വിവരസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ 4ജിയും കടന്ന് 5ജിയിലിലേക്കു ചുവടുവയ്ക്കുകയാണ് ലോകം. ഒരുകാലത്ത് വന്‍ നഗരങ്ങളില്‍ മാത്രം ലഭ്യമായിരുന്ന സുഖസൗകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍പ്പോലും ഒരു വിരല്‍ത്തുമ്പ് അകലത്തില്‍ എത്തിക്കാന്‍ കഴിയുന്ന കാലം. അറിവിന്റെ വെളിച്ചം നാടെങ്ങും വ്യാപിക്കുമ്പോഴും മറ്റൊരു വശത്ത് മനുഷ്യമനസിന്റെ ഉള്ളറകളിലെ അന്ധകാരം മായാതെ നില്‍ക്കുകയും പുതുതായി പടര്‍ന്നുപിടിക്കുകയും ചെയ്യുന്നുണ്ട്.
കാണാമറയത്തെ നിധി തേടിയും അതിമാനുഷികത്വം കൈവരിക്കാനും മന്ത്രവാദം നടത്തിയവര്‍ കെട്ടുകഥകളില്‍ മാത്രമായിരിക്കുമെന്നു പറയാന്‍ ഇപ്പോള്‍ നമുക്കു കഴിയാതായിരിക്കുന്നു. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സഹ അധ്യാപികയെ ഗൂഢപൂജയ്ക്ക് വിധേയയാക്കി കൊലപ്പെടുത്തിയ അധ്യാപകന് മുതല്‍ തിരുവനന്തപുരത്ത് അമാനുഷിക ശക്തി കിട്ടാനായി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ യുവാവ് വരെയും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തില്നിന്നുതന്നെയാണല്ലോ.
ആഭിചാരകര്‍മങ്ങളും മന്ത്രവാദവും മറ്റും ചെയ്യുന്നവരില്‍നിന്നു ശക്തിയും സാങ്കല്പിക നിധിയും തട്ടിയെടുക്കാനായി നടത്തുന്ന കൊലപാതകങ്ങള്‍ കാസര്‍ഗോട്ടും പാലക്കാട്ടും ഇടുക്കിയിലുമെല്ലാം അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. അദ്ഭുതമരുന്നിന്റെ രഹസ്യംതേടി കര്‍ണാടകയില്‍നിന്നുള്ള നാട്ടുവൈദ്യനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്ന് മാസങ്ങളോളം തടങ്കലില്‍ പാര്‍പ്പിച്ചു കൊലപ്പെടുത്തിയ സംഭവം ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബാധയൊഴിപ്പിക്കലിന്റെ പേരിലുള്ള പീഡനകഥകള്ക്കും നഗരങ്ങളില്‍പ്പോലും പഞ്ഞമില്ല.
കാലവും ചുറ്റുമുള്ള ലോകവും ഒരുപാട് മുന്നേറുമ്പോള്‍ അതിനൊത്ത സമ്പത്തും അംഗീകാരങ്ങളും ലഭിക്കാത്തതുമൂലം ചിലരുടെയെങ്കിലും മനസിലുണ്ടാകുന്ന അരക്ഷിതാവസ്ഥയാണ് അവരെ ഗൂഢവിശ്വാസങ്ങളിലേക്കും മന്ത്രവാദത്തിലേക്കും മറ്റും നയിക്കുന്നത്. നേരായ വഴിക്കു നടക്കാത്ത കാര്യങ്ങള്‍ ഇതുവഴി നടക്കുമെന്ന വിശ്വാസം. അതു പറഞ്ഞ് വിശ്വസിപ്പിക്കാനും രഹസ്യമായി പ്രചരിപ്പിക്കാനും ആളുകളുണ്ട്. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉത്പന്നങ്ങളായ ഇന്റര്‍നെറ്റിനെയും സമൂഹ മാധ്യമങ്ങളെയുമാണ് ഇന്ന് ഏറ്റവുമധികം ഉപയോഗപ്പെ ത്തുന്നതെന്നതും ശ്രദ്ധേയമാണ്.
