‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിളിക്കപ്പെടുന്ന കേരളത്തിലെ സമകാലിക കുടുംബസംസ്കാരം ഇപ്പോള്‍ എത്തിനില്‍ക്കുന്ന അടിയന്തരാവസ്ഥയെക്കുറിച്ച് കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ മുഖ്യാധാരാ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ടു ചെയ്തിരുന്നു. “ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന ഉപഭോഗസംസ്കാരം വിവാഹത്തെയും കുടുംബത്തെയും ഗൗരവമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു”വെന്നുള്ള കോടതിയുടെ നിരീക്ഷണം ഒരു മുന്നറിയിപ്പാണ്.
ജഡ്ജിമാരായ എ. മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ചാണ് നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്. ഭാര്യ ക്രൂരമായി പെരുമാറുന്നു എന്നാരോപിച്ച് മൂന്നു കുട്ടികളുടെ പിതാവായ ആലപ്പുഴ സ്വദേശി യുവാവ് വിവാഹമോചനം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളിയാണ് ഡിവിഷന് ബെഞ്ചിന്റെ വിധി.
യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ഭാര്യയുടെ വാദം അംഗീകരിച്ച ആലപ്പുഴ കുടുംബക്കോടതി ഈ വിവാഹമോചനഹര്‍ജി നേരത്തേ തള്ളിയിരുന്നു.
ഏതു നേരവും വേര്പിരിയാവുന്ന തരത്തിലുള്ള കൂടിത്താമസങ്ങള്‍ (ലിവിങ് ടുഗെതര്‍) കേരളത്തില്‍ വര്‍ധിച്ചുവരുന്നുവെന്നും സ്വതന്ത്രജീവിതം ആസ്വദിക്കാന്‍ തടസമാകുന്ന ഒരു തിന്മയും ദുരാചാരവുമായിട്ടാണ് യുവതലമുറ വ്യവസ്ഥാപിത വിവാഹത്തെ കാണുന്നതെന്നും കോടതി വ്യക്തമാക്കി. ഭാര്യ എന്നാല്‍ ‘എന്നേക്കുമുള്ള ബുദ്ധിപരമായ മുതല്‍ക്കൂട്ട്’ (Wife = Wise Investment For Ever) എന്ന പഴയ സങ്കല്പത്തിനുപകരം ‘അന്തമില്ലാത്ത ആശങ്ക’ (Wife = Worry Invested For Ever) എന്ന പുതിയ നിര്‍വചനം വ്യാപകമാകുന്നു.
വഴിവിട്ട ബന്ധത്തിനുവേണ്ടി ഭാര്യയെയും മക്കളെയും ഉപേക്ഷിക്കാന്‍ കോടതിയുടെ സഹായം തേടാനാവില്ല എന്നുപറഞ്ഞാണ് ഹൈക്കോടതി വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്നതിലുള്ള ആശങ്ക പങ്കുവച്ചത്. ചെറിയ വഴക്കുകളും വൈകാരിക പ്രതികരണങ്ങളും വിവാഹമോചനം അനുവദിക്കാന്‍ മതിയായ കാരണമല്ലെന്നു കോടതി വ്യക്തമാക്കി. സ്ത്രീ-പുരുഷബന്ധത്തെ ശാരീരിക ലൈംഗികതയുടെ തലത്തില്‍ മാത്രം തളച്ചിടുന്ന പുത്തന്‍ ചിന്തയും കോടതി തള്ളിപ്പറയുന്നു. ലൈംഗികപ്രേരണകള്ക്ക് സ്വാതന്ത്ര്യം നല്കുന്ന വെറും ആചാരമോ ശൂന്യമായ ആഘോഷമോ അല്ല വിവാഹമെന്നും കോടതി നിരീക്ഷിച്ചു.
വിവാഹവിരുദ്ധ സംസ്കാരം
കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് ശക്തമായിരുന്ന കേരളത്തില്‍പ്പോലും ജീവിതസാഹചര്യങ്ങളും പരിസരവും വളരെ വേഗത്തില്‍ മാറുകയാണ്. നിസാര കാരണങ്ങളുടെ പേരിലുള്ള വിവാഹമോചനങ്ങള്‍ വര്‍ധിച്ചുവരുന്നു. കലഹിക്കുന്ന ദമ്പതികളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ആശ്രയമില്ലാതാകുന്ന വിവാഹമോചിതരും വര്‍ധിക്കുന്നതോടെ സമൂഹത്തിന്റെ ശാന്തത നഷ്ടമാകുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. മദ്യപാനവും മയക്കുമരുന്നും തകര്‍ക്കുന്ന കുടുംബബന്ധങ്ങളും നിരവധിയാണ്. പുതുതലമുറ വിവാഹത്തെ തള്ളിപ്പറയാന്‍ തുടങ്ങിയിരിക്കുന്നു. കൂടിത്താമസങ്ങളുടെ എണ്ണം കൂടിവരുന്നു.
