എ.എം.എ. ചമ്പക്കുളം
ഏതാനും ദിവസം മുമ്പ് കേരളത്തിലെ ഒരു ആർഡിഒ മാതാപിതാക്കളെ സംരക്ഷിക്കാത്ത മകനെ ജയിലിൽ അടച്ചു എന്ന വാർത്ത വരികയുണ്ടായി. ജന്മം നല്കി പോറ്റി വളർത്തിയ മാതാപിതാക്കളെ വാർധക്യത്തിൽ ഉപേക്ഷിക്കുന്നതും സംരക്ഷണം നല്കാതിരിക്കുന്നതും നിയമം മൂലം തടഞ്ഞിട്ടുണ്ട്. എന്നിരുന്നാലും മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും ഉപേക്ഷിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്.
ആധുനിക കാലത്തിന്റെ ഗതി വേഗതയിൽ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നതും ഉപേക്ഷിക്കപ്പെടുന്നതും വൃദ്ധജനങ്ങളാണ്. വാർധക്യത്തിൽ എത്തുമ്പോൾ മറ്റുള്ളവരുടെ സഹായം അത്യാവശ്യമായി വരുന്ന സാഹചര്യത്തിലാണ് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടും ഒറ്റപ്പെടലും പലർക്കും സംഭവിക്കുക. ഇങ്ങനെ അരക്ഷിതാവസ്ഥയിൽ ഇവരെ ഉപേക്ഷിക്കാതിരിക്കാനാണ് ‘ദ മെയിന്റനൻസ് ആൻഡ് വെൽഫയർ ഓഫ് പാരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട്’ 2007ൽ രൂപീകരിച്ചത്. 2009ൽ ഈ ആക്ടിന് ചട്ടങ്ങളും നിലവിൽ വന്നു.
നിയമത്തിന്റെ ലക്ഷ്യം
പ്രായമായവരുടെ മക്കൾ, അനന്തരാവകാശി എന്ന നിലയിൽ സ്വത്തും പണവും ലഭിക്കാവുന്ന അവകാശികളായി വരുന്ന വ്യക്തികളിൽ പ്രായമായവരെ സംരക്ഷിക്കുന്നതിനുള്ള ബാധ്യത നിക്ഷിപ്തമാക്കുന്ന വ്യവസ്ഥകളാണ് ഈ നിയമത്തിലുള്ളത്. പ്രായമായവർക്ക് ചികിത്സാ സൗകര്യങ്ങളും ജീവനും സ്വത്തിനും സംരക്ഷണവും ഉറപ്പാക്കുന്നതിനും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ നിയമപ്രകാരം രൂപീകരിച്ചിരിക്കുന്ന ട്രൈബ്യൂണൽ മുമ്പാകെയാണ് പരാതി നല്കേണ്ടത്. അതത് പ്രദേശത്തെ റവന്യൂ ഡിവിഷണൽ ഓഫിസർ, സബ് കളക്ടർ ആണ് ഈ ട്രൈബ്യൂണലിന്റെ അധ്യക്ഷൻ.
അറുപതിനു മുകളിൽ പ്രായമുള്ള വ്യക്തികളെയാണ് ‘മുതിർന്ന പൗരൻ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.സ്വന്തം സമ്പാദ്യംകൊണ്ടോ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഉപയോഗിച്ചോ മറ്റു സാഹചര്യങ്ങളാലോ സ്വയം സംരക്ഷിക്കാൻ കഴിയാത്ത മുതിർന്ന പൗരന് ഈ നിയമപ്രകാരം സംരക്ഷണത്തിന് അപേക്ഷ നല്കാം. സ്വയം സംരക്ഷിക്കാൻ കഴിയാത്ത മാതാപിതാക്കൾക്ക് അവരുടെ പ്രായപൂർത്തിയായ മക്കൾക്കെതിരേയും മക്കളില്ലാത്തവരെങ്കിൽ അവരുടെ സമ്പാദ്യം വന്നു ചേരാൻ സാധ്യതയുള്ള പിൻതുടർച്ചക്കാർക്കെതിരായും ട്രൈബ്യൂണലിൽ പരാതി നല്കാം. ഒരു മുതിർന്ന പൗരന് നേരിട്ടോ അദ്ദേഹത്തിനു വേണ്ടി മറ്റൊരാൾക്കോ ഈ നിയമപ്രകാരം അപേക്ഷ നല്കാം. സംഘടനകൾക്കോ വ്യക്തികൾക്കോ ഈ വിഷയത്തിൽ പരാതി നല്കാം. അതോടൊപ്പം ട്രൈബ്യൂണലിന് നേരിട്ടും കേസ് എടുക്കാവുന്നതാണ്.