പ്രമീള
കാസര്‍ഗോഡ് ബെള്ളൂര്‍ പഞ്ചായത്തിൽ ഇരുപത്തൊന്നുകാരി പ്രമീളയുടെ മരണം അന്ധവിശ്വാസക്കൊലകളില് ഒടുവിലത്തേതാണ്. അടുത്തിടെയായി ഈ യുവതിക്ക് പലതരം ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. സാമാന്യം നല്ലൊരു ആശുപത്രിയിലെത്തണമെങ്കില്‍ 40 കിലോമീറ്ററോളം അകലെ കാസര്‍ഗോട്ടോ അല്ലെങ്കില്‍ അതിര്‍ത്തി കടന്ന് കര്‍ണാടകയിലോ ചെല്ലണം. നാട്ടിലെ ആശുപത്രികളില്‍ പോയി മരുന്നുവാങ്ങി വന്നിട്ടും ക്ഷീണത്തിനു കുറവില്ല. അപ്പോഴേക്കും ആധുനിക ചികിത്സകൊണ്ടൊന്നും കാര്യമില്ലെന്നും രോഗം സ്ഥിരമായി മാറണമെങ്കില്‍ നാടന്‍ മരുന്നും മന്ത്രവാദവും നോക്കണമെന്നും ശിപാര്‍ശ ചെയ്യാന്‍ ആളുകളുണ്ടായി. ഇങ്ങനെ അശാസ്ത്രീയമായ മരുന്നുകള്‍ കഴിച്ചും മന്ത്രവാദക്രിയകള്ക്ക് വിധേയമായതിന്റെ ശാരീരികക്ഷീണം കൊണ്ടും രോഗം മൂര്‍ച്ഛിച്ച് യുവതി മരണമടയുകയായിരുന്നു.
പുറത്തറിഞ്ഞ സംഭവങ്ങളില്‍ ഒടുവിലത്തേതായി മാത്രമേ ഇതിനെ കരുതാനാകൂ. പുറംലോകമറിയാതെ ഉള്‍ഗ്രാമങ്ങളില്‍ ഇങ്ങനെ എത്രയോ സംഭവങ്ങള്‍ ദിനംപ്രതി നടക്കുന്നുണ്ട്. ചില സമുദായങ്ങള്‍ക്കിടയില്‍ മതപരമായ ചടങ്ങുകളുമായി കൂടിക്കുഴയുന്ന ഇത്തരം കര്‍മങ്ങള്‍ക്കിടയില്‍ മരണംതന്നെ സംഭവിച്ചാലും ബന്ധുക്കള്‍പോലും ഭയം മൂലം അതു മൂടിവയ്ക്കുകയാണ് പതിവ്. പ്രതിരോധ കുത്തിവയ്പുകളുടെ കാര്യത്തിലും ഇത്തരമനുഭവമുണ്ടായി. കോവിഡ് പ്രതിരോധ കുത്തിവയ്പുകളുടെ എല്ലാ ഡോസും എടുത്തവരുടെ എണ്ണം സംസ്ഥാനത്ത് ഏറ്റവും കുറവുള്ള അഞ്ച് ജില്ലകളിലൊന്നാണ് കാസര്‍ഗോഡ്.
രൂപശ്രീ
മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായിരുന്ന രൂപശ്രീയുടെ കൊലപാതകക്കേസ് ഇപ്പോള്‍ വിചാരണാഘട്ടത്തിലാണ്. പുറമേയ്ക്ക് ആധുനികസമൂഹത്തിന്റെ മുഖംമൂടികള്‍ എടുത്തണിയുന്നവരിലും ഗൂഢവിശ്വാസങ്ങളുടെ ഉള്ളറകളുണ്ടെന്നു തെളിയിച്ച സംഭവമായിരുന്നു അത്. ഇതേ സ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന വെങ്കിട്ടരമണ കാരന്താണ് കേസിലെ ഒന്നാംപ്രതി.
