ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
“സഖാവേ, ഒരാൾ കുറേ നേരമായി സഖാവിനെ കാണണമെന്നും പറഞ്ഞു വന്നിരിക്കുന്നു.’’
“ആരാണ്?” പരിപ്പുവടയിലെ പിടിവിട്ട് മൂത്തസഖാവ് മുഖമുയർത്തി.
“അത് ഒരാഴ്ച മുന്പ് വീടു അനുവദിക്കണമെന്നും പറഞ്ഞുവന്നയാളാ.’’
“നമ്മുടെ ലൈഫ് ബോയി വഴി വീട് അനുവദിക്കാമെന്നു പറഞ്ഞു പതപ്പിച്ചല്ലേ വിട്ടത്. ഇനിയെന്താണ് പ്രശ്നം ?’’
“അല്ല സഖാവേ, അയാൾക്ക് ഇപ്പോൾ വീട് വേണ്ടെന്ന്’’
“വീട് വേണ്ടെന്നോ? അതെന്താ ആരെങ്കിലും വീട് കൊടുത്തോ? അതോ പുള്ളിക്കു കേരള ലോട്ടറിയടിച്ചോ?’’ “അതൊന്നുമല്ല, പുള്ളിക്കാരനു വീടു വേണ്ട, ഒരു തൊഴുത്തു മതിയെന്ന്!’’ ഇതുകേട്ടതും മൂത്ത സഖാവ് മൂക്കത്തുവിരൽവച്ചു.
“വീടിനു പകരം തൊഴുത്തു മതിയെന്നോ? അയാളെന്താ തൊഴുത്തിലാണോ കിടക്കാൻ പോകുന്നത്.’’
“അതല്ല സഖാവേ, അവൻ തലസ്ഥാനത്തെ മെയിൻ തൊഴുത്തിന്റെ കാര്യം അറിഞ്ഞെന്നാണ് തോന്നുന്നത്. വീടിനു നാലു ലക്ഷമല്ലേ കിട്ടൂ, തൊഴുത്തിനാണെങ്കിൽ 40 കിട്ടുമല്ലോയെന്നാണ് അവൻ ചോദിക്കുന്നത്!’’
“സ്ഥലംവിട്ടോളാൻ പറ, അവനെയൊന്നും പാർട്ടിയാപ്പീസിൽ കയറ്റരുത്’’- കലിതീർക്കാൻ സഖാവ് പരിപ്പുവടയിൽ ആഞ്ഞുകടിച്ചു.
“പാർട്ടിയാപ്പീസിൽ കയറ്റരുതെന്നു സഖാവ് പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമവന്നത്. പുറത്തൊക്കെ ഒരു വർത്തമാനമുണ്ട്. അദാനിജി നമ്മുടെ എകെജി സെന്ററിൽ വന്നതിൽപ്പിന്നെയാണ് വിഴിഞ്ഞം പോർട്ടിൽ നമ്മൾ തലകീഴായി മറിഞ്ഞതെന്ന്. അതു കടൽക്കൊള്ളയാണെന്നു പണ്ടു നമ്മുടെ പത്രം ഒന്നാം പേജിൽ വെണ്ടയ്ക്ക നിരത്തിയതും പൊക്കിപ്പിടിച്ചാ ഇപ്പോൾ അവറ്റകളുടെ വിളയാട്ടം. ഇപ്പറയുന്നതിൽ വല്ല കാര്യവുമുണ്ടോ സഖാവേ?’’
“എടോ.. താനെന്താ ഈ പാർട്ടിയെക്കുറിച്ചു കരുതിയിരിക്കുന്നത്? അദാനിയെയും അംബാനിയെയും കണ്ടാൽ മുട്ടുവിറയ്ക്കുന്നവരാണ് നമ്മുടെ പാർട്ടി എന്നാണോ? ചോരച്ചാലുകൾ നീന്തിക്കയറിയതും തൂക്കുമരങ്ങളിൽ ഉൗഞ്ഞാലാടിയതുമൊക്കെ താൻ മറന്നോ?’’
