1960ലെയും 2020ലെയും കൃഷി, വ്യവസായം, സേവനങ്ങൾ എന്നിവയടക്കമുള്ള വ്യത്യസ്ത മേഖലകളിൽനിന്നുള്ള സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കുകൾ ഭൂവിഷയവുമായി ചേർത്തു പഠിക്കണം; പ്രത്യേകിച്ച് ഇടുക്കി അടക്കമുള്ള മൊത്തം ഭൂപ്രശ്ന പരിഹാരത്തിനായുള്ള നിയമ ഭേദഗതിക്ക് സർക്കാർ നടപടികളെടുക്കുന്ന സാഹചര്യത്തിൽ.നിയമഭേദഗതിക്കെതിരേ തീവ്രവാദ പരിസ്ഥിതി പ്രവർത്തകരിൽനിന്നുണ്ടായേക്കാവുന്ന എതിർപ്പുകളും വിമർശനങ്ങളും എന്തുകൊണ്ടാണുണ്ടാകുന്നതെന്ന് പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. അതിന് മുന്പ് 1960ലെയും 2020ലെയും സംസ്ഥാനത്തിന്റെ അടിസ്ഥാന വിവരങ്ങൾ പരിഗണിക്കണം.
കൃഷിപ്പണി നഷ്ടം
സംസ്ഥാനത്തെ സംബന്ധിച്ച കണക്കുകളിൽനിന്ന് ഒരു കാര്യം വ്യക്തമാകുന്നു. 1959-60ൽ കാർഷിക വിളകളിൽനിന്നുള്ള സംസ്ഥാന ആഭ്യന്തര ഉത്പാദനം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 46.54 ശതമാനമാണ്. കാർഷിക വിളകൾക്കും കൃഷിപ്പണിക്കുമുള്ള പ്രാമുഖ്യവും വരുമാനസാധ്യതയും ഈ കണക്കിൽനിന്നു വ്യക്തം. 2020-21ൽ കാർഷിക വിളകളിൽനിന്നുള്ള വരുമാനം അഥവാ സംസ്ഥാന കാർഷിക ഉത്പാദനം മൊത്തം ഉത്പാദനത്തിന്റെ വെറും 4.13 ശതമാനമായി കുറഞ്ഞു.
1960കളിൽ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനായി കർഷകർക്കു ഭൂമി നൽകിയിരുന്നപ്പോൾ കൃഷിപ്പണി ആദായകരമായിരുന്നു. 2020ൽ എത്തിയപ്പോൾ കൃഷിപ്പണി ആദായകരമല്ലെന്നു മാത്രമല്ല, നഷ്ടവുമായി. അതുകൊണ്ടു മാത്രമാണ് ഗത്യന്തരമില്ലാതെ കർഷകർ മറ്റു വഴികൾ തേടിയത്.
ടൂറിസത്തിനും ആവശ്യം
ഈ കാലഘട്ടത്തിൽ കേരളത്തിലെ, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെ, ഏറ്റവും വലിയ തൊഴിൽ മേഖല ടൂറിസമാണ്. ലോകത്തിലെന്പാടും അനേകം ഗ്രാമീണ സമൂഹങ്ങൾക്ക് ഉപജീവന മാർഗമാണ് വിനോദസഞ്ചാരം. കേരളത്തിലെ ആഭ്യന്തര ഉത്പാദനത്തിന്റെ പകുതിയിലേറെ സേവനമേഖലയിൽനിന്നാണു വരുന്നത്. അതിലേറ്റവും കൂടുതൽ സംഭാവന ചെയ്യുന്നത് ടൂറിസം അനുബന്ധ മേഖലകളാണ്. വളരെ കുറഞ്ഞ മുതൽമുടക്കിൽ പ്രാദേശികമായി കർഷകർക്കു ലാഭകരമായി നടത്താവുന്ന ബിസിനസും ടൂറിസം തന്നെ. 2019ൽ കേരളത്തിലെത്തിയത് 1,95,74,004 ടൂറിസ്റ്റുകളായിരുന്നു. ഇതുവഴി ലഭിച്ച വരുമാനം 45,011 കോടി രൂപയും. ഇക്കോ ടൂറിസത്തിന് സാധ്യതയുള്ള 70 കേന്ദ്രങ്ങൾ സംസ്ഥാന വിനോദസഞ്ചാരവകുപ്പ് കണ്ടെത്തിയതിൽ മിക്കതും പശ്ചിമഘട്ട മലയോര മേഖലകളിലാണ്. അതുകൊണ്ടുതന്നെ ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആയിരക്കണക്കിന് കർഷകർക്ക് സ്വയം ബിസിനസ് തുടങ്ങുന്നതിനും പട്ടയങ്ങളുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയേണ്ടതാണ്. അതിനു മുൻകാല പ്രാബല്യവും നൽകണം.
