കണക്കു പഠിക്കാത്ത കണക്കു വിദഗ്ധനും സാന്പത്തികം പഠിക്കാത്ത സാന്പത്തിക വിദഗ്ധനുമായിരുന്നു ആര്യാടൻ. ധനകാര്യ വിദഗ്ധരെന്ന് പ്രസിദ്ധരായ കെ.എം. മാണിയുടെ ബജറ്റായാലും തോമസ് ഐസക്കിന്റെ ബജറ്റായാലൂം ആര്യാടൻ നടത്തുന്ന വിശകലനങ്ങളിൽ ഒരു പക്ഷേ അവർ കാണത്തതോ അല്ലെങ്കിൽ ആരും തിരിച്ചറിയരുതെന്ന് അവർ ആഗ്രഹിച്ചതോ ആയ കണ്ടെത്തലുകൾ ഉണ്ടാകുമായിരുന്നു. അതുകൊണ്ട് ധനമന്ത്രിമാർ അദ്ദേഹത്തെ ഭീതിയോടെ അല്ലെങ്കിലും അതീവ ശ്രദ്ധാപൂർവം കേട്ടും പഠിച്ചും മറുപടി പറഞ്ഞു.
‘ഒന്നേ പറയാനുള്ള സാർ...’ എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ട് ആര്യാടൻ നടത്തുന്ന വിലയിരുത്തലുകൾ മാധ്യമ പ്രവർത്തകരും സാകുതം ശ്രദ്ധിച്ചിരുന്നു. ബജറ്റ് പദാവലിയിലെ ചില സാങ്കേതിക പദങ്ങളുടെ അർഥം അറിയുന്ന,സാധാരണക്കാർക്കു മനസിലാകുന്ന വിധത്തിൽ പറഞ്ഞുതരാൻ കഴിവുള്ള വ്യക്തിയായിരുന്നു ആര്യാടൻ.
കോൺഗ്രസുകാരൻ
കേരളത്തിലെ മുസ്ലിം ജനസമൂഹത്തെ ദേശിയ പ്രസ്ഥാനങ്ങളുമായി ചേർത്തുനിർത്തുന്നതിന് ജീവിതകാലം മുഴുവൻ അദ്ദേഹം അത്യധ്വാനം ചെയ്തു. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാൻ അത് അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനുള്ള ഭാരതത്തിലെ ഏക പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം വിശ്വസിച്ചു. ഭാരതത്തിന്റെ ഐക്യത്തിനുള്ള വഴി മതേതരത്വമാണ്, മത സന്തുലിതാവസ്ഥ പാലിക്കപ്പെടുന്നതാണെന്ന് അദ്ദേഹം വിശ്വസിച്ചു. ബഹുസ്വരതയുടെ ഈ നാട്ടിൽ ഒരു സമുദായവും അർഹിക്കുന്നതിന് അപ്പുറം ആഗ്രഹിക്കുന്നതുപോലും ശരിയല്ലെന്ന് അദ്ദേഹം കരുതിയെന്നു ചിന്തിക്കാൻ ന്യായങ്ങളുണ്ട്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി അദ്ദേഹം ജീവിച്ചു, പോരാടി.
മലപ്പുറത്ത് കോണ്‍ഗ്രസ് പതാക ഉയരത്തിൽ പാറിക്കുവാൻ അദ്ദേഹം എല്ലാ എതിരാളികളുമായും ശക്തമായി ഏറ്റുമുട്ടി. തന്റെ ലക്ഷ്യത്തിനു മുഖ്യശത്രുക്കളായി കണ്ട ലീഗും സിപിഎമ്മുമായി വരെ രൂക്ഷമായി ഏറ്റുമുട്ടി. രക്തസാക്ഷികൾ ഉണ്ടാകുന്നത്ര ഭീകരമായ ഏറ്റുമുട്ടലുകൾ. എന്നാൽ ഈ രണ്ടു പാർട്ടികളുടെയും ഒക്കത്തിരുന്ന് കേരളത്തിലെ മന്ത്രിയുമായി ആര്യാടൻ. അതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രജ്ഞത.
