മാൽത്തൂസ് പറഞ്ഞത്
1798-ൽ ഇംഗ്ലണ്ടിൽ ഒരു ചെറിയ പുസ്തകം ഇറങ്ങി - ജനസംഖ്യാതത്വം സംബന്ധിച്ച ഒരു ഉപന്യാസം (An essay on the Principle of Population). ഗ്രന്ഥകർത്താവിന്റെ പേരില്ല.
അതിൽ പറയുന്നതിന്റെ രത്നച്ചുരുക്കമിതാണ്: ജനസംഖ്യ 2, 4, 8, 16, 32... എന്ന രീതിയിൽ വളരുന്നു. ഈ ജനത്തിനാവശ്യമായ വിഭവങ്ങൾ (മുഖ്യമായും ഭക്ഷണം) 2, 4, 6, 8, 10... എന്നിങ്ങനെയാണ് വർധിക്കുന്നത്. ജനസംഖ്യ രണ്ടോ മൂന്നോ ദശകം കൊണ്ട് ഇരട്ടിക്കുന്നു. വിഭവങ്ങൾ വളരെ സാവധാനം മാത്രം കൂടുന്നു. ലോകം വൈകാതെ പട്ടിണിയിലാകുമെന്നായിരുന്നു ഈ കണക്ക് കാണിച്ചത്. പുസ്തകം ശ്രദ്ധിക്കപ്പെട്ടു. ക്രമേണ എഴുത്തുകാരനെ അറിവായി. തോമസ് റോബർട്ട് മാൽത്തൂസ്(1766-1834) . ധനശാസ്ത്രത്തിന് ഏറെ സംഭാവനകൾ നൽകിയ വ്യക്തി. ലോകം മാൽത്തൂസിന്റെ നിഗമനങ്ങളെപ്പറ്റി ആശങ്കാകുലമായി.
സംഭവിച്ചത് ഇങ്ങനെ
മാൽത്തൂസ് പറഞ്ഞതുപോലെ ഓരോ തലമുറയിലും ലോക ജനസംഖ്യ ഇരട്ടിച്ചില്ല. അതിന് ഏറെകാലമെടുത്തു. യുനണൈറ്റഡ് നേഷൻസിന്റെ ജനസംഖ്യാ വിഭാഗം സ്വീകരിച്ചിട്ടുള്ള കണക്കനുസരിച്ച് 1804 ലാണ് ലോക ജനസംഖ്യ നൂറു കോടിയിൽ എത്തിയത്. മാൽത്തൂസിന്റെ പുസ്തകം രണ്ടാം പതിപ്പിൽ എത്തിയതിന്റെ പിറ്റേ വർഷം. അവിടെനിന്ന് ഇരട്ടിച്ച് 200 കോടിയാകാൻ ഒന്നേകാൽ നൂറ്റാണ്ട് എടുത്തു. 1927ലാണ് അതു സംഭവിച്ചത്. പിന്നീടു കുറേക്കൂടി വേഗത്തിലായി ജനപ്പെരുപ്പം. 1960ൽ 300 കോടി, 1974ൽ 400 കോടി, 1987ൽ 500 കോടി, 1998ൽ 600 കോടി, 2010ൽ 700 കോടി എന്നിങ്ങനെ. അപ്പോഴും ഇരട്ടിപ്പിന്റെ വേഗം മൽത്തൂസിയൻ പ്രവചനത്തോളം വന്നില്ല.
അതിനേക്കാൾ പ്രധാനം ജനങ്ങൾക്കാവശ്യമായ വിഭവങ്ങൾ വർധിച്ചു എന്നതാണ്. ഇന്നും പട്ടിണി വിട്ടുമാറിയിട്ടില്ല എന്നതു ശരിയാണെങ്കിലും വിഭവദാരിദ്ര്യമല്ല പ്രശ്നം എന്ന് എല്ലാവർക്കും അറിയാം. വിഭവവിതരണമാണു പട്ടിണിയിലേക്കു നയിക്കുന്നത്. ധനശാസ്ത്ര നൊബേൽ ജേതാക്കളായ അമർത്യാ സെനും അഭിജിത് ബാനർജിയുമൊക്കെ അതു വിശദീകരിച്ചിട്ടുള്ളതാണ്. പ്രവചനത്തെ പരാജയപ്പെടുത്താൻ ശാസ്ത്രത്തിനു കഴിഞ്ഞു എന്നു ചുരുക്കിപ്പറയാം.
