അനന്തപുരി /ദ്വിജന്
കേരളത്തിൽ വഴിയിലിറങ്ങുന്ന ജനങ്ങളെ നായ്ക്കൾ ഓടിച്ചിട്ടു കടിക്കുകയും പേപ്പട്ടിവിഷത്തിനെതിരായ കുത്തിവയ്പുകൾ എടുത്തവർപ്പോലും മരിക്കുകയും ചെയ്യുന്ന കാലം. പൊതുനിരത്തുകളിലെ കുഴികളിൽ വീണ് ദിവസവും ജനങ്ങൾ മരിക്കുകയും അല്ലെങ്കിൽ പരിക്കേൽക്കുകയും ചെയ്യുന്ന കാലം. പള്ളിക്കൂടങ്ങളിൽ മയക്കുമരുന്ന് കിട്ടുന്ന കാലം. തീവ്രവാദക്കേസുകളിൽ പോലീസ് അറസ്റ്റ് ചെയ്യുന്നതിനു ഹർത്താൽ നടത്താൻ മതതീവ്രവാദികൾക്ക് തന്റേടമുള്ള കാലം. ഭാരതത്തിലെ 15 സംസ്ഥാനങ്ങളിൽ റെയ്ഡും അറസ്റ്റും നടന്നിട്ടും ഹർത്താൽ കേരളത്തിൽ മാത്രം! കെഎസ്ആർടിസി ഓഫീസിൽ വിദ്യാർഥിക്കു കണ്സഷൻ ചോദിച്ചു ചൊല്ലുന്ന രക്ഷാകർത്താവിനെ മകളുടെ മുന്നിലിട്ട് തല്ലിച്ചതയ്ക്കുന്ന ഗുണ്ടാജീവനക്കാരെ അവരുടെ സംഘടനയുടെ കൊടിയുടെ നിറം മൂലം അറസ്റ്റ് ചെയ്യാൻ പോലീസിന് മുട്ടിടിക്കുന്ന കാലം.
മെഡിക്കൽ കോളജിലേക്ക് സന്ദർശകരെ കടത്തിവിടുന്നതിന് അധികൃതർ നിശ്ചയിച്ച നിബന്ധനകൾ പാലിക്കണമെന്നു പറഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരെ ക്രൂരമായി തല്ലിച്ചതച്ചവർ ഡിവൈഎഫ്ഐക്കാരയതുകൊണ്ട് നടപടിയെടുക്കാൻ പോലീസ് ഭയപ്പെടുന്ന കാലം. ചില നടപടികൾ ഉണ്ടായേക്കുമെന്ന സൂചന വന്നപ്പോൾ ആ ഉദ്യോഗസ്ഥർക്കെതിരേ ആഭ്യന്തരമന്ത്രിയുടെ പാർട്ടിതന്നെ രംഗത്തു വരുന്ന കാലം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് സർവകലാശാലാ നിയമനം ഉറപ്പാക്കുന്നതിന് അർഹരായവരെ ഒഴിവാക്കുന്ന കാലം. വനം ഭൂമിക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണാക്കി അവിടെ ജീവിക്കുന്ന ജനലക്ഷങ്ങളെ പെരുവഴിയിലാക്കുന്ന കാലം. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയിറക്ക് അനിവാര്യമാക്കുന്ന കെ-റെയിലുമായി വരുന്ന കാലം. കടലും തീരവും ഇല്ലാതാക്കി മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവിതവും ഇല്ലാതാക്കുന്ന കാലം.
അഴിമതി നടത്തിയെന്നു തെളിയുന്ന മുഖ്യമന്ത്രിക്കു വരെ സ്വയംശിക്ഷ വിധിക്കാവുന്ന വിധം നിയമം ഉദാരമാക്കിയ കാലം. കേരളം കടന്നുപോയ മഹാപ്രളയങ്ങളിൽ പെട്ടവരെ സഹായിക്കുവാൻ സുമനസുകൾ നല്കിയ സഹായം എന്തു ചെയ്തെന്നോ റിബിൽഡ് കേരള എന്ന പേരിൽ കൊട്ടിഘോഷിച്ച പദ്ധതികൾഎന്തായെന്നോ ആർക്കുമറിയാത്ത കാലം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കിട്ടിയ തുക മരിച്ചുപോയ ഭരണകക്ഷി എംഎൽഎയുടെയും ഇടതുപക്ഷ നേതാവിന്റെയും കുടുംബത്തിന് ഉദാരമായി കൊടുക്കുന്ന കാലം.പ്രതിപക്ഷ എംഎൽഎ മരിച്ചാൽ അങ്ങനെ സഹായം കൊടുക്കാൻ വകുപ്പില്ലാത്ത കാലം.