മലപ്പുറം ജില്ലയിലെ ശരാശരി മുസ്ലിംകളിൽ ഭൂരിഭാഗവും മുസ്ലിം ലീഗ് പ്രവർത്തകരായിട്ടും ദേശിയ പ്രസ്ഥാനമായ കോണ്‍ഗ്രസിൽ ഉറച്ചു നിൽക്കുകയും കോണ്‍ഗ്രസിനു വേണ്ടി എക്കാലവും ചിന്തിക്കുകയും ചെയ്ത, സമർപ്പണ ബോധമുള്ള കോണ്‍ഗ്രസുകാരനായിരുന്നു ആര്യാടൻ മുഹമ്മദ്. മുസ്ലിം സമൂഹത്തെ കോണ്‍ഗ്രസിനൊപ്പം നിർത്തുവാൻ അദ്ദേഹം ബുദ്ധിപൂർവം കരുക്കൾ നീക്കി.
ലീഗുമായി പോരാടി
ഒരേ മുന്നണിയിൽ അംഗമായിരിക്കുന്പോഴും അദ്ദേഹം ലീഗുകാരുമായി പോരാടി. ഒരിക്കൽ ലീഗ് നേതാക്കൾ സോണിയ ഗാന്ധിയെക്കുറിച്ച് നടത്തിയ മോശം പരാമർശനത്തിന് പകരമായി അദ്ദേഹം പാണക്കാട് തങ്ങളെക്കുറിച്ച് ലീഗുകാർക്ക് ഇഷ്ടപ്പെടാത്ത രീതിയിൽ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കൾ പോലും ഞെട്ടി. പക്ഷേ ആര്യാടൻ കൂസിയില്ല. എന്റെ പാർട്ടി നേതാവിനെക്കുറിച്ച് പറഞ്ഞാൽ ഞാനും പറയും -അദ്ദേഹം ശഠിച്ചു. നിയമസഭയിൽപോലും അതിന്റെ അനുരണനങ്ങൾ ഉണ്ടായി. ആന്റണിയുടെ അതീവ വിശ്വസ്തനും ഇടതുമുന്നണയിൽ മന്ത്രിയും ആയിരുന്നിട്ടും ഇടതു ബാന്ധവം കോണ്‍ഗ്രസിന് ആപത്തെന്ന് മനസിലാക്കിയപ്പോൾ ഐഎൻടിയുസി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സി.എം. സ്റ്റീഫൻ വഴി മുന്നണി വിടാനുള്ള കരുക്കൾ നീക്കി. ആന്റണി ഗ്രൂപ്പ് ഇടതുമുന്നണി വിടുന്നതിൽ ആര്യാടനു വലിയ പങ്കുണ്ടായിരുന്നു.
മന്ത്രിസഭ നിലനിർത്താനായി ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചാൽ കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാവും അങ്ങെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ മുഖത്തു നോക്കി മുന്നറിയിപ്പു നല്‍കാനുള്ള തന്റേടം കാണിച്ച നേതാവാണ് ആര്യാടൻ. ആര്യാടന്റെ വാക്കുകൾ അറംപറ്റിയതുപോലായി പിന്നീട് നടന്ന സംഭവങ്ങൾ.
ഉമ്മൻ ചാണ്ടിയുടെ ആ മന്ത്രിസഭാക്കാലത്ത് അദ്ദേഹം ഒരിക്കൽ പറഞ്ഞു: “ ഈ മന്ത്രിസഭയിൽ രണ്ടു മിടുക്കന്മാരാണുള്ളത് കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും, പിന്നെ കുഞ്ഞൂഞ്ഞും”. അക്കാലത്തെ ‘കുകുകു’ പരിഹാസത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നില്ലേ?
മുസ്ലിം പാർട്ടി പോലെ ക്രൈസ്തവരുടെ പാർട്ടിയെന്ന് ചിത്രീകരിക്കപ്പെടുന്ന കേരള കോണ്‍ഗ്രസും കോണ്‍ഗ്രസിന് ഭീഷണിയാണെന്ന് അദ്ദേഹം കണ്ടു. അതിന്റെ നേതാക്കളെയും അദ്ദേഹം ലക്ഷ്യം വച്ചു. കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുക്കുന്ന കെ.എം. മാണിയുടെ ബജറ്റുകളെ കിഴക്കു നോക്കി ബജറ്റുകൾ എന്ന് ആദ്യം ചിത്രീകരിച്ചത് ആര്യാടനായിരുന്നു. അതു പിന്നീട് കുറെക്കാലത്തേക്ക് മാണിയുടെ ബജറ്റുകൾക്കുള്ള മുഖമുദ്രയായി മറ്റുള്ളവരും കൊണ്ടാടി. കിഴക്കു നോക്കി ബജറ്റുകൾ എന്ന് ആര്യാടൻ ആദ്യം ചിത്രീകരിച്ചത് കരുണാകരന്റെ മന്ത്രി സഭയിൽ മാണി ധനമന്ത്രിയായിരുന്നപ്പോഴാണ്.
