ഗുജറാത്തിലെ സേവ - സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ അംഗങ്ങളാണിവർ. ഇന്ത്യയിൽ ഏറ്റവും അധികം അംഗത്വമുള്ള വനിതാ സംഘടന. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന 21 ലക്ഷത്തോളം സ്ത്രീകൾ അംഗങ്ങളായുള്ള, സ്ത്രീകൾക്കുവേണ്ടി, സ്ത്രീകളാൽ നയിക്കപ്പെടുന്ന ഏക ട്രേഡ് യൂണിയനാണിത്.
യൂണിയൻ എന്നതിനേക്കാൾ സേവ കൂട്ടായ്മയാണ്. താനെന്തെന്ന്, തന്റെ കഴിവുകൾ എന്തെന്ന്, തനിക്കെന്തെല്ലാമാകാമെന്ന് സേവയിൽ അംഗത്വമെടുക്കുന്നതോടെ ഓരോ തൊഴിലാളിസ്ത്രീയും തിരിച്ചറിയുന്നു. അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ ഉന്നമനം, സ്ത്രീ സ്വാശ്രയത്വം എന്ന ഇള ബെൻ രമേശ് ഭട്ടിന്റെ ആശയത്തിന്റെ സഫലീകരണമാണ് സേവ. അവരുടെ കഠിനാധ്വാനത്തിന്റെ സുവർണഫലം.
ഡൽഹിയിൽ ലേബർ ഫയൽ ജേർണലിന്റെ സ്പെഷൽ കറസ്പോണ്ടന്റ് ആയി പ്രവർത്തിക്കുന്പോൾ ഇളാ ബെന്നിനെ അടുത്തറിയാനും ഇന്റർവ്യു ചെയ്യാനും ഭാഗ്യം ലഭിച്ചിരുന്നു. പിന്നീടു ഡൽഹിയിൽ വച്ച് അവരുടെ പല പ്രചാരണപരിപാടികളിലും ഭാഗമാകാനുള്ള അവസരവും ലഭിച്ചു. അടുത്തറിയുന്തോറും കൂടുതൽ കൂടുതൽ ബഹുമാനം തോന്നുന്ന വ്യക്തിത്വം.
വ്യക്തി ഒരു പ്രസ്ഥാനമാകുന്പോൾ
2022 നവംബർ രണ്ടിന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ ആശുപത്രിയിൽവച്ച് എൺപത്തൊന്പതാം വയസിൽ ഇളാ ബെൻ ഈ ലോകത്തോട് വിടവാങ്ങി. ഗാന്ധിയൻ ആശയങ്ങളുടെ വക്താവ് എന്നതു തന്റെ പ്രവൃത്തിയിലൂടെ, ജീവിതശൈലിയിലൂടെ, എന്തിന് വസ്ത്രധാരണത്തിലൂടെപോലും പ്രാവർത്തികമാക്കിയ ഒരു സാത്വികി. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയോടൊപ്പം പ്രവർത്തിച്ച മണിധർ പ്രസാദ് വ്യാസിന്റെ ചെറുമകൾ എന്നതായിരിക്കാം ഗാന്ധിയൻ ആശയങ്ങളെ മുറുകെപ്പിടിക്കാൻ ഇള ബെന്നിനെ പ്രേരിപ്പിച്ചത്. മുത്തച്ഛന്റെ ഡയറി പൊന്നുപോലെ അവർ സൂക്ഷിച്ചുവച്ചിരുന്നു.
