കെ.എസ് . ഫ്രാൻസിസ് / നിർമാണ നിരോധനത്തിന്റെ തനിനിറം - 2
2010ലെ കോടതി ഉത്തവരവെന്ന പേരിൽ ഇടുക്കി ജില്ലയിൽ 1964ലെയും 1993ലെയും ഭൂപതിവു ചട്ടപ്രകാരം പതിച്ചു നൽകിയിരിക്കുന്ന ഭൂമിയിൽ കൃഷി-ഗൃഹനിർമാണം, ബനഫിഷൽ എൻജോയ്മെന്റ് ഒഴികെയുള്ള നിർമാണം നിരോധിച്ച് ഇറക്കിയ ഉത്തരവാണ് നിലവിൽ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഭൂ പതിവു ചട്ടങ്ങൾ ഉദ്യോഗസ്ഥരുടെ ഇംഗിതത്തിനനുസരിച്ച ദുർവ്യാഖ്യാനം ചെയ്ത് ഇറക്കിയ ഉത്തരവാണിത്. 1963ലെ ഭൂപതിവു ചട്ടത്തിൽ ഭൂമി പതിച്ചുനൽകുന്നതു സംബന്ധിച്ച മാർഗരേഖ ഉണ്ട്. അസൈനി എന്നാൽ ഭൂമി പതിച്ചു ലഭിക്കുന്ന വ്യക്തിയും അനന്തിരാവകാശികളും പിൻതുടർച്ചക്കാരുമാണ്. ഭൂമി പതിച്ചു നൽകുന്നതു വ്യക്തിഗത കൃഷിക്കും വീടുവയ്ക്കുന്നതിനും ബനഫിഷൽ എൻജോയ്മെന്റ് ഓഫ് അഡ്ജേണിംഗ് ( adjourning) റെജിസ്ട്രേഡ് ഹോൾഡിംഗ്സിനുമാണ്. അതായത് മാറ്റിവയ്ക്കപ്പെട്ട ഭൂമിയുടെ അനുഭവത്തിന് എന്നർഥം.
ബനഫിഷൽ എൻജോയിമെന്റ് എന്നാൽ - ദി എൻജോയിമെന്റ് ഓഫ് ലാൻഡ് ഫോർ പർപ്പസസ് ലൈക്ക് പ്രൊവൈഡിംഗ് അപ്രോച്ച് റോഡ് ടു ദി അസൈനീസ് റെജിസ്ട്രേഡ് ഹോൾഡിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ദി വാട്ടർകോഴ്സ്, സ്റ്റാൻഡിംഗ് ക്രോപ്സ് ആൻഡ് ബിൽഡിംഗസ് എന്ന് വിശദീകരിച്ചിട്ടുണ്ട് (പേജ് 224).
ഭൂമി പതിച്ചു നൽകുന്നത് വ്യക്തിഗത കൃഷിക്കും വീടു വയ്ക്കുന്നതിനും ബനഫിഷൽ എൻജോയിമെന്റ് ഓഫ് അഡ്ജേണിംഗ് രജിസ്ട്രേഡ് ഹോൾഡിംഗ്സ് എന്നതിനു പിന്നീട് വന്ന സർക്കാർ ഉത്തരവിൽ ഭൂമി പതിച്ചു നൽകിയതു കൃഷിക്കും വീടിനും അഡ്ജേണിംഗ് ബനഫിറ്റിനും മാത്രം എന്നാക്കി മാറ്റി. അഡ്ജേണിംഗ് ബനഫിറ്റ് എന്താണെന്നു പ്രതിപാദിച്ചിട്ടുമില്ല. വീടിനും കൃഷിക്കും മാത്രം പതിച്ചുനൽകിയ ഭൂമിയിൽ മറ്റു നിർമണം പാടില്ലെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. ഭൂമി പതിവു നിയമം 1960ൽ ഉണ്ടാക്കിയ നിയമസഭാ സാമാജികരുടെ ഉദ്ദ്യേശ്യശുദ്ധിയെ ചോദ്യംചെയ്യുന്ന വ്യാഖ്യാനമാണ് പിന്നീട് ഉണ്ടായിട്ടുള്ളത്. പതിച്ചു നൽകിയ ഭൂമിയോടു ചേർന്നു വഴി, വെള്ളം, കൃഷി, കെട്ടിടം എന്നിവയും അനുവദിച്ചിരുന്നു. 1958 കാലഘട്ടങ്ങളിൽ പതിച്ചുകൊടുത്ത ഭൂമി കൃഷിക്കായി എന്നു പറയുന്നതിൽ കാലഘട്ടത്തിന്റെ പ്രത്യേകതയുണ്ട്.
