അവിവാഹിതയാണ് എന്ന കാരണത്താൽ ഈ ആവശ്യം ഡൽഹി ഹൈക്കോടതി നിരസിക്കുകയായിരുന്നു. തുടർന്ന് ഇവർ സുപ്രീംകോടതിയെ സമീപിച്ചു. അവിവാഹിതരായവർക്കും വിവാഹിതരായവരെ പോലെ 24 ആഴ്ച വരെ പ്രായമായ ഗർഭം അലസിപ്പിക്കാൻ അവകാശമുണ്ട് എന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്. വിവാഹിതർക്കുള്ളതുപോലെ പ്രത്യുത്പാദനപരമായ അധികാരം അവിവാഹിതർക്കുമുണ്ട്. അതുകൊണ്ടുതന്നെ, ഗർഭഛിദ്രത്തിന് വിവാഹിത - അവിവാഹിത വേർതിരിവ് ഭരണഘടനയുടെ 14-ആം വകുപ്പ് പ്രകാരം തുല്യതയ്ക്കുള്ള അവകാശത്തിന്റെ നിഷേധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗർഭഛിദ്രം തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണെന്നും വിധിയിൽ പറയുന്നു.
നിയമം പറയുന്നത്
1971 മുതൽ ഇന്ത്യയിൽ ഗർഭഛിദ്രം നിയമവിധേയമാണ്. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നന്സി നിയമപ്രകാരം ഗർഭഛിദ്രം അനുവദനീയമായത് മൂന്നു കാരണങ്ങൾ ഉള്ളപ്പോഴാണ്. (1) ഗർഭിണിയായ സ്ത്രീക്കോ ഉദരത്തിലുള്ള കുഞ്ഞിനോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു തിരിച്ചറിയുന്ന പക്ഷം, ആരോഗ്യ വിദഗ്ധന് 12 ആഴ്ചകൾക്കുള്ളിൽ അബോർഷൻ നിർദ്ദേശിക്കാം. 12 മുതൽ 20 ആഴ്ചകൾ വരെയുള്ള ഗർഭാവസ്ഥയിൽ ഗർഭം അലസിപ്പിക്കണമെങ്കിൽ രണ്ടിൽ കുറയാത്ത ഡോക്ടർമാരുടെ അനുമതി ആവശ്യമാണ്. (2) ബലാൽസംഗം മൂലമാണ് ഒരു സ്ത്രീ ഗർഭം ധരിക്കുന്നതെങ്കിൽ, അത്തരം ഗർഭാവസ്ഥ ഒരാളിൽ സൃഷ്ടിച്ചേക്കാവുന്ന ഗുരുതരമായ മനസികാഘാതം പരിഗണിച്ച് ഗർഭഛിദ്രം അനുവദിക്കാവുന്നതാണ്. (3) കുഞ്ഞുങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗർഭം ഒഴിവാക്കാൻ സ്വീകരിച്ച എന്തെങ്കിലും മാർഗം പരാജയപ്പെട്ടതുമൂലം അപ്രതീക്ഷിതമായി ഗർഭിണിയാകുന്ന അവസ്ഥ സ്ത്രീക്ക് വലിയ മനസികാഘാതത്തിനു കാരണമാകുന്ന പക്ഷം അവിടെയും അബോർഷൻ അനുവദിക്കാവുന്നതാണ്.
ഈ മൂന്നു കാരണങ്ങളാൽ അബോർഷൻ അനുവദനീയമെങ്കിലും അബോർഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു ചില നിർദ്ദേശങ്ങളും നല്കപ്പെട്ടിട്ടുണ്ട്. പതിനെട്ടു വയസിൽ താഴെയുള്ള പെൺകുട്ടികൾ ഗർഭം ധരിക്കുന്ന സാഹചര്യത്തിലോ മനോനിലയ്ക്കു തകരാറുള്ള സ്ത്രീകളുടെ കാര്യത്തിലോ ഗർഭഛിദ്രം ചെയ്യുന്നതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണ്. അല്ലാതെയുള്ള എല്ലാ സാഹചര്യങ്ങളിലും ഗർഭിണിയായ സ്ത്രീയുടെയും പങ്കാളിയുടെയും സമ്മതം ഉണ്ടായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിർദേശം.
