ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം ഇട്ടുതരുമെന്നു മോഹിപ്പിച്ചപ്പോൾ അതും വിശ്വസിച്ചു. അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിൽ അങ്ങോട്ടു കാശു കൊടുക്കണം. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുമെന്നു വിശ്വസിപ്പിച്ചു. ലാഭത്തിലുള്ളവ ആക്രിവിലയ്ക്കു വിൽക്കുന്നു. കള്ളപ്പണം പിടിക്കുമെന്നു പറഞ്ഞപ്പോൾ വിശ്വസിച്ചു. അവർക്ക് ആവശ്യമുള്ളത്രയും അടിച്ചുണ്ടാക്കി വെളുപ്പിച്ചു. നോട്ടുനിരോധനം സാധാരണക്കാരനുവേണ്ടിയെന്നു പറഞ്ഞപ്പോൾ വിശ്വസിച്ചു. സാധാരണക്കാരന്റെ ജീവിതം കുളം തോണ്ടി. പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി ഉള്ളവനെന്നു പറഞ്ഞപ്പോൾ വിശ്വസിച്ചു. ഇപ്പോൾ അപ്പൂപ്പന്മാരുടെ ജനന സർട്ടിഫിക്കറ്റ് ഇങ്ങോട്ട് ചോദിക്കുന്നു.
ജിഎസ്ടി വന്നാൽ വില കുറയുമെന്നു പറഞ്ഞപ്പോൾ വിശ്വസിച്ചു. കടുകിനു പോലും തീവിലയായി. ഡിജിറ്റൽ ഇന്ത്യ എന്നു വിളിച്ചുപറഞ്ഞപ്പോൾ സത്യമാകുമെന്നു വിശ്വസിച്ചു. യുവാക്കൾ എതിർ ശബ്ദമുയർത്തിയേടത്തെല്ലാം ഇന്റർനെറ്റ് പോലും കട്ട് ചെയ്യുന്നു. ജമ്മു കാഷ്മീരിൽ, പിന്നീട് ആസാമിൽ, യുപിയിൽ, ഡൽഹിയിൽ, കർണാടകയിൽ ഇതങ്ങനെ തുടരുന്നു. ഡിജിറ്റൽ ഇടപാടുകൾ ചെയ്യാനാകാതെ ജനങ്ങൾ കഷ്ടപ്പെടുന്നു. സോഷ്യൽ മീഡിയയിൽ ലഭിച്ച ഈ സന്ദേശം അപ്പാടെ തെറ്റാണെന്നു ബിജെപിക്കാർക്കു പോലും പറയാനാകില്ല.
പൊതുകടം പെരുകി
ഇന്ത്യയുടെ പൊതുകടം 152 ലക്ഷം കോടി രൂപ (1,52,17,910.29 രൂപ) ആണെന്ന് കേന്ദ്രബജറ്റ് രേഖയിലുണ്ട്. 2023 മാർച്ച് 31ലെ നിലയനുസരിച്ചാണിത്. ബജറ്റിലെ രേഖയനുസരിച്ച് 1,35,87,893.16 കോടി രൂപയാണു കഴിഞ്ഞ മാർച്ച് 31ലെ പൊതുകടം. രാജ്യത്തിന്റെ കടബാധ്യത 105.2 ലക്ഷം കോടി രൂപയായി കൂടിയെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ മറ്റൊരു റിപ്പോർട്ട് പറയുന്നു.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 53.3 ശതമാനം ആണു പൊതുകടം എന്നാണു കഴിഞ്ഞ മാർച്ചിലെ കണക്ക്. ഇതിൽ വിദേശകടം 50 ലക്ഷം കോടിയോളം (620.7 ബില്യണ്‍ ഡോളർ അല്ലെങ്കിൽ 49,65,600 കോടി രൂപ) ആണെന്നു കഴിഞ്ഞ ജൂണ്‍ 30ന് റിസർവ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പിലുണ്ട്. തൊട്ടു മുൻവർഷത്തേക്കാൾ 3,67,800 കോടി രൂപ (47.1 ബില്യണ്‍ ഡോളർ) കൂടുതലാണിത്. 2020 ജൂലൈയിൽ ആകെ വിദേശകടം 15 ലക്ഷം കോടി രൂപയോളം (224 ബില്യണ്‍ ഡോളർ) മാത്രമായിരുന്നു.