1933ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച ഇള ബെൻ വിദ്യാഭ്യാസത്തിന്റെ മൂല്യമറിയാവുന്ന അമ്മയുടെ പ്രോത്സാഹനത്തിൽ നിയമബിരുദമെടുത്തു. 1955ൽ ടെക്സ്റ്റൈൽ ലേബർ അസോസിയേഷൻ (ടിഎൽഎ) അഥവാ മസ്ദൂർ മഹാജൻ സംഘിന്റെ ലീഗൽ സെല്ലിൽ സേവനമാരംഭിച്ചു. 1920ൽ മഹാത്മാഗാന്ധിയുടെ മാർഗനിർദേശത്തിലും അനസൂയ സാരാഭായുടെ നേതൃത്വത്തിലുമാണ് ടിഎൽഎ രൂപീകൃതമായത്. വസ്ത്രമേഖലയിലെ തൊഴിലാളികൾക്കായി തുടങ്ങിയ ആദ്യകാല യൂണിയനുകളിൽ ഒന്നാണ് ടിഎൽഎ.
സാമൂഹിക പ്രവർത്തകയെന്ന നിലയിൽ ഇള ബെന്നിന്റെ പ്രവർത്തനം സംഘടിത മേഖലയിലെ തൊഴിലാളി സംഘടനയിൽനിന്നാണ് ആരംഭിച്ചതെങ്കിലും ക്രമേണ അസംഘടിത മേഖലയിലേക്ക് അവരുടെ ശ്രദ്ധ മാറുകയായിരുന്നു. 1970ൽ, ചുമട്ടുതൊഴിലാളികളായ ഒരുകൂട്ടം സ്ത്രീകൾ ഭവനനിർമാണത്തെക്കുറിച്ചുള്ള ചില നിർദേശങ്ങൾക്കായി ടിഎൽഎയെ സമീപിച്ചു. ഈ സ്ത്രീകൾ നടപ്പാതകളിൽ ജീവിച്ച്, തലച്ചുമടേന്തി കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് കഴിഞ്ഞിരുന്നത്. മൊത്തവ്യാപാര വിപണിയിലേക്കു തലച്ചുമടേന്തിയാൽ ഒരു ട്രിപ്പിന് ഈ സ്ത്രീകൾക്ക് കിട്ടുന്നത് വെറും 30 പൈസയായിരുന്നു. പ്രതിദിനം അവർക്കു സന്പാദിക്കാനാവുന്നതു രണ്ടുരൂപ മാത്രം. രണ്ടു തലമുറകളായി ഈ സ്ത്രീകൾ വ്യാപാരികൾക്കുവേണ്ടി ജോലിചെയ്യുകയായിരുന്നു. ഈ അവസ്ഥ ഇള ബെന്നിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. പ്രശ്നം ഏറ്റെടുക്കാൻ അവർ തീരുമാനിച്ചു.
പ്രമുഖ ഗുജറാത്തി ദിനപത്രത്തിൽ അവർ ഇതേക്കുറിച്ചൊരു ലേഖനം എഴുതി. എന്നാൽ ഇതു നിഷേധിച്ചു കുറിപ്പിറക്കിയ വ്യാപാരികൾ അവർക്കു നൽകുന്നത് മുപ്പതു പൈസയല്ല മറിച്ച് ഒരു രൂപയാണെന്ന് അവകാശവാദം ഉന്നയിച്ചു. പത്രം ഈ കുറിപ്പു പ്രസിദ്ധീകരിച്ച നിമിഷം ഇളാ ബെൻ അത് ഒരു റേറ്റ് കാർഡാക്കി ചുമട്ടുതൊഴിലാളികൾക്കിടയിൽ വിതരണം ചെയ്തു. അതോടെ ഒരു രൂപ എന്നതു നിശ്ചിത നിരക്കായി മാറി. ഇള ബെൻ ഇതിൽ ഏറെ അഭിമാനിച്ചെങ്കിലും അതിനൊരു മറുവശമുണ്ടായി. കൂലിവർധന കൂടുതൽ പുരുഷന്മാരെ ഈ മേഖലയിലേക്ക് ആകർഷിക്കുകയും സ്ത്രീകൾക്കു തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. അതോടെ ചുമട്ടുതൊഴിലാളികളെ സംഘടിപ്പിക്കാനുള്ള ഇള ബെന്നിന്റെ ശ്രമം പാഴായി.