എർലീഹിന്റെ ബോംബ്
1968ൽ സ്റ്റാൻഫഡ് (യുഎസ്) സർവകലാശാലയിലെ പ്രഫസർ പോൾ ആർ. എർലീഹും ഭാര്യ ആനും കൂടി ഒരു പുസ്തകമെഴുതി. ജനസംഖ്യാ ബോംബ് (The Population Bomb) എന്നാണു പേര്. പുസ്തകത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു: “1970കളിൽ ലക്ഷക്കണക്കിനു പേർ മരിക്കുന്ന പട്ടിണി തടഞ്ഞുനിർത്താൻ ഒന്നിനും കഴിയില്ല.” നാടകീയമായ, ഞെട്ടിക്കുന്ന തുടക്കം. ലോകം ഞെട്ടി. ലോകരാഷ്ട്രങ്ങൾ ജനസംഖ്യ നിയന്ത്രിക്കാനുള്ള വഴികൾ തേടി. പലേടത്തും സർക്കാർ പലതരം നിർബന്ധിത നിയന്ത്രണ നടപടികൾ കൊണ്ടുവന്നു. ചൈന ദമ്പതികൾക്ക് ഒറ്റക്കുട്ടിയേ പാടുള്ളൂ എന്ന നിയമം നടപ്പാക്കി.പക്ഷേ എർലീഹ് പറഞ്ഞതുപോലെ വ്യാപകമായ പട്ടിണിമരണം ഉണ്ടായില്ല. അദ്ദേഹം പ്രവചിച്ചതു പോലെ മരണനിരക്ക് വർധിച്ചതുമില്ല.
സംഭവിച്ചതോ?
ജനസംഖ്യയുടെ വളർച്ചത്തോത് കുറഞ്ഞു. ഇപ്പോൾ അത് അതിവേഗം കുറയുകയാണ്. ചില വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും നാടകീയമായ കുറവാണു സംഭവിക്കുന്നത്. ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണം. ആഫ്രിക്കയിലും ചില ഏഷ്യൻ രാജ്യങ്ങളിലും മാത്രമാണ് ഇപ്പോൾ ജനസംഖ്യയിൽ ഗണ്യമായ വർധനയുള്ളത്. എല്ലാം തീർത്തും ദരിദ്രമായ രാജ്യങ്ങൾ.
ഇതോടൊപ്പം വേറൊന്നു നടക്കുന്നു. അറുപതിലധികം രാജ്യങ്ങളിൽ ജനസംഖ്യ കുറഞ്ഞുവരുന്നു. യൂറോപ്യൻ രാജ്യങ്ങൾ മിക്കതും ഈ നിലയിലോ ഈ നിലയിലേക്കു നീങ്ങുന്ന ഘട്ടത്തിലോ ആണ്. ജപ്പാനിൽ ജനസംഖ്യ കുറഞ്ഞുതുടങ്ങി. ചൈന അതിന്റെ വക്കിലാണ്. ഒറ്റക്കുട്ടി നയം മാറ്റി രണ്ടും മൂന്നും കുട്ടികൾ ആകട്ടെ എന്നു പറയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടും ചൈനയിൽ ജനനം കൂടുന്നില്ല.
