എറണാകുളവും ബംഗളൂരുവും മുങ്ങി. ചെന്നൈയും മുംബൈയും അടക്കമുള്ള നഗരങ്ങളും കേരളമാകെയും വെള്ളപ്പൊക്കത്തിൽ മുങ്ങിക്കിടന്നു നരകിച്ചതു മറക്കാറായിട്ടില്ല. തീരദേശത്തു കൊടിയ നാശം വിതച്ച സുനാമി മുതൽ ഓഖി ചുഴലിക്കാറ്റു വരെ എന്തെല്ലാം. ഇതിനിടയിലും പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനു നേരേ പരിഹസിക്കുന്ന അദാനിയുടെ തുറമുഖ പദ്ധതിക്കു സംരക്ഷണമൊരുക്കാനുള്ള തിരക്കിലാണു രാഷ്ട്രീയ -ഉദ്യോഗസ്ഥ നേതൃത്വങ്ങൾ.
കൊച്ചിയിലും ബംഗളൂരുവിലും അടുത്ത ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കം ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ്. 2018ലെ മഹാപ്രളയത്തിൽപോലും വെള്ളം കയറാത്ത പ്രദേശങ്ങളിൽ മുട്ടറ്റം വെള്ളമെത്തി. ന്യൂനമർദങ്ങളും വേലിയേറ്റവും മേഘവിസ്ഫോടനങ്ങളും തോരാമഴയും കടൽക്ഷോഭവും ചുഴലിക്കാറ്റുകളും വരൾച്ചയുമെല്ലാം തുടരെത്തുടരെ എത്തുന്നു.
മഴക്കാലം കഴിയുന്പോൾ ചുട്ടുപൊള്ളുന്ന വേനലിന്റെ ദുരിതങ്ങളെത്തും. കവിഞ്ഞൊഴുകിയ നദികളും തോടുകളും കിണറുകളും വരെ വറ്റിവരളുന്നു. മഴ വന്നാലും വേനൽ വന്നാലും സാധാരണക്കാരനു ജീവിതം ദുഃസഹം. തീവ്രമഴയും പൊള്ളുന്ന വേനലും ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളും അനേകം കുടുംബങ്ങളെയും സന്പദ്വ്യവസ്ഥയെയുമാണു തകർത്തെറിയുന്നത്.
വെള്ളത്തിലായ നവകേരളം
എല്ലാ വർഷവുമുള്ള ഉരുൾപൊട്ടലുകളും മലയിടിച്ചിലുകളും മുതൽ കൊടുങ്കാറ്റുകൾ വരെ സൃഷ്ടിക്കുന്ന തീരാവേദന അനുഭവിച്ചവർക്കേ മനസിലാകൂ. കൂട്ടിക്കലിലും കൊക്കയാറിലും അടക്കം കഴിഞ്ഞവർഷം മാത്രം കേരളത്തിൽ 80 ഉരുൾപൊട്ടലുകളാണുണ്ടായത്. കുട്ടനാട് അടക്കമുള്ള ഇടനാട്ടിലെ ജനതയാകട്ടെ ചെകുത്താനും കടലിനുമിടയിലെന്ന നിലയിലാണ്.
2018ലെയും 2019ലെയും നാശം വിതച്ച വെള്ളപ്പൊക്കവും ഇപ്പോഴും ആവർത്തിക്കുന്ന പേമാരികളും കടൽക്ഷോഭങ്ങളും ഉരുൾപൊട്ടലുകളും വേനലിന്റെ കൊടുംവറുതിയും അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ കാലാവസ്ഥയിലെ ചെറിയ വ്യതിചലനങ്ങളല്ല. നാലുവർഷമായി തുടരുന്ന പ്രതികൂല കാലാവസ്ഥാ വ്യതിയാനങ്ങൾ സംസ്ഥാനത്തിന്റെ സാമൂഹിക, സാന്പത്തിക, വികസന ഭൂപ്രകൃതിയെ സാരമായി ബാധിച്ചിട്ടുണ്ട്.
