കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 38,68,111 വിദ്യാർഥികൾ പഠിക്കുന്നു. ഇതിൽ 98% വിദ്യാർഥികളും വീട്ടിൽനിന്ന് സ്കൂളിലേക്കു കാൽനടയായി യാത്ര ചെയ്യുന്നവരാണ്. സ്കൂൾ ബസുകളോ മറ്റ് വാഹനങ്ങളോ ഇല്ലാത്തവരാണിവർ. ഇതിൽ 4,84,265 കുട്ടികൾ സർക്കാർ സ്കൂളുകളിൽ നാലാം ക്ലാസിന് താഴെ പഠിക്കുന്നവരാണ്. 7,60,266 കുട്ടികൾ നാലാം ക്ലാസുവരെ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നവർ. ഒമ്പതു വയസിന് താഴെ മാതാപിതാക്കളുടെ പിന്തുണയില്ലാതെ നാലാം ക്ലാസുവരെ കാൽനടയായി പഠിക്കാൻ പോകുന്ന 12,44,531 കുട്ടികളുടെ ഭാവിയെയാണ് തെരുവുനായകൾ അപകടത്തിലാക്കുന്നത്. സ്കൂളിൽ പോകുന്ന കൊച്ചുകുട്ടികളാണ് തെരുവുനായ്ക്കളുടെ പ്രധാന ഇര. അതുകൊണ്ടുതന്നെ തെരുവുകളിൽ തെരുവുനായ ഉണ്ടാകാൻ പാടില്ല. ഉള്ളവയെ മൊത്തത്തിൽ അടുത്ത 30 ദിവസങ്ങൾക്കുള്ളിൽ കൂട്ടിലാക്കണം. അത് വ്യക്തിപരമായ കൂടുകളാകാം. കൂട്ടിനുള്ളിലെ സാമൂഹികനായ സംരക്ഷണവും പരിപാലനവുമാകാം. എന്തായാലും കേരളത്തിലെ തെരുവുകൾ നായ വിമുക്തമാകണം.
നായയെ കൊല്ലരുത്!
നായ വിവാദജീവിയാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. ചില സെലിബ്രിറ്റികളുടെ നായ സ്നേഹമാകാം. ആരും അതിനെ കുറ്റം പറയുന്നില്ല. സെലിബ്രിറ്റികൾക്കു മാത്രമല്ല, തെരുവോരത്തെ ദരിദ്രനും നായയെ സംരക്ഷിക്കാം. പക്ഷേ അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലോ സ്വൈരജീവിതത്തിലോ കൈകടത്തിയാകരുത്.
ലോകത്തിൽ രണ്ടുതരം മൃഗങ്ങളാണുള്ളത്. വന്യജീവികളും ഗാർഹിക മൃഗങ്ങളും വന്യജീവികളെ സംരക്ഷിക്കാനാണ് വന്യജീവി സംരക്ഷണ നിയമമുള്ളത്. അതിൻപ്രകാരം കേരളത്തിൽ 25 വന്യജീവി സങ്കേതങ്ങളുണ്ട്. മൊത്തം 3500 ചതുരശ്ര കിലോമീറ്റർ സംയുക്ത വനം വന്യജീവികൾക്കായി കേരളത്തിൽ നീക്കിവച്ചിരിക്കുന്നു. കേരളത്തിലെ 9500 ചതുരശ്ര കിലോമീറ്റർ റിസർവ് വനത്തിൽ 3500 ച.കി.മീ. ഇങ്ങനെ വന്യജീവികൾക്കായി നീക്കിവച്ച മൃഗസൗഹൃദ സംസ്ഥാനമാണ് കേരളം.