1971 ലെ MTP ആക്ടിന് ഏറ്റവും ഒടുവിൽ പരിഷ്കരണം ഉണ്ടായത് 2021 ലാണ്. ഈ പരിഷ്കരണം ചില ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും അന്നു വഴിയൊരുക്കിയിരുന്നു. ഗർഭഛിദ്രത്തെ കൂടുതൽ ഉദാരവത്കരിക്കുന്നു എന്നതാണ് ഏറ്റവും കൂടുതൽ ഉയർന്ന ആരോപണം. ഗർഭം അലസിപ്പിക്കാനുള്ള പരമാവധി സമയപരിധി 20 ആഴ്ചയിൽനിന്ന് 24 ആഴ്ചയാക്കി ഉയർത്തിയതാണ് പ്രധാനമായി സംഭവിച്ച മാറ്റം. എങ്കിലും, അടിസ്ഥാന ആശയത്തിന് ഈ നിയമത്തിലും മാറ്റം വരുന്നില്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണ് ഈ നിയമവും അടിവരയിട്ടു പറയുന്നത്.
വിചിത്രമായ വ്യാഖ്യാനങ്ങൾ
2003 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി റൂൾസ്, 2021 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് അബോർഷൻ സംബന്ധമായ കേസുകൾ വിചാരണ ചെയ്യപ്പെടുന്നത്. ഈ കേസിൽ, 2003 ലെ എംടിപി റൂൾസ് പ്രകാരം അവിവാഹിതർക്ക് 20 ആഴ്ചയിൽ അധികം പ്രായമുള്ള ഗർഭത്തെ അലസിപ്പിക്കാൻ അനുമതി നൽകുന്നില്ല എന്ന സാങ്കേതികവശമാണ് ഒരു പ്രധാന ഘടകമായി മാറിയത്. മതം, ജാതി, വർഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെപേരിൽ പൗരന്മാർക്ക് വിവേചനം പാടില്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ 14 പ്രകാരം, വിവാഹിത, അവിവാഹിത എന്ന വേർതിരിവും നിയമവിരുദ്ധമാണ് എന്നാണ് ഈ വിധിയിലെ കോടതി പരാമർശം.
നിയമം വഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമങ്ങൾ അനുസരിച്ചല്ലാതെ ഒരാളുടെയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ ഇല്ലാതാക്കാൻ പാടുള്ളതല്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ 21 പ്രകാരമാണ്, എംടിപി നിയമം അനുവദിക്കുന്ന വിധത്തിൽ ഗർഭഛിദ്രം ചെയ്യാനുള്ള അനുമതി അവിവാഹിതയ്ക്കും അവകാശപ്പെട്ടതാണെന്ന് വിധിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്. വ്യക്തിസ്വാതന്ത്ര്യം അവകാശമാണെന്ന് സ്ഥാപിക്കുമ്പോൾ തന്നെ, ഉദരത്തിലുള്ള കുഞ്ഞിന്റെ ജീവൻ അവഗണിക്കപ്പെടുന്നത് നീതിനിഷേധം കൂടിയാണെന്ന് നിയമ സംവിധാനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഗർഭഛിദ്രത്തെ മഹത്വവത്കരിക്കുന്നവർ
മുന്നോട്ടുള്ള ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിലുള്ള മാനസിക - ശാരീരിക പ്രശ്നങ്ങൾ തിരിച്ചറിയുന്ന പക്ഷം മാത്രമാണ് നിയമം അബോർഷന് അനുമതി നൽകുന്നതെങ്കിലും കഴിഞ്ഞ കുറച്ചുകാലങ്ങളായി സമൂഹത്തിൽ പ്രചരിക്കുന്ന വ്യാഖ്യാനങ്ങൾ വിചിത്രമാണ്. അത്തരം വ്യാഖ്യാനങ്ങളുടെ തുടർച്ചയായി കോടതിവിധികളും പരിണമിക്കുന്നത് ദൗർഭാഗ്യകരമാണ്. ഗർഭഛിദ്രത്തെ ലളിതവത്കരിക്കാനും മഹത്വവത്കരിക്കാനും പലവിധ ന്യായങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. ഇത്തരം ന്യായങ്ങളിൽ മുഖ്യം ഗർഭധാരണവും ഗർഭഛിദ്രവും സ്ത്രീയുടെ മാത്രം അവകാശമാണ് എന്നതാണ്. എന്നാൽ, ഗർഭധാരണത്തിൽ പങ്കാളിക്ക് പ്രാധാന്യം ഉണ്ടെങ്കിൽ, അതേ പ്രാധാന്യം ഗർഭഛിദ്ര പ്രക്രിയകളിലും ഉണ്ടാകേണ്ടതുണ്ട്. ബലാത്സംഗ കേസുകളിൽ മാത്രമാണ് ഈ നിലപാടിനൊരു വ്യത്യാസം ഉണ്ടാകേണ്ടതുള്ളു. സർക്കാർ സംവിധാനങ്ങൾ പോലും അബോർഷൻ സ്ത്രീയുടെ അവകാശം എന്ന നിലപാടിന്റെ പ്രചാരകരായി മാറുന്നുണ്ട്. ഉദാഹരണമായി, കേരള സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പ് ഔദ്യോഗികമായി അവതരിപ്പിച്ച ‘ഇനിവേണ്ട വിട്ടുവീഴ്ച’ എന്ന കാന്പെയ്നിൽ അവതരിപ്പിക്കപ്പെട്ട പല ആശയങ്ങളിൽ ഒന്ന് അബോർഷനുള്ള സ്വാതന്ത്ര്യമായിരുന്നു. സമീപകാലത്ത് പുറത്തിറങ്ങിയ ചില സിനിമകളുടെ പ്രമേയവും ഇത്തരത്തിലായിരുന്നു.
മാറുന്ന സംസ്കാരം
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം നിയമപ്രകാരം തെറ്റല്ല എന്ന മാറിയ നിലപാടും കൂട്ടി വായിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ ധാർമ്മികനിലവാരത്തെയും കുടുംബങ്ങളുടെ കെട്ടുറപ്പിനെയും വിലകൽപ്പിക്കാതെയുള്ള ഇത്തരം നിലപാടുമാറ്റങ്ങളുടെ തുടർച്ചയായി ഗർഭഛിദ്രത്തെക്കുറിച്ചുള്ള മനോഭാവവും മാറുന്നത് അപകടകരമാണ്. ലഹരിയുടെ ഉപയോഗം, സുഹൃദ്വലയങ്ങളുടെ സ്വാധീനം എന്നിങ്ങനെ വിവാഹപൂർവ ലൈംഗികതയിലേക്ക് അനേകരെ വലിച്ചടുപ്പിക്കുന്ന സാഹചര്യങ്ങൾ വളരെയധികം വർധിച്ചിട്ടുണ്ട്.
വിവാഹപൂർവ ലൈംഗികത, ഒന്നിൽ കൂടുതൽ പേർ തമ്മിലുള്ള ബന്ധങ്ങൾ തുടങ്ങി ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങളിലൂടെയുണ്ടാകുന്നതും അശ്രദ്ധകൊണ്ട് സംഭവിക്കുന്നതുമായ ഗർഭധാരണങ്ങളാണ് കൂടുതലും അബോർഷനുകളിലേക്ക് എത്തപ്പെടുന്നത്. വാസ്തവത്തിൽ, ഇത്തരം സാഹചര്യങ്ങളെ 2021 എംടിപി നിയമം പരിഗണിക്കുന്നില്ല. എന്നാൽ, ബലാൽസംഗം മൂലം ഗർഭം ധരിക്കാനുള്ള സാധ്യത വളരെ വിരളമാണ് എന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. അത്തരം അപൂർവമായ സാഹചര്യങ്ങൾ എന്നതിനപ്പുറം ഉഭയസമ്മതത്തോടെയുള്ള വിവാഹപൂർവ ബന്ധങ്ങൾ മൂലമുണ്ടാകുന്ന ഗർഭവും നിഷ്പ്രയാസം അലസിപ്പിക്കാൻ നിയമപരിരക്ഷ ലഭിക്കുമെന്നു വരുന്നതു വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്കും അധാർമ്മിക പ്രവണതകൾക്കും വഴിയൊരുക്കും.
ഭയാനകമായ വർധന
പുതിയ നിയമനിർമാണങ്ങളും നിയമത്തിന്റെ ദുർബലമായ വ്യാഖ്യാനങ്ങളും ഇന്ത്യയിലെ അബോർഷൻ നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയിൽ പതിനഞ്ചിനും നാൽപ്പത്തൊമ്പതിനും ഇടയിൽ പ്രായമുള്ള ഓരോ ആയിരം സ്ത്രീകളിലും 47 അബോർഷനുകൾ നടക്കുന്നുണ്ട് എന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്.