ഇന്ത്യയിലും കേരളത്തിലും
ഇന്ത്യയിലെ ജനസംഖ്യാ വർധനയിലും നാടകീയമായ കുറവുണ്ട്. 2021ൽ സെൻസസ് നടക്കാത്തതുകൊണ്ട് 2011നു ശേഷം പ്രത്യുത്പാദന നിരക്കിലും മറ്റും വന്ന വലിയ കുറവിന്റെ ശരിയായ ചിത്രം ലഭിച്ചിട്ടില്ല. ജനന രജിസ്ട്രേഷൻ രേഖകൾ വച്ച് 2020ൽ ഇന്ത്യൻ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് (പ്രസവനിരക്ക്) ശരാശരി രണ്ട് മാത്രമാണ്. 1971ൽ ശരാശരി 5.2 ആയിരുന്നു.1991ൽ 3.6ഉം. 2020ലെ നിരക്ക് ജനസംഖ്യ ഇപ്പോഴത്തെ എണ്ണം തുടരാൻ ആവശ്യമായ 2.1ലും കുറവാണ്. കേരളം രണ്ടു ദശകം മുൻപേ ഈ പരിധിക്കു താഴെയാണ്. അതുകൊണ്ടാണു 2001-2011 ദശകത്തിൽ കേരളത്തിലെ രണ്ടു ജില്ലകളിൽ ജനസംഖ്യ കുറഞ്ഞത്. അരഡസൻ ജില്ലകളിൽ കുറവു കാണുമായിരുന്നു.
നമ്മൾ എത്ര പേരാകും?
ലോകം മൊത്തമെടുത്താൽ ജനസംഖ്യാ വർധനയുടെ തോതും വേഗവും കുറഞ്ഞു വരുന്നതാണ് ഇനി കാണാൻ പോകുന്നത്. യുഎൻ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കനുസരിച്ച് ജനസംഖ്യയിൽ അടുത്ത നൂറു കോടി ഉണ്ടാകാൻ 15 വർഷം എടുക്കും. 500 കോടി 600 കോടി ആകാൻ 11 വർഷവും പിന്നീടുള്ള ഓരോ ശതകോടി വർധനയും 12 വർഷം വീതവുമേ എടുത്തുള്ളൂ. 2037-ലെ 900 കോടിയിൽ നിന്ന് 1000 കോടിയിലേക്കു ലോക ജനസംഖ്യ എത്താൻ 21 വർഷം എടുക്കും. 2058ലാകും അത്. പഠനങ്ങൾ പറയുന്നത് 2080കളിൽ ലോക ജനസംഖ്യ 1040 കോടി ആകും. അതാകുമത്രെ ജനസംഖ്യയുടെ പാരമ്യം.
അപ്പോൾ..?
മാൽത്തൂസും എർലീഹും പ്രവചിച്ച ദുരന്തങ്ങൾ സംഭവിച്ചില്ല. ആളു കുറഞ്ഞാൽ അപ്പാേൾ കാര്യങ്ങൾ എങ്ങോട്ടു നീങ്ങും? ജനസംഖ്യ കുറയുമ്പോൾ ലോകത്തെല്ലാം ഐശ്വര്യം വർധിക്കുമോ? വിഭവങ്ങൾ പങ്കിടാൻ ആൾക്കാർ കുറയുമ്പോൾ ഓരോരുത്തരുടെയും വീതം കൂടുമെന്നാണല്ലോ കരുതേണ്ടത്. കുറച്ചു ജനങ്ങൾക്ക് കുറച്ചു വിഭവങ്ങൾ മതി എന്നു വരും. അപ്പോൾ ആഗോളതലത്തിൽ പ്രകൃതിവിഭവങ്ങളുടെ ചൂഷണം കുറയും. ഖനനവും കൃഷിയും ഫാക്ടറി ഉത്പാദനവും കുറയ്ക്കാം. ഇതിന്റെ ഫലം പരിസ്ഥിതിനശീകരണം കുറയും എന്നതാണ്.
നല്ലകാലമാണോ വരാൻ പോകുന്നത്?
