അലക്സ് ഒഴുകയിൽ
കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങൾ അനുസരിച്ച് 1970 ജനുവരി ഒന്നിനു മുമ്പ് കൈവശം വച്ച് കൃഷിചെയ്തിരുന്ന കൃഷിഭൂമികൾ ഭൂപരിഷ്കരണ നിയമത്തിലെ 72കെ വകുപ്പ് പ്രകാരം ലാൻഡ് ട്രിബ്യൂണലിൽനിന്ന് ക്രയ സർട്ടിഫിക്കറ്റ് വഴി പതിച്ചു നൽകപ്പെട്ടിരുന്നു. കേരളത്തിലെ താഴ്വാരങ്ങളിലും മലയോരങ്ങളിലുമുള്ള പതിനായിരക്കണക്കിന് കർഷകർക്ക് ഇത്തരം പട്ടയങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ പട്ടയങ്ങൾക്കു പരിപൂർണമായ നിയമസംരക്ഷണം ഭൂപരിഷ്കരണ നിയമത്തിലെ 72കെ വകുപ്പ് ഉറപ്പുനൽകിയിരുന്നു.
1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് & അസൈൻമെന്റ്) നിയമം നിലവിൽ വന്നതിനു ശേഷം മുകളിൽ പറഞ്ഞ ഭൂപരിഷ്കരണ നിയമപ്രകാരം ഉടമസ്ഥാവകാശം പതിച്ചുകിട്ടിയ നിരവധി കർഷകർക്കെതിരേ അത് സ്വകാര്യ വനഭൂമി ആണെന്നും ആയതുകൊണ്ട് ലാൻഡ് ട്രിബ്യൂണൽ നൽകിയ പട്ടയങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള വനംവകുപ്പ് കേസുകൾ ഫയൽ ചെയ്തു തുടങ്ങി.
ഇത്തരം കേസുകളിൽ കർഷകരായ ഉടമകൾക്ക് ലാൻഡ് ട്രിബ്യൂണലിൽനിന്നു കിട്ടിയ ക്രയ സർട്ടിഫിക്കറ്റ് ആധികാരികമായി ഉടമസ്ഥത തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. 2019ൽ സുപ്രീംകോടതി കർഷകർക്ക് അനുകൂലമായി തീർപ്പാക്കിയ അത്തരമൊരു കേസിൽ ( State of Kerala Vs Mohammed Basheer, 2019, 2, SC 260) ലാൻഡ് ട്രിബ്യൂണൽ നൽകിയ സർട്ടിഫിക്കറ്റിൽപ്പെട്ട ഭൂമിയിൽ സ്വകാര്യ വനം നിയമം അനുസരിച്ചുള്ള നടപടി നിലനിൽക്കില്ല എന്ന് ഉത്തരവായി. അത്തരം പട്ടയങ്ങൾക്കു ഭൂപരിഷ്കരണനിയമം 72കെ വകുപ്പിന്റെ സംരക്ഷണമുണ്ട് എന്നുള്ളതാണ് കാരണം.
തുടരുന്ന കർഷക ദ്രോഹം
2019ൽ വന്ന ഈ വിധിയോടുകൂടി, കേരളത്തിലെ ഫോറസ്റ്റ് വകുപ്പിന് കൃഷിക്കാരെ ദ്രോഹിക്കാനുള്ള ഒരു വാതിൽ അടഞ്ഞതുകൊണ്ട്, ആ വാതിൽ വീണ്ടും തുറക്കാനും പൂർവാധികം ശക്തിയോടുകൂടി കർഷകദ്രോഹം തുടരാനുമാണ് ഇപ്പോൾ നിയമ ഭേദഗതിയോടെ സർക്കാർ മുതിരുന്നത്. ഇത് കേരളത്തിലെ മലയോര ജനതയെ കുടിയിറക്കിന്റെ മുൾമുനയിലാക്കുകയാണ്.
കേരള ഭൂപരിഷ്കരണ നിയമത്തിലെ 72കെ വകുപ്പിന്റെ സംരക്ഷണവും സഹായവും കർഷകർക്കു കിട്ടരുത് എന്ന ഉദ്ദേശ്യത്തിലാണ് 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് & അസൈൻമെന്റ്) നിയമത്തിലെ മൂന്നാം വകുപ്പ് 50 വർഷത്തെ മുൻകാല പ്രാബല്യത്തോടുകൂടി ഭേദഗതി ചെയ്യാൻ തയാറാക്കിയ നിയമമാണ് പാസാക്കിയിരിക്കുന്നത്.