ലോകമെമ്പാടും ഓരോ വർഷവും 5.6 കോടി ഗർഭഛിദ്രങ്ങൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ 1.6 കോടി ഗർഭഛിദ്രങ്ങൾ പ്രതിവർഷം നടക്കുന്നതായാണ് കണക്കുകൾ. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നടത്തപ്പെടുന്ന ഗർഭഛിദ്രങ്ങൾ ഓരോ വർഷവും 70,000 ഗർഭിണികളുടെ മരണത്തിനും ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ശാരീരിക വൈകല്യം സംഭവിക്കുന്നതിനും കാരണമാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജീവന്റെ ശ്രേഷ്ഠമായ മൂല്യം
കത്തോലിക്കാ സഭയ്ക്ക് ഗർഭഛിദ്രത്തിനെതിരായി വ്യക്തമായ നിലപാടുണ്ട്. ലക്ഷ്യമായോ മാർഗമായോ തീരുമാനിക്കപ്പെടുന്ന പ്രത്യക്ഷമായ ഗർഭഛിദ്രം ഗൗരവപൂർണമാംവിധം ധാർമിക നിയമത്തിനെതിരാണ് എന്നാണ് സഭയുടെ നിലപാട്. ഗർഭധാരണം മുതൽ ഒരു ഭ്രൂണം മനുഷ്യവ്യക്തിയായിത്തന്നെ വിലമതിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന കാഴ്ചപ്പാടാണ് സഭയ്ക്കുള്ളത്. അതുകൊണ്ടുതന്നെ, ആഗോളതലത്തിൽ അബോർഷന് എതിരായ ശക്തമായ സമരത്തിലാണ് സഭ. അത് സ്ത്രീയുടെ ന്യായമായ അവകാശങ്ങളെ നിഷേധിക്കാനല്ല, ജീവന്റെ ശ്രേഷ്ഠമായ മൂല്യത്തെ ഉയർത്തിപ്പിടിക്കുക, കുടുംബബന്ധങ്ങളുടെ പവിത്രതയെ പരിപോഷിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമാക്കിയുള്ളതാണ്. ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായ സുഖാന്വേഷണത്തിനും സ്വാർഥതയ്ക്കും എതിരായ നിലപാട് ആണത്. കേരളത്തിലും ഒട്ടേറെയിടങ്ങളിൽ വിവിധകാരണങ്ങളാൽ ഗർഭിണികളാവുകയും എന്നാൽ, കുഞ്ഞിനെ ആവശ്യമില്ലെന്നു തീരുമാനിക്കുകയും ചെയ്യുന്ന സ്ത്രീകളെ ഗർഭകാലം മുഴുവൻ സംരക്ഷിക്കാൻ സജ്ജമായ സ്ഥാപനങ്ങൾ കത്തോലിക്കാ സഭയുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നുണ്ട്.
വിവിധ രാജ്യങ്ങൾ അബോർഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അത്തരമൊരു കൃത്യം കൂടുതൽ ഉദാരവത്കരിക്കുന്ന പ്രവണത ഇന്ത്യയിൽ വളരുന്നത് ആശാസ്യമല്ല. ജീവനെ സംരക്ഷിക്കാൻ സന്നദ്ധമായ ഒരു സംസ്കൃതിയിലേക്കാണ് രാജ്യം വളരേണ്ടത്. പെറ്റമ്മയ്ക്ക് വേണ്ടാത്ത ഒന്നായി ഗർഭസ്ഥശിശു മാറുന്നെങ്കിൽ, ആ സാഹചര്യത്തിൽ ഇടപെടാനും കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സർക്കാരും സമൂഹവും തയാറാകണം. കുഞ്ഞിനെ വളർത്താൻ കഴിയില്ല എന്ന ഒറ്റക്കാരണത്താലാണ് പലരും കുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനമെടുക്കുന്നത്. ഇവിടെയാണ് ഭരണകൂടങ്ങളുടെയും നീതിപീഠത്തിന്റെയും ഇടപെടലുകൾ ഉണ്ടാകേണ്ടത്. ഗർഭവതിയെക്കുറിച്ച് മാത്രമല്ല, കുഞ്ഞുങ്ങളെക്കുറിച്ചു കൂടി കരുതലുള്ളവരാകുവാൻ നമുക്ക് കഴിയട്ടെ.