നല്ലകാലം മാത്രമല്ല വരാൻ പോകുന്നത് എന്ന് യൂറോപ്പും ജപ്പാനും മറ്റും പഠിപ്പിക്കുന്നു. ജനസംഖ്യ കുറയുമ്പോൾ പണിയെടുക്കുന്നവർ കുറയും. അധ്വാനിക്കുന്നവർ കുറയുമ്പോൾ സമ്പത്തും സാമ്പത്തികവളർച്ചയും കുറയും. ശാസ്ത്രവും ചികിത്സാരീതികളും വളരുന്നതിനാൽ മരണം കുറയും. ആയുർദൈർഘ്യം കൂടും, വൃദ്ധരുടെ എണ്ണം പെരുകും. അവരുടെ പരിപാലനത്തിന് കൂടുതൽ പേരെ ആവശ്യമാകും. പണിയെടുക്കാനും പരിപാലിക്കാനും ആളുണ്ടായില്ലെങ്കിൽ ജപ്പാനിലേതുപോലെ മുരടിപ്പിന്റെ നീണ്ട ശിശിരത്തിലേക്കു ലോകം വീഴും.
പുടിനെയും ചതിച്ചു
യുക്രെയ്നിലേക്കു പട നയിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ കണക്കുകൂട്ടലുകൾ തെറ്റിയതിന് ഒരു കാരണം റഷ്യയിലെ ജനസംഖ്യാ ശോഷണമാണ്. സൈന്യത്തിലേക്കു വേണ്ടത്ര വോളണ്ടിയർമാരെ കിട്ടിയില്ല. നിർബന്ധിത സൈനികസേവനം പറഞ്ഞപ്പോൾ ജനങ്ങൾക്കു മടി. സാർ ചക്രവർത്തിമാർക്കോ ജോസഫ് സ്റ്റാലിനോ നേരിടണ്ടി വരാത്ത അവസ്ഥ.
ജനം കുറയുന്നതു മൂലം യൂറോപ്യൻ രാജ്യങ്ങൾ കൃഷിക്കും വിളവെടുപ്പിനും ആഫ്രിക്കയിലോ തുർക്കിയിലോനിന്ന് ആൾക്കാരെ വരുത്തുന്നു. ജർമൻ ഭാഷ പഠിക്കുമെന്ന് ഉറപ്പുള്ളവർക്കെല്ലാം പ്രവേശനവും ഉന്നതവിദ്യാഭ്യാസത്തിനു സ്കോളർഷിപ്പും നൽകി ജർമനി ആൾക്കാരെ കൂട്ടുന്നു, കുടിയേറ്റ നിബന്ധനകളിൽ അയവു വരുത്തുന്നു. കാനഡ കുടിയേറ്റ നിയമങ്ങൾ ലഘൂകരിക്കുന്നു.
പണിയാൻ ആളില്ല, ഭരിക്കാനും...
വംശശുദ്ധിയുടെ കാര്യത്തിൽ വാശി പിടിച്ചിരുന്ന ജപ്പാൻ കുറേ പ്രഫഷനുകളിൽ വിദേശികളെ അനുവദിക്കുന്ന വിഷയം പഠിക്കുന്നു. വൈദ്യഗവേഷണത്തിൽ മുൻപന്തിയിലായിരുന്ന ജപ്പാനു കോവിഡ് വാക്സിൻ ഗവേഷണത്തിൽ കാര്യമായ ഒന്നും സാധിക്കാത്തതു വേണ്ടത്ര യുവാക്കൾ ഇല്ലാത്തതുകൊണ്ടാണെന്നു രാജ്യത്തു പരക്കെ അഭിപ്രായമുണ്ടായി. 1970കൾ മുതൽ ജനസംഖ്യാ വളർച്ചയിലും ശിശുജനനത്തിലും രാജ്യം പിന്നിലായതിന്റെ ഫലം. മറ്റു രാജ്യങ്ങളിൽനിന്നുള്ള ഗവേഷകർ ഇല്ലെങ്കിൽ അമേരിക്കയിലും യൂറോപ്പിലും ഇതാകും അവസ്ഥ.