ഓഖി ദുരന്തത്തിന് ഇരയായവർക്കു കൊടുക്കുമെന്നു പറഞ്ഞ സഹായങ്ങൾക്ക് എന്തു സംഭവിച്ചു എന്നറിയാത്ത കാലം. കോവിഡ് മഹാമാരിയുടെ കാലം പോലും വൻ തട്ടിപ്പിനുള്ള കാലമാക്കിയതിന്റെ ചില അടയാളങ്ങൾ വരെയാണ് ജനങ്ങൾക്കു ചോർന്നു കിട്ടുന്നത്. സ്പ്രിംഗ്ളർ തട്ടിപ്പു മാത്രമല്ല പിപിഇ കിറ്റ് തട്ടിപ്പുൾപ്പെടെ പലതും എത്ര അടക്കിവച്ചിട്ടും പുറത്തു വരുന്നു.
അങ്ങനെ എല്ലാം ശരിയാക്കി പിണറായി വിജയൻ ഭരിച്ചു തിമർക്കുന്നക്കാലത്ത് ഭരണത്തലവനായ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ മാധ്യമങ്ങളിൽ പോരാട്ടം നടത്തുന്നത് ജനങ്ങളുടെ ശ്രദ്ധ ജനകീയ വിഷയങ്ങളിൽനിന്നു തിരിച്ചുവിടുന്നതിനുള്ള ചക്കളത്തിപ്പോരാട്ടം മാത്രമല്ലേ എന്ന സംശയം ശക്തമാവുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ11.30ന് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ സുദീർഘമായ പത്രസമ്മേളനത്തിലൂടെ എന്തെല്ലാമോ ജനങ്ങളോടു പറയും എന്നു പ്രഖ്യാപിച്ച് എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുത്ത സംസ്ഥാന ഭരണത്തലവന്റെ വാക്കുകളിൽ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ സങ്കടങ്ങൾ മാത്രം. മല എലിയെ പ്രസവിച്ചതുപോലെ എന്നു പറയാം. അതിലും എത്രയോ ഭീകരമായ അനീതികളിലൂടെയും സങ്കടങ്ങളിലൂടെയുമാണ് കേരളത്തിലെ സാധാരണക്കാർ കടന്നുപോകുന്നത്.
ശക്തമാകുന്ന കെണികൾ
മുഖ്യമന്ത്രി പിണറായി വിജയനെതിരേ സുപ്രീംകോടതിയിലുള്ള ലാവ്ലിൻ കേസ് 32-ാം വട്ടവും മാറ്റിവച്ചു എങ്കിലും കേസ് വൈകാതെ സജീവമാകുമെന്നാണു സൂചന. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്നു പേരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരേ 2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. 2018 ജനുവരി 11ന് സുപ്രീംകോടതി നോട്ടിസയയച്ചു. നാലുവർഷമായി 2022 സെപ്റ്റംബർ 19ന് 32-ാം തവണയും കേസ് മാറ്റിവച്ചു. സ്വർണ ക്കള്ളക്കടത്ത് സംബന്ധിച്ച ഇഡിയുടെ അന്വേഷണം നല്ല നിലയിൽ പുരോഗമിക്കുന്നു എന്ന സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലും, ആ കേസ് ബംഗളൂരു കോടതിയിലേക്കു മാറ്റാനുള്ള നീക്കവും പിണറായിക്ക് കെണി ഒരുങ്ങുന്നുവോ എന്ന സംശയം കൂടുതൽ ശക്തമാക്കുകയാണ്. എല്ലാം കണ്ടാവില്ലേ ഗവർണറും കളിക്കുന്നത്?
മറുപടി പറയണം
കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ തനിക്കുള്ള പരാതികൾ ഒരു പത്രസമ്മേളനത്തിലൂടെ ജനങ്ങളെ അറിയിച്ച സംഭവം കേരള രാജ്ഭവന്റെ ചരിത്രത്തിലെ തീർത്തും അസാധാരണമായ നടപടിയായിരുന്നു. അദ്ദേഹം വിഴിഞ്ഞം തുറമുഖ സമരക്കാരെ കണ്ടു. വൈകാതെ കെ-റെയിൽ സമരക്കാരെയും കണ്ടേക്കാം. ജനങ്ങളുടെ വികാരങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഗവർണർ എന്ന രീതിയിൽ ഖ്യാതി നേടുകയാവാം ലക്ഷ്യം. വേറെയും ഉണ്ടാവാം ലക്ഷ്യങ്ങൾ. എങ്കിലുംഅദ്ദേഹം പറഞ്ഞതെല്ലാം കേരളത്തിലെ വലിയ ഒരു വിഭാഗം ജനങ്ങളുടെ മനസിലെ ചിന്തകൾ തന്നെയാണ്. “എല്ലാം ശരിയായി”, “പിണറായി ആരാ മോൻ” എന്നൊക്കെ സഖാക്കൾ നടത്തുന്ന പതിവ് വായ്ത്താരിക്കപ്പുറം ഗവർണർ പറഞ്ഞ പ്രശ്നങ്ങൾക്ക് സർക്കാർ കൃത്യമായ ഉത്തരങ്ങളും വിശദീകരണങ്ങളുമാണ് നൽകേണ്ടത്. അല്ലാതെ അദ്ദേഹം ബിജെപിക്കാരനാണ്, ആർഎസ്എസുകാരനാണ് എന്നെല്ലാം ചിത്രീകരിച്ച് രക്ഷപ്പെടാം എന്നു കരുതുന്നത് പാഴ്വേലയാകും. പ്രതിപക്ഷവും ജനങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വോട്ട് ചെയ്തവരിൽ പലരും ഉയർത്തിക്കൊണ്ടിരുന്ന സങ്കടങ്ങൾ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതോടെ ബിജെപിക്കാരനാകാതിരിക്കുവാൻ അഭിപ്രായം മാറ്റണം എന്ന് പ്രതികരിക്കുന്നതും മണ്ടത്തരമാണ്.