ആന്റണിപക്ഷക്കാരൻ
കോണ്‍ഗ്രസിലെ ഗ്രൂപ്പുകളികളിൽ എന്നും അദ്ദേഹം ആന്റണി പക്ഷക്കാരനായിരുന്നു. ആന്റണി പക്ഷത്തിന്റെ അമരക്കാരനായിരുന്നു ആര്യാടൻ. പാമോയിൽ വിവാദം കത്തിച്ചുയർത്തിയതിന്റെ അണിയറ പ്രവർത്തകരിൽ ആര്യാടനും ഉണ്ടായിരുന്നു. ഒരു പക്ഷേ അതിലെ പ്രധാന കാർമികനായിരുന്നു. തനിക്ക് വിശ്വാസമുള്ള പത്രലേഖകർക്ക് വിവരങ്ങൾ വിശ്വാസ്യമായി ചോർത്തിക്കൊടുത്ത് പൊതു സമൂഹത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിനായി. ആന്റണി മന്തിസഭക്കെതിരേ കരുണാകരൻ നടത്തിയ കൈവിട്ടകളിയിൽ മന്ത്രിസഭയെ രക്ഷിക്കാൻ തന്ത്രങ്ങൾ മെനഞ്ഞവരിൽ പ്രധാനി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കരുണാകരൻ നിർത്തിയ കോടോത്ത് തോൽക്കുകയും കോണ്‍ഗ്രസ് സ്ഥാനാർഥികൾ ജയിക്കുകയും ചെയ്യുന്നിടം വരെ എത്തി ആ കളികൾ. ആന്റണി ഗ്രൂപ്പുകളി നിർത്തുന്നുഎന്നു വന്നപ്പോൾ ഉമ്മൻചാണ്ടി ഗ്രൂപ്പായി.
വാർത്തകളെ പഠിച്ച വ്യക്തി
പത്രങ്ങളെ ഇതുപോലെ പ്രയോജനപ്പെടുത്തുന്ന നേതാക്കൾ എത്രപേരുണ്ടാവും എന്നു കണ്ടറിയണം. നേരേ തുറന്നു പിടിച്ച കണ്ണാടിയാണ് പത്രങ്ങൾ എന്നത് പഴയകാല നിർവചനമാകാം. എന്നാൽ അതിൽ വിശ്വസിക്കുകയും പത്രങ്ങളെ പാഠപുസ്തകം പോലെ കരുതുകയും ചെയ്ത പത്രപ്രവർത്തകനാണ് ആര്യാടൻ മുഹമ്മദ്. അദ്ദേഹം വാർത്തകളും വിലയിരുത്തലുകളും വായിക്കുകയല്ല, പഠിക്കുകയായിരുന്നു. ഔപചാരിക വിദ്യാഭ്യാസം ഏറെ ഇല്ലാതിരുന്നിട്ടും കേരളത്തിലെ പൊതു ജീവിതത്തിൽ അസാധാരണ പ്രഭയോടെ നിറഞ്ഞു നിൽക്കുവാൻ അദ്ദേഹത്തിന് സാധിച്ചത് ഈ ശീലം കൊണ്ടുകൂടിയാണ്.
പത്രങ്ങളെ ശരിക്കും ഉപയോഗിച്ചിട്ടുള്ള നേതാവാണ് ആര്യാടൻ. തനിക്കു വിശ്വാസമുള്ള പത്രലേഖകർക്ക് വിവരങ്ങൾ, പ്രത്യേകിച്ച് തനിക്ക് പ്രയോജനമുള്ള വിവരങ്ങൾ വിശ്വാസ്യമായി ചോർത്തിക്കൊടുത്ത് പൊതുസമൂഹത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിനുള്ള വൈദഗ്ദധ്യം വേറേയായിരുന്നു.
