കെഎസ്ആർടിസി ജീവനക്കാരുടെ ശന്പളപ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ല. ശന്പളം പരിഷ്കരിച്ചപ്പോൾ യൂണിയനുകൾ നൽകിയ ഉറപ്പിൽനിന്നു പിന്നോട്ടു പോയതും സ്ഥാപനത്തിന്റെ ശേഷിയേക്കാൾ കൂടുതൽ ആനുകൂല്യങ്ങളും ശന്പളവും നൽകിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് സർക്കാർ പറയുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരയാണ് കെഎസ്ആർടിസി. നാല് വോട്ട് കിട്ടാൻവേണ്ടി മുൻ-പിൻ നോക്കാതെയുള്ള ധാരാളിത്തവും സമസ്ത മേഖലയിലെയും ധൂർത്തും ആർഭാടവുമാണ് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്കും കെഎസ്ആർടിസിയുടെ ദുരവസ്ഥയ്ക്കും കാരണം.
പ്രസക്തി നഷ്ടപ്പെടുന്ന പൊതുമേഖല
ഖജനാവ് ചോർത്തുന്നതിൽ മുഖ്യപങ്കു വഹിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ അവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ മാത്രം ഉൗട്ടുപുരയാക്കി മാറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നികുതിപ്പണം ഉൗറ്റിയെടുക്കുന്ന സ്ഥാപനങ്ങളായി ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും അധഃപതിച്ചിരിക്കുന്നു. ആസ്തിയേക്കാൾ ബാധ്യതയുള്ള സ്ഥാപനങ്ങൾ വിറ്റഴിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മാസംതോറും കെഎസ്ആർടിസിക്ക് കോടികൾ നൽകി ആ സ്ഥാപനത്തെ എത്രനാൾ സർക്കാരിന് നിലനിർത്തുവാൻ കഴിയുമെന്ന കാര്യം ഗൗരവപൂർവം ആലോചിക്കേണ്ടിയിരിക്കുന്നു. സർക്കാർ ഖജനാവ് അക്ഷയപാത്രമല്ലെന്ന് ഏവരും മനസിലാക്കേണ്ടിയിരിക്കുന്നു. കേവലം തെരഞ്ഞെടുപ്പു വിജയത്തിനുവേണ്ടി നടത്തുന്ന ഒത്തുതീർപ്പുകളും പ്രീണനങ്ങളും ധാരാളിത്തവുമാണ് ജീവനക്കാർക്ക് ശന്പളം കൊടുക്കാൻപോലും, കടത്തിന്മേൽ കടം എടുക്കേണ്ട അവസ്ഥയിൽ കേരളത്തെ എത്തിച്ചത്.
രക്ഷിക്കാൻ കുറുക്കുവഴികളില്ല
കെഎസ്ആർടിസിയെ രക്ഷിക്കാൻ എന്നപേരിൽ സ്വകാര്യമേഖല കാര്യക്ഷമമായി പ്രവർത്തിക്കുന്ന റൂട്ടുകളിൽ ഇടിച്ചുകയറി സ്വകാര്യബസുകളെ ഇല്ലാതാക്കുകയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. സമസ്ത മേഖലയിലും സ്വകാര്യപങ്കാളിത്തം അനുവദിക്കുന്ന ഇക്കാലത്ത് റൂട്ട് ദേശസാത്കരണം നിലനിർത്തുന്നതിന് യാതൊരു ന്യായീകരണവുമില്ല. കഴിഞ്ഞവർഷം നാലായിരത്തോളം ബസുകൾ ഓടിക്കാൻ 2000 കോടി രൂപയാണ് സർക്കാർ നൽകിയത്. ഒരു സ്വകാര്യബസ് രണ്ടുലക്ഷം രൂപ ഒരു വർഷം ഖജനാവിലേക്ക് നികുതിയായി അടയ്ക്കുന്പോൾ കെഎസ്ആർടിസിക്ക് ഒരു ബസ് ഓടിക്കുവാൻ ശരാശരി 50 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.
ജനങ്ങൾക്കും ഭാരമാകുന്നുവോ?
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ബസ് ചാർജ് ഈടാക്കുന്നത് കേരളത്തിലാണ്. ഫെയർ സ്റ്റേജിന്റെയും മിനിമം ചാർജിന്റെയും പേരിൽ യാത്രക്കാരെ കൊള്ളയടിക്കുന്നത് വർഷങ്ങളായി തുടരുന്നു. യാത്രക്കാരുടെ ആവലാതികൾക്കും പരാതികൾക്കും യാതൊരു പരിഗണനയും നൽകാറില്ല. വർഷാവർഷം ബസ് ചാർജ് വർധിപ്പിക്കുന്നത് കെഎസ്ആർടിസിയെ കരകയറ്റുന്നതിനുവേണ്ടിയാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ബസിന്റെ ബോർഡിൽ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ് എന്നിങ്ങനെ എഴുതി, യാത്രക്കാർക്ക് യാതൊരു അധിക സൗകര്യങ്ങളും നൽകാതെ ഞെക്കിപ്പിഴിയുന്നു. ദേശസാത്കൃതറൂട്ടുകളിൽ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും എക്സ്പ്രസും മാത്രം ഓടിച്ചാണ് ഈ പൊതുമേഖലാ സ്ഥാപനം സാധാരണ യാത്രക്കാരെ സഹായിക്കുന്നത്.