2020 മേയ് 22ന് ഓർഡിനൻസായി കൊണ്ടുവന്ന ബിൽ നിയമമാക്കി മാറ്റി കേരളത്തിലെ കാർഷിക മേഖലകളിൽ വനംവകുപ്പിനെ കയറൂരി വിടുകയും ഇപ്പോൾത്തന്നെ തുടങ്ങിക്കഴിഞ്ഞിരിക്കുന്ന കുടിയിറക്കിന് ആക്കം കൂട്ടുകയുമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് നിസംശയം പറയാം.
ഡെമോക്ലിസിന്റെ വാൾ
ഈ നിയമം പാസായതോടെ കേരളത്തിലെ കർഷകരുടെ തലയ്ക്കു മുകളിൽ ഡെമോക്ലിസിന്റെ വാൾ പോലെ പട്ടയം റദ്ദ് ചെയ്യലും കുടിയിറക്കും കാലാകാലങ്ങളോളം തുടരും. കാരണം സ്വകാര്യ വനഭൂമികളെ സംബന്ധിച്ച് 1974ൽ ഉണ്ടായ ചട്ടങ്ങൾ അനുസരിച്ചുള്ള അളവ്, അതിർത്തി തിരിക്കൽ, പരസ്യപ്പെടുത്തൽ എന്നിവ കേരളത്തിൽ ഒരിടത്തും ചെയ്യേണ്ട രീതിയിൽ പൂർത്തിയുമാക്കിയിട്ടില്ല. അതായത് ഏതൊരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വിചാരിച്ചാലും ഇത് മുമ്പ് സ്വകാര്യ വനമായിരുന്നു എന്ന ന്യായം പറഞ്ഞ് ഏതു കർഷകന്റെയും പട്ടയം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ലാൻഡ് ട്രിബ്യൂണലിൽ അപ്പീൽ കൊടുക്കാം എന്ന അവസ്ഥ വരും. പിന്നെ ഇത് സ്വകാര്യ വനഭൂമി ആയിരുന്നില്ല എന്നു തെളിയിക്കേണ്ട ഉത്തരവാദിത്വം കർഷകന്റേതായി മാറുകയും നിലവിലുള്ള പട്ടയത്തിന് നിയമസാധുത ഇല്ലാത്തതുകൊണ്ട് മറ്റു രേഖകൾ ഉപയോഗിച്ചു കൊണ്ട് ഉടമസ്ഥാവകാശം തെളിയിക്കേണ്ടിവരുകയും ചെയ്യും. പട്ടയം അല്ലാതെ 50 വർഷം മുമ്പുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ആരുടെയും കൈയിൽ ഉണ്ടാവാനും വഴിയില്ല. കേസിൽ കുടുങ്ങുന്നവരുടെ ആയുസു മുഴുവൻ കോടതിവരാന്തയിൽ തീരും.
നിയമം ഓർഡിനൻസായി വന്ന 2020ൽത്തന്നെ ഈ വകുപ്പുപയോഗിച്ചുകൊണ്ട് 1983ൽ കോഴിക്കോട് കുന്നമംഗലത്തുള്ള ലാൻഡ് ട്രിബ്യൂണൽ അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴയിൽ 17 കർഷകർക്കെതിരേ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. റവന്യു വകുപ്പിന്റെ എല്ലാവിധ പരിശോധനകളും കഴിഞ്ഞു സർക്കാർ നൽകിയ പട്ടയങ്ങൾക്ക് ഏതെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ കത്ത് നൽകിയാൽ വിലയില്ലാതാകും എന്നു പറയുന്നത് ജനാധിപത്യ ഭരണസംവിധാനത്തെ പരിഹസിക്കുന്നതിനു തുല്യമാണ്.
അതല്ല നിലവിലെ വനം മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചപോലെ കേരളത്തിൽ നിലവിലുള്ള 30 ശതമാനം വനം 33 ശതമാനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നിയമങ്ങൾ വരുന്നതെങ്കിൽ അത് തുറന്നുപറയാനുള്ള ആർജവം സർക്കാർ കാണിക്കണം.
ഒരേസമയം വേട്ടക്കാരനാകുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എൽഡിഎഫ് സർക്കാർ അവസാനിപ്പിക്കുകയും ഈ വഞ്ചനാപരമായ നിയമനിർമാണം പിൻവലിക്കുകയും ചെയ്യണം.
പട്ടയങ്ങളുടെ നിയമ സാധുത റദ്ദാക്കൽ കടുത്ത കർഷകദ്രോഹം
11:05 PM Dec 06, 2022 | Deepika.com