ഐഎൻടിയുസി വനിതാ വിഭാഗം
1970ൽ ഐഎൻടിയുസി കേന്ദ്രതലത്തിൽ ആദ്യമായി ഒരു വനിതാ വിഭാഗം രൂപീകരിച്ചു. ഇള ബെന്നിനെ ആദ്യ കൺവീനറായി തെരഞ്ഞെടുത്ത് ഇസ്രയേലിലെ ആഫ്രോ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് കോ-ഓപ്പറേറ്റീവ്സിലേക്കു പരിശീലനത്തിനായി അയയ്ക്കുകയും ചെയ്തു. ഇത് ഇള ബെന്നിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറി.
ഏറെ തല്പരരല്ലെങ്കിലും ഇള ബെന്നിന്റെ തീക്ഷ്ണമായ താത്പര്യത്തിനു വഴങ്ങി, അസംഘടിത മേഖലാ തൊഴിലാളികൾക്കായി പ്രവർത്തിക്കാൻ ടിഎൽഎ അനുമതി നൽകി. തൊഴിലാളികൾ എന്ന ലേബലിൽ ഒരിക്കലും അറിയപ്പെടാത്ത നൂറുകണക്കിനു സ്ത്രീകൾക്കുവേണ്ടി ഇള ബെൻ പ്രവർത്തനം ആരംഭിച്ചു. ഇവരെ ഏകീകരിച്ച്, ‘അസംഘടിത തൊഴിലാളികൾ’എന്ന പുതുവിലാസം നൽകി.
വരിക്കാരുണ്ടായിട്ടും പിന്നെയും ഒരു വർഷമെടുത്തു സേവ യൂണിയനായി മാറാൻ. ഒരു തൊഴിലുടമയില്ലാത്തവർ ആരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യും എന്നതായിരുന്നു അവരുടെ പ്രതിസന്ധി. ഒരു എംപ്ലോയർ ചൂണ്ടിക്കാട്ടാൻ ഇല്ല എന്നതിനാൽ നേരിടുന്ന ചൂഷണത്തിനും അനീതിക്കുമെതിരേ ശബ്ദമുയർത്താനുള്ള അവരുടെ അവകാശം എങ്ങിനെ നിഷേധിക്കപ്പെടും എന്ന ഇള ബെന്നിന്റെ വാദത്തിൽ അവരോടൊപ്പം ചേർന്ന ആയിരക്കണക്കിനു സ്ത്രീകളുടെ പോരാട്ടത്തിനൊടുവിൽ സേവ അംഗീകൃത ട്രേഡ് യൂണിയനായി 1972ൽ രജിസ്റ്റർ ചെയ്യപ്പെട്ടു.
വനിതാ സഹകരണ ബാങ്ക്
വായ്പകൾക്കായോ അക്കൗണ്ട് തുടങ്ങാനായോ ബാങ്കുകളെ സമീപിക്കുന്പോൾ അനുഭവപ്പെട്ട മോശം പെരുമാറ്റം സ്വന്തമായ ബാങ്ക് എന്ന ആശയം സ്ത്രീ തൊഴിലാളികൾക്കു നൽകാൻ ഇള ബെന്നിനെ പ്രേരിപ്പിച്ചു.
1974ൽ ആരംഭിച്ച ബാങ്കിനു പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. റിക്കാർഡ് പേമെന്റ് റേറ്റ് ഉള്ള ബാങ്കിന്റെ പ്രവർത്തന മൂലധനം ഇപ്പോൾ കോടികളാണ്. ബാങ്ക് എന്ന ആശയം മുന്നോട്ടു വയ്ക്കുന്പോൾ ഇള ബെൻ മുന്നിൽക്കണ്ട ഒരു കാര്യമുണ്ട്. പണമിടപാടുകാരുടെയും കച്ചവടക്കാരുടെയും പിടിയിൽനിന്നു കരകയറാനുള്ള ഈ സ്ത്രീകളുടെ ശക്തമായ വാഞ്ഛ, ഒപ്പം നിത്യകൂലിയായി കൈയിൽ വരുന്ന പണം നിക്ഷേപിക്കാനും സന്പാദ്യശീലം വളർത്താനുമുള്ള ത്വര. ഈ ശ്രമം വിജയിക്കുമെന്ന് ഇള ബെന്നിന് ഉറപ്പായിരുന്നു.
വഴിയോര കച്ചവടക്കാരുടെ പ്രശ്നങ്ങളുയർത്തി ഭരണാധികാരികൾക്കെതിരേ നടത്തിയ സംഘർഷങ്ങൾ, വച്ചുവാണിഭക്കാരുടെ കച്ചവടസ്ഥലങ്ങളിൽ പുലർകാലങ്ങളിൽ ട്രക്കുകൾ പാർക്ക് ചെയ്ത് അവരുടെ കച്ചവടത്തിന് ഹാനി വരുത്തിയ ഡ്രൈവർമാർക്കെതിരേ നടത്തിയ കുത്തിയിരിപ്പു സത്യഗ്രഹം, ഇതിലെല്ലാമുപരി മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോൾ നടത്തിയ ദളിത് അനുകൂല പ്രഖ്യാപനം എന്നിവയോടൊന്നും ടിഎൽഎയ്ക്കു പൊരുത്തപ്പെടാനായില്ല. സേവ എന്ന സംഘടനയുമായി തനിയെ മാറിപ്പോകാൻ ടിഎൽഎ ഇള ബെന്നിനോട് ആവശ്യപ്പെടുക മാത്രമല്ല, ഒരു യാത്ര കഴിഞ്ഞ് ഓഫീസിൽ തിരിച്ചെത്തിയ അവർക്ക് ഇരുന്ന കസേര പോലും കണ്ടെത്താനായില്ല. പൊക്കിൾക്കൊടി മുറിച്ചുമാറ്റിയ വേദനയോടെയാണ് ഇള ബെൻ ടിഎൽഎ വിട്ടത്.
ഗുജറാത്തിലെ ആനന്ദിൽ തൊഴിലാളി സ്ത്രീകൾ ജോലിക്കു പോകുന്പോൾ അവരുടെ കുഞ്ഞുങ്ങൾക്കു കൂട്ടിരുന്ന ഇള ബെൻ, പിന്നീട് ഇതേ ആശയം മുൻനിർത്തി ചൈൽഡ് കെയർ സെന്ററുകൾ തുടങ്ങി. 1973ൽ, ഇന്ത്യയിലെ ആദ്യത്തെ വനിതാ സഹകരണ ബാങ്ക് - സേവ ബാങ്കിന് അവർ തുടക്കം കുറിച്ചു. ഇതേ ആശയം മുൻനിർത്തി 1979ൽ സ്ഥാപിതമായ വിമൻസ് വേൾഡ് ബാങ്കിന്റെ സഹസ്ഥാപകയായി. 1986 -1989 വരെ പാർലമെന്റ് അംഗമായി. നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ദി എൽഡേഴ്സ്’ എന്ന സംഘടനയുടെ സ്ഥാപക അംഗമായി 2007 മുതൽ 2016 വരെ പ്രവർത്തിച്ചു.
പത്മശ്രീയും പത്മവിഭൂഷണും നൽകി രാജ്യം ഇവരെ ആദരിച്ചു. പല രാജ്യാന്തര പുരസ്കാരങ്ങളും ഇവരെ തേടി എത്തിയിട്ടുണ്ട്. എങ്കിലും എളിമയുടെ മറ്റൊരു പര്യായമായി ഇള ബെൻ നിലകൊള്ളുന്നു. കെടാത്ത കൈത്തിരികൾ അവരുടെ ഓർമകൾ ഇന്ധനമാക്കി ഇനിയും ജ്വലിച്ചുകൊണ്ടേയിരിക്കും.