“സഖാവേ എനിക്കു സംശയമില്ല. പക്ഷേ, നാട്ടുകാരെന്നു പറയുന്ന വിവരദോഷികൾ അദാനി പാർട്ടിയാപ്പീസിൽനിന്ന് ഇറങ്ങിവരുന്ന പടം കാണിച്ചിട്ടല്ലേ കളിയാക്കുന്നത്. ഇവന്മാരെ ഒതുക്കാൻ പറ്റിയ ക്യാപ്സൂൾ വല്ലതുമുണ്ടോ സഖാവേ?’’
“തനിക്കറിയാമോ? അദാനി നമ്മുടെ പാർട്ടിയാപ്പീസിലേക്കു കയറിവന്നിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് പെരിയ സഖാവിന്റെ കാലിലേക്ക് ഒറ്റ വീഴ്ചയായിരുന്നു! ആരും സഹിക്കില്ലായിരുന്നു ആ കാഴ്ച. ചങ്കുപൊട്ടിയുള്ള കരച്ചിൽ അല്ലാരുന്നോ? വിഴിഞ്ഞം വിഴിഞ്ഞം എന്നു കരഞ്ഞു മൂക്കുപിഴിഞ്ഞുകൊണ്ടിരുന്ന ആ പാവത്തെ നമ്മുടെ പെരിയ സഖാവ് പിടിച്ചങ്ങ് എഴുന്നേൽപ്പിച്ചു. ഇന്റർവെൽ ഇല്ലാതെയുള്ള ആ കരച്ചിൽ കണ്ടപ്പോൾ നമ്മുടെ സഖാവിന്റെ കണ്ണുകളും നിറഞ്ഞുപോയി. ചങ്കിന്റെയും കരളിന്റെയുമൊക്കെ എണ്ണം ഒന്നോ രണ്ടോ കൂടുതലുണ്ടെങ്കിലും നമ്മുടെ നേതാക്കന്മാരൊക്കെ പാവങ്ങളാ. ആരുടെയെങ്കിലും സങ്കടം കേട്ടാൽ അലിഞ്ഞുപോകും, പിഞ്ചുമനസാ!’’
“സഖാവേ, അലിയുന്നതിന്റെയും പിഴിയുന്നതിന്റെയുമൊക്കെ കഥ പറയുന്പോൾ നാലഞ്ചു വർഷമായി സിമന്റ് ഗോഡൗണിൽ കിടക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണീർ കണ്ടിട്ട് എന്താണ് അലിയാത്തതെന്നു നാട്ടുകാർ ചോദിക്കില്ലേ?’’
“അവിടെയാണ് നമ്മൾ ബുദ്ധിപരമായി ഇടപെടേണ്ടത്. വിഴിഞ്ഞം തുറമുഖം നിർമിക്കുന്നതുകൊണ്ടല്ല, നിങ്ങളുടെ കണ്ണീര് വീണാണ് കടലിൽ വെള്ളം കൂടുന്നതെന്നു വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട് എന്നു പറയണം. കരച്ചിൽ നിർത്തിയാൽ കയറിയ കടൽ ഇറങ്ങിപ്പൊക്കോളുമെന്നും പറയണം. എങ്ങനെയുണ്ട് ഈ ക്യാപ്സൂൾ..!’’
“ഈ ക്യാപ്സൂളിൽ നാട്ടുകാർ വീഴുമോ സഖാവേ?’’
ഈ ക്യാപ്സൂളിലും ടോണിക്കിലുമൊന്നും വീഴുന്നില്ലെങ്കിൽ നമ്മുടെ 51 വെട്ടിന്റെ കഥയങ്ങ് പറയണം. അതു കേട്ടാൽ ഏതവനും ഒതുങ്ങിക്കോളും!
മിസ്ഡ് കോൾ
= കരുവന്നൂർ മോഡൽ തട്ടിപ്പ് കുട്ടനെല്ലൂർ ബാങ്കിലും.
- വാർത്ത
= സഹകരണം സമാഹരണം!
സഖാവിന്റെ വിഴിഞ്ഞം ക്യാപ്സൂൾ!
10:01 PM Dec 01, 2022 | Deepika.com