പരമ്പരാഗതമായി പൂജാദികര്‍മങ്ങള്‍ നടത്തിയിരുന്ന സമുദായാംഗമായ കാരന്ത് സ്കൂളിലെ ജോലിക്കൊപ്പം കേരളത്തിലും കര്‍ണാടകത്തിലും വ്യക്തികളുടെ ആവശ്യാനുസരണം സമ്പത്തിനും ശത്രുനാശത്തിനുമൊക്കെയായുള്ള നിഗൂഢപൂജകളും കര്‍മങ്ങളും നടത്തിക്കൊടുക്കാറുണ്ടായിരുന്നു. താനുമായി പരിധിയില്‍ കവിഞ്ഞ അടുപ്പം പുലര്‍ത്തുകയും ചില സാമ്പത്തിക ഇടപാടുകളില്‍ പങ്കാളിയാവുകയും ചെയ്ത രൂപശ്രീയെ ഒഴിവാക്കുന്നതിനൊപ്പം ഗൂഢപൂജയിലൂടെ സ്വന്തം സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് സ്വന്തം വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയതെന്നായിരുന്നു അന്വേഷണത്തില്‍ ലഭിച്ച സൂചന. സ്കൂളില്‍നിന്നു സ്വന്തം സ്കൂട്ടറില്‍ ഇറങ്ങിയ രൂപശ്രീയെ കാരന്ത് വഴിയില്‍വച്ച് കാറില്‍ കയറ്റി തന്റെ വീട്ടിലെത്തിക്കുകയായിരുന്നു.
അമ്മയുടെയോ അച്ഛന്റെയോ കുടുംബക്കാരുടെയോ ഗൂഢവിശ്വാസങ്ങള്ക്കു കുഞ്ഞുങ്ങള്‍ ഇരയാക്കപ്പെടുന്ന സംഭവങ്ങളും വര്‍ധിച്ചുവരികയാണ്. അടുത്തിടെ തൃക്കാക്കരയില്‍ അമ്മവീട്ടില്‍നിന്നു പരിക്കുകളേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച പെണ്‍കുഞ്ഞിന് അമാനുഷിക ശക്തികളുണ്ടെന്നായിരുന്നു വീട്ടുകാരുടെ വിശദീകരണം. സ്വന്തം വീട്ടിനുള്ളില്‍വച്ച് സാത്താന്‍സേവയുടെ ഭാഗമെന്നു സംശയിക്കാവുന്ന തരത്തിലുള്ള ആഭിചാരകര്‍മങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ സംഭവങ്ങള്‍ നഗരപ്രദേശങ്ങളില്നിന്നുപോലും കേള്‍ക്കുന്നുണ്ട്. ആരാലും അറിയപ്പെടാതെ മൂടിവയ്ക്കപ്പെടുന്നവ അതിലേറെയുണ്ടാകാം.
ഗൂഢവിശ്വാസങ്ങളെയും ആഭിചാരകര്മങ്ങളെയും അകറ്റി മനുഷ്യമനസുകളില്‍ വിവേകത്തിന്റെ പ്രകാശം വിതറാന്‍ ഒരുപക്ഷേ സര്‍ക്കാര്‍ സംവിധാനങ്ങളേക്കാളധികം സാധിക്കുക നമ്മുടെ വ്യവസ്ഥാപിത മതസമൂഹങ്ങള്ക്കാണ്. ഏതു മതത്തിലായാലും വിശ്വാസത്തിന്റെ നേര്വഴികളില്നിന്ന് അകലുന്നവരാണ് അന്ധവിശ്വാസത്തിന്റെ കുറുക്കുവഴികള്‍ തേടുന്നത്. അതിനെതിരേ ഫലപ്രദമായ ബോധവത്കരണ പരിപാടികള്‍ നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മതനേതൃത്വങ്ങള്‍ക്കും കഴിയണം.
ശ്രീജിത് കൃഷ്ണന്
5ജി കാലത്തെ ആഭിചാരങ്ങള്‍
12:44 AM Sep 19, 2022 | Deepika.com