അസാധാരണ നടപടിയാണ് എങ്കിലും ആരിഫ് മുഹമ്മദ് ഖാൻ അന്തസായാണ് പത്രസമ്മേളനം നടത്തിയത്. അപ്രിയ ചോദ്യങ്ങൾ ചോദിക്കാൻ വിലക്കുണ്ടായില്ല. അദ്ദേഹത്തിനു മറുപടിയും ഉണ്ടായിരുന്നു. ചോദ്യങ്ങൾ തീരുന്നതുവരെ പത്രസമ്മേളനം നടത്താനും തയാറായി. ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ ഗവർണർ പത്രക്കാരെ കാണുന്നതിലെ അസാംഗത്യത്തെക്കുറിച്ച് ഉയർന്ന ചോദ്യംപോലും അദ്ദേഹം മനോഹരമായി കൈകാര്യം ചെയ്തു. എന്നെ സമീപിക്കുന്ന പത്രക്കാരോട് പിന്നെന്താ കടക്കൂ പുറത്ത് എന്ന് ഞാൻ പറയണമോ എന്നായിരുന്നു ഗവർണറുടെ ചോദ്യം. അങ്ങനെ അദ്ദേഹം അതും മുഖ്യമന്ത്രിയെ അടിക്കാൻ ഒരു വടിയാക്കി. ഗവർണർ നടത്തിയതുപേലെ തുറന്ന ഒരു പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിക്കു കഴിയുന്നില്ല എന്ന യഥാർഥ്യമുണ്ട്. അദ്ദേഹം ചോദ്യകർത്താക്കളെ നേരിടുന്നതും പ്രതികരിക്കുന്നതും പത്രസമ്മേളനം അവസാനിപ്പിച്ചു മടങ്ങുന്നതുമെല്ലാം ശത്രുക്കളെ നേരിടുന്നതുപോലെയാണെന്നാണ് ചിത്രീകരിക്കപ്പെടുന്നത്. മറ്റു നേതാക്കളോട് കുറിക്കു കൊള്ളുന്നു ചോദ്യങ്ങൾ ചോദിക്കാറുള്ള പലർക്കും അദ്ദേഹത്തോട് ചോദ്യം ചോദിക്കാൻ പേടിയുള്ളതുപോലെയും പത്രസമ്മേളനം കാണുന്നവർക്കു തോന്നും.
ആരിഫിനെ സംരക്ഷിച്ചതാര്?
2019 സെപ്റ്റംബർ ഒന്നിന് കേരള ഗവർണറായി നിയമിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാൻ സെപ്റ്റംബർ ആറിനു സ്ഥാനം ഏൽക്കുന്പോൾ മുതൽ കൃത്യമായാണ് കരുക്കൾ നീക്കുന്നത്. മുഖ്യമന്ത്രിപോലും പറഞ്ഞില്ലേ അദ്ദേഹം വല്ലതും കിട്ടാൻവേണ്ടിയാണ് എല്ലാം ചെയ്തുകൊണ്ടിരുന്നതെന്ന്. എല്ലാം മുഖ്യമന്ത്രി സഹിച്ചത് എന്തോ അന്തർധാരയുടെ പേരിലല്ലേ? ആരിഫ് മുഹമ്മദ് ഖാനെ സൂക്ഷിക്കണമെന്ന് ആദ്യം പറഞ്ഞത് അക്കാലത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണം എന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന സബ്സ്റ്റാന്റിവ് മോഷൻ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് 2020 ജനുവരി 20ന് രമേശ് ചെന്നിത്തല നോട്ടീസ് നല്കി. സ്പീക്കർ പ്രമേയം സ്വീകരിച്ചെങ്കിലും സഭയുടെ കാര്യോപദേശക സമിതിയിൽ നിയമമന്ത്രി എ.കെ. ബാലൻ പ്രമേയത്തെ എതിർത്തു.