പൊതുപണം ധൂർത്തടിക്കണോ?
കേരളത്തിലെ യാത്രക്കാരിൽ ഇരുപത് ശതമാനത്തിൽ താഴെ മാത്രമാണ് കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. 4000 ബസുകൾ ഓടിക്കുന്നതിനുള്ള സംവിധാനങ്ങൾ ആരെയും അദ്ഭുതപ്പെടുത്തുന്നവയാണ്. ഉദ്യോഗസ്ഥന്മാരെ പോറ്റാൻവേണ്ടി ഇതുപോലെ പൊതുപണം ചെലവഴിക്കുന്ന സ്ഥാപനങ്ങൾ വേറെ ഉണ്ടാകുമോ? 14 റവന്യു ജില്ലകളുള്ള കേരളത്തിൽ കെഎസ്ആർടിസിക്ക് എത്ര ജില്ലാ ഡിപ്പോകളും ഉപജില്ലാഡിപ്പോകളുമാണുള്ളത്? അവിടങ്ങളിലെല്ലാം നൂറുകണക്കിന് ഉദ്യോഗസ്ഥർ വിവിധ ശ്രേണികളിൽ കാര്യമായ യാതൊരു ജോലിയും ഉത്തരവാദിത്വവും ഇല്ലാതെ വൻതുക ശന്പളം പറ്റി കഴിയുന്നു. ടിക്കറ്റ് സെറ്റ് ചെയ്യാൻ ഒരു കൂട്ടർ, അതെടുത്ത് കണ്ടക്ടർക്ക് കൊടുക്കാൻ വേറൊരു കൂട്ടർ. ബസ് ഒന്നിന് പത്തിലധികം ജീവനക്കാർ. ഇങ്ങനെയുള്ള സ്ഥാപനം കടക്കെണിയിൽ അകപ്പെട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ.
യൂണിയനുകളുടെ അതിരുവിട്ട വിലപേശലിനും അന്യായങ്ങൾക്കും കൂട്ടുനിൽക്കുകയും അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ മത്സരിക്കുകയും ചെയ്യുന്ന ആർജവമില്ലാത്ത ഇടതു-വലതു മുന്നണി നേതൃത്വങ്ങളാണ് സ്ഥാപനത്തെ ഈ നിലയിലാക്കിയത്. ശന്പളവും ആനുകൂല്യങ്ങളും നിരവധിയായ അലവൻസുകളും ജോലിസമയവും ഓവർടൈമും എല്ലാം നിശ്ചയിക്കുന്നത് വർഷങ്ങളായി യൂണിയനുകളുടെ ഇംഗിതമനുസരിച്ചാണല്ലോ. ട്രേഡ് യൂണിയനുകളുടെ തേർവാഴ്ച അരങ്ങുതകർക്കുന്ന കെഎസ്ആർടിസി, കേരളത്തിന് വലിയ ഭാരവും ബാധ്യതയും ആയിരിക്കുന്നു.
സ്വകാര്യമേഖലയോട് അയിത്തം
യാത്രക്കാരുടെ പോക്കറ്റും സർക്കാർ ഖജനാവും ചോർത്തുന്ന ഈ വെള്ളാനയെ അടിമുടി ഉടച്ചുവാർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സൂത്രപ്പണികൾ കൊണ്ടൊന്നും കോർപറേഷനെ കരകയറ്റാനാവില്ല. ഉയർന്ന തസ്തികയിലേക്കുള്ള നിയമനങ്ങൾ പൂർണമായും പ്രൊഫഷണലുകൾക്കായി മാറ്റിവയ്ക്കണം. യൂണിയൻ നേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും താൽപര്യത്തിനുവേണ്ടി നടത്തുന്ന സർവീസുകൾ പൂർണമായി ഒഴിവാക്കണം. ഡിപ്പോകളോടൊപ്പം വാണിജ്യസമുച്ചയങ്ങൾ കെട്ടിപ്പൊക്കുന്ന പരിപാടി അവസാനിപ്പിക്കുന്നതാണ് ഉചിതം. ഒരു റവന്യു ജില്ലയ്ക്ക് ഒരു ഡിപ്പോ എന്ന സംവിധാനം സ്വീകരിക്കുക. ഡ്രൈവർ കം കണ്ട ക്ടർ സംവിധാനം പുനഃസ്ഥാപിക്കുക. നെടുന്പാശേരി വിമാനത്താവളത്തിന്റെ മാതൃകയിൽ കെഎസ്ആർടിസിയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരണം.
ഡോ. ജോസ് മാത്യു
കെഎസ്ആർടിസിയെ ആരു രക്ഷിക്കും?
12:21 AM Sep 12, 2022 | Deepika.com