ട്രൈബ്യൂണൽ ചെയ്യുന്നത്
മുതിർന്ന പൗരൻമാരുടെ പ്രശ്നങ്ങളിൽ കേസെടുത്ത് അവർക്കു നീതി നടപ്പാക്കിക്കൊടുക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്വം. പരാതിയിൽ കക്ഷികൾക്കു നോട്ടീസ് അയച്ച് വിചാരണ നടത്തിയാണ് ഇതു നടപ്പാക്കുന്നത്. മാതാപിതാക്കൾക്കു പ്രതിമാസം ചെലവിന് നല്കാൻ ഉത്തരവിടാൻ കഴിയും. ഉത്തരവ് അനുസരിക്കാത്തവർക്കെതിരേ പിഴ വിധിക്കാനും പിഴയൊടുക്കാത്തവരെ ഒരു മാസം വരെ തടവിനു ശിക്ഷക്കാനുമുള്ള അധികാരങ്ങൾ ട്രൈബ്യൂണലിനുണ്ട്. തെളിവെടുക്കുന്നതിൽ സിവിൽ കോടതിയുയുടെ അധികാരവും കക്ഷികളെ ഹാജരാക്കുന്ന കാര്യത്തിൽ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ അധികാരവും ട്രൈബ്യൂണലിന് ഉപയോഗിക്കാം.
മുതിർന്ന പൗരന്മാരുടെ മക്കളോ ബന്ധുക്കളോ താമസിക്കുന്ന ജില്ലയിൽ നടപടി എടുക്കാവുന്നതാണ്. ഇത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് എതിർകക്ഷികളുടെ സാന്നിധ്യത്തിൽ തെളിവുകളെടുത്ത് രേഖപ്പെടുത്തും. കക്ഷികൾ ഹാജരാകാതെ വന്നാൽ എക്സ്പാർട്ടിയായും തീരുമാനം എടുക്കാം. വിദേശത്തുള്ളവരെ പോലും നിയമാനുസരണം സമൻസ് ചെയ്യാനും കഴിയും.
പതിനായിരം രൂപയിൽ കവിയാത്ത പ്രതിമാസ ബത്ത നല്കാൻ ട്രൈബ്യൂണലിന് ഉത്തരവിടാവുന്നതാണ്. ഈ ഉത്തരവിന് ക്രിമിനൽ നടപടി നിയമത്തിനു കീഴിൽ പാസാക്കുന്ന ഉത്തരവിന്റെ അതേ പ്രാബല്യമാണുള്ളത്. ഈ നിയമപ്രകാരം ഒരു അനുരഞ്ജന ഉദ്യോഗസ്ഥനും ഒരു മെയിന്റനൻസ് ഓഫിസറും ഉണ്ടായിരിക്കും. അംഗീകൃത സംഘടനകളുടെ പ്രതിനിധിയോ മെയിന്റനൻസ് ഓഫിസറോ ട്രൈബ്യൂണൽ നിർദേശിക്കുന്ന മറ്റേതെങ്കിലും വ്യക്തിയോ ആണ് അനുരഞ്ജന ഉദ്യോഗസ്ഥൻ.
ജില്ലാ സാമൂഹിക ഓഫിസറേയോ ആ പദവിക്ക് താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെയോ ആണ് മെയിന്റനൻസ് ഓഫിസറായി ചുമതലപ്പെടുത്തുക. മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുന്നവരുടെ മേൽ മൂന്നു മാസം തടവോ 5000 രൂപ പിഴയോ, രണ്ടും കൂടിയോ ചുമത്താവുന്നതാണ്. 2008 സെപ്റ്റംബർ 24ന് ശേഷം നടത്തിയ വസ്തു കൈമാറ്റങ്ങളിൽ മുതിർന്ന പൗരന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നു തെളിഞ്ഞാൽ പ്രസ്തുത കൈമാറ്റം മുതിർന്ന പൗരന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ അസാധുവാക്കാവുന്നതാണ്.
ഈ നിയമം പ്രാബല്യത്തിലായതിനു ശേഷം ട്രൈബ്യൂണലിന്റെ ഇടപെടൽ മൂലം നിരവധി മുതിർന്ന പൗരന്മാർക്ക് മക്കളിൽനിന്നും പിന്തുടർച്ചാവകാശികളിൽനിന്നും പരിഗണന ലഭിച്ചുവരുന്നു. എന്നാൽ പൊതുസമൂഹത്തിന്റെ അറിവില്ലായ്മ മൂലവും മുതിർന്ന പൗരന്മാർ തങ്ങളുടെ മക്കൾക്കും ബന്ധുക്കൾക്കും എതിരേ പരാതി നല്കാൻ മടിക്കുന്നതുകൊണ്ടും അങ്ങനെയുള്ള നിരവധി പേർ വാർധക്യത്തിൽ ദുരിതത്തിലാണ്. നിയമങ്ങളും ചട്ടങ്ങളും നിലവിൽ വന്നതിനു ശേഷവും മുതിർന്ന പൗരന്മാരിൽ ഒരു വിഭാഗം ഇപ്പോഴും അർഹതപ്പെട്ട പരിഗണന ലഭിക്കാത്തവരായി കഴിഞ്ഞു വരുന്നു എന്നത് നമ്മുടെ നാടിന് അപമാനമാണ്.
മുതിർന്ന പൗരന്മാരെ ഒറ്റപ്പെടുത്താതിരിക്കാം
01:54 AM Nov 17, 2022 | Deepika.com