ഗാർഹിക മൃഗങ്ങളെന്ന പട്ടികയിൽ പെടുന്നതാണ് നായ അടക്കമുള്ള എല്ലാ വളർത്തുമൃഗങ്ങളും. പാൽ നൽകുന്ന ആട്, പശു, പോത്ത്, മുയൽ, കോഴി, കാട അടക്കം നിരവധി മൃഗങ്ങളും പക്ഷികളും ഈ കൂട്ടത്തിൽ പെടുന്നു. ഇതിൽ നായയെ ഒഴികെഎന്തിനെയും കൊല്ലാൻ അവയെ വളർത്തുന്നവർക്ക് അധികാരമുണ്ട്. നായയുടെ കാര്യത്തിൽ മാത്രമാണ് അസാധാരണ സാഹചര്യത്തിൽ; ‘കൊല്ലരുത്’എന്ന കല്പനയുണ്ടായത്. എന്നാൽ നായ അടക്കമുള്ള വളർത്തുമൃഗങ്ങളെ കൊല്ലാൻ നിലവിൽ 59 നിയമങ്ങളിൽ അനുവാദമുണ്ടെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ഏത് സാഹചര്യത്തിലാണ് നായയെ കൊല്ലരുത് എന്ന കല്പന ഉണ്ടായതെന്നു പുനഃപരിശോധിക്കണം.
സാധാരണക്കാർക്കും ജീവിക്കേണ്ട?
‘പേപ്പട്ടിയെ തല്ലുന്നതുപോലെ തല്ലി’എന്നൊരു പ്രയോഗം കേരളത്തിൽ പണ്ടുമുതൽക്കേ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇന്ന് പേപ്പട്ടിക്ക് സംരക്ഷണവും മനുഷ്യന് പട്ടികടിയും എന്നതായി സ്ഥിതി. കേരളത്തിൽഏറ്റവും വിലയില്ലാത്ത വസ്തുവായി സാധാരണ മനുഷ്യർ മാറി. മന്ത്രിമാർക്കും ജഡ്ജിമാർക്കും പോലീസ് അകന്പടിയുള്ളതുകൊണ്ട് പട്ടി കടിക്കില്ല. പക്ഷേ, പോലീസ് അകന്പടിയില്ലാത്തവരുടെ സ്ഥിതി അതല്ല. നിലവിലുള്ള മുനിസിപ്പൽ നിയമങ്ങളിലെ 436-ാം വകുപ്പ് പ്രകാരം ശല്യമുണ്ടാക്കുന്ന നായ അടക്കമുള്ള മൃഗങ്ങളെ സൂക്ഷിക്കുന്നതും സംരക്ഷിക്കുന്നതും നിയമവിരുദ്ധമാണ്. 437-ാം വകുപ്പ് പ്രകാരം നായകളെ വീട്ടിൽ വളർത്തണമെങ്കിൽ മുനിസിപ്പൽ സെക്രട്ടറിയിൽനിന്നു ലൈസൻസ് വാങ്ങിയിരിക്കണം.
നിയമസഭ പാസാക്കിയ മുനിസിപ്പൽ നിയമത്തിലെ 436-ാം വകുപ്പ് പ്രകാരം നാട്ടിൽ അലഞ്ഞുതിരിയുന്ന പന്നികളെയും പട്ടികളെയും പിടിച്ചുകെട്ടാനും നശിപ്പിക്കാനുമുള്ള അധികാരം മുനിസിപ്പൽ സെക്രട്ടറിക്കുണ്ട്. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലും പട്ടിയെ വളർത്തണമെങ്കിൽ ലൈസൻസ് എടുക്കണം. അതുപോലെതന്നെ തെരുവുനായ്ക്കളെ പിടിച്ചു പൂട്ടിയിടാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവാദിത്വമുണ്ട്. അങ്ങനെയൊരു നിയമം നിലനിൽക്കുന്പോഴാണ് 2021 ജൂലൈയിൽ കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷൻ ബെഞ്ച് ആറ് മാസത്തിനുള്ളിൽ നാട്ടിലെ എല്ലാ ഗാർഹിക മൃഗങ്ങൾക്കും (പട്ടി അടക്കം) ലൈസൻസ് ഉണ്ടായിരിക്കണമെന്ന് ഉത്തരവിട്ടത്.
