ദാവീദിനോടു യുദ്ധത്തിനിറങ്ങിയ ഗോലിയാത്തിന്റെ സ്ഥിതിയാണു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്. ലോകനേതാക്കളിലെ കരുത്തനെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പുടിൻ, കേവലം കോമഡി പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയനായി യുക്രെയ്ൻ പ്രസിഡന്റ് പദവിയിലെത്തിയ വോളോഡിമിർ സെലൻസ്കിക്കുമുന്നിൽ അടിപതറുന്ന കാഴ്ചയാണ് കാണുന്നത്.
അടുത്ത ദിവസങ്ങളിൽ ഖാർകീവ് മേഖലയിൽ യുക്രെയ്ൻ പട്ടാളം കൈവരിച്ച നേട്ടങ്ങൾ ഇതിനുദാഹരണം. ആയുധങ്ങളും വാഹനങ്ങളും യൂണിഫോമും വരെ ഉപേക്ഷിച്ചാണ് റഷ്യൻ പട്ടാളം ഓടിരക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. മഹത്തായ റഷ്യൻ പട്ടാളത്തിന്റെ ‘ധീരതയ്ക്കു’ തെളിവായി ഉപേക്ഷിക്കപ്പെട്ട ടാങ്കുകളുടെയും ആയുധങ്ങളുടെയും നാണംകെടുത്തുന്ന ചിത്രങ്ങൾ ഒരിക്കൽക്കൂടി സോഷ്യൽമീഡിയയ്ക്ക് ആഘോഷമാകുന്നു. ഖാർകീവിലെ യുക്രെയ്ന്റെ നേട്ടം യുദ്ധഗതി മാറ്റിയേക്കുമെന്നാണ് നിരീക്ഷണം.
ഇരുനൂറു ദിവസം പിന്നിട്ട അധിനിവേശത്തിൽ റഷ്യ നേരിട്ട തിരിച്ചടികളിൽ അവസാനത്തേതാണ് ഖാർകീവിൽനിന്നുള്ള പിന്മാറ്റം. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ പോയി പിന്മാറേണ്ടിവന്നതും കരിങ്കടൽ കപ്പൽപടയുടെ കൊടിക്കപ്പലായ മോസ്ക്വാ മുങ്ങിയതും ക്രിമിയയിൽ നേരിട്ട ആക്രമണങ്ങളും ഇതിനു മുന്പു റഷ്യൻ പട്ടാളം നേരിട്ട നാണക്കേടുകളാണ്. ഞെട്ടിക്കുന്ന ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രെയ്ൻ പട്ടാളം കാണിക്കുന്ന മിടുക്കാണ് എല്ലായിടത്തും മുഴച്ചുനിന്നത്. പാശ്ചാത്യർ നല്കിയ ആയുധങ്ങളും പരിശീലനവും യുക്രെയ്ൻ പട്ടാളത്തിന്റെ പ്രത്യാക്രമണശേഷി വർധിപ്പിച്ചുവെന്നതും ശ്രദ്ധേയം.
ദിവസങ്ങൾകൊണ്ട് യുക്രെയ്നെ കീഴടക്കി റഷ്യാ അനുകൂല സർക്കാരിനെ വാഴിക്കാം എന്നു മോഹിച്ചാണ് വ്ലാദിമിർ പുടിൻ ഫെബ്രുവരി അവസാനം പ്രത്യേക സൈനിക ഓപ്പറേഷൻ എന്ന പേരിൽ അധിനിവേശത്തിന് ഉത്തരവിടുന്നത്. എണ്ണംകൊണ്ടും രൂപംകൊണ്ടും യുക്രെയ്നെ മുഴുവനായി വിഴുങ്ങാൻ വരുന്ന ഭീകരരാക്ഷസന്റെ പ്രതീതിയായിരുന്നു റഷ്യൻ പട്ടാളത്തിന്. പക്ഷേ, യുക്രെയ്ന്റെ ദൃഢനിശ്ചയത്തിനു മുന്നിൽ റഷ്യൻ ഭീമന് ചുവടുതെറ്റിപ്പോയി. ഒരു മാസം കഴിഞ്ഞപ്പോൾ കീവിൽനിന്ന് റഷ്യൻ പട്ടാളത്തിനു പിന്മാറേണ്ടിവന്നു.
