നിയമം കര്‍ശനമായി നടപ്പാക്കുകയും വിശാലമായ സാമൂഹിക പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് കേരളം ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന മയക്കുമരുന്നിനെതിരായ ഒരു ജനകീയ യുദ്ധമാണ് കേരളത്തില്‍ നാളെ ആരംഭിക്കുന്നത്.
കുട്ടികളിലെയും കൗമാരക്കാരിലെയും ലഹരി ഉപഭോഗത്തിനെതിരേയുള്ള കര്‍ശന നടപടികള്‍ സാമൂഹ്യപങ്കാളിത്തത്തോടെ ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇതിനായുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ക്കാണ് ഈ ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കമാവുന്നത്. സംസ്ഥാന തലത്തിലും ജില്ലാ, തദ്ദേശസ്വയംഭരണവാര്ഡ്, വിദ്യാലയതലത്തിലുമായി വിപുലമായ നിരീക്ഷണ സമിതികളുടെ വിപുലമായ ശൃംഖല തന്നെ സംസ്ഥാനത്താകെ നിലവില്‍ വരും. നവംബര്‍ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധചങ്ങലയും സൃഷ്ടിക്കും. ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കരുതല്‍ തടങ്കല്‍ നടപടികളെടുക്കാനും കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. ഇത്തരക്കാര്‍ക്ക് ഇപ്പോള്‍ ജാമ്യം എളുപ്പമാക്കുന്ന കേന്ദ്രനിയമത്തില്‍
( NDPS Act) ഭേദഗതി വരുത്താൻ കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടുകഴിഞ്ഞു.
കൂടുതൽ അപകടം സൃഷ്ടിക്കുന്ന സിന്തറ്റിക്ക് ഡ്രഗുകൾ പുതുതലമുറ ഉപയോഗിക്കുന്നതായാണ് അടുത്ത കാലത്ത് പിടിയിലായ കേസുകൾ പരിശോധിച്ചതിൽനിന്നു മനസിലാക്കുന്നത്. വിലകൂടിയതും ഒളിപ്പിച്ച് കടത്തുവാൻ എളുപ്പമുളളതും ദൂഷ്യവശങ്ങൾ അതിതീവ്രവുമായ സിന്തറ്റിക്ക് ഡ്രഗുകൾ ഉപയോഗിക്കുന്നതിലൂടെ വരും തലമുറയുടെ ഭാവിതന്നെ ഇരുളടയുന്നു. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിൽ പൊതുവേ വിഭ്രാന്തി, അകാരണഭീതി, ആകുലത, മിഥ്യാബോധം എന്നിങ്ങനെയുള്ള അവസ്ഥകളാണ് ഉണ്ടാവുക. പക്വതയോടുകൂടിയ പെരുമാറ്റമോ ബോധപൂർവമുള്ള പ്രതികരണങ്ങളോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽനിന്നു നമുക്ക് പ്രതീക്ഷിക്കാനാകില്ല. മാത്രമല്ല, കേട്ടുകേള്‍വിയില്ലാത്ത ഹിംസ, കൊടുംക്രൂരത എന്നിവയ്ക്കുമെല്ലാം മയക്കുമരുന്ന് ഉപയോഗം കാരണമാകുന്നു. വിദ്യാര്‍ഥികളെയും യുവജനങ്ങളെയുമാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ലഹരിമാഫിയയുടെ വേരറക്കുന്നതിന്, അവരിലേക്കെത്താന്‍ ഏറെ സാധ്യതയുള്ള യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങൾ നടത്തേണ്ടതുണ്ട്.
ലഹരിക്കെതിരേയുള്ള ബോധവത്കരണം ശക്തമാക്കിയും ലഹരിക്കടത്തിന് തടയിട്ടും ലഹരിക്ക് അടിമകളായവര്‍ക്ക് ചികിത്സയിലൂടെ മോചനം ഉറപ്പാക്കിയുമേ ഈ പോരാട്ടം നമുക്ക് വിജയിപ്പിക്കാനാകൂ. സ്കൂളുകളിലും പൊതുയിടങ്ങളിലുമുള്ള എക്സൈസിന്റെയും പൊലീസിന്റെയും പരിശോധനയും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. എങ്കിലും വിദ്യാര്‍ഥികളിലും യുവജനങ്ങളിലും അവബോധം സൃഷ്ടിക്കലാണ് ലഹരി തടയാനുള്ള ഒന്നാമത്തെ മാര്‍ഗം.
ലഹരി ഉപയോഗിക്കുന്നവരിൽ മഹാഭൂരിപക്ഷവും കൗതുകം മൂലമാണ് ആദ്യമായി ലഹരി ഉപയോഗിക്കുന്നത് എന്നാണ് എക്സൈസ് വകുപ്പ് കൗമാരക്കാരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ലഹരിക്കെതിരേയുള്ള സാമൂഹ്യ പ്രതിരോധമാണ് അനിവാര്യമായ മാര്‍ഗം. സര്‍ക്കാര്‍ വിപുലമായി ഈ കാമ്പയിൻ ഏറ്റെടുത്തു മുന്നോട്ടുപോവുകയാണ്. ലഹരിക്കെതിരേയുള്ള ഈ പോരാട്ടത്തില്‍ കണ്ണിചേരാൻ ഓരോ വ്യക്തിയും തയാറാകണം.