പൊതുകടം കൈകാര്യം ചെയ്യാൻ സ്വതന്ത്ര സ്റ്റാറ്റ്യൂട്ടറി ഏജൻസി വേണമെന്ന് അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രി ആയിരുന്നപ്പോൾ നിർദേശിച്ചിരുന്നു. ഇതിനായി പബ്ലിക് ഡെബ്റ്റ് മാനേജ്മെന്റ് സെൽ രൂപീകരിച്ചു. എന്നാൽ പബ്ലിക് ഡെബ്റ്റ് മാനേജ്മെന്റ് ഏജൻസി യാഥാർഥ്യമാക്കാൻ ധനമന്ത്രി നിർമല സീതാരാമന് ഇനിയും കഴിഞ്ഞിട്ടില്ല. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നടത്തിപ്പുകാരിയുടെ റോളിലേക്കു നിർമല ചുരുങ്ങി.
കടഭാരം പേറി ജനം
രാജ്യത്തെ ഓരോ പൗരനും വൻ കടക്കെണിയിലാണ്. സർക്കാരുകൾ എടുത്തുകൂട്ടുന്ന കടങ്ങളുടെ ബാധ്യത മന്ത്രിമാരും നേതാക്കളും കൊടുത്തു തീർക്കില്ല. കഴിഞ്ഞ വർഷം മാർച്ചിൽ കേന്ദ്രസർക്കാരിന്റെ ആഭ്യന്തരകടം 99.1 ലക്ഷം കോടി രൂപയാണ്. ജിഡിപിയുടെ 50.2 ശതമാനമാണിത്. കടബാധ്യതയിൽ 70 ശതമാനത്തിലേറെയാണു മോദി സർക്കാരിന്റെ കാലത്തെ വർധന.
2014ൽ ആളോഹരി 41,200 രൂപയായിരുന്നു കടം. 2019 ആയപ്പോഴും ഇത് 66 ശതമാനം കൂടി 68,400 രൂപയായി. 2010ൽ രാജ്യത്തെ ആളോഹരി കടം 919 ഡോളർ ആയിരുന്നത് 2019ൽ 1,557 ഡോളറായും 2020ൽ 1,724 ഡോളർ ആയും കൂടി.
സ്വതന്ത്ര ഇന്ത്യയുടെ 67 വർഷത്തെ മൊത്തം കടത്തിന്റെ ഇരട്ടിയോളമാണ് 2014നു ശേഷം നരേന്ദ്ര മോദി സർക്കാരിന്റെ വക. മോദിക്കു മുന്‍പു രാജ്യം ഭരിച്ച മൻമോഹൻ സിംഗും അടൽ ബിഹാരി വാജ്പേയിയും ഉൾപ്പെടെയുള്ള 13 പ്രധാനമന്ത്രിമാരും കൂടി വരുത്തിവച്ചതിനേക്കാൾ വലിയ ഭാരമാണു മോദി വരുത്തിവച്ചത്.
നികുതികൾ കുത്തനെ കൂടി
കടബാധ്യത കൂടിയപ്പോഴും കേന്ദ്രസർക്കാരിന്റെ നികുതിവരുമാനം 20.70 ലക്ഷം കോടി രൂപയായി വർധിച്ചു. ബജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ 1.35 ലക്ഷം കോടി രൂപ കൂടുതലാണിത്. ജിഎസ്ടി വരുമാനവും കൂടുകയാണ്. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനം 1,51,718 കോടി രൂപയാണ്. തുടർച്ചയായ എട്ടാം മാസമാണ് 1.4 ലക്ഷം കോടിക്കു മുകളിലെത്തുന്നത്.
മോദി സർക്കാരിന്റെ ആദ്യവർഷം (2014-15) പെട്രോളിയം ഉത്പന്നങ്ങളുടെ മൊത്തം നികുതി വരുമാനം 1.72 ലക്ഷം കോടി രൂപയായിരുന്നു. 2021-22ൽ ഇതേ വരുമാനം 4.92 ലക്ഷം കോടി രൂപയായി. മൂന്നിരട്ടിക്കടുത്ത വർധന. കോവിഡിന്റെ പേരിൽ ആരംഭിച്ച പിഎം കെയേഴ്സ് പദ്ധതി പോലും സുതാര്യമല്ല. ഈ ഫണ്ടിൽ കിട്ടിയ ശതകോടികൾ മോദിയുടെ സ്വകാര്യസ്വത്തല്ലെങ്കിലും ഓഡിറ്റിംഗിനും വിവരാവകാശ രേഖയ്ക്കും വിധേയമല്ലാതാക്കി.
