ഡോ. സന്തോഷ് വേരനാനി
ഇസ്രയേൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ബീബി എന്നു വിളിപ്പേരുള്ള ബന്യാമിൻ നെതന്യാഹു ആറാം തവണയും അധികാരത്തിലേറുകയാണ്. 12 വർഷം പ്രധാനമന്ത്രിയായിരുന്ന ബന്യാമിൻ നെതന്യാഹു ഇടവേളയ്ക്കു ശേഷമാണ് തിരിച്ചെത്തുന്നത്. തെരഞ്ഞെടുപ്പുവിജയത്തിനു പിന്നാലെ ലിക്കുഡ് പാർട്ടി നേതാവ് നെതന്യാഹ്യുവിന് സർക്കാർ രൂപീകരണത്തിനുള്ള അധികാരം പ്രസിഡന്റ് ഐസക് ഹെർസോഗ് ഔദ്യോഗികമായി കൈമാറിയതോടെ കാബിനറ്റ് രൂപവത്കരണ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.
തീവ്രദേശീയ പാർട്ടിയായ റിലിജെസ് സയനിസവുമായി കൈകോർത്താണ് ലിക്കുഡ് പാർട്ടി നേതാവായ നെതന്യാഹു (73) അധികാരത്തിൽ തിരികെയെത്തുന്നത്. 120 അംഗ പാർലമെന്റിൽ തീവ്ര വലതുപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന നെതന്യാഹുവിന്റെ സഖ്യത്തിന് 65 സീറ്റുകൾ ലഭിച്ചു. 61 സീറ്റുകളാണ് ഭൂരിപക്ഷത്തിനു വേണ്ടത്. 32 സീറ്റോടെ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കയാണ്. ഇസ്രയേലിൽ ഇതുവരെ ഒരു പാർട്ടി തനിച്ച് ഭൂരിപക്ഷം നേടിയിട്ടില്ലാത്തതിനാൽ സഖ്യസർക്കാരാണ് ഭരണത്തിലേറുന്നത്. യെഷ് ആറ്റിഡ് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ യെയ്ർ ലാപിഡിന്റെ നേതൃത്വത്തിലെ സഖ്യത്തിന് 50 സീറ്റാണ് ലഭിച്ചത്. തീവ്ര ദേശീയവാദികളായ റിലിജിയസ് സയണിസ്റ്റ് പാർട്ടിയുമായി ചേർന്നാകും പുതിയ സർക്കാർ രൂപീകരണം.
ഇസ്രയേൽ രാഷ്ട്രീയത്തിലെ ചാണക്യൻ
വൻ വിജയത്തിലേക്കാണ് പാർട്ടി നീങ്ങുന്നതെന്നും രാജ്യത്തിന്റെ വിശ്വാസം തിരികെപ്പിടിക്കാനായെന്നും ലികുഡ് പാർടി ആസ്ഥാനത്ത് നെതന്യാഹു പറയുകയുണ്ടായി. അനവധി അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെ താഴെയിറക്കി 2021ലാണ് നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിൽ സഖ്യസർക്കാർ അധികാരത്തിലെത്തിയത്. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടർന്ന് സർക്കാർ പിരിച്ചുവിടുകയും മധ്യ ഇടത് പാർട്ടിയായ യെഷ് ആറ്റിഡിന്റെ നേതാവ് യായ്ർ ലാപിഡ് കാവൽ പ്രധാനമന്ത്രിയാകുകയും ചെയ്തു. വെസ്റ്റ് ബാങ്കിൽ ജൂത പാർപ്പിടങ്ങൾ നിർമിക്കുന്നതിനെ ശക്തമായി അനുകൂലിക്കുകയും സ്വതന്ത്ര പലസ്തീൻ വാദത്തെ എതിർക്കുകയും ചെയ്യുന്ന നേതാവാണ് നെതന്യാഹു.
ഇസ്രയേൽ രാഷ്ട്രീയത്തിലെ ചാണക്യനായി കരുതപ്പെടുന്ന നെതന്യാഹു വലതുപക്ഷ-യാഥാസ്ഥിതിക ഗ്രൂപ്പുകളുടെ ഉറച്ച പിന്തുണയോടെയാണ് സാമാന്യം മികച്ച ഭൂരിപക്ഷം നേടിയത്. തൊണ്ണൂറുകൾ മുതലുള്ള തന്റെ നീണ്ട രാഷ്്ട്രീയ ജീവിതത്തിൽ, 1996ലാണ് അദ്ദേഹം പ്രധാനമന്ത്രിപദത്തിലെത്തുന്നത് - ഇസ്രയേൽ രാഷ്ട്ര രൂപവത്കരണശേഷം ജനിച്ച ആദ്യപ്രധാനമന്ത്രിയായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായിരുന്നു നെതന്യാഹു. പുതിയ സ്ഥാനലബ്ധിയോടെ പ്രധാനമന്ത്രിപദം ഏറ്റവും കൂടുതൽ കാലം അലങ്കരിച്ചതിന്റെ പേരും അദ്ദേഹത്തിന്റേതാവുകയാണ്. ഔദ്യോഗിക ക്ഷണത്തിനു പിന്നാലെ “എല്ലാവരുടെയും പ്രധാനമന്ത്രിയാകും” എന്ന് നെതന്യാഹു വാഗ്ദാനം ചെയ്തു. 1996 മുതൽ മൂന്നുതവണ വ്യത്യസ്ത മുന്നണികളിലായി പ്രധാനമന്ത്രിയായ അദ്ദേഹത്തിന് ഇത്തവണ മാത്രമാണ് അല്പം ഭേദപ്പെട്ട പിന്തുണ ലഭിക്കുന്നത്.
ആറാമങ്കത്തിന് നെതന്യാഹു
10:06 PM Nov 28, 2022 | Deepika.com