലുണ്ടാകുന്ന ചെടിയല്ലേ? ആ പേര് എന്റെ നാക്കിന്റെ തുമ്പത്തുണ്ടായിരുന്നു. മറന്നു പോയി!”
അയാൾ ഒന്നും മിണ്ടിയില്ല. എന്തു പറയാനാണ്? നെല്ലുണ്ടാകുന്ന മരമാണെന്നു പറയാഞ്ഞത് ഭാഗ്യം!
കമ്പിളി നാരകത്തിലെ നാരങ്ങകൾ കണ്ട് അത് തേങ്ങയാണെന്നും മുട്ടയിട്ട തള്ളക്കോഴി കൊക്കുന്നതു കേട്ട് ഏതോ കാട്ടുപക്ഷിയുടെ ശബ്ദമാണെന്നും കരുതിയത് ഈ യുവാവു തന്നെയായിരുന്നു!
ചോറിന്റെ കൂടെ വഴുതനങ്ങത്തോരൻ വേണമോയെന്ന് അമ്മ ചോദിച്ചപ്പോൾ “വഴുതനങ്ങ എന്തെന്ന് മനസിലായില്ല! അതൊന്നു കാണിച്ചു തന്നാൽ നോക്കാം!” എന്നത്രെ നമ്മുടെ കഥാനായകൻ ചൊല്ലിയത്.
അടുക്കളയിൽനിന്ന് അമ്മ അവന് വഴുതനങ്ങയെടുത്ത് കാണിച്ചു കൊടുത്തു! വഴുതനങ്ങയും വെണ്ടയ്ക്കയും പാവലും കോവലുമൊന്നും തിരിച്ചറിഞ്ഞില്ലെങ്കിലെന്ത്, പ്രിയ പുത്രൻ വിദേശ കമ്പനിയിൽ എൻജീനിയറാകാൻ പോവുകയാണല്ലോ എന്ന് വത്സല മാതാവ് ആശ്വസിക്കുകയും ചെയ്തു.
ആടലോടകം ഒരു സിനിമാഗാനം!
മികച്ച എൻജിനിയറായി, വിദേശത്ത് വലിയ ശമ്പളം വാങ്ങാൻ തയാറായി നിൽക്കുന്ന, ഇരുപത്തിമൂന്നുകാരനായ ഒരു യുവാവിന് നെല്ലും നാരങ്ങയും വഴുതനങ്ങയുമൊന്നും തിരിച്ചറിയാൻ പറ്റുന്നില്ലങ്കിൽ, വരിക്കച്ചക്കയും കൂഴച്ചക്കയും തേങ്ങയും കരിക്കുമൊന്നും തിരിച്ചറിയാൻ വയ്യെങ്കിൽ, കാക്കയെയും കുയിലിനെയും കണ്ടാലറിയില്ലെങ്കിൽ അത് ആരുടെ കുറ്റമാണ്? ഇവയൊക്കെ പ്രതിപാദിക്കുന്ന ഒരു സിലബസും ഇന്നു നിലവിലില്ലതാനും!
നിലനാരകം ഒരു കുറ്റിച്ചെടിയാണെന്നും നാല്പാമരം ഒരു വൃക്ഷമാണെന്നും ആടലോടകം ഒരു സിനിമാപ്പാട്ടാണെന്നും കരുതുന്നവരുടെ കാലമാണിത്. തിരുവാതിര ഞാറ്റുവേലയെക്കുറിച്ച് കൃഷി വിദഗ്ധർക്കും അക്ഷരമാലയെപ്പറ്റി ഭാഷാ പണ്ഡിതന്മാർക്കും ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലാത്ത അവസ്ഥയിൽ വെളിച്ചം ദുഃഖവും തമസ് സുഖപ്രദവുമാകുമെന്നൊരു മെച്ചമുണ്ട്.
പണ്ടത്തെ യുവാക്കൾ ആരൊക്കെയായിരുന്നു എന്നോർത്തു നോക്കുമ്പോഴാണ് നമ്മുടെ അവസ്ഥ കൂടുതൽ വ്യക്തമാവുന്നത്. ചങ്ങമ്പുഴയും വിലാസിനിയും എം.ടിയും സി. രാധാകൃഷ്ണനുമൊക്ക ഈ പ്രായത്തിൽ അവരുടെ മാസ്റ്റർപീസുകൾ എഴുതിക്കഴിഞ്ഞിരുന്നു. ഇന്നത്തെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും ഇലക്ഷനുകളിൽ മത്സരിച്ചു വിജയിച്ചു കഴിഞ്ഞിരുന്നു. മറ്റു സാധാരണക്കാർ അവരവരുടെ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ചെയ്തുതുടങ്ങിയിരുന്നു. ഈ ചെറുപ്പം അത്ര ചെറുതല്ലായിരുന്നു എന്നർത്ഥം!
