വാർത്താവീക്ഷണം /സി.കെ.കുര്യാച്ചൻ
വിഴിഞ്ഞത്ത് വീടും തൊഴിലും നഷ്ടപ്പെട്ട് നൂറുകണക്കിനു മത്സ്യത്തൊഴിലാളികൾ നിലനിൽപ്പിനായി നടത്തുന്ന പോരാട്ടത്തെ തീവ്രവാദ പ്രവർത്തനമെന്നും രാജ്യദ്രോഹമെന്നും ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും ആറു വർഷം മുമ്പുള്ള ദേശാഭിമാനിപത്രമൊന്നു മറിച്ചുനോക്കണം.
സിപിഎം മുഖപത്രമായ ദേശാഭിമാനി 2016 ഏപ്രിൽ 25ന് പ്രസിദ്ധീകരിച്ചത് വിഴിഞ്ഞം തുറമുഖ പദ്ധതി കടൽക്കൊള്ളയാണെന്ന മുഖ്യവാർത്തയോടെയാണ്. ഒന്നാംപേജ് മുഴുവൻ ഈ പദ്ധതിക്കെതിരേയുള്ള വാർത്തകളായിരുന്നു. വിഴിഞ്ഞത്ത് ലക്ഷ്യമിട്ടത് 5,000 കോടി രൂപയുടെ ഭൂമിതട്ടിപ്പാണെന്ന് കണക്കുകൾ നിരത്തി പത്രം വിശദീകരിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തെ മത്സ്യബന്ധനത്തിന് തുറമുഖം മരണമണിയാണെന്നാണ് ഒന്നാം പേജിലെതന്നെ മറ്റൊരു റിപ്പോർട്ട്. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് കടലിലിറങ്ങാത്ത വള്ളങ്ങളേ കാണാനുള്ളൂ. തീരദേശത്തെ മത്സ്യത്തൊഴിലാളികളെ മുഴുവൻ പുകച്ചുപുറത്തു ചാടിച്ച് പ്രദേശം അദാനിക്ക് തീറെഴുതാനുള്ള എല്ലാ ഒത്താശയും സർക്കാർ ചെയ്തത് ദുരന്തമുഖത്താണ് ഒരു ജനതയെ കൊണ്ടെത്തിച്ചത് എന്നും ദേശാഭിമാനി കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ പറയുന്നു; ഒരുകാലത്ത് 7,000 തൊഴിലാളികൾവരെ 1,500 വള്ളങ്ങളിലായി മത്സ്യബന്ധനം നടത്തിയിരുന്ന വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശത്ത് ഇപ്പോൾ കടലിൽ പോകുന്നത് അഞ്ഞൂറിൽ താഴെപേർ മാത്രം. പരമാവധി 100 വള്ളം.
വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖത്തിനായി കടൽ കുഴിക്കൽ തുടങ്ങിയതോടെ ആ മേഖലയിലാകെ മത്സ്യം കിട്ടാക്കനിയായി. കടലിനടിയിലെ പാറ പൊട്ടിച്ചു നീക്കുന്നതിന്റെ ആഘാതമാണ് മത്സ്യലഭ്യത ഇല്ലാതാകാൻ കാരണമായതെന്ന് തൊഴിലാളികൾ പറയുന്നു.
"ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അതെ, അതുതന്നെയാണ് നൂറ്റിമുപ്പതിലധികം ദിവസങ്ങളായി തുറമുഖ കവാടത്തിൽ സമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളും പറയുന്നത്. അന്ന് അങ്ങയുടെ പാർട്ടിയുടെ മുഖപത്രം വിളിച്ചുപറഞ്ഞ സത്യം ഇന്നെങ്ങനെയാണ് കളവാകുന്നത്. അതേകാര്യം പറയുന്നവർ എങ്ങനെയാണ് രാജ്യദ്രോഹികളാകുന്നത്. ഇവിടെ നിലപാട് മാറ്റിയത് ആരാണ്.
തുറമുഖപദ്ധതിയെ അനുകൂലിച്ച ലത്തീൻസഭ നിലപാടുമാറ്റി എന്നാണല്ലോ ആക്ഷേപം. 2015 ജൂലൈ 31ന് അന്നത്തെ ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം എഴുതി 2015 ഓഗസ്റ്റ് രണ്ടിന് പള്ളികളിൽ വായിച്ച ഇടയലേഖനത്തിന്റെ ആമുഖത്തിൽത്തന്നെ പറയുന്നു:"ഒരുസ്വപ്ന പദ്ധതിയായി വിശേഷിപ്പിച്ചുകൊണ്ട് അനന്തമായ വികസന സാധ്യതയാണ് ഈ പദ്ധതി മൂലം തെക്കൻ കേരളത്തിൽ ഉണ്ടാകാൻ പോകുന്നതെന്ന് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലമാണ് ഇന്നുള്ളത്. പദ്ധതിക്ക് അനുകൂലമായ ഒരുനിലപാടാണ് അതിരൂപത ആദ്യംമുതലേ പുലർത്തിയത്.
എന്നാൽ, പ്രസ്തുത പദ്ധതി മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കരുതെന്നും തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകൾ പരിഹരിച്ചുവേണം മുന്നോട്ടുപോകാനെന്നും ശക്തമായ നിലപാടുമായിട്ടാണ് നാം സർക്കാരിനെയും തുറമുഖ അധികൃതരെയും സമീപിച്ചത്.
തയാറാക്കപ്പെട്ട പ്ലാൻ പ്രകാരം ഈ തുറമുഖം നിർമിച്ചാൽ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ വസിക്കുന്നവർക്ക് ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ നിരവധിയാളുകളും സംഘടനകളും ഏറെക്കാലമായി ബന്ധപ്പെട്ട അധികൃതരുടെ മുമ്പിൽ ഉന്നയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഏകപക്ഷീയമായി സർക്കാർ നീങ്ങുകയാണ്'.
ഇപ്പോൾ തയാറാക്കിയിരിക്കുന്ന രൂപത്തിൽ ഈ പദ്ധതി നടപ്പാക്കിയാൽ നമ്മുടെ തീരപ്രദേശത്തെ ജനജീവിതത്തിനും കടലോര പരിസ്ഥിതിക്കും ഗുരുതരമായ ദോഷഫലങ്ങൾ ഉണ്ടാകുമെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
" ഈ രീതിയിൽ തുറമുഖം നിർമിച്ചാൽ തീരം നഷ്ടപ്പെടുകയും തൊഴിൽ രഹിതരാകുകയും ചെയ്യുന്ന 32 തീരഗ്രാമങ്ങളിലെ അരലക്ഷം വരുന്ന മീൻപിടിത്തക്കാരും അനുബന്ധ തൊഴിലുകൾ ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും ആരുടെയും പരിഗണനയിൽ വരുന്നില്ല. അതേസമയം, ഇക്കാര്യങ്ങൾ പറയുന്നവരെ വികസനവിരോധികളെന്ന് മുദ്രകുത്താനും ഇവർക്കു മടിയില്ല'.
ആർച്ച്ബിഷപ് സൂസപാക്യം മുന്നിൽക്കണ്ടത് എത്രയോ ശരിയാണെന്ന് ഇപ്പോൾ തെളിയുകയാണ്.
വിഴിഞ്ഞത്ത് നിലപാടുമാറ്റിയത് ആര്?
12:31 AM Nov 30, 2022 | Deepika.com