2014ൽ റഷ്യൻ പട്ടാളം അനായാസമായി യുക്രെയ്ന്റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തിരുന്നു. അന്നുമുതൽ ഇത്തരമൊരാക്രമണം നേരിടാൻ യുക്രെയ്ൻ പട്ടാളം സജ്ജമായിത്തുടങ്ങിയിരുന്നു എന്നാണു ചില റിപ്പോർട്ടുകളിൽ പറയുന്നത്. അതിനുവേണ്ട പരിശീലനം പാശ്ചാത്യശക്തികളിൽനിന്നു ലഭിക്കുകയും ചെയ്തുവത്രേ. എന്തായാലും യുക്രെയ്നെ പിന്തുണയ്ക്കുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയുമൊക്കെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു യുക്രെയ്ൻ പട്ടാളത്തിന്റെ പോരാട്ടവീര്യം. പാശ്ചാത്യരെ ഞെട്ടിച്ച മറ്റൊരു കാര്യം റഷ്യൻ പട്ടാളത്തിന്റെ പ്രകടനമാണ്. ലോകത്തിലെ രണ്ടാം നന്പർ സൈനികശക്തി ഒരാസൂത്രണവുമില്ലാതെയാണ് കീവിലേക്കു മാർച്ച് ചെയ്തത്. യുക്രെയ്ന്റെ തിരിച്ചടിയിൽ റഷ്യൻ പട്ടാളത്തിന്റെ ഉള്ള പോരാട്ടവീര്യവും ആവിയായിപ്പോവുകയായിരുന്നു.
പക്ഷേ ‘തോറ്റു, പിന്മാറ്റി’ തുടങ്ങിയ വാക്കുകൾ പുടിന്റെ നിഘണ്ടുവിലില്ല. ‘ലക്ഷ്യം സാധിച്ചു, സൈന്യത്തെ പുനർവിന്യസിക്കുന്നു’തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ വക്താക്കൾ മോസ്കോയിൽ കാര്യങ്ങൾ വിശദീകരിക്കുക. കീവിലേക്ക് അയച്ച പട്ടാളത്തെ യുക്രെയ്ന്റെ കിഴക്കുള്ള ഡോൺബാസ് മേഖലയുടെ മോചനത്തിനായി പുനർവിന്യസിക്കും എന്നാണ് മോസ്കോ അറിയിച്ചത്. ലുഹാൻസ്ക്, ഡോണറ്റ്സ്ക് എന്നീ പ്രവിശ്യകൾ ഉൾപ്പെടുന്ന ഡോൺബാസ് മേഖല റഷ്യയെ അനുകൂലിക്കുന്ന യുക്രെയ്ൻ വിമതരുടെ ശക്തികേന്ദ്രമാണ്. വിമതർ ഈ പേരുകളിലുള്ള രണ്ടു നഗരങ്ങളെയും സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചു ഭരിച്ചുവരികയാണ്. 2014 മുതൽ വിമതരും യുക്രെയ്ൻപട്ടാളവും തമ്മിൽ യുദ്ധത്തിലുമാണ്.
കീവിൽ തോറ്റ റഷ്യൻ പട്ടാളം ഡോൺബാസിൽ പ്രഫഷണലിസം പുറത്തെടുത്തു. ഇടതടവില്ലാത്ത ഷെല്ലിംഗ്, ബോംബിംഗ്, മിസൈൽ ആക്രമണങ്ങളിലൂടെ നഗരങ്ങളും പട്ടണങ്ങളും തവിടുപൊടിയാക്കി മുന്നേറാൻ തുടങ്ങി. ചെറുത്തുനിൽക്കാൻ പറ്റാതിരുന്ന യുക്രെയ്ൻ പട്ടാളം കൂടുതൽ സുരക്ഷിത മേഖലകളിലേക്കു പിന്മാറിത്തുടങ്ങി. ഇതിനിടെ, റഷ്യൻ പട്ടാളം തെക്കൻ തുറമുഖ നഗരമായ മരിയുപോൾ ബോംബിംഗിൽ തവിടുപൊടിയാക്കി പിടിച്ചെടുക്കുകയും ചെയ്തു.