ഭൂമിയുടെ ഉപ്പാവണം!
ചില അറിവുകൾ പുതു തലമുറ തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. ആണ്ടറുതികളും വർഷവും വേനലും പൂക്കാലവും പീലി വീശുന്നത് അവർ കാണേണ്ടതുണ്ട്. അരണകളും ഓന്തുകളും പല്ലികളും ഈയാംപാറ്റകളും തുമ്പികളും പുഴുക്കളും ശലഭങ്ങളും പക്ഷികളും തോട്ടുമീനുകളും ആറ്റുവഞ്ചികളും പകർന്നു തരുന്ന അത്ഭുതലോകങ്ങൾ അറിയേണ്ടതുണ്ട്. വിശപ്പിന്റെയും ദാഹത്തിന്റെയും വിലയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പൊരുളും മനസിലാക്കേണ്ടതുണ്ട്.
വേണ്ടതു വേണ്ടപ്പോൾ തോന്നണം എന്നായിരുന്നു നമ്മുടെ പഴയ പ്രാർത്ഥന. കണ്ണുണ്ടായാൽ പോര, കാണണം എന്നും കാരണവന്മാർ പറഞ്ഞു തന്നു. ഒരു വിത്തിനുള്ളിൽ മഹാവൃക്ഷവും ഒരു പുല്ലിന്റെ തുമ്പിലെ നീർത്തുള്ളിയിൽ പ്രപഞ്ചവും പ്രതിഫലിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നത് അങ്ങനെയാണ്. ഈ സാമാന്യ ബോധം ലഭിക്കാതെ വന്നാൽ നമ്മൾ എങ്ങനെ ഭൂമിയുടെ ഉപ്പായി മാറും? ഭൂമിദേവി പിന്നെങ്ങനെ പുഷ്പിണിയാകും? പശുക്കൾ എങ്ങിനെ പാൽ ചുരത്തും?
മനുഷ്യരും പൂക്കളും ആനയും അട്ടയും പാമ്പും തേളും നിറഞ്ഞ ലോകത്തെയാണ് ബഷീർ സ്നേഹിച്ചത്. ഓണവില്ലു ചൂടിയ തുമ്പകളെക്കുറിച്ചും അരിവാളേന്തി നിൽക്കുന്ന കർഷക കന്യകയെക്കുറിച്ചുമാണ് മഹാകവി പി. കുഞ്ഞിരാമൻ നായർ പാടിയത്. എന്തു നേടിയെന്ന് അറിഞ്ഞില്ലെങ്കിലും എന്തു നഷ്ടപ്പെടാനുണ്ടെന്ന് ഇളം തലമുറയ്ക്കു പറഞ്ഞു കൊടുക്കണമെന്നാണ് കർഷക കവികൂടിയായ ഇടശേരി ഓർമിപ്പിച്ചത്. ഒരു പച്ചമനുഷ്യനായിത്തീരാനും മരത്തിന്റെ വേരിലെ നീരായി മാറാനുമാണല്ലോ കടമ്മനിട്ട എന്ന കവി മകനു നൽകുന്ന ഉപദേശം.
ഇനിയും സമയമുണ്ട്!
എന്തായാലും നിരാശപ്പെടേണ്ട കാലമായിട്ടില്ല. സംഗതികൾ മുഴുവൻ കൈവിട്ടു പോയിട്ടില്ല. സമയം വൈകിയിട്ടില്ല! പഴയ തലമുറയെക്കാൾ തുറന്ന മനസും ബുദ്ധിയുമുള്ള ബാല്യക്കാരാണ് മുന്നിലുള്ളത്.
ബഷീർ എന്ന ഗുരുവിനെപ്പോല, കുഞ്ഞിരാമൻ നായരിലെ ഉപാസകനെപ്പോലെ, കടമ്മനിട്ടയിലെ അച്ഛനെപ്പോലെ, ഇടശേരിയിലെ അമ്മയെപ്പോലെ ഒരു തലമുറയെ കരകയറ്റാനുള്ള കടമ മറ്റുള്ളവർക്കില്ലേ? പൂവിനെയും പുഴുവിനെയും ഒരുപോലെ സ്നേഹിക്കുന്ന പഴയ ട്രിക്ക് കുട്ടികൾക്ക് അവർ പറഞ്ഞു കൊടുക്കേണ്ടതല്ലേ? കാർഷിക സംസ്കൃതിയിലൂന്നിയ നമ്മുടെ നന്മമരങ്ങൾ വീണ്ടും പച്ചപിടിക്കാൻ അതേയുള്ളൂ, മരുന്ന്!
krpramodmenon@gmail.com
വഴുതനങ്ങ എന്നാലെന്താണ് അമ്മേ?
10:38 PM Dec 07, 2022 | Deepika.com