സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് ഏണ്വയണ്മെന്റ് സെന്ററിനെക്കൊണ്ട് സംസ്ഥാന വനം വകുപ്പു നടത്തിയ സാറ്റലൈറ്റ് സര്‍വേ റിപ്പോര്‍ട്ട് ജനങ്ങളുടെ അറിവിലേക്കും പഠനത്തിലേക്കുമായി അടിയന്തരമായി പ്രസിദ്ധീകരിക്കുക എന്നതായിരുന്നു കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ആദ്യപടി. ബഫര്‍ സോണില്‍പ്പെട്ട എല്ലാ വില്ലേജുകളില്‍നിന്നും താത്പര്യമുള്ളവര്‍ക്ക് ആ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണമായിരുന്നു.
എന്നാൽ സംസ്ഥാന സർക്കാരിന്റെ ഉപഗ്രഹ സർവേ ഉപയോഗിച്ചുള്ള മാപ്പിലൂടെ ലഭിച്ച അൻപതിനായിരത്തോളം വരുന്ന നിർമിതികളുടെ കൃത്യത ഉറപ്പാക്കി കോടതിക്ക് നൽകാൻപോലും സർക്കാരിന് ഇനിയും സാധിച്ചിട്ടില്ല. സാറ്റലൈറ്റ് മാപ്പ് വഴി ലഭിച്ച നിര്‍മിതികളുടെ കണക്കെടുപ്പില്‍ കൃത്യത ഉറപ്പുവരുത്തുന്നതിനായി അടുത്ത പടിയെന്ന നിലയില്‍ അത് ജനങ്ങളുടെ ഓഡിറ്റിംഗിനും പരിശോധനയ്ക്കും വിധേയമാക്കണം. അങ്ങനെ അപാകതകള്‍ പ്രാരംഭ ഘട്ടത്തില്‍തന്നെ ചൂണ്ടിക്കാണിക്കാനുള്ള അവസരം ലഭിച്ചാല്‍ കര്‍ഷക ജനതാത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടുള്ള ഒരു വിദഗ്ധ റിപ്പോര്‍ട്ട് സുപ്രീംകോടതിയിൽ സമര്‍പ്പിക്കാന്‍ കഴിയുമായിരുന്നു. ഇപ്പോൾ സർക്കാർ അതിനായി നിയോഗിച്ചിരിക്കുന്ന ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പഞ്ചായത്ത്- വാർഡ് തലത്തിലുള്ള വേരിഫിക്കേഷൻ തുടങ്ങിയിരിക്കെ അതിന്റെ അടിസ്ഥാനമായ സാറ്റലൈറ്റ് മാപ്പ് സർക്കാർ ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല എന്നുള്ളത് സംശയം ഉണർത്തുന്നതാണ്.
സ്റ്റേയ്ക്കും ശ്രമമില്ല
വാർഡ് തലങ്ങളിലെ ജനപ്രതിനിധികളെയും റവന്യൂ-വനം- വൈദ്യൂതി -കൃഷി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള മൊബൈൽ ആപ്പ് ഉപയോഗിച്ച് ലൊക്കേഷൻ രേഖപ്പെടുത്തി പഠന റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. സമിതിയുടെ ഈ ഇടക്കാല റിപ്പോർട്ടിനെത്തുടർന്ന് മൂന്നു മേഖലകളിലായി നടക്കുന്ന സമിതിയുടെ ഔദ്യോഗിക സിറ്റിംഗ്, തുടർന്ന് 15 ദിവസം ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസരം, അതിനുശേഷം അന്തിമ റിപ്പോർട്ട് തയാറാക്കൽ എന്നിങ്ങനെയാണ് പ്രകിയകൾ. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട സമയം ഇതിനോടകം അതിക്രമിച്ചിരിക്കുകയാണ്. സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷനും അഫിഡവിറ്റും കൊടുത്ത് കൂടുതൽ സമയം ചോദിക്കേണ്ട നടപടികളും ആരംഭിച്ചതായി അറിയില്ല. 113 പഞ്ചായത്തിലെ വാർഡുകളിൽ ആരംഭിച്ച തെളിവെടുപ്പുകളുടെ നടപടിക്രമം പൂർത്തിയാക്കി സമയബന്ധിതമായി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാനുള്ള വിദൂരസാധ്യത ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ്.
ഇപ്പോഴത്തെ സാറ്റലൈറ്റ് മാപ്പ് പുറത്തുവിടുകയും ജനങ്ങൾക്ക് അതിന്മേലുള്ള പരാതികൾ അറിയിക്കാൻ അവസരം നൽകുകപോലും ചെയ്യാതിരിക്കുന്നത് ഈ ആശങ്ക അസ്ഥാനത്തല്ല എന്നതിന്റെ തെളിവാണ്. സുപ്രീംകോടതി വിധിക്കെതിരേ മഹാരാഷ്ട്ര സ്റ്റേ സമ്പാദിച്ചുകഴിഞ്ഞു. നിലവിൽ കോടതിവിധി അനുസരിച്ചുള്ള ഒരു കിലോമീറ്റർ ബഫർ സോണിൽ എല്ലാ തുടർ പ്രവർത്തനങ്ങൾക്കും പിസിസിഎഫിന്റെ അനുമതി വേണമെന്നുള്ള വിധിക്കെതിരേയാണ് ഈ സ്റ്റേ സമ്പാദിച്ചിട്ടുള്ളത്. കേരളമെന്തുകൊണ്ട് ഇതൊന്നും കാണുന്നില്ല.