ഇപ്പോഴത്തെ വിവാദത്തെത്തുടർന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം ആ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുകയാണ്. ഭരണം തനിക്കിഷ്ടമുള്ള വിധത്തിൽ മുന്നോട്ടു കൊണ്ടുപോകുവാൻ വേണ്ട ഏതു വിട്ടുവീഴ്ചയ്ക്കും പിണറായി തയാറാകുന്നു. ബിജെപിയെ വല്ലാതെ കുറ്റപ്പെടുത്തുന്ന അദ്ദേഹം അമിത് ഷായെ നെഹ്റു ട്രോഫിയുടെ മുഖ്യാതിഥിയായി ക്ഷണിച്ചു. ഗുജറാത്തിലെ ഭരണപരിഷ്കാരം പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതസംഘത്തെ അയച്ചു. ഗവർണറുടെ പല ആവശ്യങ്ങൾക്കായും പല വിട്ടുവീഴ്ചകളും ചെയ്തു. അദ്ദേഹത്തിന് ഇഷ്ടമുള്ള ആളെ പിആർഒ ആക്കാനുള്ള ഫയലിൽ സംശയം രേഖപ്പെടുത്തിയ പൊതുഭരണ സെക്രട്ടറിയെ മാറ്റുകവരെ ചെയ്തു വഴക്കു മാറ്റി നയപ്രഖ്യാപന പ്രസംഗം നടത്തിക്കുവാൻ രാജ്ഭവനിൽ പോയി പല വാഗ്ദാനവും നടത്തി.
സഖാക്കളെ പോലീസിനു പേടി!
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ അടിച്ചവശനാക്കിയ ഡിവൈഎഫ്ഐക്കാർക്കെതിരേ അവരുടെ ഹീനകൃത്യം ലോകം മുഴുവൻ കണ്ടിട്ടും പോലീസ് കാണിച്ച നിഷ്ക്രിയത്വം ആരെയാണ് ചൊടിപ്പിക്കാത്തത്. പോലീസ് ചില നടപടികളുമായി വന്നപ്പോൾ കമ്മീഷണർക്കെതിരേ വന്നു, പോലീസ് മന്ത്രിയുടെ പാർട്ടി. കാട്ടാക്കടയിൽ ഒരു യാത്രക്കാരനെ മകളുടെ മുന്നിലിട്ടു മർദിച്ച സഖാക്കളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടി കാണിച്ചതും ജനത്തെ രോഷാകുലരാക്കുന്നു. ഇതിനെല്ലാം പിണറായിയെ അറിയാത്തതാണ് വിഷയം എന്ന് പറഞ്ഞാൽ മറുപടിയാകുമോ? ഗവർണർ പറയുന്നതല്ലേ സത്യം എന്നു തോന്നിപ്പോകില്ലേ?
മുസ്ലിം പ്രീണനം
മുസ്ലിം തീവ്രവാദത്തെ തടയുവാനുള്ള കേന്ദ്രനീക്കങ്ങൾക്ക് കേരളം എതിരാണ്. കുടിയേറ്റം അധിനിവേശത്തിനുള്ള പുതിയ തന്ത്രമായി ആഗോളതലത്തിൽ ഇസ്ലാം ഉപയോഗിക്കുന്നു എന്നു ഭയപ്പെടുന്ന ബിജെപി സർക്കാർ പൗരത്വം കൊടുക്കുന്പോൾ മുസ്ലിംകൾക്ക് വേണ്ടെന്നു വ്യവസ്ഥ ചെയ്യുന്ന നിയമം ഉണ്ടാക്കിയതിനെതിരേ 2019 ഡിസംബർ 29ന് കേരള നിയമസഭ ഏകകണ്ഠമായി പ്രതിഷേധം പാസാക്കി. ഇടതു-വലതു മുന്നണികൾ മുസ്ലിം പ്രീണനത്തിന് ഇങ്ങനെ മത്സരിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ഹർത്താൽ ദിനത്തിലെപോലെ ഗുണ്ടാവിളയാട്ടത്തിന് പോപ്പുലർ ഫ്രണ്ടുകാർക്ക് ധൈര്യം പകരുന്നത്? ഉരുക്കുമുഷ്ടി ഉപയോഗിക്കാൻ, പോലീസിന്റെ നിഷ്ക്രിയത്വം കണ്ട ഹൈക്കോടതിക്കുപോലും പറയേണ്ടിവന്നു.
ചക്കളത്തിപ്പോരാട്ടമോ?
10:19 PM Sep 24, 2022 | Deepika.com