വിവാഹ പൂര്‍വബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ലൈംഗികാതിക്രമങ്ങളും വിവാഹഭയവും ഇന്ന് സാമാന്യമാകുകയാണ്. മാനവസംസ്കാരത്തിന്റെ അടിസ്ഥാനമായ കുടുംബങ്ങളെ ഇല്ലാതാക്കുന്ന വിവാഹവിരുദ്ധത ഇന്ന് കേരളത്തില്‍ വര്‍ധിച്ചുവരുന്നു. ഇക്കാര്യത്തില്‍ വാട്സ് ആപ്പ് ഗ്രൂപ്പുകള്പോലുള്ള സാമൂഹ്യസമ്പര്ക്കമാധ്യമങ്ങള്ക്ക് വലിയ പങ്കുണ്ടെന്നുപറയാതെ വയ്യ. പ്രത്യേകിച്ച്, പൂര്‍വവിദ്യാര്‍ഥി ഗ്രൂപ്പുകള്‍, പോണ് സൈറ്റുകള്‍, ന്യൂജെന്‍ സിനിമകള്‍, പ്രൈംടൈം സീരിയലുകള്‍, ബിഗ്ബോസ് പോലുള്ള മെഗാ പ്രോഗ്രാമുകള്‍, കൂടിത്താമസത്തെ മഹത്വവത്കരിക്കുന്ന സിനിമാതാരങ്ങള്‍ എന്നിവയൊക്കെ മേല്‍പ്പറഞ്ഞ സ്വതന്ത്രസംസ്കാരത്തെയും ലിബറല്‍ ചിന്തകളെയും പ്രോത്സാഹിപ്പിക്കുന്നു.
സംസ്കാരങ്ങളുടെ പിള്ളത്തൊട്ടില്‍
കുടുംബമാണ് ഏതൊരു സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും എക്കാലത്തെയും ഉറപ്പുള്ള അടിത്തറ. കുടുംബത്തിന്റെ ധാര്‍മികച്യുതിയും അപചയങ്ങളും സമൂഹങ്ങളെയും സംസ്കാരങ്ങളെയും ഗൗരവമായി ബാധിക്കുന്നുവെന്ന് ചരിത്രപഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുടുംബജീവിതം ശിഥിലമായ സംസ്കാരങ്ങളൊന്നും ലോകത്തില്‍ നിലനിന്നിട്ടില്ല. തകർന്ന ബന്ധങ്ങളുള്ള കുടുംബങ്ങളില്‍നിന്നാണ് സാമാന്യേന സാമൂഹികവിരുദ്ധരും കുറ്റവാളികളുമൊക്കെ ഉണ്ടാകുന്നത്. അമ്മയുടെ ഗര്‍ഭപാത്രവും പൊക്കിള്‍ക്കൊടിയും മുലപ്പാലും മടിത്തട്ടും, അപ്പന്റെ നെഞ്ചും പിതാവിനടുത്ത സംരക്ഷണവും മനുഷ്യത്വത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ധാര്‍മികതയുടെയും ദൈവവിശ്വാസത്തിന്റെയും ഉറപ്പുള്ള അടിത്തറയാണ്. 2017ല്‍ വിശ്വസുന്ദരിപ്പട്ടം നേടിയ ഹരിയാന സ്വദേശിയായ മാനുഷീ ചില്ലര്‍ എന്ന യുവതിയോട്, ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ജോലിയും ഏറ്റവും വേതനം അര്‍ഹിക്കുന്ന ജോലിയും ഏതാണെന്നു ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരം, അത് കുടുംബത്തില്‍ മാതാപിതാക്കളുടെ ശുശ്രൂഷ ആണെന്നായിരുന്നു.