അമേരിക്കയും ബ്രിട്ടനും
ഇതേസമയം, യുദ്ധഗതി മാറ്റിമറിക്കുന്ന ചില തീരുമാനങ്ങൾ അമേരിക്കയും ബ്രിട്ടനും എടുത്തു. കൃത്യതയും പ്രഹരശേഷിയും കൂടിയ റോക്കറ്റുകൾ യുക്രെയ്നു നല്കാം എന്നതായിരുന്നു അത്. അണ്വായുധശക്തിയായ റഷ്യയെ പ്രകോപിപ്പിക്കുന്നത് നല്ലതാകില്ല എന്നതിനാൽ ഈ റോക്കറ്റുകൾ റഷ്യക്കുള്ളിൽ പ്രയോഗിക്കരുത് എന്ന നിബന്ധനയും യുക്രെയ്നു മുന്നിൽ വച്ചു. പാശ്ചാത്യർ നല്കിയ ആയുധങ്ങളും ഇന്റലിജൻസ് വിവരങ്ങളും യുക്രെയ്ൻ സേനയ്ക്ക് മുൻതൂക്കം നല്കിത്തുടങ്ങി. റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള പ്രത്യാക്രമണങ്ങൾ അവർ ഊർജിതമാക്കി. ഈ പ്രഖ്യാപിത പ്രത്യാക്രമണങ്ങളെല്ലാം തെക്കുള്ള ഖേർസൺ മേഖല കേന്ദ്രീകരിച്ചായിരുന്നു. റഷ്യൻ പട്ടാളത്തിന്റെ ശ്രദ്ധയും ഇവിടെയായിരുന്നു. ഇതിനിടെയാണ് യുക്രെയ്ൻ പട്ടാളം കഴിഞ്ഞദിവസങ്ങളിൽ വടക്കുകിഴക്കുള്ള ഖാർകീവിൽ മിന്നൽ ആക്രമണങ്ങൾ നടത്തിയത്. അധിനിവേശത്തിന്റെ തുടക്കത്തിൽതന്നെ റഷ്യ കൈവശപ്പെടുത്തിയ പ്രദേശങ്ങളാണ് യുക്രെയ്ൻ ഇപ്പോൾ തിരിച്ചുപിടിച്ചിരിക്കുന്നത്. ആറു ദിവസംകൊണ്ട് എണ്ണായിരം ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ നിയന്ത്രണമാണ് റഷ്യയ്ക്കു നഷ്ടമായത്. റഷ്യൻ പട്ടാളക്കാരുടെ പരിഭ്രാന്തിയും പലായനവും ഇതിൽനിന്നു വ്യക്തമാകും.
സ്വന്തം ജനതയുടെ പിന്തുണ
യുക്രെയ്ൻ പട്ടാളം വരുംദിവസങ്ങളിലും ഇതേ വേഗത്തിൽ അധിനിവേശ പ്രദേശങ്ങൾ തിരിച്ചുപിടിക്കുമോയെന്നതിൽ വ്യക്തതയില്ല. പിടിച്ചെടുത്ത പ്രദേശങ്ങൾ നിലനിർത്തുക എന്ന പ്രശ്നവും യുക്രെയ്നു മുന്നിലുണ്ട്. ഒരേ സമയം പലസ്ഥലങ്ങളിൽ ആക്രമണം നടത്തുന്നതിന്റെ പോരായ്മകൾ റഷ്യൻ പട്ടാളത്തിൽനിന്നുതന്നെ യുക്രെയ്നു മനസിലാക്കാവുന്നതാണ്. അതേസമയം, സ്വന്തം ജനതയുടെ പിന്തുണ യുക്രെയ്ൻ പട്ടാളത്തിനു മുൻതൂക്കം നല്കുന്നുണ്ട്.