നായപരിപാലന കേന്ദ്രം
2018ൽത്തന്നെ ലോകാരോഗ്യ സംഘടന തെരുവുനായ്ക്കൾ സൃഷ്ടിക്കുന്ന ഭീഷണി ചൂണ്ടിക്കാട്ടിയതാണ്. ലോകത്തിലുണ്ടായ 58,000 പട്ടികടി മരണത്തിൽ 26,000വും 11 തെക്കൻ ഏഷ്യൻ രാജ്യങ്ങളിലായിരുന്നു. അതിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയായിരുന്നു. തെരുവുനായ നിയന്ത്രണം ഇന്ത്യയിൽ വൻ പരാജയമെന്നായിരുന്നു വിലയിരുത്തൽ.
ഇന്ത്യയിൽ ഡിപിഎം(ഡോസ് പോപ്പുലേഷൻ മാനേജ്മെന്റ്) പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) പദ്ധതി രൂപീകരിച്ചത്. പട്ടികളെ വന്ധ്യംകരിക്കുക എന്നതാണീ പദ്ധതിയുടെ കാതൽ. എന്നാൽ തെരുവുനായ്ക്കൾക്ക് വഴിയിൽനിന്നുതന്നെ ഭക്ഷണം കിട്ടുന്നില്ല എന്നുറപ്പാക്കണമെന്നും ഇറച്ചി, മീൻ അവശിഷ്ടങ്ങൾ പട്ടികൾക്കു കിട്ടാത്ത തരത്തിൽ മാലിന്യസംസ്കരണ പ്ലാന്റുകളിൽ മാത്രം എത്തുന്നു എന്നും ഉറപ്പാക്കണമെന്ന ഡിപിഎം നിർദേശമുണ്ട്. എബിസി പദ്ധതി പൂർണ പരാജയമെന്നായിരുന്നു ഔദ്യോഗിക നിലപാട്. എബിസിയിലൂടെ കൂടുതൽ തെരുവുനായ്ക്കൾ ഉണ്ടാകുന്നതു തടയാനായേക്കാം. അതും ഉറപ്പില്ല എന്നാണ് ഔദ്യോഗിക നിലപാട്.
രാജ്യത്തെ പരമോന്നത നീതിപീഠം ‘പട്ടികളെ കൊല്ലരുത്’ എന്നു മാത്രമാണു പറഞ്ഞത്. അതിന്റെ സാഹചര്യം പഠിച്ച് അതിനെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നത് ഉചിതമായിരിക്കും. എന്നാൽ അതേ കോടതികൾതന്നെ തെരുവുകളിൽ നായ്ക്കൾ കാണരുതെന്നും വിധിച്ചിരിക്കുന്നു. കേരളത്തിലെ ആറു കോർപറേഷനുകളും 87 മുനിസിപ്പാലിറ്റികളും 941 ഗ്രാമപഞ്ചായത്തുകളും അവരെ നിയമാനുസൃതം ഏല്പിച്ചിരിക്കുന്ന തെരുവുനായപിടിത്തം ഒറ്റമാസത്തെ തീവ്രയത്ന പരിപാടിയായി നടപ്പിലാക്കിയാൽ ഔദ്യോഗികമായി കേരളത്തിലുള്ള തെരുവുനായ്ക്കളെ 30 ദിവസത്തിനുള്ളിൽ പൂട്ടിയിടാനാകും.
കോവിഡ് മഹാമാരി വന്നപ്പോൾ കളിക്കുന്ന സ്റ്റേഡിയം വരെ കോവിഡ് ആശുപത്രിയാക്കിയ മോഡലിൽ പഞ്ചായത്തുകൾ പട്ടിപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കണം. ഇത്തരത്തിൽ ഒരു തീവ്രപട്ടിപിടിത്ത യജ്ഞം കേരള സർക്കാരിന് വിജയകരമായി നടപ്പിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ തെരുവുനായകളെ കൊല്ലാനുള്ള അധികാരം ജനങ്ങളെ ഏല്പിക്കുക. പഞ്ചായത്ത് -മുനിസിപ്പൽ നിയമങ്ങളിൽ തെരുവുപട്ടികളെ കൊല്ലാനുള്ള അധികാരം പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർക്കുണ്ടായിരുന്നത് ഏതെങ്കിലും കോടതിവിധികളിലൂടെ ഇല്ലാതായിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ സാഹചര്യങ്ങളും പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കണം.