2018ലെ മഹാപ്രളയത്തിനു ശേഷം യുഎൻ ഏജൻസികൾ നടത്തിയ പഠനത്തിൽ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് -പിഡിഎൻഎ) കേരളത്തിന്റെ വീണ്ടെടുപ്പിനും പുനർനിർമാണത്തിനും 35,000 കോടി രൂപ (440 കോടി ഡോളർ) വേണ്ടിവരുമെന്നാണു വിലയിരുത്തിയത്. ‘പുനർനിർമിച്ച നവകേരളം’ എന്നതൊക്കെ സ്വപ്നവും മുദ്രാവാക്യവുമായി ഒതുങ്ങി. അപകടസാധ്യതകളുടെ ലഘൂകരണത്തിലും ദുരന്തനിവാരണത്തിലും വേണ്ടത്ര ആസൂത്രണം പോലുമില്ല. തീരദേശവാസികൾ മുതൽ മലയോരജനത വരെ ഇന്നും ആശങ്കയിലും ഭയപ്പാടിലും ദുരിതത്തിലും കഴിയേണ്ടിവരുന്ന ദുരവസ്ഥ.
കർഷകരോടല്ല പോരു വേണ്ടത്
കോവിഡിനു ശേഷം ഓണാഘോഷത്തിന് ഒരുങ്ങിയപ്പോഴും കേരളജനതയാകെ മഴക്കെടുതികളിൽ അമർന്നു. എത്ര നിരപരാധികളുടെ ജീവനാണു നഷ്ടമാകുന്നത്? മരണത്തേക്കാൾ ഭയാനകമായ മാറാരോഗങ്ങളും പകർച്ചവ്യാധികളും കൃഷിനാശവും വിളനാശവും പതിവായിരിക്കുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും കുടുംബമൊന്നാകെ ഇല്ലാതായവരും ഏറെപ്പേരുണ്ട്. കിടപ്പാടവും കൃഷിഭൂമിയും കച്ചവടവും വളർത്തുമൃഗങ്ങളുമെല്ലാം നഷ്ടമായവർക്ക് അർഹമായ നഷ്ടപരിഹാരമോ സാധാരണ ജീവിതമോ തിരിച്ചുകിട്ടിയിട്ടുമില്ല.
പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്ന പരന്പരാഗത കൃഷിരീതികൾ തുടരുന്നവരാണു കർഷകർ. പക്ഷേ ഇതേ കർഷകരെ കൂടുതൽ കഷ്ടപ്പെടുത്താനും പീഡിപ്പിക്കാനുമാണു സർക്കാരുകളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിസ്ഥിതി തീവ്രവാദികളും പലപ്പോഴും ശ്രമിക്കുന്നത്. സമതലപ്രദേശങ്ങളിലെ ഭൂരിഭാഗം മേഖലകളിലെയും പ്രകൃതിയെ നശിപ്പിച്ചു നഗരപ്രദേശങ്ങളാക്കിയവരാണ് എസി മുറികളിലിരുന്നു കർഷകരെ ബോധവത്കരിക്കുന്നത്!
ജനസാന്ദ്രതയേറിയ 590 കിലോമീറ്റർ ദൈർഘ്യമുള്ള കേരളത്തിന്റെ തീരപ്രദേശം കുറച്ചു വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഇരയാണ്. തീരങ്ങൾ കടൽ വിഴുങ്ങുന്നു. അറബിക്കടലിൽ വർധിച്ചുവരുന്ന ചുഴലിക്കാറ്റുകളും കാലാവസ്ഥാ വ്യതിയാനങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിച്ചു.
വലിപ്പച്ചെറുപ്പമില്ലാത്ത കാലാവസ്ഥ
കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അതിർത്തികളില്ല. ധനികൻ, ദരിദ്രൻ, സാധാരണക്കാരൻ, മന്ത്രി, ജനപ്രതിനിധി, മതാചാര്യൻ തുടങ്ങിയ വ്യത്യാസങ്ങളുമില്ല. ചെറുതെന്നോ വലുതെന്നോ ഉള്ള തിരിച്ചുവ്യത്യാസവുമില്ല. ജാതിയും മതവും വർണവും വർഗവും ഒന്നും പ്രശ്നമല്ല. ലോകത്തിനും മനുഷ്യകുലത്തിനാകെയും ജീവജാലങ്ങൾക്കും പ്രകൃതിക്കും എല്ലാം ബാധകമായ വെല്ലുവിളിയാണിത്. ഇന്ത്യയിലടക്കം ദക്ഷിണേഷ്യയിൽ വെള്ളപ്പൊക്കങ്ങളും മലയിടിച്ചിലുകളും കൃഷിനാശവും കടൽക്കൈയേറ്റവും മുതൽ വരൾച്ച വരെ വർധിക്കുന്നതിന്റെ നേർചിത്രമാണു നമ്മൾ പതിവായി അനുഭവിക്കുന്നത്.