സാന്പത്തികഞെരുക്കത്തിലും തൊഴിലില്ലായ്മയിലും രോഗത്തിലും ജനം വലഞ്ഞ കോവിഡ് കാലത്തും കേന്ദ്രം ചൂഷണം തുടർന്നു. കോവിഡ്-19ന്റെ മൂർധന്യകാലത്ത് പെട്രോളിയം മേഖലയിൽ നിന്നു 4,55,069 കോടി രൂപയാണു നികുതിയായി 2020-21ൽ കേന്ദ്രം പിരിച്ചെടുത്തത്. 2019-20ലേതിനേക്കാൾ 1,17,348 കോടി രൂപ കൂടുതൽ ആണിതെന്നു പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) പ്രസിദ്ധീകരിച്ച കണക്കുകളിലുണ്ട്.
എണ്ണനികുതിയിലും പൊള്ളി
പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതക നികുതി കുത്തനെ കൂട്ടിയതിന്റെ പൊള്ളൽ അനുഭവിക്കുന്നവരാണ് 140 കോടി ജനങ്ങൾ. ഗാർഹിക എൽപിജി സിലിണ്ടറിന് ഇപ്പോൾ 1,060 രൂപയാണു വില. മോദി അധികാരത്തിലെത്തുന്പോൾ എൽപിജി സിലിണ്ടറിന് 410 രൂപയായിരുന്നു. രണ്ടര ഇരട്ടിയോളമാണു വില കൂടിയത്. 2014ൽ ഡീസലിന് 55.49 രൂപയും പെട്രോളിന് 71.41 രൂപയുമായിരുന്നു ശരാശരി വില. അതേ ഡീസലിന് എറണാകുളത്ത് ഇപ്പോൾ 94.53 രൂപയും പെട്രോളിന് 105.59 രൂപയുമാണു വില.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നപ്പോഴും ഇവിടെ വില കൂട്ടി. 2012ലും 2013ലും ശരാശരി 110 ഡോളർ ആയിരുന്നു ബാരലിനു വില. 2020ൽ ബാരലിന് 40 ഡോളറിൽ താഴെയെത്തിയപ്പോഴും ഇന്ത്യയിൽ നികുതിയും വിലയും കുത്തനെ ഉയർന്നു. ഇപ്പോഴും നൂറു ഡോളറിൽ താഴെയാണു ക്രൂഡ് വില.
മോദി സർക്കാർ അധികാരത്തിലെത്തിയ 2014ൽ കേന്ദ്ര എക്സൈസ് നികുതി ഡീസലിന് 3.36 രൂപയും പെട്രോളിന് 9.48 പൈസയുമായിരുന്നു. എന്നാൽ, 2020 മേയിൽ ഇത് യഥാക്രമം 31.83 രൂപയും 32.98 രൂപയുമാക്കി. കൂട്ടിയിട്ട് പിന്നീടു കുറച്ചു. ഇപ്പോഴും ഒരു ലിറ്റർ ഡീസലിന് 15.33 രൂപയും പെട്രോളിന് 19.48 രൂപയുമാണു കേന്ദ്രനികുതി. സംസ്ഥാനസർക്കാരിന്റെ പിഴിച്ചിൽ വേറെ.
വഴിയാധാരമാക്കുന്ന വിറ്റഴിക്കൽ
ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ വരെ വിറ്റഴിക്കുന്നതും പതിവായി. തിരുവനന്തപുരം വിമാനത്താവളം അടക്കം സ്വകാര്യ കുത്തകൾക്കു വിറ്റു. വിഴിഞ്ഞം തുറമുഖം അദാനിക്കു കൊടുക്കാൻ പാവം മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കി. രാജ്യത്താകെ റോഡുകളും പാലങ്ങളും ടോൾ പിരിച്ചു ജനത്തെ പിഴിഞ്ഞാണു നിർമിക്കുന്നത്. കരാറുകാരിൽനിന്നു കിട്ടുന്ന വെട്ടുമേനി പോക്കറ്റിലാക്കാൻ ഭരണക്കാരും ഉദ്യോഗസ്ഥരും മത്സരിക്കുന്നു.