കൃഷിക്കായി ഭൂമി നൽകിയതിനൊപ്പം പള്ളിക്കൂടത്തിനും ആശുപത്രിക്കും ആരാധനാലയങ്ങൾക്കും പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസുകൾക്കും പഞ്ചായത്ത് ഓഫീസിനും... കൂടി ഭൂമി അനുവദിച്ചു കൊടുത്തു. ജനങ്ങളുടെ കൃഷി ഇതര ഭൗതിക ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ് അങ്ങനെ പൊതു സ്ഥാപനങ്ങൾക്കും പൊതുആവശ്യത്തിനും ഭൂമി അനുവദിച്ചു കൊടുത്തത്. കാലഘട്ടമനുസരിച്ചു വ്യവസായങ്ങൾക്കും വാണിജ്യാവശ്യങ്ങൾക്കും ഭൂമി ആവശ്യമായി വന്നു. അത് അനുവദിക്കുകയോ അതിനായി പതിവു നിയമത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തുകയോ ആണ് ജനക്ഷേമം ലക്ഷ്യമുള്ള സർക്കാരിന്റെ കടമ. 1964ലെ ചട്ടത്തിൽ ഇതിനകം നിരവധി ഭേദഗതികൾ വരുത്തിയിട്ടുമുണ്ട്. ഇനിയൊരു ഭേദഗതി എന്നതിൽ പ്രത്യേകത ഒന്നുമില്ല. 50 വർഷം മുന്പുള്ള നിയമത്തിനെ വക്രീകരിച്ചു ജനജീവിതം തടസപ്പെടുത്തുന്നതിൽ നല്ല ലക്ഷ്യമില്ലെന്നു പറയേണ്ടി വരും.
കേരളം മുഴുവൻ നിരോധനം
സംസ്ഥാന സർക്കാരിന്റെ ഒരു നിയമം എട്ടു വില്ലേജുകളിൽ മാത്രം നടപ്പാക്കുന്നത് വിവേചനവും ജനാധിപത്യ വിരുദ്ധവുമാണെന്നും അതു പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയൽ നാട്ടുകാരായ മേരി ജോസഫും ലാലി ജോർജും നൽകിയ ഹർജികളാണ് നിർമാണ നിരോധനം കേരളം മുഴുവൻ ബാധകമാണെന്നു കോടതിയെക്കൊണ്ടു പറയിപ്പിച്ചത്.
വിഷയം ഏറെ പ്രശ്ന സങ്കീർണമായതിനാൽ നിയമ ഭേദഗതി വരുത്താൻ കോടതി സർക്കാരിനോടു പലതവണ ആവശ്യപ്പെട്ടു. രണ്ടു തവണ സമയവും അനുവദിച്ചു. വിഷയത്തിന്റെ ഗൗരവം മനസിലാക്കിത്തന്നെയാണ് നിയമ ഭേദഗതി വരുത്താൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നിട്ടും നിയമ ഭേദഗതി വരുത്താൻ സർക്കാർ തയാറാകാതെ വന്നതോടെയാണ് 2020ൽ നിയമം കേരളം മുഴുവവൻ ബാധകമാണെന്നു ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് വിധിച്ചത്. ഇതിനെതിരേ സർക്കാർ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി. ഇടുക്കി ജില്ലയിലെ നിർമാണ നിരോധനം കേവലം ഒരു എക്സിക്യൂട്ടീവ് ഉത്തരവു മാത്രമാണെന്നും നിർമാണ നിരോധനം സംസ്ഥാനം മുഴുവനായി നടപ്പാക്കുക ഏറെ പ്രശ്നം സൃഷ്ടിക്കുമെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ.വി. സോഹൻ ഡിവിഷൻ ബഞ്ചിൽ അവതരിപ്പിച്ചെങ്കിലും കോടതി സിംഗിൾ ബഞ്ചിന്റെ വിധി ശരിവച്ചു. ഇതിനെതിരേ ലക്ഷങ്ങൾ മുടക്കി പ്രത്യേക അഭിഭാഷകരെ വച്ചു സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ആദ്യ ഹിയറിംഗിൽത്തന്നെ സുപ്രീം കോടതി അപ്പീൽ തള്ളി. എന്നിട്ടും നിയമ ഭേദഗതി വരുത്താൻ സർക്കാർ തയാറായിട്ടില്ല. കേരളത്തിൽ നടപ്പാക്കിയാൽ ദൂരവ്യാപകമായ ഭവിഷ്യത്ത് ഉണ്ടാകുന്ന നിയമം ഇടുക്കിയിൽ എങ്ങനെ നടപ്പാക്കും എന്നു പറയേണ്ടതു സർക്കാരാണ്.