താൻ ചോർത്തുന്ന വാർത്ത ശരിക്കും ഉപയോഗിക്കാനാവുന്ന പത്രത്തെയും പത്രപ്രവർത്തകരെയും ആര്യാടൻ കണ്ടെത്തും. അവരിലൂടെ വാർത്തകൾ കത്തിക്കും. ലക്ഷ്യം കൈവരിക്കുകയും ചെയ്യും.
ഓരോരുത്തരും കരുതും തനിക്കു മാത്രമാണ് ആര്യാടൻ വാർത്തകൾ തരുന്നതെന്ന്. രാഷ്ട്രീയക്കളിയിൽ തനിക്കുള്ളതു കിട്ടണം എന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതുവാങ്ങിച്ചെടുക്കുകയും ചെയ്തു. നായനാർ, ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗമായി.
1977ൽ എംഎൽഎ ആയെങ്കിലും 1980ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. പക്ഷേ, നായനാരുടെ ഇടതു മന്ത്രിസഭയിൽ ആര്യാടനും മന്ത്രിയായി. നിലന്പൂരിലെ ഹരിദാസിനെ രാജിവയ്പിച്ചാണ് നിയമസഭയിൽ അംഗമായത്. വനംമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ പത്രസമ്മേളനത്തിലെ വലിയ വാർത്ത കൂപ്പുലേലം നിർത്തലാക്കും എന്നതായിരുന്നു. ആ വാർത്തയുമായി ഓഫീസിലെത്തുന്പോൾ പരിണതപ്രജ്ഞനായ കെ.സി. സെബസ്റ്റ്യൻ വാർത്ത വായിച്ച് ചിരിച്ചു. തെരഞ്ഞെടുപ്പു വരികയല്ലേ ആര്യാടനു ഗുണം ഉണ്ടാകും. കൂപ്പ് ഒന്നും നിർത്താനും പോകുന്നില്ല. സെബസ്റ്റ്യൻ സാർ പറഞ്ഞതു പോലെ കൂപ്പുവെട്ടൽ നിന്നില്ല.
സൗഹൃദം
സൗഹൃദം സൂക്ഷിക്കുന്നതിൽ ആര്യാടൻ വലിയ താത്പര്യം കാണിച്ചിരുന്നു. ഒരിക്കൽ നിലന്പൂരിൽ ഒരു കണ്‍വൻഷനു പോയി. അദ്ദേഹത്തെ കാണാൻ ശ്രമിച്ചില്ല. പിന്നീട് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. അവിടെ പ്രസംഗിക്കാൻ വന്നിട്ട് വീട്ടിൽ വന്നില്ല ഇല്ലേ? അത്ര അടുപ്പം ഉണ്ടെന്ന് എനിക്കു തോന്നിയിട്ടും ഇല്ലായിരുന്നു. അവസാനമായി അദ്ദേഹത്തെ കണ്ടത് ഏതാനും വർഷം മുന്‍പ് വേണാട് എക്സ്പ്രസിൽവച്ചാണ്. എന്റെ മുന്നിൽ മറ്റൊരു സീറ്റിലായിരുന്നു ആര്യാടൻ.
അലസമായി ഇരിക്കുന്നു. മുന്നിൽ അന്നത്തെ പത്രങ്ങളെല്ലാമുണ്ട്. പത്രം വായിക്കാൻ ചോദിക്കാനായാണ് അടുത്തു ചെന്നത്. ഏറെ നാളായല്ലോ കണ്ടിട്ട് എന്ന ആമുഖത്തോടെ അദ്ദേഹം കുശലം ചോദിച്ചു. ഇപ്പോൾ ഇവിടെയാണോ എന്നും തിരക്കി. പത്രം ഒന്ന് എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ സന്തോഷത്തോടെ എല്ലാ പത്രവും തന്നു.
സീറ്റിൽ വന്നിരുന്ന് പത്രങ്ങൾ തുറക്കുന്പോൾ മിക്ക പത്രത്തിലെയും പല വാർത്തകൾക്കടിയിലും അടിവരയിട്ടിരിക്കുന്നു. വാർത്തകൾ പഠിക്കുന്ന നേതാവ്. തിരിച്ചു കൊടുക്കാൻ ചെല്ലുന്പോൾ ചോദിച്ചു. ഇത്തരം നേതാക്കൾ ഇന്ന് ഏറെ ഉണ്ടാവുമോ. അദ്ദേഹം ചിരിച്ചു. കണ്ണിറിക്കിയുള്ള ചിരി.