വാർത്താ വീക്ഷണം /സി.കെ. കുര്യാച്ചൻ
നിങ്ങൾ കാണുന്നതല്ല ഞങ്ങൾ പറയുന്നതാണ് യാഥാർഥ്യം അതാണു പോലീസും കോടതിയുമടക്കം മാലോകരെല്ലാം വിശ്വസിക്കേണ്ടത്. സത്യാനന്തര കാലഘട്ടത്തിൽ നാടുഭരിക്കുന്ന സിപിഎമ്മിന്റെ നിലപാടാണിത്.
വീഡിയോ ദൃശ്യങ്ങളായും ചിത്രങ്ങളായും നിങ്ങൾ കാണുന്നതൊക്കെ കമ്യൂണിസ്റ്റ് വിരുദ്ധരുടെ സൃഷ്ടികളാണ്. അതൊന്നും നാട്ടുകാരും കോടതിയും വിശ്വസിക്കരുത്. സത്യം ഞങ്ങൾ പറയും. കേരളത്തിൽ തെക്കുവടക്കു നീളെ ഇത്തരം കമ്യൂണിസ്റ്റ് വിരുദ്ധരുടെ മോർഫിംഗ് നടക്കുന്നുണ്ട്.
കോഴിക്കേട്ടേക്കു ചെന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നതായി പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളല്ല വിശ്വസിക്കേണ്ടത്. ജില്ലാ സെക്രട്ടറി പറഞ്ഞതുപോലെ ജീവകാരുണ്യ പ്രവർത്തകരായ ഡിവൈഎഫ്ഐ നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വേട്ടയാടുകയാണ്.
പിണറായി ഭരണത്തിൽ ഡിവൈഎഫ്ഐ നേതാവ് പാസെടുത്ത് ക്യൂനിന്ന് ഡോക്ടറെ കാണണമെന്ന് പറയാൻ വിമുക്തഭടനായ ഒരു സെക്യുരിറ്റിക്ക് എങ്ങനെ ധൈര്യംവന്നു എന്നാണ് നേതാവിന്റെ ചോദ്യത്തിന്റെ പൊരുൾ. സെക്യരിറ്റിക്കാരന്റെ അഹങ്കാരത്തിന് വരമ്പത്തു തന്നെ കൂലിനൽകിയ ഡിവൈഎഫ്ഐ നേതാവിനെ വാഴ്ത്തിപ്പാടേണ്ടതിനു പകരം പോലീസും മാധ്യമങ്ങളും നെറികേടല്ലേ കാട്ടുന്നത്. ആയുധംകൊണ്ടൊന്നുമല്ലല്ലോ കൈകൊണ്ടല്ലേ തലോടിയത് എന്നാണ് മറ്റൊരു നേതാവ് ചോദിച്ചത്.
അതേസമയം, ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യം വിളിച്ചത് കൊലപാതകശ്രമമാണ്, കൊലക്കുറ്റം ചാർത്തേണ്ടതുമാണ്. എന്തുതന്നെയായാലും ഒരു പാവത്തെ ചവിട്ടിയും തൊഴിച്ചും കൊല്ലാക്കൊല ചെയ്തത് ഇത്ര നിസാരവത്കരിക്കാൻ കാണിക്കുന്ന ചങ്കൂറ്റത്തെ അംഗീകരിക്കാതെ വയ്യ.
നിയമസഭാ കൈയാങ്കളിക്കേസിലും നിങ്ങൾ കൺമുന്നിൽ കണ്ടതൊന്നുമല്ല യാഥാർഥ്യം. ശിവൻകുട്ടിയെ അടിച്ചവശനാക്കിയത് ശിവൻകുട്ടിക്ക് ഓർമയില്ലെങ്കിലും ഇ.പിക്ക് നല്ല ഓർമയുണ്ട്. നിയമസഭയിൽ സർക്കാർ തന്നെ വാദിയായ കേസിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള തെളിവുകളൊന്നും സത്യമല്ലെന്നും തങ്ങളാരും ഒരു നാശനഷ്ടവും വരുത്തിയിട്ടെല്ലെന്നും പറയുന്ന ഇടതു നേതാക്കളെ വിശ്വസിക്കാത്തവരെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധരല്ലേ? കേസുതന്നെ വേണ്ടെന്നായിരുന്നു പിണറായി സർക്കാരിന്റെ അഭിപ്രായം. പക്ഷേ പാർട്ടിയുടെ സത്യപ്രസ്താവന ബോധ്യമാകാഞ്ഞ കോടതി സമ്മതിച്ചില്ല. പ്രോസിക്യൂഷന്റെ നിലപാടുകളാണ് ഇനി കാണേണ്ടത്.
കാട്ടാക്കടയിലേക്കു പോയാൽ അവനിട്ട് ഇതു പോരായിരുന്നു എന്ന മട്ടിലാണ് സിഐടിയു യൂണിയന്റെ നിലപാട്. മകൾക്കു കൺസഷൻ എടുക്കാൻ പോയയാൾ എന്നേ ജയിലിലടയ്ക്കപ്പെടേണ്ട ക്രിമിനലാണെന്നും അയാളെ പിടിച്ചു പോലീസിലേൽപ്പിക്കാൻ ശ്രമിച്ച പാവപ്പെട്ട കെഎസ്ആർടിസി ജീവനക്കാർക്ക് പാരിതോഷികങ്ങളും സ്ഥാനക്കയറ്റവും നൽകേണ്ടതാണെന്നുംവരെയുള്ള നിലപാടിലെത്തിക്കഴിഞ്ഞു പാർട്ടി.
യൂണിയൻകാരായ ജീവനക്കാരുടെ തറവാട്ടു സ്വത്തായ കെഎസ്ആർടിസിയിൽ കയറിച്ചെന്നു മര്യാദപഠിപ്പിക്കാമെന്നു കരുതിയ പ്രേമനൻ ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത് എന്നാണ് പാർട്ടിക്കാർ ചോദിക്കുന്നത്. കെഎസ്ആർടിസി എംഡിയും ഗതാഗത മന്ത്രിയും തത്കാലം ജീവനക്കാർക്കൊപ്പമല്ല എന്നതിൽ ആശ്വസിക്കാം.
ഒരുകള്ളം പലതവണ ആവർത്തിച്ച് കുറേപ്പേരിലെങ്കിലും സത്യമാണെന്ന ധാരണ സൃഷ്ടിക്കാനുള്ള സിപിഎം നേതാക്കളുടെ ശ്രമം തീർത്തും അപഹാസ്യമാണ്. സ്വന്തം കണ്ണുകളെ അവിശ്വസിക്കണമെന്നുപോലും പാർട്ടി അണികളെയെങ്കിലും പഠിപ്പിക്കാനുള്ള ഇവരുടെ നീക്കം അപകടം പിടിച്ചതാണെന്നു പറയാതെവയ്യ. കേരളത്തിൽ ഭരണകക്ഷിക്കാർക്ക് ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരുനീതിയും എന്ന അവസ്ഥ സൃഷ്ടിക്കാൻ പോലീസ് കൂട്ടുനിൽക്കരുത്.
കണ്ണുകളെ വിശ്വസിക്കരുത്!
12:56 AM Sep 28, 2022 | Deepika.com