“സമീപഭാവിയിലെ ഏറ്റവും പ്രധാനപ്പെട്ട ഭീഷണിയും വെല്ലുവിളിയും കാലാവസ്ഥയിലെ അപകടസാധ്യത ആണ്”- ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിന്റെ മുന്നറിയിപ്പാണിത്. ശാസ്ത്രജ്ഞർ പ്രവചിച്ചതിനേക്കാൾ മോശമാണ് സ്ഥിതിയെന്നാണ് എല്ലാ സൂചകങ്ങളും കാണിക്കുന്നത്.
ഹിമാലയത്തിലെ മഞ്ഞുകട്ടകൾ ഉരുകുന്നതും പർവതങ്ങൾ ചുരുങ്ങുന്നതും കേരളത്തെ എങ്ങനെ ബാധിക്കുമെന്നുചോദിക്കുന്ന ചിലരുണ്ടാകാം. കാഠ്മണ്ഡുവിലെ ‘ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റി’ലെ (ഐസിഐഎംഒഡി) മുതിർന്ന ശാസ്ത്രജ്ഞർ, കാലാവസ്ഥാ വിദഗ്ധർ, യൂണിവേഴ്സിറ്റി പ്രഫസർമാർ തുടങ്ങിയവരുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിശദമായ ചർച്ചകൾ ഇത്തരം സംശയങ്ങളെ അകറ്റുന്നതായി.
കൊച്ചിയെയും മുക്കുന്ന കടൽ
അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ, മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും ആവാസ വ്യവസ്ഥയിലെ ആഘാതം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗവേഷണ, പഠന റിപ്പോർട്ടുകളും ഈ രംഗത്തെ വിദഗ്ധരും ശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചകളും കണ്ണു തുറപ്പിക്കുന്നവയാണ്. നേപ്പാളിലെ ഹിമാലയൻ താഴ്വാരത്തിൽ ആറു ദിവസം നീണ്ട പഠന -പര്യടനത്തിനിടയിൽനിന്നാണ് ഈയാഴ്ചത്തെ പ്രതിവാര പംക്തി എഴുതുന്നത്. അമേരിക്കയിലെ ഈസ്റ്റ് -വെസ്റ്റ് സെന്റർ കാഠ്മണ്ഡുവിൽ സംഘടിപ്പിച്ച ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പത്രപ്രവർത്തകരുടെ ശില്പശാലയിലും ഇതായിരുന്നു മുഖ്യവിഷയം.
ആഗോളതാപനത്തിന്റെ ഫലമായി ഹിമാലയത്തിലെ മഞ്ഞുകട്ടകൾ ഉരുകുന്നതു ഗുരുതര സ്ഥിതിയിലേക്കാണു നീങ്ങുന്നതെന്ന് ഹിന്ദുകുഷ് ഹിമാലയൻ മേഖലയുടെ ഗവേഷണ ശാസ്ത്രജ്ഞരായ ഡോ. ഭൂപേഷ് അധികാരി, ഡോ. അബിദ് ഹുസൈൻ, ഡോ. ബന്ദന ഷക്യ എന്നിവർ പറഞ്ഞു. താപനത്തോതിൽ ഒരു ഡിഗ്രിയുടെ വർധനയുണ്ടായാലും ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കുന്ന പത്തു പ്രധാന നദികളുടെ തീരങ്ങളിൽ വെള്ളപ്പൊക്കത്തിനു കാരണമാകും. ഗംഗാ, സിന്ധു, ബ്രഹ്മപുത്ര തുടങ്ങിയ നദീതടങ്ങളിലെ 190 കോടി ജനങ്ങളെയാകും ഇതു ബാധിക്കുക. പത്തുവർഷത്തിനുള്ളിൽ ആഗോള സമുദ്രനിരപ്പ് ശരാശരി 3.1 മില്ലിമീറ്റർ കൂടിയിട്ടുണ്ട്. പത്തുവർഷത്തിനകം കൊച്ചി, മുംബൈ, കോൽക്കത്ത, കട്ടക് തുടങ്ങിയ പല നഗരങ്ങളുടെയും ഭൂരിഭാഗം മേഖലകളും വേലിയേറ്റ ലെവലിനേക്കാൾ താഴെയാകുമെന്നാണ് നേച്ചർ കമ്യൂണിക്കേഷൻ ജേർണലിലെ പഠന റിപ്പോർട്ടിലെ മുന്നറിയിപ്പ്.