മൂന്നാറിലെ കൈയേറ്റം
1,37,432 ഏക്കർ വിസ്തൃതി ഉണ്ടായിരുന്ന കെഡിഎച്ച് വില്ലേജിനെ മാങ്കുളം, മൂന്നാർ, കെഡിഎച്ച് എന്നിങ്ങനെ മൂന്നു വില്ലേജുകളായി തിരിച്ചു. ടാറ്റാ കന്പനിയുടെ കൈവശമുള്ള 60,000 ഏക്കർ സ്ഥലവും വനംവകുപ്പിന്റെ 61,513 ഏക്കർ ഭൂമിയും കഴിച്ചാൽ മൂന്നാറിൽ പൊതുജനത്തിന്റെ പക്കലുള്ളത് 500 ഏക്കർ ഭൂമിയാണ്. ഇതിൽ വൈദ്യുതി വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഭൂമിയും പുറന്പോക്കു ഭൂമിയും ഉണ്ട്. ഈ സർക്കാർ, ഡിപ്പാർട്ട്മെന്റ് ഭൂമിയിലാണ് കൈയേറ്റങ്ങൾ നടക്കുന്നത്. ടാറ്റായുടെ ഭൂമി കൈയേറാൻ അവർ അനുവദിക്കില്ല. വനഭൂമി ജണ്ടയിട്ടു തിരിച്ചതാണ്. ബാക്കിയുള്ള ഭൂമി സംരക്ഷിക്കാൻ പരാജയപ്പെട്ടവരാണ് ഇടുക്കി ജില്ലയിലെ ഭൂമിയിൽ നിർമാണം നിരോധിച്ചു കഴിവുകേട് തെളിയിക്കുന്നത്.
പ്രത്യേക നിയമവും പരിഗണിക്കാം
കൃഷിക്കായി അനുവദിച്ച ഭൂമി ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നിയമനിർമാണം സാധ്യമാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ കണ്വർഷൻ ഓഫ് അഗ്രിക്കൾച്ചർ ലാൻഡ് ഫോർ നോണ് അഗ്രിക്കൾച്ചർ പർപ്പസ് ആക്ട് പാസാക്കിയിട്ടുണ്ട്. കേരളത്തിൽ ഇത്തരമൊരു നിയമത്തിന്റെ കരട് തയാറാക്കി ഇടുക്കി ജില്ലാ കളക്ടറായിരുന്ന എച്ച്. ദിനേശൻ റവന്യു വകുപ്പിനു നൽകിയതുമാണ്. പരിഗണിച്ചിട്ടില്ല. ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയിൽ നിർമാണം അനുവദിച്ചാൽ പ്രളയം ഉണ്ടാകുമെന്നാണ് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. മൂന്നാർ ഉൾപ്പെടെയുള്ള ഭൂമിയുടെ ഘടനയും പരിസ്ഥിതിയും കണക്കിലെടുത്തു കെട്ടിട നിർമാണങ്ങൾക്കു മാർഗരേഖയും ഡിസൈനും നിശ്ചയിക്കുന്നതു കരണീയമാണ്.
കൈയേറ്റത്തിന്റെ നിറം
അനധികൃത നിർമാണങ്ങൾക്കെതിരേ നടപടിയെന്നു പ്രഖ്യാപിച്ചു രംഗത്തു വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കു ലക്ഷ്മണ രേഖയുണ്ട്. അവർ ആ രേഖ കടക്കാൻ ധൈര്യം കാട്ടാറില്ല. സർക്കാരിന്റെ ‘മൂന്നു പൂച്ചകൾ’അനധികൃത നിർമാണം പൊളിക്കാനെത്തിയപ്പോൾ എലിയെക്കണ്ട് ഭയന്നോടിയത് അധികമാരും മറന്നിട്ടില്ല. അവർ പൊളിച്ച ഹോട്ടലുകൾക്കു കോടികൾ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവുമായി. സാധാരണക്കാരന്റെ നികുതിപ്പണംകൊണ്ട് അവർക്കു നഷ്ടപരിഹാരം കൊടുക്കണം ഇപ്പോൾ.