സന്തുഷ്ടകുടുംബം
കുടുംബം, അതാണ് എല്ലാം. നാളെയുടെ പൗരന്മാര് സ്നേഹത്തില്‍ വളരുന്നതും പക്വത പ്രാപിക്കുന്നതും കുടുംബത്തിലാണ്. മനുഷ്യാസ്തിത്വത്തിന്റെ സനാഥത്വവും അനാഥത്വവും ഒരു വ്യക്തി തിരിച്ചറിയുന്നതും കുടുംബത്തിലാണ്. കുടുംബം ഭൂമിയിലെ പറുദീസയാണെന്ന് പൊതുവില്‍ പറയാറുണ്ട്. കുടുംബം ഒരു വാത്സല്യക്കൂടാരമാണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന മലയാളസിനിമയിലെ ഒരു സംഭാഷണം ഇപ്രകാരമാണ്: ലോകത്തെവിടെപ്പോയാലും മടങ്ങിവരാന്‍ കൊതിക്കുന്ന ഇടമേത്? അത് കുടുംബമല്ലാതെ മറ്റെന്താണ്. അത്രമാത്രം എല്ലാ മനുഷ്യര്‍ക്കും വിശുദ്ധമായ ഒരു ഓര്‍മയും വികാരവുമാണ് കുടുംബം. കുടുംബം സ്നേഹത്തിന്റെ നിലയ്ക്കാത്ത ആഘോഷമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും പഠിപ്പിക്കുന്നു.
വിവാഹവും കുടുംബവും ദൈവസ്ഥാപിതം
എല്ലാ വിശ്വാസസങ്കല്പങ്ങളിലും കുടുംബം ദൈവികമായ ഒരു യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമാക്കുന്നു, ക്രൈസ്തവപൈതൃകത്തില്. വിവാഹവും കുടുംബവും പണിതുയര്‍ത്തേണ്ട ഉറച്ച അടിത്തറ അവയുടെ ധാര്്മിക അടിത്തറ തന്നെയാണ്. ഇങ്ങനെയുള്ള കുടുംബജീവിതങ്ങളാണ് പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കുന്നത്. ഓരോ ദിവസവും ദമ്പതികള്‍ ദാമ്പത്യ വിശ്വസ്തയിലും പരസ്പരസമര്പ്പണത്തിലും വളരണം. സമ്പൂര്‍ണവും സമഗ്രവുമായ ആത്മദാനമാണ് ഭാര്യാ-ഭര്ത്താക്കന്മാരില് ഓരോ ദിവസവും വളരേണ്ടത്.
മനുഷ്യലൈംഗികതയുടെ ദൈവസ്ഥാപിതമായ നിയോഗങ്ങള്‍ സ്നേഹം പങ്കുവയ്ക്കുക, ജീവന് പകരുക എന്നിവയാണ്. ഇവ രണ്ടും അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ യാഥാര്ഥ്യവത്്കരിക്കപ്പെടുന്നത് വിവാഹത്തിലും ദാമ്പത്യജീവിതത്തിലും കുടുംബജീവിതത്തിലുമാണ്. ദാമ്പത്യസ്നേഹം നിരന്തരം വളരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിക്കുന്നു: ഒരു കുടുംബവും എല്ലാം തികഞ്ഞതായി ആകാശത്തുനിന്ന് പൊട്ടിവീഴുന്നില്ല. ഓരോ കുടുംബവും സ്നേഹിക്കുവാനുള്ള അവരുടെ കഴിവില്‍ ഓരോ ദിവസവും നിരന്തരമായി വളരണം.
വിവാഹത്തെ തള്ളിപ്പറയുന്ന പുതുസംസ്കാരത്തിന്റെ മുമ്പിലും വിവാഹത്തെയും കുടുംബത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇതുപോലെയുള്ള കോടതിവിധികള്‍ സ്വാഗതാര്‍ഹങ്ങളാണ്. നീതിന്യായ സംവിധാനങ്ങള്‍ വിവാഹത്തെ പരിരക്ഷിക്കുവാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ശുഭോദര്‍ക്കവുമാണ്. ഈ മുന്നേറ്റത്തെ രാഷ്ട്രീയ-സാമൂഹിക-ആത്മീയ നേതൃത്വങ്ങളും ഏറ്റെടുക്കണം.
നവമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വിവാഹസംസ്കാരത്തെ പിന്തുണയ്ക്കണം. യുവതയും കൗമാരപ്രായക്കാരും വിവാഹത്തെയും കുടുംബത്തെയും നെഞ്ചിലേറ്റുന്നവരാകണം. വിവാഹത്തിന്റെ പവിത്രമായ വേദിയില്‍ സമ്പൂര്‍ണമായ പരസ്പര സമര്‍പ്പണത്തിലൂടെ കുടുംബത്തെയും സമൂഹത്തെയും എന്നും വളര്‍ത്തുന്ന നല്ലവരും വിശുദ്ധരുമായ മാതാപിതാക്കള്‍ക്കും ഭാര്യാഭര്ത്താക്കന്മാര്ക്കും പ്രണാമം! ബിഗ് സല്യൂട്ട്!!