യുക്രെയ്ന്റെ അഞ്ചിലൊന്നു ഭൂമി ഇപ്പോഴും റഷ്യൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. വരും ദിവസങ്ങളിൽ പുടിൻ സ്വീകരിക്കുന്ന യുദ്ധതന്ത്രങ്ങൾ എന്തൊക്കെയാകുമെന്നതാണ് ശ്രദ്ധേയം. സൈന്യത്തെ പുനഃസംഘടിപ്പിച്ച് വീണ്ടും ആക്രമണത്തിനു മുതിർന്നേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. പക്ഷേ, കൃത്യമായ മുന്നൊരുക്കമോ പദ്ധതിയോ ഇല്ലാതെ യുദ്ധത്തിനിറങ്ങി വൻ ആൾനാശവും ആയുധക്ഷാമവും നേരിടുന്ന റഷ്യക്ക് അതിനു കഴിയുമോ എന്നതിലും സംശയമുയരുന്നു. ലോകമൊട്ടുക്ക് യുദ്ധവിമാനങ്ങളും തോക്കുമൊക്കെ വിൽക്കുന്ന റഷ്യ, പാശ്ചാത്യരുടെ ഉപരോധങ്ങൾ മൂലം വെടിക്കോപ്പുകൾക്കായി ഉത്തരകൊറിയയെയും ഡ്രോണുകൾക്ക് ഇറാനേയും ആശ്രയിക്കേണ്ട ഗതികേടിലെത്തിയെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ.
റഷ്യയിലെ ഇരുപതു ലക്ഷം വരുന്ന കരുതൽസേനയെ വിന്യസിക്കാൻ പുടിൻ മുതിരുമോയെന്നതാണ് മറ്റൊരു ചോദ്യം. ശൈത്യകാലം വരെ കാത്തിരുന്നാൽ കാര്യങ്ങൾ തന്റെ വഴിക്കാകുമെന്ന് പുടിൻ കരുതുന്നുണ്ടാകാമെന്നും അനുമാനങ്ങളുണ്ട്. ഊർജവിഭവങ്ങളുടെ വിലവർധനമൂലം പൊറുതിമുട്ടുന്ന പാശ്ചാത്യർ യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നല്കുന്നതിനു പകരം റഷ്യയുമായി വെടിനിർത്തലിനു പ്രേരിപ്പിക്കാനുള്ള സാധ്യതയാണ് ഇതിൽ നിഴലിക്കുന്നത്.
യുക്രെയ്നിൽ അധിനിവേശം നടത്താൻ പുടിനെ പ്രേരിപ്പിച്ച കാരണങ്ങളിൽ ലോകം രണ്ടു തട്ടിലാണ്. പാശ്ചാത്യശക്തികളും അവരുടെ മാധ്യമങ്ങളും നല്കുന്ന റിപ്പോർട്ടുകളിൽ റഷ്യയുടെ ഭാഗത്ത് ഒരു ന്യായവുമില്ല. അതേസമയം, ഇനിയൊരു പാശ്ചാത്യ സൈനികതാവളംകൂടി റഷ്യൻ അതിർത്തിയിൽ അംഗീകരിക്കാനാവില്ലെന്നതാണ് റഷ്യയുടെ വാദം. പാശ്ചാത്യശക്തികളും സോവിയറ്റ് യൂണിയന്റെ പാരന്പര്യം കൽപിച്ചുനല്കിയിരിക്കുന്ന റഷ്യയും തമ്മിലുള്ള വടംവലിയിൽ ഇരകളാക്കപ്പെട്ടത് യുക്രെയ്നിലെ ദശലക്ഷക്കണക്കിനു സാധാരണക്കാരാണെന്നതാണ് യാഥാർഥ്യം.
ഗോലിയാത്തിനു കാലിടറുന്നു
10:03 PM Sep 17, 2022 | Deepika.com