ദുർവ്യാഖ്യാനങ്ങൾ
കൈവശ ഭൂമിക്കു പട്ടയം നൽകാൻ 1993ൽ കേരളത്തിനു പുതിയ നിയമം ഉണ്ടാക്കേണ്ടി വന്നു. 1-1-1977ന് മുന്പ് വനഭൂമി കൈയേറിയവരുടെ ഭൂമി ക്രമവത്കരിച്ചു നൽകുന്നതാണ് പ്രത്യേക നിയമം. സംസ്ഥാനത്ത് 28,588 ഹെക്ടർ സ്ഥലത്തിനാണ് 93 സ്പെഷൽ റൂൾ അനുസരിച്ചു പട്ടയം നൽകുന്നത്. അതിനും തടയിടാൻ ആളുണ്ടായിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സപ്രീംകോടതിയിൽ പ്രമുഖനായ സീനിയർ അഭിഭാഷകനെ (പിന്നീട് സുപ്രീം കോടതി ജഡ്ജിയായി) നിയോഗിച്ച് കേസ് നടത്തിയാണ് പട്ടയം നൽകാൻ അനുമതി വാങ്ങിയത്. വനഭൂമി എന്നതിലും ചതി ഉണ്ടായി. സിഎച്ച്ആർ ഭൂമിയെയാണ് വനഭൂമി എന്നു വിളിച്ചത്.
സിഎച്ച്ആർ വനഭൂമിയല്ലെന്നു രേഖകളുണ്ട്. 1996 ഡിസംബർ 12ന് സുപ്രീംകോടതി നിയോഗിച്ച് ഫോറസ്റ്റ് കണ്സർവേറ്റർ വി. ഗോപിനാഥൻ ചെയർമാനായ അഞ്ച് അംഗ കമ്മിറ്റി സിഎച്ച്ആർ വനഭൂമിയല്ലെന്നു റിപ്പോർട്ട് നൽകി. 1,570 ഏക്കറാണ് സിഎച്ച്ആർ എന്നാണ് യഥാർഥ രേഖ. അതിപ്പോൾ 2,15,720 ഏക്കറാക്കി വനംവകുപ്പ് കൃത്രിമ രേഖ ഉണ്ടാക്കിയിരിക്കുന്നു എന്നും ആരോപണമുണ്ട്.
1993ലെ പ്രത്യേക നിയമത്തിൽ കൃഷിക്കും വീടുവയ്ക്കുന്നതിനും ഷോപ്സൈറ്റുകൾക്കുമാണ് പട്ടയം അനുവദിക്കുന്നത്. അതിനെ മലയാളീകരിച്ച് ഇറക്കിയ ഉത്തരവിൽ ഷോപ് സൈറ്റിനെ ചെറിയ കടമുറികൾ എന്നാക്കി വക്രീകരിച്ചു.
ടൗണ്ഷിപ്പുകൾക്കു പട്ടയം നൽകാൻ സ്പെഷൽ ഭൂപതിവ് തഹസിദാർക്ക് അധികാരമില്ലെന്നാണ് മറ്റൊരു വിവക്ഷ. 1998ൽ കട്ടപ്പന, മൂന്നാർ, ചെറുതോണി പ്രദേശങ്ങൾ ടൗണ്ഷിപ്പുകളാക്കി അന്നുണ്ടായിരുന്ന ജില്ലാ ടൗണ് പ്ലാനർ പദ്ധതി തയാറാക്കി. അതോടെയാണ് ഈ പ്രദേശങ്ങൾ ടൗണ്ഷിപ്പായത്. അന്നു പദ്ധതി തയാറാക്കിയതല്ലാതെ യാതൊരു നടപടിയും ഇതിന്റെ പേരിൽ ഉണ്ടായില്ല. എന്നിട്ട് ഈ പ്രദേശങ്ങൾ ടൗണ്ഷിപ്പുകളാണെന്നാണ് വാദം. ഇവിടെ പട്ടയം നൽകേണ്ടതു ജില്ലാ കളക്ടറാണത്രേ. അതിനുള്ള നടപടിയും ഉണ്ടാകുന്നില്ല. 1993ലെ സ്പെഷൽ റൂൾ അനുസരിച്ചു പട്ടയം നൽകേണ്ട പ്രദേശങ്ങളാണ് ഇപ്പറയുന്ന ടൗണ്ഷിപ്പുകളും.
(അവസാനിച്ചു)
കുരുക്കുമുറുക്കിയ ഉത്തരവ്
10:47 PM Nov 18, 2022 | Deepika.com