മയക്കുമരുന്ന് വ്യാപനവും ഉപയോഗവും കേരളത്തില്‍ മാത്രമുള്ള ഒരു പ്രതിഭാസമല്ല. ലഹരി ഉപയോഗത്തിലെ ദേശീയ ശരാശരിയേക്കാള്‍ വളരെ പിന്നിലാണ് കേരളം. രാജ്യത്ത് അടുത്തകാലത്ത് വാർത്താപ്രാധാന്യം നേടിയ മയക്കുമരുന്ന് വേട്ടനടന്നത് ലക്ഷദ്വീപ്, ഗുജറാത്ത് തീരങ്ങളിലാണ്. ഗുജറാത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് 16നു പിടിച്ചത് 1026കോടി രൂപയുടെ മയക്കുമരുന്നാണ്. മുംബൈ പൊലീസാണ് ഗുജറാത്തിലെത്തി ഇത് റെയ്ഡ് ചെയ്തുപിടിച്ചത്. 2021 സെപ്റ്റംബര്‍ 22ന് 21,000 കോടി രൂപയുടെ ഹെറോയിൻ ഗുജറാത്തിലെ തന്നെ മുന്ദ്ര തുറമുഖത്തുനിന്നു പിടികൂടിയിരുന്നു. തമിഴ്നാട്ടില്‍നിന്നു പോയ ബോട്ടുകളില്‍ കടത്തുകയായിരുന്ന 1526 കോടിയുടെ 218 കിലോ ഹെറോയിൻ ലക്ഷദ്വീപ് തീരത്ത് ഈ വർഷം മേയ് 20ന് പിടിച്ചു. രാജ്യത്തേക്ക് വിദേശത്തുനിന്നുള്ള മയക്കുമരുന്ന് കടത്ത് അതിരൂക്ഷമാണ് എന്നാണ് ഈ വാര്‍ത്തകളിലൂടെ മനസിലാക്കേണ്ടത്. പല സംസ്ഥാനങ്ങളിലേക്കും വലിയ തോതില്‍ എത്തുന്ന ഈ മയക്കുമരുന്ന്, ചെറിയ അളവുകളാക്കിയാണ് വിതരണം ചെയ്യുന്നത്. ഈ മയക്കുമരുന്ന് കേരളത്തിലും എത്തുന്നുണ്ട്. എൻഫോഴ്സ്മെന്റ് സംവിധാനം ശക്തിപ്പെടുത്തിയും സാമൂഹ്യമായ പ്രതിരോധത്തിലൂടെയും ഈ പ്രതിസന്ധിയെ നമുക്ക് അതിജീവിക്കണം
മയക്കുമരുന്ന് കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു എന്നതിന് എക്സൈസിന്റെ ശക്തമായ ഇടപെടല്‍ നടക്കുന്നു എന്നുകൂടി അര്‍ഥമുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ പ്രവത്തനമികവ് കൊണ്ടുകൂടിയാണ്.
സ്കൂളുകളും കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവത്കരണ പ്രചാരണ പരിപാടികളും എക്സൈസും വിമുക്തി മിഷനും ചേര്‍ന്ന് സംസ്ഥാനത്താകെ നടപ്പിലാക്കുന്നുണ്ട്. വിമുക്തി ക്ലബ്ബുകളും കൗൺസലിംഗും കായികപരിശീലനവും തുടങ്ങിയ പദ്ധതികളും ബോധവത്കരണവും ശക്തമാണ്. കുട്ടികള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളില്‍ ഓൺലൈൻ ഡെലിവറി നടത്തുന്ന ആളുകളുടെ പശ്ചാത്തലവും വിശദമായി അന്വേഷിക്കുന്നുണ്ട്. വിദ്യാര്‍ഥികളും യുവാക്കളും ലഹരിക്കടത്തും ഉപയോഗവും തടയാനുള്ള സന്നദ്ധ പ്രവര്‍ത്തകരായി മാറാനുള്ള ശ്രമമാണ് നടത്തേണ്ടത്. ലഹരിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ നല്‍കുന്നതിന് 9447178000, 9061178000 എന്നീ നമ്പറുകളില്‍ വിളിച്ച് ആര്‍ക്കും ഇത്തരം വിവരങ്ങള്‍ കൈമാറാനാകും.
ലഹരിക്ക് അടിപ്പെട്ടവരെ മോചിപ്പിക്കാനും സാമൂഹ്യമായ ഇടപെടല്‍ അനിവാര്യമാണ്. വിമുക്തിമിഷൻ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് 14 ജില്ലകളിലും സ്ഥാപിച്ച ഡി അഡിക്ഷൻ കേന്ദ്രങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2022ല്‍ ഓഗസ്റ്റ് വരെ 77,781 പേര്‍ക്ക് ഒപിയിലും 6593 പേര്‍ക്ക് ഐപിയിലും ചികിത്സ നല്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാതലത്തിലും കൗൺസലിംഗ്, ഡി അഡിക്ഷൻ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.
ആദിവാസി-തീരദേശ മേഖലകളിലും അതിഥി തൊഴിലാളികള്‍ക്കിടയിലും ലഹരിവര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും.
നമ്മുടെ യുവതയെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഒറ്റക്കെട്ടായി കേരളം അണിനിരക്കണം. ഓരോ മലയാളിയും ഈ ജനകീയ പോരാട്ടത്തിലെ പടയാളികളായി മാറണം. ഈ യുദ്ധം നമുക്ക് ജയിച്ചേ തീരൂ.