ശാശ്വത പരിഹാരം
ജനവാസ കേന്ദ്രങ്ങളിൽ ബഫർ സോൺ സീറോ ആക്കണമെന്ന ജനങ്ങളുടെ ന്യായമായ ആവശ്യത്തെ കൃത്യമായി പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ട്. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും വന്യജീവി വാർഡന്മാരും തമ്മിലുള്ള തർക്കത്തിലും അഡ്മിനിസ്ട്രേഷന്റെ ഭാഗമായി നിലനിൽക്കുന്ന നിയമത്തിന്റെ സാങ്കേതികതത്വത്തിലും ഉടക്കി ജനങ്ങളെ ബലി കൊടുക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻവാങ്ങണം. റിസർവ് വനത്തിനുള്ളിലെ വന്യജീവി സങ്കേതത്തിന്റെ അതിർത്തി പലസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറക്കി രേഖപ്പെടുത്തുന്നതും കണ്ടില്ലെന്ന് നടിക്കാനാവില്ല. റിസർവ് വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറി വന്യജീവി സങ്കേതങ്ങളുടെ അതിർത്തി നിർണയിച്ച് പൂർണമായും റിസർവ് വനത്തിനകത്ത് തന്നെ വന്യജീവി സങ്കേതങ്ങൾ അടയാളപ്പെടുത്തണം. സങ്കേതങ്ങൾക്ക് ചുറ്റുമുള്ള റിസർവനത്തിന്റെ ബാക്കി ഭാഗത്തെ ബഫർസോൺ ആയി അടയാളപ്പെടുത്തി നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി വാങ്ങി സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെയും കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തിന്റെയും ശിപാർശയോടെ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് സർക്കാർ തേടേണ്ടത്.
ജനവാസകേന്ദ്രങ്ങളിലെ ബഫർ സോൺ
ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന ചില കണക്കുകൾ സമർപ്പിച്ച് താത്കാലിക പരിഹാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ അവസാനിപ്പിക്കണം. വാർഡ് മെമ്പർമാർ അടക്കമുള്ള ജനപ്രതിനിധികൾ ജസ്റ്റീസ് രാധാകൃഷ്ണൻ കമ്മീഷന്റെ മൊബൈൽ ആപ് ഉപയോഗിച്ചുള്ള പരിശോധനയിൽ മുൻനിരയിൽനിന്ന് ശക്തമായി പ്രവർത്തിക്കണം. വീടുകളും കെട്ടിടങ്ങളും തോടുകളും പാലങ്ങളും സ്ഥാപനങ്ങളും കച്ചവട കേന്ദ്രങ്ങളും അടങ്ങുന്ന നിർമിതികളുടെ വ്യക്തമായ കണക്കുകൾ നിരത്തി സുപ്രീംകോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണം. ഇല്ലെങ്കിൽ കേരളം നേരിടാൻ പോകുന്നത് വലിയ ദുരന്തമായിരിക്കും എന്നതിൽ സംശയമില്ല.
ബഫർ സോണിന്റെ പേരിലുള്ള ഒളിച്ചു കളികൾക്കും ഉദ്യോഗസ്ഥമേലാളന്മാരുടെ കുതന്ത്രങ്ങൾക്ക് കൂട്ടുനിൽക്കുന്ന ജനപ്രതിനിധികളുടെയും സർക്കാരിന്റെയും ജനവഞ്ചന അവസാനിപ്പിക്കാനും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി കേരള കർഷക അതിജീവന സംയുക്ത സമിതി മുൻപോട്ടു പോകുകയാണ്. ജനവാസകേന്ദ്രങ്ങളിലും മതിയായരേഖകളുള്ള കൃഷിഭൂമികളിലും ബഫർ സോൺ അനുവദിക്കില്ലെന്ന് സമിതി സർക്കാരിനെ ഓർമിപ്പിക്കുന്നു. മറിച്ചാണെങ്കിൽ അതിജീവനത്തിനു വേണ്ടിയുള്ള മറ്റൊരു സമരത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും.
പരിഹാര നിർദ്ദേശങ്ങൾ
►ഉപഗ്രഹ സർവേ റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടുക.
►113 അധികം പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും നിർമിതികളെയും ബഫർ സോൺ പരിധിയിൽനിന്ന് ഒഴിവാക്കി കൃത്യതയുള്ള റിപ്പോർട്ട് സുപ്രീംകോടതിക്ക് നൽകുക.
►വന്യജീവി സങ്കേതങ്ങളുടെ അതിർത്തി ജനവാസ കേന്ദ്രങ്ങളുടെ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ റിസർവ് വനത്തിനുള്ളിൽ നിശ്ചയിച്ച് ഒരു കിലോമീറ്റർ ബഫർ സോൺ എന്ന കോടതിവിധി നടപ്പിലാക്കുക.
►ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായി ബഫർ സോണിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച് നാഷണൽ വൈൽഡ് ലൈഫ് ബോർഡിനെ ബോധ്യപ്പെടുത്തുക.