വീതം വയ്ക്കുന്ന ഭൂമി
1960കളിൽ ഇടുക്കിയിൽ കൊടുത്ത ഒരേക്കർ പട്ടയഭൂമിയിൽ കെട്ടിടം പണിയരുതെന്നു പറയുന്നവർ കണക്കുകൾ പഠിക്കുക.1960കളിലുണ്ടായിരുന്ന ഭൂമി ഉടമസ്ഥാവകാശം 2020ൽ ഇരട്ടിയിലധികമായി. 1970ലെയും 2019ലെയും കേരളത്തിലെ ഭൂമിയുടെ ഉടമസ്ഥത അക്കാര്യം വ്യക്തമാക്കുന്നു. 1970കളിൽ കേരളത്തിൽ ആകെ 22,98,389 ഭൂവുടമകളാണുണ്ടായിരുന്നതെങ്കിൽ 2020ൽ അത് 75,83,000 ആയി ഉയർന്നു.
ഭൂമി നല്കൽ നിയമങ്ങൾ
നിയമങ്ങൾ ഭേദഗതി ചെയ്യണമെങ്കിൽ നിയമസഭ കൂടി തീരുമാനിക്കണം. എന്നാൽ സർക്കാർ നിർദേശാനുസരണം വകുപ്പ് സെക്രട്ടറിക്ക് ചട്ടങ്ങൾ ഭേദഗതി ചെയ്യാം. ചെയ്യാവുന്ന ചെറിയൊരു തീരുമാനം മാത്രം. കേരള ലാൻഡ് അസൈൻമെന്റ് റൂൾസിലെ 4-ാം ചട്ടപ്രകാരം “Government lands may be assigned on registry for purpose of personal cultivation, house sites, and beneficial enjoyment of adjourning registered holdings” എന്ന വാക്കുകളിലൂടെ കൃഷിക്കും താമസത്തിനും അനുബന്ധ പ്രക്രിയകൾക്കുമാണ് ഭൂമി പതിച്ചു നൽകുന്നത്. ഇതിലെ അഞ്ചാം ചട്ടപ്രകാരം ഇടനാട്ടിൽ ഒരേക്കറും മലനാട്ടിൽ മൂന്നേക്കറും ഒരാൾക്ക് പതിച്ചു നൽകാം.
അന്ന് മലന്പ്രദേശം,
ഇന്ന് മുനിസിപ്പാലിറ്റി
ഇന്ന് മുനിസിപ്പാലിറ്റികളായ പല വില്ലേജുകളും 1964ൽ മൂന്നേക്കർ വരെ വ്യക്തിക്കു പതിച്ചുനൽകാവുന്ന മലന്പ്രദേശങ്ങളായിരുന്നു. മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ, മേലുകാവ് വില്ലേജുകൾ, കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വില്ലേജുകൾ, ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ, അന്നത്തെ കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ദേവികുളം, പീരുമേട്, ഉടുന്പൻചോല താലൂക്കുകൾ മൊത്തം, കട്ടപ്പന, നെടുങ്കണ്ടം, കുമളി, മൂന്നാർ അങ്ങനെ ഹൈറേഞ്ചിലെ മിക്ക വൻകിട പട്ടണങ്ങളും 1964ൽ ഭൂമി പതിച്ചു നൽകുന്പോൾ മലന്പ്രദേശങ്ങളായിരുന്നു.