പ്രധാനമന്ത്രി മോദി ആറു വർഷം മുന്‍പു പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിൽ എല്ലാ ലക്ഷ്യവും പരാജയപ്പെട്ടതിന് ഇന്നാരും ഉത്തരവാദിയില്ല. കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കുമെന്നും കറൻസി ഉപയോഗം കുറച്ചു ഡിജിറ്റൽ ഇന്ത്യയിലേക്കു മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞതൊക്കെ പാഴ്വാക്കായെന്നു റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കി. 2016 നവംബർ നാലിനു രാജ്യത്ത് 17.74 ലക്ഷം കോടി കറൻസി ഉണ്ടായിരുന്നതു കഴിഞ്ഞ മാസം 30.88 ലക്ഷം കോടി നോട്ടുകളായി വർധിച്ചു. ഡിജിറ്റൽ പണമിടപാടുകൾ കൂടിയെങ്കിലും കറൻസി ഉപയോഗം ഇരട്ടിയായി!
മോദി നിരോധിച്ച 15.41 ലക്ഷം കറൻസി നോട്ടുകളിൽ 15.31 ലക്ഷവും (99 ശതമാനം) തിരികെ ബാങ്കുകളിലെത്തിയതോടെ ഇതിലൂടെ നാലു ലക്ഷം കോടി രൂപ വരെ കള്ളപ്പണം പിടിക്കുമെന്ന മോഹം പൊളിഞ്ഞു. കള്ളനോട്ടുകളും കൂടി. പുതിയ 500 രൂപയുടെ കള്ളനോട്ടുകളിൽ 101.93 ശതമാനവും 2000 രൂപയുടേതിൽ 54 ശതമാനവും വർധനയുണ്ടായെന്നു റിസർവ് ബാങ്ക് റിപ്പോർട്ട് ചെയ്തു. 2017 മുതലുള്ള നാലു വർഷത്തിൽ 18.87 ലക്ഷം കോടിയുടെ കള്ളനോട്ടുകളാണു കണ്ടെത്തിയത്.
എല്ലാറ്റിനും ഇന്ത്യ ജയിക്കട്ടെ
സാന്പത്തികവളർച്ചയും ജിഡിപിയും മുരടിച്ചു. രൂപയുടെ മൂല്യം ഇടിഞ്ഞു. വിലക്കയറ്റം അതിരൂക്ഷമായി. പഴങ്ങൾ, പച്ചക്കറികൾ, അരി, ഗോതന്പ്, ധാന്യങ്ങൾ, എണ്ണ, പാൽ, മത്സ്യ-മാംസാദികൾ തുടങ്ങി മനുഷ്യനു വേണ്ടതിനെല്ലാം തീവിലയായി. തൊഴിലില്ലായ്മ കുത്തനെ കൂടി. ജോലിയുള്ളവരെ വരെ പിരിച്ചുവിടുന്നു. കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച കർഷകരെ തകർത്തു. ഒന്നിനും േ പരിഹാരമില്ല.
വികസനവും ജനക്ഷേമവും പുരോഗതിയും സമാധാനവും നേടാൻ വാചകക്കസർത്തു പോരാ. വർഗീയതയും മതത്തിന്റെ പേരിലുള്ള മുതലെടുപ്പുകളും വിവാദങ്ങളും കൊണ്ടു ഭരണവീഴ്ചകൾ തത്കാലത്തേക്കു മറയ്ക്കാം. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം മുതൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ചു പിൻവാതിലിലൂടെ അധികാരം പിടിക്കുന്നതു വരെ പതിവായി. പണവും അധികാരവും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും സംഘബലവുമായി രാഷ്ട്രീയ എതിരാളികളെ ദുർബലപ്പെടുത്താം.
പൗരത്വനിയമ ഭേദഗതിയും മുത്തലാക്ക് നിരോധനവും മുതൽ ഏകീകൃത സിവിൽ കോഡ് വരെയുള്ളവ പലതിനും മറയായേക്കാം. എല്ലാറ്റിനും മറയായി മതത്തെ ഉയർത്തിക്കാട്ടാം. ജയിലിലടച്ചും ഭീഷണിപ്പെടുത്തിയും കുറെയേറെ പേരുടെ വായടപ്പിക്കാം. പക്ഷേ, വസ്തുതകളും സത്യവും കാണാനും വിളിച്ചുപറയാനും രാജ്യസ്നേഹികൾക്കു കടമയുണ്ട്. ജനകോടികൾ പ്രതികരിച്ചാൽ ഏതു വന്പൻ സർക്കാരും മുട്ടുകുത്തും. നേതാവും പാർട്ടിയും മതവുമല്ല, രാജ്യവും ജനതയുമാകണം പ്രധാനം. രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം ഇന്ത്യ ജയിക്കട്ടെ.