വികസിത രാജ്യങ്ങൾ ഇപ്പോൾ മറ്റു രാജ്യങ്ങളിൽനിന്ന് ആൾക്കാരെ ഇറക്കുമതി ചെയ്ത് ജനസംഖ്യാ ശോഷണത്തിന്റെ പ്രശ്നങ്ങൾ മറികടക്കാൻ ശ്രമിക്കുന്നു. അമേരിക്കയിലും മറ്റും ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെല്ലാം ഇങ്ങനെ ഇറക്കുമതി നടക്കുന്നു. ഇപ്പോൾ രാഷ്ട്രീയത്തിലും ഭരണത്തിലും അതു വേണ്ടി വരുന്നതാണു യുഎസിലും ബ്രിട്ടനിലും കാണുന്നത്. അത് എത്രകാലം സാധിക്കും? ഇറക്കുമതി ചെയ്യാൻ ആളെ കിട്ടാതെ വരുമ്പോഴോ?
വലിയ ബോംബ്?
ലോകം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരവസ്ഥയാകും ഇതോടെ വരിക. ലോക ജനസംഖ്യ കുറയുന്നു. 14-ാം നൂറ്റാണ്ടിലെ ബ്യൂബോണിക് പ്ലേഗ് യൂറോപ്പിൽ 20 കോടിയോളം പേരുടെ മരണത്തിനു (ബ്ലാക്ക് ഡെത്ത് ) കാരണമായപ്പോൾ ലോക ജനസംഖ്യ 42.9 കോടിയിൽനിന്ന് 37.4 കോടിയായി കുറഞ്ഞു എന്നൊരു നിഗമനമുണ്ട്. അതു പക്ഷേ കൃത്യമായ കണക്കല്ല, ഊഹമാണ്. ഇനി വരുന്നത് അങ്ങനെയല്ല. ഇപ്പോൾത്തന്നെ 60ൽ അധികം രാജ്യങ്ങളിൽ ജനസംഖ്യാ ശോഷണം തുടങ്ങി. യൂറോപ്പിലാണ് ഇത്തരം കൂടുതൽ രാജ്യങ്ങൾ. ഏതാനും വർഷങ്ങൾക്കുള്ളിൽ ചൈന ആ അവസ്ഥയിലാകും.
ചൈനയിൽ ഇപ്പോൾ ജോലിയെടുക്കാവുന്ന പ്രായക്കാരുടെ (15-64 വയസ്) എണ്ണം കുറഞ്ഞു വരികയാണ്. ജനനം ഓരോ വർഷവും കുറഞ്ഞുവരുന്നു. 2030 കഴിയുമ്പോൾ ജനസംഖ്യ കുറഞ്ഞു തുടങ്ങും. ഇന്ത്യയും ആ ദിശയിൽ തന്നെയാണു നീങ്ങുന്നത്. ജനസംഖ്യാ വർധനയുടെ പ്രശ്നങ്ങളെ കഴിഞ്ഞ ദശകങ്ങളിൽ ശാസ്ത്രവും വിദ്യാഭ്യാസവും ചേർന്നു ലഘൂകരിക്കുകയും മറികടക്കുകയും ചെയ്തു. ജനസംഖ്യ കുറയുന്നതിന്റെ പ്രശ്നങ്ങളെയോ? യൂറോപ്പും അമേരിക്കയുമൊക്കെ മറ്റു നാടുകളിൽ നിന്നുള്ള കുടിയേറ്റത്തിലാണ് ഇപ്പോൾ ആശ്രയിക്കുന്നത്. മറ്റു നാടുകളിൽ ‘കയറ്റുമതി’ ചെയ്യാൻ ആളുകൾ ഇല്ലാതാകുമ്പോൾ എന്തുചെയ്യും? ഇതുവരെ കാണാത്ത തരം ജനസംഖ്യാ ബോംബ് ലോകത്തെ എങ്ങാേട്ടു നയിക്കും?