ഹരിതാഭമാകട്ടെ ഭൂമിവാസം
ലോകമെങ്ങും കോടിക്കണക്കിനു കുടുംബങ്ങളെയും സന്പദ്ഘടനയെയും ആരോഗ്യത്തെയും ബാധിക്കുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വരുത്തുന്ന ആഘാതം ഓരോ വർഷവും കൂടിവരികയാണ്. ലോകത്തിന്റെ ഒരു ഭാഗവും ആഘാതങ്ങളിൽനിന്ന് ഒഴിവാക്കപ്പെടില്ല. 2018ൽ മാത്രം ആറു കോടി ആളുകളുടെ ജീവിതത്തെ തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ ‘യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്.
താപനില കുതിച്ചുയരാതെ സംരക്ഷിക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പ്ലാസ്റ്റിക്കുകൾ അടക്കമുള്ള മാലിന്യങ്ങളുടെ സംസ്കരണത്തിനും ഹരിതാഭമായ വാസം ഉറപ്പാക്കാനും കഴിയേണ്ടതുണ്ട്. പ്രാദേശിക പാരിസ്ഥിതിക, ആവാസവ്യവസ്ഥയുടെ പ്രത്യേകതകളെ സമന്വയിപ്പിക്കുന്ന എൻജിനിയറിംഗ് പരിഹാരങ്ങളിൽ കേരളം കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നു സംസ്ഥാന ആസൂത്രണ ബോർഡിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സമീപന പേപ്പറിൽ പറയുന്നുണ്ട്. പക്ഷേ ദുരന്തസാധ്യത ലഘൂകരിക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പോലും നാം ഒരിടത്തും എത്തിയിട്ടില്ല.
കടലോരത്തെ മണ്ണൊലിപ്പു തടയാനും മത്സ്യബന്ധനം സംരക്ഷിക്കുന്നതിനും കഴിഞ്ഞിട്ടില്ല. പ്രകൃതിയുമായി ചേർന്ന ശാസ്ത്രീയവും സുസ്ഥിരവുമായ ബഹുമുഖ പരിഹാരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വിദഗ്ധർ, ശാസ്ത്രജ്ഞർ, പ്രദേശവാസികൾ തുടങ്ങിയവരുമായി ആലോചിച്ചു കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാകണം ഇത് ആവിഷ്കരിച്ചു നടപ്പാക്കേണ്ടത്. അതതു മേഖലയിലെ ജനതയുടെ സുരക്ഷയും സംരക്ഷണവും ജീവിതമാർഗവും ഉറപ്പാക്കിയാകണം എല്ലാ ബദൽ മാർഗങ്ങളും ഉണ്ടാക്കേണ്ടത്.
ഒഴികഴിവുകളില്ല
പ്രകൃതിയോട് ഇണങ്ങുന്ന സുസ്ഥിര വികസന മാതൃകകൾ ഉണ്ടാകുന്നില്ലെങ്കിൽ കേരളവും ഇന്ത്യയും ലോകവും കടുത്ത പ്രതിസന്ധിയിലാകും. പരിസ്ഥിതി സൗഹൃദവും ഗ്രാമീണ സ്വയംപര്യാപ്തതയിൽ ഉൗന്നിയതുമായ വികസനത്തിനു മാത്രമേ വരും തലമുറകളെ രക്ഷിക്കാനാകൂ. വെള്ളം, പാറ, മരം തുടങ്ങിയ പ്രകൃതിവിഭങ്ങളുടെ അമിതചൂഷണം നിയന്ത്രിക്കേണ്ടതുണ്ട്. ടൂറിസം, കൃഷി, വ്യവസായം, റോഡ്, വലിയ കെട്ടിടങ്ങൾ, വൻകിട അണക്കെട്ടുകൾ എന്നിവയെല്ലാം കഴിയുന്നത്ര പ്രകൃതിചൂഷണം ഒഴിവാക്കിയാകട്ടെ. സർക്കാരുകളും ഓരോ പൗരനും അവരുടേതായ പങ്ക് നിർവഹിച്ചില്ലെങ്കിൽ വരുംതലമുറകളോടുള്ള വലിയ പാതകമാകുമത്.