കെ.എം. മാണിയുടെ ഭേദഗതി
ജനരക്ഷയ്ക്കായി നേരത്തെയും നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തിട്ടുണ്ട്. 12-7-2011 ലെ 1347-ാം നന്പർ അസാധാരണ ഗസറ്റിലൂടെ കേരള ഗവണ്മെന്റ് ലാൻഡ് അസൈൻമെന്റ് ആക്ട് 1960 മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തു. പതിച്ചുകിട്ടിയ ഭൂമി വില്പനകളൊക്കെ അങ്ങനെയാണ് നിയമാനുസൃതമാക്കിയത്. അതിനു നേതൃത്വം നൽകിയത് അന്നത്തെ നിയമവകുപ്പ് മന്ത്രിയായിരുന്ന കെ.എം. മാണിയായിരുന്നു. ഉദ്യോഗസ്ഥ എതിർപ്പുകളെയെല്ലാം അദ്ദേഹം ഒന്നൊന്നായി നേരിട്ടു.
1960ൽ അന്നത്തെ സർക്കാർ അവരുടെ സ്വതന്ത്രമായ തീരുമാനപ്രകാരം അന്നത്തെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഒന്നു മുതൽ മൂന്ന് ഏക്കർ വരെ ഭൂമി കൃഷിക്കും വീടുവയ്ക്കാനുമായി നിയന്ത്രണങ്ങളോടെ നൽകിയെങ്കിൽ 2022ൽ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന് അതിൽ ഏതു നിബന്ധനകളും എടുത്തു കളയുന്നതിനും റദ്ദാക്കുന്നതിനും അധികാരമുണ്ട്. ഇത്തരം ഭൂമികൾ ഒരുകാലത്തും വനമല്ലാത്തതിനാൽ ഒരു വനനിയമവും ഇക്കാര്യത്തിൽ ബാധകമല്ല. അതിനാൽ 1964ൽ സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ ഇന്നത്തെ അതിന്റെ അവകാശിക്ക് എന്തു ചെയ്യാനുള്ള അവകാശം നൽകാനുള്ള പരമാധികാരം മന്ത്രിസഭയ്ക്കുണ്ട്.
മാറ്റങ്ങൾ വരുത്തേണ്ടതും സർക്കാർ
1960ലെ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കാൻ സർക്കാരിന് അധികാരമുണ്ട്. എത്ര ഭൂമി ആർക്കൊക്കെ, എന്തിനൊക്കെ, എത്ര പണത്തിന്, എന്തൊക്കെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ പതിച്ചു നൽകണമെന്നത് കാലാകാലങ്ങളിൽ സംസ്ഥാനം ഭരിക്കുന്ന സർക്കാരുകളുടെ അധികാരത്തിൽപ്പെട്ടതാണ്. അതിനു കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടതും സർക്കാരുകൾതന്നെ.
കാലാകാലങ്ങളിൽ വിവിധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പിൻബലത്തിൽ ചില നിയന്ത്രണങ്ങളോടെ പതിച്ചു നൽകിയ ഭൂമിയിൽ നിയന്ത്രണങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ അവ കണ്ടെത്താനും തീർപ്പു കൽപ്പിക്കാനും കോടതികൾക്ക് അവകാശമുണ്ട്. അങ്ങനെ കോടതി ചൂണ്ടിക്കാട്ടുന്ന നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ ഏത് നിയമവും കാലോചിതമായി പരിഷ്കരിക്കാൻ സർക്കാരിനും അധികാരമുണ്ട്. ആ അധികാരത്തിന്റെ ബലത്തിൽ ഒരു പ്രദേശത്തെ ജനത്തിന്റെ പൊതുനന്മയെ കരുതി നിയമത്തിലോ ചട്ടങ്ങളിലോ മാറ്റങ്ങൾ വരുത്തരുതെന്നു പറയാൻ ആർക്കും, പ്രത്യേകിച്ച് കപട പരിസ്ഥിതി വാദികൾക്ക്, യാതൊരു അവകാശവുമില്ല.
(തുടരും)